Wednesday, November 13, 2013

ഗുരുനാഥൻ എന്ന രഘുനാഥൻ

"ബ് ഭാ...കുരുത്തംകെട്ടോളെ....തന്തയുടെ പ്രായമുള്ളോരോടാണോടീ അനാവശ്യം പറയുന്നത് ? അടിച്ചു നിന്റെ അണപ്പല്ലു ഞാൻ  പറിക്കും...ആങ്ങ്ഹാ"

ഗ്യാസ് ഏജൻസിയുടെ  കൌണ്ടറിലെ കണക്കെഴുത്തുകാരിയായ   പെണ്‍കുട്ടി ആ അലർച്ച കേട്ടു നടുങ്ങിപ്പോയി.  ഗ്യാസുകുറ്റിയ്ക്ക്  കയ്യും കാലും വച്ചതുപോലുള്ള അവളുടെ ശരീരം കിടുകിടെ  വിറച്ചു. വാളെടുത്ത വെളിച്ചപ്പാടുപോലെ  കൌണ്ടറിന്റെ മുൻപിൽ  നിന്നു  തുള്ളുന്ന കണ്ണപ്പൻ നായരെ അവൾ പേടിയോടെ നോക്കി.

ഗ്യാസ് സിലിണ്ടർ ബുക്കു ചെയ്യാനായി ഏജൻസിയിൽ വന്നവരൊക്കെ കാര്യമറിയാതെ മിഴിച്ചു നിന്നു.

ക്യൂവിന്റെ ഏറ്റവും പിറകിൽ നിന്ന ഞാൻ എന്താണു  കാര്യമെന്നറിയാൻ എത്തിവലിഞ്ഞു കൌണ്ടറിലേയ്ക്ക്  നോക്കി.

"എന്താ. അവിടെ ... എന്താ ചേട്ടാ പ്രശ്നം...എന്തെങ്കിലും കുഴപ്പമുണ്ടായോ"

പുറത്തെ ബഹളം കേട്ട്  ഏജൻസിയുടെ മാനേജർ കൌണ്ടറിലേയ്ക്ക്  വന്നു. അയാളുടെ വരവു കണ്ട  കണ്ണപ്പൻനായർ വർദ്ധിതവീര്യനായി മാനേജരുടെ നേരെ തിരിഞ്ഞു.

"എന്താ കാര്യമെന്നോ ..എടോ..മാനം  മര്യാദയ്ക്ക്  ജീവിക്കുന്ന ആളുകളെ നാണം കെടുത്താനായിട്ടാണോ  താനിവളെ  ഇവിടെ ജോലിയ്ക്ക് വച്ചിരിക്കുന്നത്?  ഗ്യാസു  ബുക്കുചെയ്യാനായി വന്ന  എന്നോട്   ഇവളു പറഞ്ഞതെന്താണെന്നു താൻ കേട്ടോ?   

"എന്തു പറഞ്ഞു?"

"ലിംഗ്  ചെയ്തതാലെ ഗ്യാസു തരൂന്ന് "

"ങേ.. ലിംഗ്   ചെയ്യാനോ?"

മാനേജർ  ഞെട്ടി...അയാൾ ചോദ്യ ഭാവത്തിൽ പെണ്‍കുട്ടിയെ നോക്കി.

"അയ്യോ സാർ...ഇയ്യാളുടെ ആധാർകാർഡ്‌    ബാങ്ക്  അക്കൌണ്ടുമായി ലിങ്കു ചെയ്തോന്നാ ഞാൻ ചോദിച്ചത് ...അതിനയാൾ എന്നെ തല്ലാൻ വന്നു.."അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു...

 മാനേജർ പൊട്ടിച്ചിരിച്ചു. അതു കണ്ട കണ്ണപ്പൻനായർ   അന്ധാളിച്ചു.  വിവരമറിഞ്ഞ മറ്റുള്ളവർ കണ്ണപ്പൻ നായരെ പരിഹാസത്തോടെ നോക്കി. ഒരാൾ  കണ്ണപ്പൻനായരെ അല്പം  ദൂരെ
മാറ്റിനിർത്തിയിട്ടു  പറഞ്ഞു.

"ചേട്ടാ.. ചേട്ടന്  ആധാർ കാർഡുണ്ടോ..."

"ആദാർ കാർഡോ...ഓ..കുറച്ചു നാൾ മുൻപ്  അതിനുള്ള ഫോട്ടോ എടുപ്പിന് പോയാരുന്നു. പക്ഷേ  കാർഡ്‌ കിട്ടിയില്ല"

"എങ്കിൽ ഒരു കാര്യം ചെയ്യ്...അക്ഷയ കേന്ദ്രത്തിൽ ചെന്ന്  ആധാറിന്റെ കോപ്പിയെടുത്ത്  അതുമായി ബാങ്കിൽ പോയി ചേട്ടന്റെ അക്കൌണ്ടുമായി  അതിന്റെ നമ്പർ   ലിങ്കു ചെയ്യിപ്പിച്ചിട്ടു വാ... എന്നാലേ  ഇവർ  ഗ്യാസ്സു തരൂ"

കണ്ണപ്പൻ നായർക്ക്  അതൊരു പുതിയ അറിവായിരുന്നു. ഗ്യാസുതീർന്ന സിലിണ്ടർ   പോലെയായ അയാൾ ആരോടും മിണ്ടാതെ സൈക്കിളുമെടുത്തു  സ്ഥലം വിട്ടു.

ഇതിനിടയിൽ എന്റെ  ഊഴം വന്നു. ഞാൻ കയ്യിലിരുന്ന അപേക്ഷാഫോറവും അനുബന്ധ  രേഖകളും പെണ്‍കുട്ടിയുടെ കൈയ്യിൽ കൊടുത്തു.   കണ്ണപ്പൻനായർ പോയതോടെ സമനില വീണ്ടെടുത്ത പെണ്‍കുട്ടി അതൊക്കെ വിശദമായി പരിശോധിച്ചു.  എന്നിട്ടു പറഞ്ഞു.

"സാറേ.. ഒറിജിനൽ ആധാർകാർഡ്‌  വേണം. കൂടാതെ   സാറിന്റെ ഒരു  പാസ്‌ പോർട്ട്‌  സൈസ് ഫോട്ടോയും  വേണം"

ശെടാ ഇതൊരു പുലിവാലായല്ലോ.  വീട്ടിലെ ഗ്യാസ് തീർന്നിട്ടു ദിവസം നാലായി. ഓരോ തവണ വരുമ്പോഴും എന്തെങ്കിലും തടസ്സങ്ങൾ...!  ഇന്നെങ്കിലും  സിലിണ്ടർ  കിട്ടിയില്ലെങ്കിൽ ഭാര്യ  അടുക്കളയും  ലോക്ക് ചെയ്തു  കുട്ടികളേയും കൂട്ടി    അവളുടെ വീട്ടിൽ  പോകുമെന്ന്  മുന്നറിയിപ്പു തന്നിരിക്കുകയാണ്.

ആധാർ കാർഡിന്റെ  നമ്പർ മാത്രമാണ്  എന്റെ കയ്യിലുള്ളത്.   അക്ഷയ കേന്ദ്രത്തിൽ പോയി   അതിന്റെ ഒറിജിനൽ എടുത്തിട്ടു വേണം ഗ്യാസ് ഏജൻസിയിൽ പോകേണ്ടത്  എന്നു ഭാര്യ പറഞ്ഞ കാര്യം അപ്പോഴാണു  ഞാൻ ഓർത്തത്‌.

ഞാൻ ബൈക്കിൽ കയറി  നേരെ  അടുത്തുള്ള അക്ഷയകേന്ദ്രത്തിലേയ്ക്ക് വിട്ടു. അവിടെയെ ത്തിയപ്പോൾ   അതിനു മുൻപിൽ വലിയൊരാൾക്കൂട്ടം  കണ്ടു.  പെണ്ണുങ്ങളാണ്  കൂടുതൽ.     ആധാർ കാർഡ്‌  എടുക്കാനുള്ള ഊഴവും കാത്തിരിക്കുകയാണവർ.

ഞാൻ ഒരു വിധത്തിൽ അകത്തു കയറി. അക്ഷയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയായ  ശാന്തമ്മ
ലാപ് ടോപ്പ് , ക്യാമറ പിന്നെ  വേറെ എന്തൊക്കെയോ സാമഗ്രികളുമായി ഒരു മൂലയിലിരുന്നു  ആധാർ കാർഡിനുള്ള  അപേക്ഷകൾ തയ്യാറാക്കുകയാണ്. അവരുടെ മുൻപിൽ ഒരു വല്യമ്മ വടിയും കുത്തിപ്പിടിച്ചിരിക്കുന്നു.   വല്യമ്മയുടെ ഫോട്ടോ എടുക്കാനുള്ള തീവ്രശ്രമത്തിലാണ്  ശാന്തമ്മ. കഴുത്തൊടിഞ്ഞ കോഴി പോലെയിരിക്കുന്ന വല്യമ്മയുടെ മുഖം പിടിച്ചു നേരെ ആക്കിയിട്ടു  ശാന്തമ്മ ലാപ് ടോപ്പിനരികിൽ എത്തുമ്പോഴേയ്ക്കും വല്യമ്മ വീണ്ടും പഴയ സ്ഥിതിയിലാകും. ഒടുവിൽ സഹായിയായ ഒരു പെണ്‍കുട്ടിയോട്  വല്യമ്മയുടെ തല നേരെയാക്കി പിടിക്കാൻ പറഞ്ഞിട്ട്  ശാന്തമ്മ അവരുടെ ഫോട്ടോ എടുത്തു.

"ഹോ ഈ ആധാർ കാർഡ്‌   കണ്ടുപിടിച്ചവനെ കിട്ടിയിരുന്നെങ്കിൽ അയാളുടെ മൂലാധാരം നോക്കി  നാല്  ഇടിവച്ചുകൊടുക്കാമായിരുന്നു"

ഞാൻ ആത്മഗതം ചെയ്തു .

ഞാൻ എന്റെ ആധാർ കാർഡിന്റെ   നമ്പർ എഴുതിയ പേപ്പർ  അവിടെയിരുന്ന ഒരു പെങ്കൊച്ചിനെ ഏൽപ്പിച്ചിട്ട്  അതിന്റെ ഒറിജിനൽ എടുത്തു തരാൻ ആവശ്യപ്പെട്ടു.

തനിക്കിഷ്ടമില്ലാത്ത  പയ്യൻ  കൊടുത്ത ലവ് ലെറ്റർ വാങ്ങുന്ന കോളേജ്  കുമാരിയുടെ മുഖഭാവത്തോടെ അവളതു വാങ്ങി.    പിന്നെ അതിന്റെ ഒറിജിനൽ എടുക്കാനായി  കമ്പ്യൂട്ടറിന്റെ മുൻപിലിരുന്നു.

അര മണിക്കൂറിലെ കാത്തിരിപ്പിനൊടുവിൽ  ഒറിജിനൽ  ആധാർ കാർഡിന്റെ പ്രിന്റു കിട്ടി.

അതുമായി പുറത്തിറങ്ങിയ ഞാൻ ആ കാർഡിലൂടെ ഒന്നു  കണ്ണോടിച്ചു. അതിൽ മലയാളത്തിൽ അച്ചടിച്ചിരിക്കുന്ന എന്റെ പേരു കണ്ടു ഞാൻ അന്തം വിട്ടു.

"ഗുരുനാഥൻ"

ഈശ്വരാ......

"രഘുനാഥനായ ഞാൻ ഗുരുനാഥനായതെങ്ങിനെ?"

ഇനി എന്തു ചെയ്യുമെന്നറിയാതെ  നില്ക്കുമ്പോഴാണ്  അക്ഷയ കേന്ദ്രത്തിനുള്ളിൽ  നിന്നും ഒരു ബഹളം   കേട്ടത്.

"ആരാടീ ഈ  കാർഡുണ്ടാക്കിയത്? അവളെ എനിക്കൊന്നു കാണണം"

ഞെട്ടിപ്പോയ ഞാൻ പെട്ടെന്നു തിരിഞ്ഞു നോക്കി.

കണ്ണപ്പൻ നായർ..!

"ശെടാ ഇയ്യാളെക്കൊണ്ടു തോറ്റല്ലോ. ഗ്യാസ് ഏജൻസിയിൽ വഴക്കുണ്ടാക്കിയിട്ട്   ഇവിടെ വന്നു പിന്നെയും കുഴപ്പമുണ്ടാക്കാനുള്ള പരിപാടിയാണോ ?"

 വല്യമ്മയുടെ ഫോട്ടോ എടുപ്പുകഴിഞ്ഞ ശാന്തമ്മ  എഴുനേറ്റുവന്നു   ദേഷ്യത്തോടെ കണ്ണപ്പൻ നായരോടു  പറഞ്ഞു.

"ചേട്ടാ ഇവിടെക്കിടന്നു ബഹളമുണ്ടാക്കരുത്.  ഇതു പെണ്ണുങ്ങൾ മാത്രമുള്ള സ്ഥലമാ.."

കണ്ണപ്പൻ നായർ   ശാന്തമ്മയെ അടിമുടിയൊന്നു നോക്കി. എന്നിട്ടു   തന്റെ  കയ്യിലിരുന്ന ആധാർ കാർഡ്‌  അവരുടെ കയ്യിൽ കൊടുത്തു. പിന്നെ  ഒന്നും മിണ്ടാതെ സൈക്കിളുമെടുത്തു സ്പീഡിൽ ചവിട്ടി സ്ഥലം വിട്ടു.

ശാന്തമ്മ കണ്ണപ്പൻ നായരുടെ  ആധാർ കാർഡ്‌  തിരിച്ചും മറിച്ചും നോക്കി. പിന്നെ വാ പൊത്തി ചിരിച്ചുകൊണ്ട്   അകത്തേയ്ക്കോടി.

ഇതെല്ലാം കണ്ട ജനങ്ങൾ കാര്യമറിയാതെ മിഴിച്ചു നിന്നു. 



ഗുരുനാഥനായിപ്പോയ  ഞാൻ ഇനിയെങ്ങനെ  രഘുനാഥനാവുന്നതെന്നറിയാതെ   നിന്നു.

 പക്ഷേ  സൈക്കിളിൽ പോയ കണ്ണപ്പൻനായർ  തന്റെ പേരിന്റെ ആദ്യാക്ഷരമായ  "ക " എങ്ങിനെ "കൂ" ആയെന്ന  ചിന്തയിലായിരുന്നു അപ്പോഴും. 

Monday, August 19, 2013

ഒരു വലതുപക്ഷ ഉപരോധം

പതിവിനു വിപരീതമായി ഭാര്യ   അതിരാവിലെ  എഴുനേറ്റു കുളിയും തേവാരവും  കഴിഞ്ഞു നേരെ പോയി  ടിവി ഓണ്‍ ചെയ്തിട്ട്   റിമോട്ടും കയ്യിലെടുത്തുകൊണ്ട്   അതിന്റെ   മുന്‍പില്‍ ആസനസ്ഥയായതു  കണ്ടപ്പോൾ  ഞാൻ അന്ധാളിച്ചു പോയി.

രാവിലെ  എനിക്ക് പതിവുള്ള   കട്ടൻകാപ്പി ഉണ്ടാക്കിത്തരുന്നതിനു  പകരം അവൾ പോയി ടിവിയുടെ മുൻപിൽ  ഇരുന്നതെന്താണെന്നു ഞാൻ ആലോചിച്ചു.

കഴിഞ്ഞ ദിവസം   പച്ചക്കറി  വാങ്ങാനായി വച്ചിരുന്ന പൈസയിൽ നിന്നും ഇരുനൂറ്റമ്പത്  രൂപ അടിച്ചുമാറ്റി  പാർട്ടി ഫണ്ടിലേയ്ക്ക്  ഞാൻ സംഭാവന ചെയ്തതിന്റെ പേരിലുണ്ടായ  കലഹം  കഴിഞ്ഞുള്ള നിസ്സഹകരണത്തിന്റെ ഭാഗമാണോ ഇതെന്ന്  ഞാൻ സംശയിച്ചു.

അഴിമതിക്കാരെ എന്തു വിലകൊടുത്തും താഴെയിറക്കുമെന്നു  പ്രതിജ്ഞയെടുത്തിരിക്കുന്ന എന്റെ പാർട്ടി, അതിന്റെ ഭാഗമായി തലസ്ഥാനനഗരം ഉപരോധിക്കുവാൻ പോകുമ്പോൾ
സമരസഖാക്കളുടെ  ചിലവിലേയ്ക്കായി നടത്തുന്ന ഫണ്ടു  ശേഖരണത്തിനു  വേണ്ടി  പാർട്ടിയുടെ  അടിയുറച്ച അനുഭാവിയായ ഞാൻ  ഒരു എളിയ സംഭാവന കൊടുത്തത്  അത്ര വലിയ കുറ്റമാണോ?

അതൊരു നല്ല കാര്യമല്ലേ?  പാവപ്പെട്ടവരുടെ പാർട്ടിയുടെ പരിപാടികൾക്ക്  എന്നെപ്പോലെ പാവപ്പെട്ടവരായ അനുഭാവികൾ തന്നെയല്ലേ പണം കൊടുത്തു  സഹായിക്കേണ്ടത്?

അല്ലെങ്കിൽതന്നെ ഇരുനൂറ്റമ്പത്  ഉലുവാ കൊടുത്താൽ   എന്തോന്ന് പച്ചക്കറി കിട്ടും ?  ഒരു കിലോ സവാള  കിട്ടണമെങ്കിൽ രൂപ എഴുപതു കൊടുക്കണം.

ഇതൊക്കെ ഈ ഭരണക്കാരുടെ പിടിപ്പുകേടല്ലേ?  നേരെ ചൊവ്വേ ഭരിക്കാൻ അവർക്കു നേരമുണ്ടോ?  മന്ത്രിമാരൊക്കെ ഏതോ ഒരു പെണ്ണിന്റെ അപഹാരത്തിൽ പെട്ടു നട്ടം തിരിയുകയല്ലേ?

പക്ഷെ ഈ ന്യായവാദങ്ങളൊക്കെ ഭരണപ്പാർട്ടിയുടെ  അനുഭാവിയും  അടിയുറച്ച കുഞ്ഞൂഞ്ഞു ഭക്തയുമായ  ഭാര്യയോടു  പറഞ്ഞിട്ട്  വല്ല പ്രയോജനവുമുണ്ടോ?

ഇങ്ങനെയുള്ള പലവിധ ചിന്തകളില്‍ മുഴുകിയ ഞാന്‍, "എന്തു കുന്തവുമാകട്ടെ  ഒരു മണിക്കൂര്‍  കൂടി  ഉറങ്ങിക്കളയാം" എന്നു നിനച്ച് വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി. അപ്പോഴാണ്‌ ടിവിയില്‍ നിന്നുള്ള അറിയിപ്പ് കേട്ടത്.

"മുഖ്യമന്ത്രിയുടെ രാജിയ്ക്ക് വേണ്ടി ഇടതുപക്ഷം  ആഹ്വാനം ചെയ്തിരിക്കുന്ന ഉപരോധസമരം തലസ്ഥാനത്ത്  ആരംഭിച്ചിരിക്കുന്നു".

ഭാര്യ  കൊച്ചുവെളുപ്പാന്‍ കാലത്തെ എഴുനേറ്റു  ടി വിയുടെ മുന്‍പില്‍ തപസ്സിരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്കു  പിടികിട്ടിയത്. എന്റെ പാർട്ടിയുടെ ശക്തിപ്രകടനം കണ്ടു പേടിച്ച്  മുഖ്യമന്ത്രിയെങ്ങാനും  രാജിവച്ചുകളയുമോ  എന്നുള്ള ആധിയാണ്   അവളെ ടി വി യുടെ മുൻപിൽ പിടിച്ചിരുത്തിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

അതോടെ എന്റെ ഉറക്കവും പമ്പ കടന്നു.

രാഷ്ട്രീയത്തിൽ അത്ര സജീവമല്ലെങ്കിലും  മനസ്സുകൊണ്ട്  ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. (വലതുപക്ഷ വായനക്കാര്‍ സദയം ക്ഷമിക്കുക) എന്റെ അച്ഛനപ്പൂപ്പന്‍മാര്‍ മുതലുള്ള  എല്ലാവരും  കമ്മ്യൂണിസ്റ്റ്‌  ചിന്താഗതിക്കാർ ആയതു കൊണ്ടാകാം  ഓർമ വച്ച കാലം മുതൽ എനിക്കും  ഇടത്തോട്ട്  ഒരു ചരിവുണ്ടായതെന്ന്  ഞാന്‍ കരുതുന്നു.

പക്ഷെ എന്റെ കുടുംബത്തില്‍ "ഇടത്തേയ്ക്ക് ചരിവുള്ള" ഏക വ്യക്തി ഞാന്‍ മാത്രമാണെന്നുള്ള നഗ്നസത്യം ഞാനറിയുന്നത്  കഴിഞ്ഞ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നതിനു ശേഷമാണ്. എന്റെ ഇഷ്ടസ്ഥാനാര്‍ഥിയുടെ പ്രസ്താവന അച്ചടിച്ച നോട്ടീസ്സുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ഞാന്‍ കാണുന്നത് എതിര്‍ സ്ഥാനാര്‍ഥിയുടെ ഒരു വലിയഫോട്ടോ പത്രത്തില്‍ നിന്നും വെട്ടിയെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹൃദയം പിളര്‍ക്കുന്ന കാഴ്ചയാണ്. അതിനു താഴെയായി കളര്‍ പെന്‍സില്‍ കൊണ്ട് ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ട്.

"നമ്മുടെ സ്വന്തം സ്ഥാനാർഥി" !!

അന്ന് മുതല്‍ ഞാന്‍ എന്റെ വീട്ടില്‍ രാഷ്ട്രീയം നിരോധിച്ചു. മാത്രമല്ല കുടുംബനാഥനായ ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടേതല്ലാത്ത സകല ഫോട്ടോകളും നോട്ടീസുകളും എടുത്തു  മാറ്റുവാന്‍ ഞാന്‍ ഭാര്യയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശവും കൊടുത്തു.

ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോയുടെ ഉത്തരവാദി താനല്ലെന്നും ഒമ്പതാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മകളാണെന്നും ഭാര്യ പ്രസ്താവിച്ചു. വളരുന്ന തലമുറയ്ക്ക് അവരുടേതായ ചിന്താഗതികൾ  ഉണ്ടെന്നും അതിനു തടസ്സം നില്‍ക്കാന്‍ സ്വന്തം അച്ഛനെന്നല്ല ഒരു 'ബൂർഷ്വാ മൂരാച്ചി'ക്കും അവകാശമില്ലെന്നും ഭാര്യ പ്രഖ്യാപിച്ചു.

അതോടെ എന്റെ ചരിവിനു നേരെ വിപരീതമായ ദിശയിലാണ് ഭാര്യയുടെ ചരിവ് എന്നെനിക്കു മനസ്സിലാവുകയും അവളുമായി ഇനി രാഷ്ട്രീയപരമായ യാതൊരു ഇടപാടുകളും പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

അങ്ങനെയുള്ള ഒരു രാഷ്ട്രീയ സ്ഥിതിവിശേഷം നിലനില്ക്കുമ്പോഴാണ്  പച്ചക്കറി വാങ്ങാൻ ഞാൻ തന്നെ കൊടുത്ത പൈസയിൽ നിന്നും ഒരു താല്ക്കാലിക അഡ്ജസ്റ്റ് മെന്റ്  എന്ന നിലയിൽ  ഇരുനൂറ്റമ്പത്  രൂപ മേൽപ്പറഞ്ഞ ആവശ്യത്തിനായി  അവളറിയാതെ എടുത്തത്.

ഉപരോധസമരം തുടങ്ങി എന്നറിഞ്ഞതോടെ എന്നിലെ ഇടതുപക്ഷം ഉണർന്നു.    അഴിമതിക്കെതിരെ അടരാടുവാൻ വീടും നാടും വിട്ടു  തലസ്ഥാന നഗരിയിലെത്തിയിരിക്കുന്ന  സമരസഖാക്കളുടെ  ദൃശ്യങ്ങൾ ടി വിയിൽ ലൈവായി കാണിക്കുകയാണ്.

അതുകണ്ടപ്പോൾ ആവേശഭരിതനായ   ഞാൻ അഭിമാനത്തോടെ  ഭാര്യയെ   നോക്കി. എന്നിട്ട്  അവൾ കേൾക്കാനായി  പറഞ്ഞു.

"ഇന്നു രണ്ടിലൊന്നറിയാം. .ഭരണം കിട്ടിയാൽ ഈ നാട്ടിൽ എന്തും ചെയ്യാമെന്നു പലർക്കും ഒരു തോന്നലുണ്ട്‌.   അഴിമതിക്കാരെ താഴെ ഇറക്കിയിട്ടേ ഞങ്ങൾ തലസ്ഥാനം വിടൂ"

ഭാര്യ അതു  കേൾക്കാത്ത ഭാവത്തിൽ  മുഖവും വീർപ്പിച്ചിരുപ്പാണ്. മുഖ്യമന്ത്രിയുടെ കാര്യം  കുഴപ്പത്തിലാകുമോ  എന്നൊരു  ശങ്ക അവളുടെ മുഖത്തു നിഴലിച്ചിട്ടുണ്ട്. അതു കണ്ടപ്പോൾ എനിക്കു സന്തോഷം  ഇരട്ടിച്ചു.  ഹെൽമറ്റും പടച്ചട്ടയുമൊക്കെ ധരിച്ചു തോക്കും പിടിച്ചു ജാഗരൂഗരായി നില്ക്കുന്ന പോലീസ്സുകാരുടെ ദൃശ്യം ടി വി യിൽ വന്നതോടെ ഞാൻ അത്യധികം ആവേശത്തോടെ വീണ്ടും പറഞ്ഞു.

"ഹും..കേന്ദ്ര സേനയെ ഇറക്കിയാൽ ഞങ്ങളങ്ങു പേടിച്ചു പോകുമെന്നാ  അവരുടെ ധാരണ. സർസീപ്പിയുടെ പട്ടാളത്തെ വാരിക്കുന്തം കൊണ്ടു നേരിട്ടവരാ ഈ ഞങ്ങൾ"

അതോടെ ഭാര്യ എന്നെ ദഹിപ്പിക്കുന്ന രീതിയിൽ ഒന്നു നോക്കി. പിന്നെ എഴുനേറ്റു  ഭൂമി ചവിട്ടിക്കുലുക്കി  അടുക്കളയിലേയ്ക്ക് പോയി.

ഇന്നൊരു  ലീവെടുത്താലോ? ഞാൻ ആലോചിച്ചു.  സഖാക്കൾ വിശപ്പും ദാഹവും സഹിച്ചു പെരുമഴയത്ത്  സമരം ചെയ്യുമ്പോൾ ഞാൻ ഓഫീസിൽ പോകുന്നതു ശരിയാണോ? മാത്രമല്ല കേന്ദ്രസേന ഇപ്പോഴും രംഗത്തു വന്നിട്ടില്ല. അവരു വന്നാലേ  സമരത്തിനൊരു  എരിവും പുളിയും കൈവരൂ. രക്തഹാരങ്ങളണിയിച്ചു  ഞങ്ങൾ യാത്രയയച്ചിരിക്കുന്ന സമരസഖാക്കൾ  കേന്ദ്ര സേനയോടും സംസ്ഥാന പോലീസ്സിനോടും എതിരിടുന്ന കാഴ്ച ടിവിയിലൂടെയെങ്കിലും നേരിട്ട് കാണാൻ എനിക്ക്  കൊതിയായി.

ഞാൻ സന്തോഷത്തോടെ ചാനലുകൾ മാറി മാറിയിട്ട്  ഉപരോധ സമരത്തിന്റെ ദൃശ്യങ്ങൾ കണ്ടു കൊണ്ടിരുന്നു.

ചെങ്കൊടികൾ പാറിക്കളിക്കുന്ന തലസ്ഥാനനഗരത്തിലെ റോഡുകൾ ജനസമുദ്രങ്ങളായി മാറിക്കഴിഞ്ഞു. അതിനിടയിൽ  ഒന്നുരണ്ടു  സ്റ്റേറ്റ് കാറുകൾ  കുടുങ്ങിക്കിടക്കുന്നു. പോലീസ്സുകാരും
പാർട്ടി പ്രവർത്തകരും കാറിനെ വളഞ്ഞിരിക്കുകയാണ്.  മറ്റൊരു സ്ഥലത്ത്  കുറെ പാർട്ടി പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുന്നു. കുറെ പോലീസ്സുകാർ അവരെയും  വളഞ്ഞിട്ടുണ്ട്. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഞാൻ ശ്വാസം വിടാതെ ആ കാഴ്ചകൾ നോക്കിയിരുന്നു.

ഉപരോധ സമരത്തിന്റെ  ഉത്ഘാടനവേദിയാണ്  മറ്റൊരു  ചാനലിൽ കാണിക്കുന്നത്. പ്രമുഖ നേതാക്കൾ എത്തിത്തുടങ്ങി. ഡൽഹിയിൽ നിന്നുള്ള നേതാക്കളുടെ വരവിനുള്ള പ്രതീക്ഷയിലാണ് എല്ലാവരും.  ഒടുവിൽ  സമ്മേളനം തുടങ്ങി.   നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങൾ കേട്ടു ഞാൻ കോരിത്തരിച്ചു.  അടുത്ത വണ്ടിയിൽ കേറി നേരെ തിരുവനന്തപുരത്തേയ്ക്കു വച്ചു പിടിച്ചാലോ എന്നുവരെ എനിക്ക് തോന്നിപ്പോയി.

മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു.  രാവിലെ പതിവുള്ള കട്ടൻകാപ്പി പോലും കഴിച്ചിട്ടില്ല. ഇനിയുള്ള കാഴ്ചകൾ  ബ്രേക്ക് ഫാസ്റ്റ്  കഴിഞ്ഞാകാം. ഞാൻ  ധൃതിതിയിൽ എഴുനേറ്റു പല്ലുതേപ്പും കുളിയും കഴിഞ്ഞു ഡൈനിംഗ് ടേബിളിൽ  എത്തിയിട്ട്    അടുക്കളയിലെയ്ക്ക്  നോക്കി വിളിച്ചു പറഞ്ഞു.

"എടിയേ....  കാപ്പി പെട്ടെന്നു തന്നേരെ..സമയമില്ല ..സമരം തുടങ്ങിക്കഴിഞ്ഞു.."

പത്തു മിനിട്ടു  കഴിഞ്ഞിട്ടും ഭാര്യ കാപ്പിയുമായി വരുന്ന ലക്ഷണം കണ്ടില്ല.  സഹികെട്ട ഞാൻ   നേരെ അടുക്കളയിലെത്തി.

അടുക്കള ശൂന്യം...!!

എവിടെപ്പോയി  ഭാര്യ ?

ഞാൻ അടുക്കള വഴി പുറത്തിറങ്ങി വീടിന്റെ മുൻവശത്തെത്തി. അവിടെയതാ സിറ്റ് ഔട്ടിൽ  ഭാര്യ പത്രം വായിച്ചിരിക്കുന്നു. അതു കണ്ടു കലിയിളകിയ  ഞാൻ ദേഷ്യത്തോടെ അലറി.

"ബ്രേക്ക് ഫാസ്റ്റ് തരാൻ പറഞ്ഞപ്പോൾ നീ ഇവിടെ വന്നിരുന്നു പത്രം വായിക്കുന്നോ?  വേഗം പോയി  ഭക്ഷണം വിളമ്പ്. "

"ഇന്നു ഭക്ഷണമില്ല..." ഭാര്യയുടെ   മറുപടി..

"ങേ ..ഭക്ഷണമില്ലന്നോ? അതെന്താ...?"

"ഉപരോധമാ...നിങ്ങള്   സെക്രട്ടറിയേറ്റ്  ഉപരോധിക്കുവല്ലേ...ഞാൻ അടുക്കള ഉപരോധിച്ചു."

 അവൾ എഴുനേറ്റു  പോയി.  

വിശക്കുന്ന വയറും തടവി   ഞാൻ അന്തം വിട്ടു നിന്നു.  




Saturday, August 18, 2012

ഡബ്ലിയൂ ഡബ്ലിയൂ കോരപ്പന്‍സ് ഡോട്ട് കോം

ചിങ്ങമാസം ഒന്നാം തീയതി  രാവിലെ കണ്ണും തിരുമ്മി എഴുനേറ്റുവന്നപ്പോള്‍   എന്നെ കണി  കാണിയ്ക്കാനായി  ഒരുക്കി വച്ചതുപോലെ മേശപ്പുറത്തിരിയ്ക്കുകയാണ്  ഒരു ഗ്ലാസ്സ്  കട്ടന്‍കാപ്പി!.

"ശെടാ... ഇന്നും പാലു കിട്ടിയില്ലേ?...  നല്ലൊരു ഒന്നാം തീയതി ആയിട്ട് രാവിലെ കട്ടന്‍ കാപ്പി കുടിയ്ക്കണമല്ലോ..മാത്രമല്ല  എന്റെ പ്രഭാതകൃത്യങ്ങള്‍ക്ക്  ഒരു "ഒഴുക്ക്" വരണമെങ്കില്‍ ചായ കുടിച്ചേ പറ്റൂ...."

ഞാന്‍ അടുക്കളയിലേയ്ക്ക്  ചെന്നു...

"സൊസൈറ്റിയില്‍ പോയിട്ട്  പാലു കിട്ടിയില്ല. . . അത്യാവശ്യമാണെങ്കില്‍ കടയില്‍ നിന്ന്  ഒരു പായ്കറ്റ്   പാലു വാങ്ങിക്കൊണ്ടുവാ...."

ഭാര്യ അറിയിച്ചു.

"ഈശ്വരാ...കാലം പോയ ഒരു പോക്ക്...പട്ടാളത്തില്‍ നിന്നും വന്ന സമയത്തു നാലു പശുവിനെ വാങ്ങി വളര്‍ത്താന്‍ തുടങ്ങിയിരുന്നെങ്കില്‍  ഇന്നു  പാലു വിറ്റു സുഭിക്ഷമായി ജീവിയ്ക്കാമായിരുന്നു" ഞാന്‍  അല്പം ഖേദത്തോടെ   ഓര്‍ത്തു.

"ഏതായാലും പായ്ക്കറ്റു  പാലു വേണ്ടാ...മില്‍മാക്കാര്‍  പൊടികലക്കി ഉണ്ടാക്കിയ പാലുകൊണ്ടുള്ള  ചായ കുടിച്ചു വയറിളകി കക്കൂസ്സില്‍ തന്നെ കിടക്കുന്നതില്‍ ഭേതം കട്ടന്‍ കാപ്പി കുടിക്കുന്നതാ..."

ഞാന്‍ കാപ്പിയെടുത്തു കുടിച്ചിട്ട് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.

വല്ല മെയിലും വന്നിട്ടുണ്ടോ എന്നു  നോക്കിയേക്കാം. ഇന്‍ബോക്സില്‍ കിടക്കുന്ന ആദ്യത്തെ മെയില്‍ ഞാന്‍ വായിക്കുവാന്‍ തുടങ്ങി.

പ്രിയ സുഹൃത്തെ,

ഞാന്‍ കോരപ്പന്‍ കൊട്ടാരക്കര....

 "ങേ ....ഇതാരപ്പാ ഈ കോരപ്പന്‍ " ഞാന്‍ മനസ്സില്‍ ചോദിച്ചു.

 "ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രമായ 'കോരപ്പന്‍സ് ഡോട്ട് കോമിന്റെ' മുഖ്യ പത്രാധിപറാണ്  ഞാന്‍"  കോരപ്പന്റെ മറുപടി.

 "അതു ശരി"

"എന്റെ സ്വദേശം കൊട്ടാരക്കര. പത്തുമുപ്പത്തഞ്ചു വര്‍ഷമായി ലണ്ടനില്‍തന്നെയാണ് സ്ഥിരതാമസം.

"ഓഹോ.." സന്തോഷം...ഞാന്‍ പറഞ്ഞു.

"പക്ഷെ ഞാന്‍ കേരളത്തേയും മലയാളത്തേയും ഒത്തിരിയൊത്തിരി  സ്നേഹിക്കുന്നു" കോരപ്പന്‍ തുടര്‍ന്നു.

"അതു പിന്നെ അങ്ങനെയല്ലേ  കോരപ്പന്‍ ചേട്ടാ...കേരളത്തിനു പുറത്തെത്തിയാല്‍ പിന്നെ മലയാളികള്‍ തമ്മില്‍ കീരിയും പാമ്പും പോലാണെങ്കിലും  കേരളത്തിനോടും മലയാളത്തിനോടും  ഭയങ്കര സ്നേഹമാ.."

"ഇന്നു ലണ്ടനിലുള്ള മലയാളികള്‍ ഏറ്റവും കൂടുതന്‍ വായിക്കുന്ന ഓണ്‍ലൈന്‍ പത്രമാണ്‌ എന്റെ കോരപ്പന്‍സ് ഡോട്ട് കോം" കോരപ്പന്‍ തുടരുകയാണ്.

"അതെന്താ ലണ്ടനില്‍ മലയാളികള്‍ക്ക് വായിക്കാന്‍ പറ്റിയ വേറെ പത്രങ്ങളൊന്നുമില്ലേ?" 

എന്നു ഞാന്‍ ചോദിക്കാന്‍ തുടങ്ങിയതാണ്‌. കാരണം എനിക്ക് ചെറുതായി  ദേഷ്യം വന്നു തുടങ്ങിയിരുന്നു. കഴിഞ്ഞ തവണയിട്ട പോസ്റ്റിനു കമന്റുകളുടെ എണ്ണം തീരെ കുറഞ്ഞിരിക്കുന്നു. പുതിയ കമന്റുകള്‍  വല്ലതും വീണോയെന്നു നോക്കുമ്പോഴാ ഒരു കോരപ്പന്‍ കൊട്ടാരക്കരയും അങ്ങേരുടെ കോരപ്പന്‍സ് ഡോട്ട് കോമും.

"താങ്കളുടെ ബ്ലോഗ്‌ ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട്."

"ആഹാ എന്നിട്ട് ഇയ്യാളുടെ കമന്റൊന്നും ഞാനിതുവരെ കണ്ടില്ലല്ലോ" കോരപ്പന്‍ എന്നു പേരുള്ള ആരെങ്കിലും എന്റെ പോസ്റ്റില്‍ കമന്റെഴുതിയിട്ടുണ്ടോയെന്നു  ഞാന്‍ ഓര്‍ത്തു നോക്കി.

"അതിലെ മിക്ക പോസ്റ്റുകളും എനിക്ക് വളരെ ഇഷ്ടമാണ് ". കോരപ്പന്‍സു വീണ്ടും.

"ആണോ. അതുകൊണ്ടായിരിക്കും ഒരു കമന്റുപോലും ഇതുവരെ എഴുതാതിരുന്നത് അല്ലേ" എനിക്ക് ദേഷ്യം അടക്കാന്‍ പറ്റുന്നില്ല.

 "ഇത്രയേറെ മനോഹരമായി എഴുതാന്‍ കഴിയുന്ന താങ്കളുടെ കഥകള്‍ ലണ്ടനില്‍ താമസിക്കുന്ന മലയാളികളും വായിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു"

"ഉവ്വോ. എങ്കില്‍ അതിന്റെ ഓരോ കോപ്പിയെടുത്തു അവിടുള്ള എല്ലാ മലയാളികള്‍ക്കും കൊടുക്ക്‌. വായിച്ചു പണ്ടാരമടങ്ങട്ടെ..ഹല്ല  പിന്നെ..." അങ്ങേരുടെ ഒരു സുഖിപ്പിക്കല്‍.

"താങ്കള്‍ക്കു വിരോധമില്ലെങ്കില്‍ ആ കഥകള്‍ ഞാന്‍ എന്റെ കോരപ്പന്‍സ് ഡോട്ട് കോമില്‍ പുന: പ്രസിദ്ധീകരിക്കാം എന്ന് കരുതുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ"
എന്ന് സസ്നേഹം,

കോരപ്പന്‍ കൊട്ടാരക്കര, ചീഫ് എഡിറ്റര്‍.

ഡബ്ലിയൂ ഡബ്ലിയൂ കോരപ്പന്‍സ്. ഡോട്ട് കോം
 അയ്യോ .....

ഞാന്‍ ഇരുന്ന ഇരുപ്പില്‍ നിന്നും ഒരടി മേലോട്ട്  പൊങ്ങിപ്പോയി. മൂന്നു  വര്‍ഷമായി ഞാന്‍ ബ്ലോഗെഴുതുന്നു. ഇതുവരെ ആരെങ്കിലും ഇങ്ങനെയൊരു ഓഫര്‍ തന്നോ? ബ്ലോഗനയിലേയ്ക്ക് എത്ര മെയിലയച്ചു. ഒരു പോസ്റ്റെങ്കിലും അവര്‍ പ്രസിദ്ധീകരിച്ചോ? ഇപ്പോളിതാ അങ്ങ് ലണ്ടനില്‍ ഇരിക്കുന്ന കോരപ്പന്‍ചേട്ടന്‍ എന്റെ പോസ്റ്റുകള്‍ വായിക്കുക മാത്രമല്ല അവിടെയുള്ള മലയാളികളെയെല്ലാം അതു  വായിപ്പിയ്ക്കാനായി ശ്രമിക്കുകയും ചെയ്യുന്നു.
"പൊന്നു കോരേട്ടാ.. ക്ഷമി.. ഞാന്‍ താങ്കളെ തെറ്റിദ്ധരിച്ചു പോയി".

"എനിക്ക് പൂര്‍ണസമ്മതമാണ് കോരേട്ടാ.. എന്റെ കൃതികള്‍ എല്ലാ ലണ്ടന്‍ മലയാളികളും  വായിക്കട്ടെ...വായിച്ചു പ്രബുദ്ധരാകട്ടെ.. അത്രയൊക്കെയല്ലേ ഈയുള്ളവന് ചെയ്യാന്‍ പറ്റൂ.."

ഇതാണ് പണ്ടാരാണ്ട് പറഞ്ഞെന്നു പറയുന്നത്.

"സമയം നന്നാകാന്‍ ഒത്തിരി സമയം വേണ്ട"

ചുമ്മാ ബ്ലോഗ്‌ എഴുതിക്കൊണ്ടിരുന്ന ഒരു ബ്ലോഗറെ എത്ര പെട്ടെന്നാണ് ഏതോ പുസ്തക പ്രകാശനക്കാര്‍ പൊക്കിയെടുത്തു വിശ്വവിഖ്യാതനാക്കിയത്. വിശ്വവിഖ്യാതന്‍ മാത്രമോ?.. ബ്ലോഗിന്റെ തലതൊട്ടപ്പന്‍വരെ ആയില്ലേ അദ്ദേഹം?

ഇതാ അടുത്ത തലതൊട്ടപ്പന്‍ പിറക്കാന്‍ പോകുന്നു. വിശ്വവിഖ്യാതനാകാന്‍ പോകുന്നു..

"എടീ ഭാര്യെ നീയിതു കണ്ടോടീ.. നിനക്കല്ലേ എന്നെ വിലയില്ലാത്തത്". ഞാന്‍ അടുക്കളയിലേയ്ക്കോടി.

"ഞാനിനി വെറുമൊരു ഡൂക്കിലി ബ്ലോഗറല്ലെടീ. വിശ്വവിഖ്യാതനായ ബ്ലോഗര്‍. എന്റെ കഥകള്‍ വായിക്കാന്‍ കാത്തിരിക്കുന്നത് സൂര്യനസ്തമിക്കാത്ത നാട്ടിലുള്ള പരിഷ്കാരികളായ മലയാളികളാണ്..അല്ലാതെ ഇട്ടാവട്ടത്തിലുള്ള ഈ കൊച്ചുകേരളത്തില്‍ കിടന്നു തെക്കു വടക്ക് കറങ്ങുന്ന മണുങ്ങൂസ്സന്മാരല്ല."

എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി. ആ അഭിമാനമെല്ലാം കൂടി എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിറഞ്ഞു. ഞാന്‍ അഭിമാനവിലോചിതനായി. അതിലേറെ മോഹിതനായി.

ഭാര്യയും മക്കളും വിലോചിതമോഹിതനായ എന്നെ കണ്ട്  അന്തംവിട്ടു മിഴിച്ചുനിന്നു.

ലോകമറിയാന്‍ പോകുന്ന ബ്ലോഗറെ നാട്ടുകാരൊക്കെ നന്നായിട്ട് കാണേണ്ടേ? വൈകുന്നേരങ്ങളില്‍ ഞാന്‍ പുറത്തൊക്കെ ഒന്ന് കറങ്ങാന്‍ തുടങ്ങി.

മുണ്ടിന്റെ കോന്തല ഇടതുകൈകൊണ്ട്  അല്പം ഉയര്‍ത്തിപ്പിടിച്ചു തല ഉയര്‍ത്തി നെഞ്ചുവിരിച്ച് നടന്നു പോകുന്ന എന്നെക്കണ്ട് വഴി പോക്കര്‍ തുറിച്ചു നോക്കി.

ഞാന്‍ അവരെ അവജ്ഞയോടെ നോക്കി.... ദരിദ്രവാസികള്‍..... വിശ്വവിഖ്യാതനായ ഒരു ബ്ലോഗറെ ബഹുമാനിക്കാന്‍ അറിയാത്തവര്‍.

ദിവസങ്ങള്‍ കഴിഞ്ഞു. കോരപ്പേട്ടന്റെ അടുത്ത മെയിലിനായി ഞാന്‍ കാത്തിരുന്നു..

തിരക്കുള്ള ആളല്ലേ? ഒരു പത്രത്തിന്റെ എഡിറ്റര്‍ക്ക് എന്തെല്ലാം ജോലികളുണ്ടാകും.

അല്ലെങ്കില്‍ ഒരുപക്ഷെ മറന്നു പോയതാവുമോ?. ഒരു മെയില്‍ അയച്ച്‌ അദ്ദേഹത്തെ ഒന്നുകൂടി ഓര്‍മപ്പെടുത്തിയാലോ? അതാണ്‌ നല്ലത്. ഞാന്‍ എഴുതി.

പ്രിയ കോരപ്പേട്ടാ,

തിരക്കായിരിക്കും എന്നറിയാം. എന്നാലും ആകാംഷകൊണ്ട് ചോദിച്ചു പോവുകയാണ് തെറ്റിദ്ധരിക്കരുത് കേട്ടോ. നമ്മുടെ കാര്യം എവിടെവരെയായി? വിശദവിവരങ്ങള്‍ ഉടനെ അറിയിക്കുമല്ലോ.

സസ്നേഹം രഘുനാഥന്‍.

മടക്കത്തപാലില്‍ തന്നെ കോരപ്പേട്ടന്‍ മറുപടി അയച്ചു.

പ്രിയ രഘുനാഥന്‍,
ഒരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം. ഞാന്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചത് താങ്കളുടെ പോസ്റ്റുകളല്ല. ഇമെയില്‍ അഡ്രസ്‌ മാറിപ്പോയതാണ്.

സസ്നേഹം

കോരപ്പന്‍ കൊട്ടാരക്കര.


Friday, July 13, 2012

ഒരു കമ്മ്യൂണിസ്റ്റ് ഭര്‍ത്താവ്


"എന്റീശ്വരാ...ഈ പത്രത്തിലെ വാര്‍ത്ത മുഴുവന്‍ വെട്ടിമാറ്റിയത് ആരാടീ ?"എന്നുള്ള ഭാര്യയുടെ  ആക്രോശവും "അമ്മേ അതു ഞാനല്ല... പപ്പായുടെ പണിയാ" എന്നുള്ള മകളുടെ മറുപടിയും കേട്ടതോടെ   ഭാര്യയുമായി ഒരു "ഇന്ത്യാ പാക്ക് യുദ്ധം"  നടക്കാനുള്ള  ലക്ഷങ്ങള്‍  കണ്ടുതുടങ്ങിയ ഞാന്‍  പുതപ്പു വലിച്ചു തലവഴിമൂടി  ഗാഡനിദ്ര അഭിനയിച്ചു  കിടന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ അടുത്ത നിമിഷം ഭാര്യ എന്റെ കട്ടിലിനരികില്‍ പ്രക്ത്യക്ഷപ്പെട്ടു. ചാക്കില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന  വരിക്കച്ചക്കപോലെ കട്ടിലില്‍ കിടക്കുന്ന എന്നെ നോക്കി അവള്‍ ആജ്ഞാപിച്ചു. 

"ദേണ്ടെ.. ഒന്നങ്ങോട്ടെണീറ്റേ...ഇതു കണ്ടോ... നിങ്ങളാണോ ഈ പത്രത്തിലെ വാര്‍ത്ത മുഴുവന്‍ വെട്ടി മാറ്റിയത്?"

അടുക്കളയില്‍ നിന്നും നേരിട്ടുള്ള വരവായതിനാല്‍ അവളുടെ കയ്യില്‍ വല്ല പടവലങ്ങയോ മുരിങ്ങക്കയോ പോലുള്ള മാരകായുധങ്ങള്‍ കാണാന്‍  വഴിയുണ്ടെന്ന കാര്യമോര്‍ത്ത ഞാന്‍ പെട്ടെന്നു പുതപ്പു മാറ്റിയിട്ട്  കട്ടിലില്‍  എഴുനേറ്റിരുന്നു.
 
ഭാഗ്യം.

അവളുടെ കയ്യില്‍ ആ വക മാരകായുധങ്ങള്‍ ഒന്നുമില്ല. വാര്‍ത്തകള്‍ വെട്ടിമാറ്റിയതിനാല്‍  അവിടവിടെയായി  നീളത്തിലും ചതുരത്തിലുമുള്ള  സുഷിരങ്ങള്‍ വീണ ദിനപ്പത്രവും വിടര്‍ത്തിപ്പിടിച്ചു കലിതുള്ളി നില്‍ക്കുകയാണവള്‍.

'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന ഭാവത്തില്‍ കണ്ണുമിഴിച്ചു വായുംപിളര്‍ന്നു കട്ടിലിരിക്കുന്ന  എന്റെ നേരെ അവള്‍ പത്രം വിടര്‍ത്തിപ്പിടിച്ചു. എന്നിട്ട് ചോദ്യം വീണ്ടുമാവര്‍ത്തിച്ചു.

"ഇന്നു രാവിലെ വന്ന പത്രമാ..ഇതിലെ പ്രധാന വാര്‍ത്തകളൊക്കെ എവിടെപ്പോയെന്നാ എന്റെ ചോദ്യം?"

"ആഹാ ഇതാണോ കാര്യം"

എല്ലാം മനസ്സിലായെന്ന മട്ടില്‍ ഞാന്‍ ചിരിച്ചു. എന്നിട്ട് തലയിണയ്ക്കടിയില്‍ നിന്നും ഏതാനും പേപ്പര്‍ കട്ടിങ്ങുകള്‍ പുറത്തെടുത്തു. എന്നിട്ട് അതില്‍ നിന്നും വലിയ ഒരു കഷണമെടുത്ത്  അല്പം സന്ദേഹത്തോടെ  ഭാര്യയുടെ നേരെ നീട്ടി.

"ഇന്നാ.. ഒന്നാമത്തെ പേജിലെ പ്രധാന വാര്‍ത്ത...ക്വോട്ടേഷന്‍ നേതാവിനെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും പിടികൂടി"

"ഓഹോ"

ഭാര്യ എളിയില്‍ കൈകുത്തി നിവര്‍ന്നു നിന്നിട്ട് എന്തൊക്കെയോ മനസ്സിലായ മട്ടില്‍  പറഞ്ഞു. 

"അപ്പൊ അതാണ്‌ കാര്യം..നിങ്ങടെ പാര്‍ട്ടിക്കാരെ പോലീസ്സു പിടിക്കുന്ന വാര്‍ത്തയൊന്നും ഞാന്‍ വായിക്കരുത് . അതിനല്ലേ ഇതൊക്കെ  വെട്ടിമാറ്റിയത്?"

"ഹേയ്‌..അതു കൊണ്ടല്ല..ഈ ക്വോട്ടേഷന്‍ നേതാക്കളുടെ വീരകൃത്യങ്ങളെല്ലാം നമ്മുടെ മോന്‍ വായിച്ചാല്‍  അവനും അങ്ങനെയൊക്കെ  ആകണമെന്ന്  തോന്നിയാലോന്നു കരുതിയാ ഞാന്‍ വെട്ടിമാറ്റിയത് "


"അതുശരി...അപ്പോ.. പാര്‍ട്ടിപ്പത്രം മാത്രേ വായിക്കാവൂന്നു ഇന്നലെയും നിങ്ങള്‍ അവനോടു പറയുന്നതു ഞാന്‍ കേട്ടല്ലോ?'

 "അതു പിന്നെ മാധ്യമസിണ്ടിക്കേറ്റുകള്‍ പടച്ചുവിടുന്ന  വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ പാര്‍ട്ടി പത്രം വായിച്ചാലല്ലേ   കഴിയൂ?"

പറഞ്ഞതു  ന്യായമല്ലേ  എന്ന ഭാവത്തില്‍ ഞാന്‍ അവളെ നോക്കി.  

"ഓഹോ...അതു വായിച്ചാല്‍ നിജസ്ഥിതി അറിയാമെന്നു നല്ലവറ്റു തിന്നുന്നവരാരും  പറയത്തില്ല"
ഭാര്യ  എന്റെ നേരെ പരിഹാസത്തില്‍ പൊതിഞ്ഞ ഒരു  ഒളിയമ്പയച്ചു.
 
അവള്‍  അങ്ങിനെയാണ്. ഒന്നു പറഞ്ഞു രണ്ടാമത്തേതിനു എന്റെ രാഷ്ട്രീയത്തില്‍ കയറിപ്പിടിച്ചു കളയും. ഞാനൊരു മാര്‍ക്സിസ്റ്റും അവളൊരു  കോണ്‍ഗ്രസ്‌ അനുഭാവിയും  ആയിപ്പോയതിന്റെ കുഴപ്പമാണ് അത്‌.  കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍  എന്റെ പാര്‍ട്ടിക്ക്  ചെറിയൊരു "ചളുക്ക്‌ " കിട്ടിയപ്പോള്‍ ചില്ലറ പുകിലൊന്നുമല്ല  അവളുണ്ടാക്കിയത്. പായസം വച്ച് അയല്‍ക്കാര്‍ക്കെല്ലാം കൊടുക്കുകവരെ ചെയ്തു. അതിന്റെ പേരില്‍ രണ്ടു  ദിവസം ഞാന്‍ നിരാഹാരം കിടന്നെങ്കിലും വിശപ്പു മൂത്തപ്പോള്‍  ഫ്രിഡ്ജില്‍   വച്ചിരുന്ന  ആ പായസം തന്നെ ഭാര്യ  കാണാതെ എടുത്തു കഴിച്ചു നിരാഹാരം അവസാനിപ്പിക്കേണ്ട ഗതികേടുവരെ   എനിക്കുണ്ടായി. 

അതുകൊണ്ട്  രാഷ്ട്രീയത്തില്‍ നിന്നും അവളുടെ ശ്രദ്ധതിരിക്കാനായി ഞാന്‍ തലയിണയ്ക്കടിയില്‍  നിന്നും അടുത്ത പേപ്പര്‍ കട്ടിംഗ്  എടുത്തു അവളെ കാണിച്ചു. 

"അച്ഛനും സഹോദരനും സഹോദരന്റെ സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച പെണ്‍കുട്ടി അവശ നിലയില്‍ ആശുപത്രിയില്‍'

ഈശ്വരാ..

ഭാര്യ  നെഞ്ചത്തു   കൈവച്ചു

"ഹോ... ഈ ആണുങ്ങളെ ഒരുത്തനേം  വിശ്വസിക്കാന്‍  കൊള്ളില്ല. എന്റെ മോളെ ഞാന്‍ എന്തു വിശ്വസിച്ചു നിങ്ങളെ ഏല്‍പ്പിച്ചിട്ട്‌   ഒരുവഴിക്ക്  പോവും?"
 
 അവള്‍ പത്രമെടുത്ത്  എന്റെ നേരെ എറിഞ്ഞിട്ടു വെട്ടിത്തിരിഞ്ഞ് അടുക്കളയിലേയ്ക്ക് പോയി.  

അവളു പോയതു നന്നായെന്നു  ഞാന്‍ ആശ്വസിച്ചു.  അല്ലെങ്കില്‍ അടുത്ത വാര്‍ത്തയുടെ പേപ്പര്‍ കട്ടിംഗ്  കാണുമ്പോള്‍ എങ്ങിനെയാണ്  അവള്‍  പ്രതികരിക്കുയെന്നതിനെപ്പറ്റി എനിക്ക് പിടിയില്ലായിരുന്നു.

കാരണം "സ്വര്‍ണത്തിന്റെ വില പവനു നൂറ്റി അമ്പതു രൂപ കുറഞ്ഞു" എന്ന വാര്‍ത്തയായിരുന്നു അത്‌. 






Friday, June 15, 2012

സൈനബ എന്ന ആണ്‍കുട്ടി


പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ മുതലായ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക്  ഇന്ത്യന്‍  റെയില്‍വേ  തികച്ചും  ഫ്രീയായി   നല്‍കുന്ന ചില ചികിത്സാ വിധികളുണ്ട്. 

ദിവസേന ട്രെയിന്‍ യാത്ര ചെയ്യുന്ന ആളാണെങ്കില്‍   ഈ ചികിത്സ  നിങ്ങള്‍ക്കും  ലഭിക്കും.

ജോലിസംബന്ധമായി എറണാകുളത്ത് സ്ഥിരതാമസക്കാരനായതോടെ കാറ്റടിച്ച   ബലൂണ്‍പോലെ  വീര്‍ത്തു  വീര്‍ത്തു വന്നിരുന്ന എന്റെ വയര്‍  "ഠിം" എന്നു   ചുരുങ്ങാനുള്ള കാരണം അന്വേഷിച്ചപ്പോഴാണ്  മേല്‍പ്പടി രഹസ്യം എനിക്കു വെളിപ്പെട്ടത്. 

ചിലവു കുറയ്ക്കല്‍ എന്ന അജണ്ടയുടെ ഭാഗമായി ഞാനിപ്പോള്‍ ഡെയിലി വീട്ടില്‍ പോയി വരികയാണ്.  

ആയതിനായി രാവിലെ നാലരമണിക്ക് എഴുനേറ്റു  കുളിയും തേവാരവും നടത്തി, കയ്യില്‍ കിട്ടുന്ന പാന്റും ഷര്‍ട്ടും ദേഹത്തു വലിച്ചുകയറ്റി,   ടിഫിന്‍ ബോക്സും  ബാഗുമെടുത്ത്  ബാലരമയിലെ ജമ്പന്‍ സ്റ്റൈലില്‍  ബൈക്കിന്റെ പുറത്തേയ്ക്ക് ജമ്പു ചെയ്തു റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഒരു പറപ്പിക്കലാണ്.  

രാവിലെ അഞ്ച് അമ്പതിനാണ് ഏറനാട് എക്സ്പ്രസ്സ്‌ ഹരിപ്പാട്  സ്റ്റേഷനില്‍ എത്തുന്നത്.  അഞ്ചു നാല്പത്തിയഞ്ചിനു  സ്റ്റേഷനിലെത്തുന്ന ഞാന്‍  ടിക്കറ്റ് കൌണ്ടറില്‍ വച്ചിരിക്കുന്ന  എല്‍.സി.ഡി ഡിസ്പ്ലേയില്‍  ജനറല്‍ കമ്പാര്‍ട്ട്മെന്റ്  നില്‍ക്കുന്ന  സ്ഥാനം നോക്കി മനസ്സിലാക്കി  അവിടെ പോയി നില്‍ക്കും.  

പക്ഷെ പണ്ടു പട്ടാളത്തിലായിരുന്നപ്പോള്‍  നിരവധി തവണ കാശു കൊടുക്കാതെ ട്രെയിന്‍ യാത്ര നടത്തിയതിന്റെ പേരിലുള്ള  വൈരാഗ്യം  കൊണ്ടാണോ അതോ വീര്‍ത്തു നില്‍ക്കുന്ന എന്റെ വയറില്‍ ട്രെയിനിന്റെ എഞ്ചിനെങ്ങാനും മുട്ടി അതിനു വല്ല കേടുപാടും വരുമോ എന്നുള്ള പേടി കൊണ്ടാണോ എന്നറിയില്ല ഞാന്‍ നില്‍ക്കുന്നിടത്തു നിന്നും  അര കിലോമീറ്റര്‍  പുറകിലായിരിക്കും ട്രെയിന്‍ വന്നു നില്‍ക്കുന്നത്. 

 പൂര്‍ണഗര്‍ഭിണിയായ സ്ത്രീ  സര്‍ക്കാര്‍ ആശുപത്രി തിരക്കി  പോകുന്നതുപോലെ  മുന്‍പില്‍  വയറും പിറകില്‍ ബാഗും തൂക്കി ജനറല്‍ കമ്പാര്‍ട്ട്മെന്റിനടുത്തേയ്ക്ക് ഞാന്‍ ഓടിയെത്തുമ്പോഴേയ്ക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരിക്കും. പിന്നെ  ജാക്കിചാന്‍ സ്റ്റൈലില്‍ ഒരു  ചാട്ടമാണ്. എടുത്തടിച്ചതു പോലെ ട്രയിനിനകത്തു വീണു കഴിഞ്ഞാല്‍ പിന്നെ ഇരിക്കാന്‍ ഒരു സീറ്റിനു വേണ്ടിയുള്ള  നെട്ടോട്ടമാണ്. ഏതായാലും എനിക്കു സീറ്റുകിട്ടി വരുമ്പോഴേയ്ക്കും വണ്ടി എറണാകുളത്ത് എത്തിയിരിക്കും.

റെയില്‍വേ ചികിത്സയുടെ ആദ്യ ഡോസ് ഇവിടെ പൂര്‍ത്തിയാകും.

ഇനി വൈകിട്ട് തിരിച്ചു പോകുമ്പോഴാണ് അടുത്ത ഡോസ് കിട്ടുന്നത്. നമ്മള്‍ കാത്തിരിക്കുന്ന വണ്ടി ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേയ്ക്ക്  "ഉടനെ വന്നു ചേരുമെന്നു  പ്രതീക്ഷിക്കുന്നു" എന്ന്   ഒരു പാവം സ്ത്രീ മലയാളത്തില്‍ പറഞ്ഞു തീരുന്നതിനു മുന്‍പു തന്നെ വേറൊരു പെമ്പ്രന്നോര്‍  ഇംഗ്ലീഷില്‍ പറയുന്നത്  "ആ വണ്ടി  ആറാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ കിടക്കുന്നുണ്ട്" എന്നായിരിക്കും. ട്രെയിനിന്റെ സമയവിവരം പറയാനിരിക്കുന്ന ഈ രണ്ടു സ്ത്രീകള്‍ അമ്മായി അമ്മയും മരുമകളുമാണോ  എന്നൊരു സംശയമുണ്ട്‌.  അല്ലെങ്കില്‍ പിന്നെ ഒരാള്‍ മലയാളത്തില്‍ പറഞ്ഞാലുടന്‍ മറ്റവള്‍ ചാടിക്കേറി   ഇംഗ്ലീഷിലും ഹിന്ദിയിലും പറയേണ്ട കാര്യമുണ്ടോ?

ഏതായാലും ഒരു മാസംകൊണ്ട് ഞാനൊരു "ആലിലവയറ"നായി. ലാലു പ്രസാദിനെപ്പോലെ ക്ഷിപ്രകോപിയായിരുന്ന പ്രഷര്‍ മമതാബാനര്‍ജിയെപ്പോലെ ശാന്തശീലയായി. ട്രെയിനിലെ ഭക്ഷണത്തില്‍ ഉപ്പോ മുളകോ ഇല്ലാത്തതു പോലെ എന്റെ രക്തത്തില്‍ ഷുഗറും ഇല്ലാതായി. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈ റെയില്‍വേചികിത്സയിലൂടെ ഞാനൊരു "മെട്രോസുന്ദര"നായി മാറി.
  
നോക്കണേ "റെയില്‍വേ ചികിത്സ"യുടെ ഒരു ശക്തി. !!

 ആയതിനാല്‍  പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ കൊണ്ടു ബുദ്ധിമുട്ടുന്ന  എല്ലാവരും   മേല്‍വിവരിച്ച  ചികിത്സാവിധികള്‍ പരീക്ഷിച്ചു നോക്കുന്ന കാര്യത്തില്‍  "കൃപയാ ധ്യാന്‍ ദീജിയേ" എന്നാണെനിക്കു പറയാനുള്ളത്.

അങ്ങനെ ഒരു നാള്‍  എറണാകുളം സൌത്ത്   റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആറു മണിക്ക് പുറപ്പെടുന്ന കായംകുളം പാസ്സഞ്ചറിലേയ്ക്ക്   ജാക്കി ചാന്‍  സ്റ്റൈലില്‍  ഞാനൊരു ചാട്ടം നടത്തി. 

കോഴിക്കൂട്ടില്‍ കുറുക്കന്‍ കയറിയതുപോലെ ആ കമ്പാര്‍ട്ട്മെന്റില്‍ നിന്നുംഅപ്പോള്‍ ഒരു കൂട്ടക്കരച്ചിലുയര്‍ന്നു.
  
അക്രമിയെ നേരിടാന്‍ കുടയും വടിയുമായി പാഞ്ഞടുക്കുന്ന പെണ്ണുങ്ങളെ കണ്ടപ്പോഴാണ്  അതൊരു ലേഡീസ്  കമ്പാര്‍ട്ട്മെന്റ് ആണെന്ന് എനിക്ക് മനസ്സിലായത്. വല്ല പോലീസ്സുകാരും കണ്ടിരുന്നെങ്കില്‍ പിറ്റേ ദിവസത്തെ പത്രത്തില്‍ ഒരു വെണ്ടയ്ക്ക വാര്‍ത്ത വന്നേനെ.

"ലേഡീസ്  കമ്പാര്‍ട്ട് മെന്റില്‍ അതിക്രമിച്ചു കയറിയ എക്സ് സര്‍വ്വീസ്സുകാരന്‍ അറസ്റ്റില്‍"

പിന്നെ അധികം ആലോചിച്ചില്ല. അടുത്ത രണ്ടു  ജാക്കിചാന്‍  ചാട്ടങ്ങളിലൂടെ  ഞാന്‍ മറ്റൊരു കമ്പാര്‍ട്ട് മെന്റിലെത്തി. 

അതിനകത്താണെങ്കില്‍   തൃശ്ശൂര്‍ പൂരം നടക്കുന്നു. ഇരിക്കാനോ നില്‍ക്കാനോ പോയിട്ട്  ഒന്നു കാലു കുത്തുവാനുള്ള ഇടം പോലുമില്ല.
 
അപ്പോഴാണ്‌ ഞാനതു കണ്ടത്. ജനലരികില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. അവളുടെ ഇടതുഭാഗത്തായി  കഷ്ടിച്ചു ഒരാള്‍ക്ക്‌ ഇരിക്കാനുള്ള സ്ഥലമുണ്ട്. പക്ഷെ അവിടെ  തന്റെ  വാനിറ്റി ബാഗ്‌ വച്ചിരിക്കുകയാണ് അവള്‍. 

ആ ബാഗ് ഒന്നു മാറ്റിത്തരാന്‍ അവളോട്‌ പറഞ്ഞാലോ?  എവിടെയെങ്കിലും  ഇരുന്നില്ലെങ്കില്‍ ഹരിപ്പാട് വരെ എത്തുമ്പോഴേയ്ക്കും എന്റെ നടുവിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ഊരിപ്പോകാനുള്ള സാധ്യതയുണ്ട്.  

വെറുതെ ഒരു ശ്രമമെന്ന നിലയില്‍  ഒരു വിധത്തില്‍ തിക്കിത്തിരക്കി  ഞാന്‍ അവളുടെ അടുത്തേയ്ക്ക്   ചെന്നു. എന്നിട്ട് വിനയാന്വിതനായി പറഞ്ഞു.

"ആ ബാഗ് ഒന്നു മടിയില്‍ വച്ചിരുന്നെങ്കില്‍ എനിക്കവിടെ ഇരിക്കാമായിരുന്നു"

ആരോടോ മൊബൈലില്‍  സംസാരിച്ചു കൊണ്ടിരുന്ന അവള്‍ ഫോണ്‍   ചെവിയില്‍ നിന്നും മാറ്റിയിട്ടു രൂക്ഷമായി  എന്നെ നോക്കി. എന്നിട്ട്   വിടര്‍ന്ന കണ്ണുകളില്‍ അല്പം നീരസ ഭാവം നിറച്ചു പറഞ്ഞു.
  
"അതു ഞാന്‍ എന്റെ ഫ്രണ്ടിനു  ബുക്ക് ചെയ്തു വച്ചിരിക്കുകയാ  ആളിപ്പം വരും"

ഞാന്‍ നിരാശയോടെ പിന്തിരിഞ്ഞു. അപ്പോഴാണ് എതിര്‍ സീറ്റിലിരുന്ന കണ്ണടധാരിയായ ഒരു മധ്യവയസ്കന്‍ ചാടിയെഴുനേറ്റു  കൈ ചൂണ്ടി  അട്ടഹസിച്ചത്.  

"ഭാ..ബുക്ക് ചെയ്തിരിക്കുവാന്നോ.? ആര്‍ക്കു ബുക്ക് ചെയ്തു?...കൊറേ നേരം കൊണ്ട് ഞാന്‍ കാണുവാ... അവളുടെ ഒരു മൊബൈല്‍ വിളി..നിന്റെ ബോയ്‌ഫ്രണ്ടിനു  സീറ്റ് വേണോങ്കി പോയി വേറെ നോക്കാന്‍ പറ"

 പിന്നെ അദ്ദേഹം അതേ സ്വരത്തില്‍ എന്നോടാജ്ഞാപിച്ചു. 

"അവിടെക്കേറി ഇരിയെടോ...ഇവളുമാരുടെ ബോയ്‌ഫ്രണ്ടിനു മാത്രമല്ല നമ്മളെപ്പോലുള്ള യാത്രക്കാര്‍ക്ക് കൂടിയുള്ളതാ ട്രെയിന്‍....ഹല്ല പിന്നെ"  

മധ്യവയസ്കന്റെ അലര്‍ച്ച കേട്ട് പേടിച്ചുപോയ പെണ്‍കുട്ടി പെട്ടെന്നു തന്റെ  ബാഗ്‌ സീറ്റില്‍ നിന്നെടുത്തു. കിട്ടിയ സ്ഥലത്ത് ഞാനും ഇരിപ്പുറപ്പിച്ചു. 

ഇതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ ഓടിത്തുടങ്ങിയ വണ്ടിയ്ക്കൊപ്പം പ്ലാറ്റ്ഫോമിലൂടെ ഓടുന്നതു കണ്ടു. അല്പം കഴിഞ്ഞപ്പോള്‍ അവന്‍ വിയര്‍ത്തു കുളിച്ചു ഞങ്ങളുടെ അരികിലെത്തി. പെണ്‍കുട്ടിയുടെ അടുത്തു ഞാന്‍ ഇരിക്കുന്നത്  കണ്ട അവന്റെ മുഖം ദേഷ്യം കൊണ്ടു തുടുത്തു. പെണ്‍കുട്ടി ഈര്‍ഷ്യയോടെ അവനെ ഒന്നു നോക്കി. പിന്നെ മുഖം വെട്ടിത്തിരിച്ചു  പുറത്തെ കാഴ്ച്ചകളിലേയ്ക്ക്  നോട്ടമയച്ചു.

 പെട്ടെന്നവന്‍  തന്റെ മൊബൈല്‍ കയ്യിലെടുത്തു.   വിരലുകള്‍ അതിദ്രുതം  കീപാഡിലൂടെ ഓടി നടന്നു.   പിന്നെ തള്ളവിരല്‍ സെണ്ട്  ബട്ടണില്‍ അമര്‍ന്നു.   

അധികം വൈകിയില്ല. പെണ്‍കുട്ടിയുടെ മൊബൈലില്‍ ഒരു കിളി ചിലച്ചു. അവള്‍ അതില്‍ വന്ന മെസ്സേജ്  തിടുക്കത്തില്‍ വായിച്ചു. അടുത്ത ക്ഷണം അവളുടെ മുഖത്തും കോപം ഇരച്ചു കയറി.  സെക്കണ്ടുകള്‍ക്കുള്ളില്‍ അവളുടെ മൊബൈലില്‍ നിന്നും മറുപടി സന്ദേശം പറന്നു.
  
പെണ്‍കുട്ടിയും ചെറുപ്പക്കാരനും   മൊബൈല്‍ യുദ്ധം തുടര്‍ന്നു കൊണ്ടിരുന്നു.  ഇതിനിടയില്‍ വണ്ടി അരൂരെത്തി.  എന്റെ അരികിലിരുന്ന ഒരാള്‍ അവിടെ ഇറങ്ങി. ഉടന്‍ ചെറുപ്പക്കാരന്‍ ആ സ്ഥലത്ത് കയറിയിരുന്നു.  

അല്പം കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍ എന്നെ ഒന്നു തോണ്ടി. എന്നിട്ട്  പറഞ്ഞു.

"ചേട്ടാ ഞാന്‍ അവിടെ ഇരുന്നോട്ടെ?  അവളെന്റെ ഫ്രെണ്ടാ....ഞങ്ങള്‍ക്കല്പം സംസാരിക്കാനുണ്ട്"
ഞാന്‍ മധ്യവയസ്കനെ നോക്കി. അദ്ദേഹം നല്ല  ഉറക്കത്തിലാണെന്നു തോന്നുന്നു.  പിന്നെ ഒന്നും പറയാതെ സീറ്റിന്റെ അരികിലേയ്ക്ക് നീങ്ങിയിരുന്നു.


ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ അരികില്‍ ഇരിപ്പുറപ്പിച്ചു.

പെട്ടെന്നാണ്  അത്  സംഭവിച്ചത്.
പെണ്‍കുട്ടി ചാടിയെഴുനേറ്റു. അവളുടെ വലതുകൈ പടക്കംപൊട്ടുന്ന ശബ്ദത്തോടെ  ചെറുപ്പക്കാരന്റെ  കവിളത്തു  വീണു. ഒപ്പം അവള്‍ അലറി..

"കുറച്ചു നാളുകൊണ്ട് ഞാന്‍ നിന്റെ ശല്യം സഹിക്കുകയാ "...

അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ചെറുപ്പക്കാരന്‍ ഉലഞ്ഞുപോയി. അടികൊണ്ട  കവിള്‍ തടവിക്കൊണ്ട് അവന്‍  അന്ധാളിപ്പോടെ  വിളിച്ചു.

"സൈനബാ.. ഞാന്‍...."

 യാത്രക്കാര്‍ ആ കാഴ്ച കണ്ടു  കണ്ണുമിഴിച്ചിരുന്നു. ബഹളം കേട്ടുണര്‍ന്ന മധ്യവയസ്കന്‍ പെണ്‍കുട്ടിയുടെ ഭാവമാറ്റം കണ്ടു ഭയന്ന് സീറ്റിന്റെ അരികിലേയ്ക്ക് ഒതുങ്ങിയിരുന്നു. അടുത്ത ക്യാബിനിലുള്ളവര്‍  കാര്യമറിയാനായി   അങ്ങോട്ടു എത്തിനോക്കി. 

ചേര്‍ത്തല സ്റ്റേഷനില്‍ ഇറങ്ങാനായി വാതിലിന്നരികിലേയ്ക്ക്  വന്നവര്‍ കഥയറിയാതെ അവിടെത്തന്നെ നിന്നു. 

പെണ്‍കുട്ടി തന്റെ തലയിലെ തട്ടം വലിച്ചു നേരെയാക്കി. 

ബാഗെടുത്തു തോളില്‍ തൂക്കി.  

പിന്നെ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍  വണ്ടിയില്‍ നിന്നിറങ്ങി പ്ലാറ്റ് ഫോമില്‍ കൂടി നടന്നു പോയി. 

അലസഗാമിനിയെങ്കിലും ഉറച്ച കാല്‍വെയ്പോടെ നീങ്ങുന്ന ആ പെണ്‍കുട്ടിയുടെ  പോക്ക് നോക്കിയിരുന്ന ഞാന്‍ അറിയാതെ പറഞ്ഞുപോയി.
 
സൈനബാ...  നീ പെണ്‍കുട്ടിയല്ല ആണ്‍കുട്ടിയാണ്...

സൈനബ എന്ന ആണ്‍കുട്ടി..!!




   

Thursday, May 24, 2012

കുട്ടച്ചന്‍ജിയുടെ മരണം


പഞ്ചായത്തു മെമ്പര്‍ കുട്ടച്ചനെ കാണാനില്ല!!!

തങ്ങളുടെ   പ്രിയങ്കരനായ  നേതാവ്  "കുട്ടച്ചന്‍ജി" യെ  കാണാനില്ലെന്ന  വാര്‍ത്ത ശ്രവിച്ച രാജപുരം നിവാസികള്‍ ഞെട്ടി. 

ഇന്നലെ രാത്രിമുതലാണ് കാണാതായിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വാര്‍ത്ത കേട്ട് നടുങ്ങി.അവര്‍ കുട്ടച്ചന്‍ജിയുടെ ഭവനമായ "ഇന്ദിരാനിവാസി"ലേയ്ക്ക്  പാഞ്ഞു.

കുട്ടച്ചന്‍ജിയുടെ സഹധര്‍മ്മിണി അന്നക്കുട്ടി  വിവരമറിഞ്ഞപ്പോള്‍ കുഴഞ്ഞു   വീണതാണ്.

തളര്‍ന്നു കിടക്കുന്ന അവരെ അടുത്ത വീട്ടിലെ സ്ത്രീജനങ്ങള്‍  ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. 

ഇളയമകന്‍  പതിനെട്ടുകാരനായ സാബു അമ്മയെ ശുശ്രൂഷിച്ചുകൊണ്ട് അരികില്‍ തന്നെയുണ്ട്‌.

മൂത്തമകളായ മോളിയെ അയച്ചിരിക്കുന്നത് ചങ്ങനാശ്ശേരിയിലാണ്.  അവരെ വിവരമറിയിക്കുവാന്‍ ആളു പോയിട്ടുണ്ട്. 

കൂടാതെ പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചിട്ടുണ്ട്.

ഹൈറേഞ്ചിലെ മലനിരകള്‍ക്കു നടുവിലൂടെ ഒഴുകുന്ന പെരിയാറിന്റെ തീരത്തുള്ള   പ്രകൃതിരമണീയമായ  ഒരു  ഗ്രാമമാണ് രാജപുരം. 

പണ്ട്  കാടുപിടിച്ചുകിടന്നിരുന്ന  സ്ഥലം പല നാട്ടില്‍ നിന്നും വന്നവര്‍   കുടിയേറി വെട്ടിത്തെളിച്ച്  കൃഷിയിറക്കിയതാണ് .   

അന്നവിടെ  കാട്ടാനകളും കാട്ടുപോത്തുകളും മ്ലാവും കുരങ്ങും മുയലുമൊക്കെ  ഉണ്ടായിരുന്നത്രെ. 

ഇന്നിപ്പോള്‍ ചെറിയൊരു സിറ്റിയാണ് രാജപുരം.

ഒരു  ക്രിസ്ത്യന്‍ പള്ളി,  അയ്യപ്പന്റെ അമ്പലം, പോസ്റ്റ്‌ ഓഫീസ്, പള്ളിവക എല്‍ പി സ്കൂള്‍ മുതലായവയാണ് രാജപുരത്തെ  പ്രധാന സ്ഥാപനങ്ങള്‍.  

കൂടാതെ ഏലമ്മചേച്ചിയുടെ ചായക്കട, ശിവദാസന്റെ  പലചരക്കുകട,  മൂര്‍ത്തിയുടെ ബാര്‍ബര്‍ഷോപ്പ്, വേങ്ങത്താനം ബേബിയുടെ  തുണിക്കട, ഗോവിന്ദന്റെ മുറുക്കാന്‍ കട മുതലായ വ്യാപാരസ്ഥാപനങ്ങളുമുണ്ട്‌.  

പള്ളി, അമ്പലം എന്നിവയില്‍ നിന്നും  കുറച്ചേറെ ദൂരെമാറി   അബ്കാരി  കൊണ്ട്രാക്ടര്‍ ദിവാകരേട്ടന്റെ കള്ളുഷാപ്പ്. വൈകിട്ടു നാല് മണിക്ക് ശേഷമാണു കള്ളുഷാപ്പിന്റെ   പ്രവര്‍ത്തനം സജീവമാകുന്നത്. 

'കൊന്നത്തടി' പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ്  രാജപുരം.    അതിന്റെ  പ്രതിനിധിയാണ്  കുട്ടച്ചന്‍ജി. 

പഞ്ചായത്തു സംബന്ധമായ ഏതു കാര്യവും  കക്ഷിഭേതമില്ലാതെ ചെയ്തു കൊടുക്കുന്ന   ആളാണ്‌  കുട്ടച്ചന്‍ജി.

തൂവെള്ള ഖദറും കൂപ്പിയ  കൈകളും പാലുപോലെയുള്ള ചിരിയുമായി മാത്രമേ രാജപുരം നിവാസികള്‍ കുട്ടച്ചന്‍ജിയെ കണ്ടിട്ടുള്ളൂ.

സന്തത സഹചാരിയായ ഡയറിയും  കക്ഷത്തില്‍ വച്ചു കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ നടപ്പ്. 

കഴിഞ്ഞ പതിനാറു വര്‍ഷമായി നാലാംവാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്  കുട്ടച്ചന്‍ജിയാണ്.

അങ്ങനെയുള്ള കുട്ടച്ചന്‍ജിയ്ക്ക്  ഏതെങ്കിലും  വിധത്തിലുള്ള ശത്രുക്കളുണ്ടോ  എന്ന കാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ല.  

ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും ഇന്ദിരാനിവാസിലേയ്ക്ക്  ഒഴുകിക്കൊണ്ടിരുന്നു.

ഇന്നലെ രാത്രിയില്‍ ഏകദേശം ഒമ്പതു മണിയോടെ  ഇടവകപ്പള്ളിയുടെ  അടുത്തുള്ള വളവില്‍ വച്ച്  കുട്ടച്ചന്‍ജിയെ കണ്ടവരുണ്ട്.

"ഉണ്ടക്കണ്ണന്‍ മത്തായി"  എന്നറിയപ്പെടുന്ന മാങ്ങാട്ട്പറമ്പില്‍ മത്തായിയാണ്  അദ്ദേഹത്തെ അവിടെവച്ചു   കണ്ടത്.  ഗോവിന്ദന്റെ മുറുക്കാന്‍കടയില്‍ നിന്നും ഒരു പാക്കെറ്റ്  'പനാമ'  സിഗരറ്റും വാങ്ങി നടന്നുപോകുന്നതാണ് മത്തായി കണ്ടത്.  

ആ വിവരം ഗോവിന്ദനും ശരിവച്ചിട്ടുണ്ട്.

മറ്റൊരു നടുക്കുന്ന വിവരം കൂടി ഗോവിന്ദന്‍ പുറത്തു വിട്ടു.

കുട്ടച്ചന്‍ജി പോയി അല്‍പ്പം കഴിഞ്ഞപ്പോള്‍ ആ വഴിയെ ഒരു  ജീപ്പ്‌,  കുറേ ആളുകളുമായി പാഞ്ഞു പോയത്രേ.

"കര്‍ത്താവേ ഇനി വല്ല കൊട്ടേഷന്‍കാരും കുട്ടച്ചന്‍ജിയെ???"  ഉണ്ടക്കണ്ണന്‍ മത്തായി അറിയാതെ പറഞ്ഞുപോയി.

"ഹെന്റീശ്വരാ"   

ഗോവിന്ദന്‍ അന്ധാളിപ്പോടെ നെഞ്ചില്‍ കൈവച്ചു.

"മണ്ടത്തരം പറയാതെടാ  മത്തായി"  എല്ലാം കേട്ടുകൊണ്ട് നിന്നിരുന്ന വട്ടോളി തോമസു ചേട്ടന്‍ മത്തായിയെ ശാസിച്ചു. "വല്ല പോലീസ്സുകാരും കേട്ടാല്‍ നിന്റെ കാര്യം പോക്കാ"

അതു കേട്ട മത്തായി പേടിയോടെ നാലുപാടും  നോക്കിയിട്ട് സൂത്രത്തില്‍ അവിടെ നിന്നും മുങ്ങി. 

"കുട്ടച്ചന്‍ജിയെ ഒരു കൊട്ടേഷന്‍കാരും  തൊടില്ല. തൊട്ടാല്‍ തൊട്ടവന്‍ വിവരമറിയും" ഒരു പാര്‍ട്ടി അനുഭാവി  മുണ്ട് മടക്കിക്കുത്തിയിട്ടു വീറോടെ പറഞ്ഞു. 

ഇതിനിടയില്‍ മറ്റൊരു വിവരം കൂടി പുറത്തു വന്നു.

സഖാവ് ശ്രീധരനേയും കാണാനില്ല.   

കുട്ടച്ചന്‍ജിയുടെ ഒരേയൊരു രാഷ്ട്രീയ എതിരാളിയാണ് സഖാവ്  ശ്രീധരന്‍.

കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍   സഖാവ്  ശ്രീധരനെ അഞ്ഞൂറിലധികം വോട്ടുകള്‍ക്ക്  തോല്‍പ്പിച്ചാണ്  കുട്ടച്ചന്‍ജി വിജയകിരീടം ചൂടിയത്.

 അന്നു മുതല്‍ സഖാവ്   ശ്രീധരനു   കുട്ടച്ചന്‍ജിയോട്  അല്പം   പിണക്കമുണ്ടായിരുന്നു എന്നാണ്  പൊതുവേയുള്ള ജനസംസാരം.

പക്ഷെ അതൊന്നും ശ്രീധരന്‍ സഖാവ്  പുറത്തു കാണിച്ചിട്ടില്ല.

എന്നാലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍...

ഏലമ്മചേച്ചിയുടെ ചായക്കടയിലും ഗോവിന്ദന്റെ  മുറുക്കാന്‍കടയിലും കൂടിയിരുന്നു രാജപുരത്തുകാര്‍ ചര്‍ച്ച തുടര്‍ന്നു.  

പെട്ടെന്നൊരു പോലീസ് ജീപ്പ്‌ പാഞ്ഞു വന്നു ബ്രേക്കിട്ടു. അതില്‍നിന്നും രണ്ടുമൂന്നു പോലീസ്സുകാര്‍ ചാടിയിറങ്ങി. അവര്‍  ജീപ്പിന്റെ പിറകില്‍ നിന്നും ഒരാളെ പുറത്തിറക്കി.

സഖാവ് ശ്രീധരന്റെ മൂത്ത മകന്‍  പുഷ്പന്‍. !!

ആളുകള്‍ അതുകണ്ട്  അന്തം വിട്ടു നിന്നു.

പോലീസുകാര്‍ പുഷ്പനേയും കൊണ്ട്  പള്ളിയുടെ അരികിലുള്ള വെട്ടുവഴിയില്‍ക്കൂടി   കുട്ടച്ചന്‍ ജിയുടെ വീട്ടിലേയ്ക്ക്‌ പോയി. 

ചായക്കടയിലും മുറുക്കാന്‍ കടയിലും ഇരുന്നവര്‍ ആകാംഷയോടെ   അവരെ അനുഗമിച്ചു. പക്ഷെ പോലീസുകാര്‍ അവരെ വിരട്ടിയോടിച്ചു.

"എന്നാലും എന്നോടൊരു വാക്ക്  പറഞ്ഞിട്ട് പോകാന്‍ മേലാരുന്നോ"  കുട്ടച്ചന്‍ജിയുടെ വീട്ടില്‍ നിന്നും  അന്നക്കുട്ടിയുടെ നിലവിളി ഉയര്‍ന്നു.
  
ജനങ്ങള്‍ക്ക്‌ കാര്യങ്ങളുടെ കിടപ്പ്  ഏകദേശം  പിടികിട്ടി.
  
തന്റെ അച്ഛനെ തോല്പിച്ചതിലുള്ള  വൈരാഗ്യം തീര്‍ക്കാനായി  പുഷ്പന്‍ കുട്ടച്ചന്‍ജിയെ അപായപ്പെടുത്തി !!

പക്ഷെ എങ്ങിനെ?...എവിടെവച്ച്? എന്നിട്ട് കുട്ടച്ചന്‍ജിയുടെ ശരീരം എന്തു ചെയ്തു? 

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ജനങ്ങള്‍  പരസ്പരം ചോദിച്ചു...

പോലീസുകാര്‍ തെളിവെടുപ്പ് കഴിഞ്ഞു പുഷ്പനുമായി തിരിച്ചുപോയി.

നല്ലവരില്‍ നല്ലവനായ കുട്ടച്ചന്‍ജിയുടെ  ദാരുണമായ അന്ത്യത്തില്‍ രാജപുരം നിവാസികള്‍ അത്യധികം വ്യസനിച്ചു. അവര്‍ കുട്ടച്ചന്‍ജിയുടെ അപദാനങ്ങള്‍ വാഴ്ത്തി. പിന്നെ അവരവരുടെ വീടുകളിലേയ്ക്ക്  തിരിച്ചു പോയി.

കുട്ടച്ചന്‍ജിയുടെ വീട്ടില്‍  അദ്ദേഹത്തിന്റെ ഭാര്യ അന്നക്കുട്ടിയും ഒന്നുരണ്ടു അയല്‍ക്കാരികളും മാത്രമായി. 
 
സമയം സന്ധ്യ കഴിഞ്ഞു...

അബ്കാരി  കൊണ്ട്രാക്ടര്‍ ദിവാകരേട്ടന്റെ   കള്ളുഷാപ്പില്‍ കുപ്പികള്‍ നിറയുകയും ഒഴിയുകയും ചെയ്തു. ഷാപ്പിന്റെ മുറികളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. കുട്ടച്ചന്‍ജിയുടെ മരണമാണ്  എല്ലാവര്‍ക്കും വിഷയം.  

കുട്ടച്ചന്‍ജിയുടെ സ്നേഹവാത്സല്യങ്ങള്‍  അനുഭവിച്ചവര്‍ അദ്ദേഹത്തിന്റെ  ആത്മശാന്തിക്കായി ഒന്നു രണ്ടു കുപ്പികള്‍  കൂടുതല്‍ കഴിക്കുകയും കരയുകയും ചെയ്തു.
 
"മൃതദേഹം ഉടനെ കിട്ടുമായിരിക്കും..നാളത്തെ പത്രത്തില്‍ എല്ലാം വിശദമായി അറിയാം." 

 അങ്ങനെയൊരു  പ്രത്യാശയോടെ  ആളുകള്‍ അവരവരുടെ ചര്‍ച്ച ഉപസംഹരിച്ചു. 

സമയം ഒരുപാടു കഴിഞ്ഞു...

വട്ടോളി തോമസ്സു ചേട്ടനും ഉണ്ടക്കണ്ണന്‍ മത്തായിയും  അന്നത്തെ കുടി നിറുത്തി  ഷാപ്പില്‍ നിന്നും എഴുനേറ്റു വേച്ചു വേച്ചു  പുറത്തേയ്ക്ക് നടന്നു. 

ഷാപ്പിനു പുറത്തെത്തിയ അവര്‍ റോഡിലിറങ്ങി മുന്‍പോട്ടു നടന്നു.

അല്പം നടന്നപ്പോഴാണ് അവരതു കണ്ടത്.

നേരെ മുന്‍പില്‍ റോഡില്‍ കുട്ടച്ചന്‍ജി  നില്‍ക്കുന്നു...അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ടു കൊണ്ട്  സഖാവ് ശ്രീധരന്‍!

കാറ്റുപിടിച്ച കൊന്നത്തെങ്ങുപോലെ   ആടുകയാണ് രണ്ടു പേരും.

തന്റെ തോളില്‍ തൂങ്ങിക്കിടക്കുന്ന കുട്ടച്ചന്‍ജിയോട്  സഖാവ് ശ്രീധരന്‍ പറയുന്നത്  തോമസ്സു ചേട്ടനും ഉണ്ടക്കണ്ണന്‍ മത്തായിയും കേട്ടു.

'ഡാ... കുട്ടച്ചാ...ന്റെ മോന്‍ പുഷ്പന്   നീ സര്‍ക്കാര്  ജോലി വാങ്ങി തന്നില്ലേ...എനിക്ക്   തിറുപ്തിയായി.   ഈ തിരോന്തോരം പോക്കിന്റെ   മുഴോന്‍ ശെലവും  എന്റെ വഹ...നീ വാ."
 
പിന്നെ, വട്ടോളി തോമസ്സു ചേട്ടനേയും ഉണ്ടക്കണ്ണന്‍ മത്തായിയും  മൈന്‍ഡ് ചെയ്യാതെ  പരസ്പര സഹായത്തോടെ അവര്‍  ഷാപ്പിലേയ്ക്ക്  കയറിപ്പോയി.  

Wednesday, March 21, 2012

എന്ട്രിക ലക്സിയും ഒരു പുട്ടുകുറ്റിയും.

"എടാ രഘൂ  നമുക്കൊരു പുട്ടുകുറ്റി വാങ്ങിയാലോ? രാവിലത്തെ  ബ്രേക്ക് ഫാസ്റ്റിനു  പുട്ടും കടലയും   നല്ല  കോമ്പിനേഷനാ"

എറണാകുളം മറൈന്‍ ഡ്രൈവിനോടു  ചേര്‍ന്നുള്ള വഴിയരികില്‍   നിരത്തിവച്ചിരിക്കുന്ന മുള കൊണ്ടു നിര്‍മ്മിച്ച പുട്ടുകുറ്റികള്‍ കണ്ടപ്പോഴാണ്  എന്റെ സുഹൃത്തായ കുറുപ്പുസാറിന്റെ പുട്ടുകുടം പോലുള്ള തലയില്‍ ആ "പുട്ടാശയം"  ഉദിച്ചത്.

"ആഹാ അതു കൊള്ളാം" 

ആവി പറക്കുന്ന പുട്ട്  പപ്പടവും  കടലയുമിട്ടു  കുഴച്ചു ലഡ്ഡു പോലെയുള്ള ഉരുളകളാക്കി  ഘോരഘോരം വെട്ടിവിഴുങ്ങുന്ന കാര്യമോര്‍ത്തപ്പോള്‍ എന്റെ വായില്‍ ഒരു കപ്പലോടിക്കാനുള്ള വെള്ളം ഞാനറിയാതെ നിറഞ്ഞു.

പണ്ടത്തെ  ആളുകള്‍ അരിയും നെല്ലും മറ്റും അളക്കാനായി  ഉണ്ടാക്കിയിരുന്ന   നാഴിയുടെ രൂപത്തിലാണ്   പുട്ടുകുറ്റിയുടെ നിര്‍മാണം നടത്തിയിരിക്കുന്നത്.   പുട്ടുണ്ടാക്കുമ്പോള്‍ കൈ പൊള്ളാതിരിക്കാനായി  അതിന്റെ പുറത്തു കയറു കൊണ്ടു ചുറ്റി വരിഞ്ഞിട്ടുണ്ട്.  പുട്ടുകുറ്റി കൂടാതെ  മുള ഉപയോഗിച്ചുണ്ടാക്കിയ മറ്റു പല സാധങ്ങളും അവിടെ വച്ചിരുന്നു. 

ഒരു പുട്ടുകുറ്റി കയ്യിലെടുത്തു  പരിശോധിച്ചിട്ട്   അതുകൊണ്ട് പുട്ടുണ്ടാക്കുന്ന   രീതി ചോദിച്ചു മനസ്സിലാക്കുകയാണ് കുറുപ്പു സാര്‍. കുറ്റിയില്‍ മാവു നിറച്ചു  പ്രെഷര്‍  കുക്കറിന്റെ  നോസിലില്‍   വച്ചാല്‍ അഞ്ചു മിനിട്ടു  കൊണ്ടു പുട്ട്   റെഡിയാകുമെന്ന്   വില്‍പ്പനക്കാരന്‍ പറഞ്ഞു. 

എങ്ങനെയുണ്ട്  എന്ന ഭാവത്തില്‍ കുറുപ്പുസാര്‍ എന്നെ നോക്കി.  'ക്രോണിക്  ബാച്ചിലര്‍'  സിനിമയില്‍ ഹരിശ്രീ അശോകന്‍  പുട്ടുണ്ടാക്കിയത്  പോലെ ആകുമോ എന്ന ചിന്തയില്‍  ഞാന്‍ നിന്നു. 

ഏതായാലും അല്പ നേരത്തെ വിലപേശലിനു ശേഷം  നൂറു രൂപാ   കൊടുത്ത്  ഒരു പുട്ടുകുറ്റി  ഞങ്ങള്‍ സ്വന്തമാക്കി. പിന്നെ  പുട്ടുകുറ്റി കക്ഷത്തില്‍  വച്ച്  ഒരു പാക്കറ്റ്    കടലയും വാങ്ങി  കൊറിച്ചുകൊണ്ടു ഞങ്ങള്‍  മറൈന്‍  ഡ്രൈവിലേയ്ക്ക് നടന്നു. 

പടിഞ്ഞാറേ  മാനത്തു   സൂര്യന്‍  ഒരു ചുവന്ന  പപ്പടം പോലെ  കാണപ്പെട്ടു.  കാണണമെന്നുള്ളവര്‍  ഉടനെ കണ്ടോണം, അല്ലെങ്കില്‍ താനിപ്പം മുങ്ങിക്കളയും   എന്ന പരുവത്തിലാണ്  മൂപ്പരുടെ  നില.  വിദേശത്തു പോകുന്നയാളെ യാത്രയയക്കാന്‍  എയര്‍പോര്‍ട്ടില്‍ വന്ന ബന്ധുക്കളെപ്പോലെ  കുറെ മേഘത്തുണ്ടുകള്‍  സൂര്യനു  ചുറ്റും  കറങ്ങി നടക്കുന്നുണ്ട്.   കായലില്‍ക്കൂടി യാത്രാബോട്ടുകളും  ഉല്ലാസ നൌകകളും നിറയെ ആളുകളുമായി അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരുന്നു.  

അല്പം അകലെയുള്ള   ഓയില്‍ ബര്‍ത്തില്‍ ഒരു വലിയ കപ്പല്‍ കിടക്കുന്നു.  മുകളില്‍ കറുപ്പും അടിയില്‍ ചുവപ്പും നിറമുള്ള ആ കപ്പല്‍ കണ്ട കുറുപ്പുസാര്‍  പെട്ടെന്ന്  വലിയ ശബ്ദത്തില്‍ വിളിച്ചു കൂവി.

"ദേ  കിടക്കുന്നെടാ മോനിക്കാ ലെവിന്‍സ്കി. നമ്മുടെ മീന്‍പിടുത്തക്കാരെ  വെടിവച്ചു കൊന്ന പട്ടാളക്കാരുടെ കപ്പല്‍"...

കുറുപ്പുസാറിന്റെ അലര്‍ച്ച കേട്ടു ഞാന്‍ ഞെട്ടി...

"അയ്യോ സാറേ അതു മോനിക്കാ ലെവിന്‍സ്കിയല്ല. എന്ട്രിക  ലെക്സിയാ".  

കുറുപ്പുസാറിന്റെ  അലര്‍ച്ച   ആരെങ്കിലും കേട്ടോ എന്നറിയാന്‍ ഞാന്‍ പരിഭ്രമത്തോടെ ചുറ്റും നോക്കി.
 
"ഹും ആരുടെ എന്ട്രിക  ആയാലും അവന്മാര്‍ ചെയ്തത് പോക്രിത്തരമല്ലേ? വയറു പിഴപ്പിക്കാന്‍ പോയവരെ ഇന്ത്യയുടെ അതിര്‍ത്തിയില്‍ കയറി വെറുതെ അങ്ങു വെടിവച്ച് കൊന്നെന്നു പറഞ്ഞാല്‍  ഇവിടെ ചോദിക്കാനും പറയാനും ആളില്ലെന്നാണോ അവരുടെ വിചാരം?"   

ക്ഷിപ്രകോപിയാണ്   കുറുപ്പുസാര്‍.  കോപിച്ചു കഴിഞ്ഞാല്‍ പിന്നെ ആളും തരവും നോക്കാതെ  സംസാരിച്ചു കളയും. സുബേദാര്‍മേജര്‍ റാങ്കില്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച കുറുപ്പുസാര്‍ കുട്ടനാട്ടിലെ നെടുമുടി സ്വദേശിയാണ്.  ആയതു കൊണ്ടു തന്നെ  അദ്ദേഹത്തിന്റെ ആകൃതിയിലും  പ്രകൃതിയിലും ഒരു  മുട്ടന്‍ "നെടുമുടി സ്റ്റൈല്‍"  ഒളിഞ്ഞു കിടപ്പുണ്ട്. 

"സാര്‍ പതുക്കെപ്പറ...ആളുകള്‍ ശ്രദ്ധിയ്ക്കുന്നു..." ഞാന്‍ അദ്ദേഹത്തെ ശാന്തനക്കാന്‍  ശ്രമിച്ചു.

അതോടെ കുറുപ്പുസാര്‍ തണുത്തു. 

"ഹും...ഇനി ഒരു തവണ കൂടി  പട്ടാളത്തില്‍ ചേരാന്‍ പറ്റിയാല്‍ ഞാന്‍ ഇറ്റലിപ്പട്ടാളത്തിലെ ചേരൂ" 

കായലരികിലെ സിമന്റു ബഞ്ചില്‍ ഇരുന്നുകൊണ്ട് കുറുപ്പുസാര്‍  പറഞ്ഞു.

കുറുപ്പു സാറിന്റെ  വാചകം കേട്ട ഞാന്‍ വീണ്ടും   ഞെട്ടി. ഇത്രയും നേരം ഇറ്റലിക്കാരെ  ചീത്ത പറഞ്ഞ അദ്ദേഹം  അവരുടെ പട്ടാളത്തില്‍ ചേരുമെന്നോ? ഞാന്‍ അത്ഭുതത്തോടെ  കുറുപ്പു സാറിനെ നോക്കി. 

"അതെന്താ സാര്‍?"

ഇടതു കക്ഷത്തിലിരിക്കുന്ന പുട്ടുകുറ്റി  വലതുകക്ഷത്തിലേയ്ക്ക്  മാറ്റിയിട്ട്   കുറുപ്പുസാര്‍  കയ്യിലിരുന്ന പൊതിയില്‍ നിന്നും  അഞ്ചാറു  കടലയെടുത്തു വായിലിട്ടു. എന്നിട്ടു  തന്റെ സ്വതസിദ്ധമായ നെടുമുടി സ്റ്റൈലില്‍  ചോദിച്ചു.

"എടാ  പത്തിരുപതു വര്‍ഷം കഷ്ടപ്പെടും ബുദ്ധിമുട്ടിയും  പട്ടാളത്തില്‍  ജോലി ചെയ്തിട്ട്   നേരെ ചൊവ്വേ   ഒന്നു വെടി വയ്ക്കാന്‍  സാധിച്ചിട്ടുണ്ടോ നിനക്ക് ?'

"ങേ... എന്തൊരു മണ്ടന്‍  ചോദ്യമാ സാറേ ചോദിക്കുന്നത്?" .

കാശ്മീരില്‍ ജോലിചെയ്യുമ്പോള്‍  പാകിസ്ഥാന്‍  പോസ്റ്റുകളിലേയ്ക്കു  എത്ര തവണ ഞാന്‍ വെടി വച്ചിരിക്കുന്നു? 

എത്ര ഉഗ്രവാദി ആക്രമണങ്ങളെ  ധീരമായി നേരിട്ടിരിക്കുന്നു? 

കാര്‍ഗില്‍ യുദ്ധത്തില്‍വരെ പങ്കെടുത്ത വീരയോദ്ധാവാണ്  ഞാന്‍.

അങ്ങിനെയുള്ള എന്നോട്  വെടി വച്ചിട്ടുണ്ടോന്ന്.. എനിക്കു വല്ലാതെ ദേഷ്യം വന്നു.

ഹ ഹ ഹാ.... കുറുപ്പുസാര്‍ ഉറക്കെ ചിരിച്ചു..

കാശ്മീരില്‍ നീ വെടിവച്ചിട്ടുണ്ടെന്നു പറയുന്നത് ശരിയാ..പക്ഷെ പാക്കിസ്ഥാന്‍  പട്ടാളക്കാര്‍ കണ്ണും മൂക്കുമില്ലാതെ വെടി വയ്ക്കുമ്പോള്‍ തിരിച്ചു വെടിവയ്ക്കാനുള്ള ഓര്‍ഡര്‍  നമുക്ക്   കിട്ടിവരുമ്പോഴേയ്ക്കും   വെടിവയ്പും കഴിഞ്ഞു പാക്കിസ്ഥാന്‍കാര്‍ അവരുടെ പാട്ടിനു പോയിട്ടുണ്ടാകും.

"ന്താ ശരിയല്ലേ?" കുറുപ്പുസാര്‍ ചോദിച്ചു...
 
അതു... പിന്നെ....ഞാന്‍ തല ചൊറിഞ്ഞു..

"അതു പോട്ടെ ഇനി  നമ്മളാണ്   ഇതുപോലെ  വെടി വച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഗതിയെന്നു നീ ആലോചിച്ചിട്ടുണ്ടോ?"

കുറുപ്പു സാര്‍ എന്റെ നേരെ അടുത്ത ചോദ്യമെറിഞ്ഞു...

"അങ്ങിനെവന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഉടനെ കേറി ഇടപെട്ടു നമ്മളെ രക്ഷിക്കില്ലേ?
   
"പിന്നേ...രക്ഷിക്കും.. .അങ്ങിനെ രക്ഷിച്ചതു കൊണ്ടല്ലേ  പാകിസ്ഥാന്‍ പിടിച്ച ഇന്ത്യക്കാരെല്ലാം ഇപ്പോഴും അവിടെത്തന്നെ കിടക്കുന്നത്?"

എനിക്ക്   വീണ്ടും  ഉത്തരം മുട്ടി. 

ഞാന്‍ കുറച്ചു കടലയെടുത്തു വായിലിട്ട് ശക്തിയോടെ ചവച്ചു. 

"ഇറ്റലീടെ മന്ത്രിമാരെല്ലാം ഇപ്പൊ കേരളത്തിലാ താമസം.  അവരുടെ പട്ടാളക്കാരേയും  കൊണ്ടേ  അവര്‍ക്കങ്ങോട്ടു ചെല്ലാന്‍ പറ്റൂ..അല്ലെങ്കില്‍ മന്ത്രിപ്പണി പോകും"

കുറുപ്പു സാര്‍ പുട്ടുകുറ്റിയെ   വീണ്ടും ഇടതുകക്ഷത്തിലേയ്ക്ക്  ഷിഫ്റ്റ്‌ ചെയ്തിട്ട്   കടലാസില്‍ ബാക്കിയുള്ള കടല വാരി വായിലിട്ടിട്ടു   മുറുക്കാന്‍ ചവയ്ക്കുന്നത്‌ പോലെ ചവച്ചു.   

ഞാന്‍ പിന്നെ  ഒന്നും മിണ്ടിയില്ല. 

ഈ സമയത്താണ് അല്‍പ്പം   അകലെയായി  ഒരാള്‍ ഞങ്ങളെത്തന്നെ ശ്രദ്ധിച്ചു നില്‍ക്കുന്നത്  ഞാന്‍ കണ്ടത്.
  

ഒത്ത ഉയരവും അതിനൊത്ത തടിയും കൊമ്പന്‍ മീശയുമുള്ള അയാളുടെ  നോട്ടം കുറുപ്പുസാറിന്റെ കഷത്തിലിരിക്കുന്ന കുഴലുപോലെയുള്ള  സാധനത്തിലാണ്.  ഇടയ്ക്കിടയ്ക്ക്  അയാള്‍   എന്ട്രിക ലക്സിയിലേയ്ക്കും നോക്കുന്നുണ്ട്. 

ഈശ്വരാ...എന്ട്രിക ലക്സി കൊച്ചിയില്‍ വന്നതിനു ശേഷം ഈ പ്രദേശം  മുഴുവന്‍ രഹസ്യപ്പോലീസ്  വലയത്തിലാണെന്ന്  പത്രത്തില്‍  വായിച്ചത് ഞാനോര്‍ത്തു...

കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം പൊതുസ്ഥലത്ത്  ഉറക്കെ ചര്‍ച്ച ചെയ്തത്  കുറ്റമല്ലേ? 

എന്ട്രിക ലക്സിയെപ്പറ്റി  ഞങ്ങള്‍  പറഞ്ഞത്  വല്ലതും  അയാള്‍ കേട്ടിട്ടുണ്ടാകുമോ?  ഞാന്‍ കുറുപ്പു സാറിനെ ചെറുവിരല്‍ കൊണ്ടു  തോണ്ടി.

അയാളുടെ നില്‍പ്പും ഭാവവും കണ്ട  കുറുപ്പു സാര്‍ വിരണ്ടു. അതോടെ അദ്ദേഹത്തിന്റെ കക്ഷത്തിലിരുന്ന  പുട്ടുകുറ്റിയുടെ സ്ഥാനം   കയ്യിലേയ്ക്കു മാറി.

അയാളുടെ നോട്ടം  പുട്ടുകുറ്റിയില്‍ തന്നെ... 

കുഴലു പോലെയുള്ള അതിന്റെ  ആകൃതി കണ്ടിട്ട്    ആധുനിക രീതിയിലുള്ള തോക്കോ മറ്റോ ആണെന്ന് അയാള്‍ ധരിച്ചിട്ടുണ്ടാകുമോ?   

അങ്ങിനെയെങ്കില്‍ ഇറ്റലി പട്ടാളക്കാരുടെ കൂടെ ഞങ്ങള്‍ക്കും ജയിലിലെ ഉണ്ട തിന്നേണ്ടി വരും.    
  
പക്ഷെ ഇറ്റലി പട്ടാളക്കാര്‍  ജയിലില്‍ ബിരിയാണിയും  ഫ്രൂട്ട്  സാലഡ്ഡുമാണ്   കഴിക്കുന്നതത്രേ...

നമുക്ക്  പുട്ടായാലും  മതിയായിരുന്നു...

ഈ കഷ്മലന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണൊരു വഴി...

ഞങ്ങള്‍ക്ക് പോകാനുള്ള വഴിയിലാണ് അയാള്‍ നില്‍ക്കുന്നത്...

പിറകില്‍ കായലാണ്.......കായലില്‍  ചാടി നീന്തിയാലോ? 

അതു വേണ്ടാ. നീന്തിച്ചെല്ലുന്നത്  എന്ട്രിക ലക്സിയുടെ അടുത്തെയ്ക്കാണെങ്കില്‍  പത്തു പതിനഞ്ചു ദിവസമായി  കൊച്ചിയില്‍ കിടന്നു ബോറടിച്ചിരിക്കുന്ന  അതിലെ പട്ടാളക്കാര്‍ക്ക്   വീണ്ടും പണിയാകാന്‍ വഴിയുണ്ട്. 

ഞങ്ങളുടെ  പരവേശവും പരുങ്ങലും കണ്ടതോടെ  അയാള്‍  മുന്‍പോട്ടു വന്നു...

പെട്ടന്നൊരു ശബ്ദം...

"രഘുവേ..ഓടിക്കോടാ"

എന്റെ പിറകില്‍ നിന്നിരുന്ന  കുറുപ്പുസാര്‍  നേരെ മുന്‍പിലുള്ള മൈതാനത്തിന്   കുറുകെയുള്ള വഴിയില്‍ക്കൂടി   ഒറ്റ ഓട്ടം വച്ചു കൊടുത്തു..
 

അദ്ദേഹത്തിന്റെ കയ്യിലിരുന്ന പുട്ടുകുറ്റി  വലിയൊരു ശബ്ദത്തോടെ നിലത്തു വീണു ..

എനിക്കു മാത്രം ഓടാന്‍ പറ്റിയില്ല..

അയാള്‍ അടുത്തു വന്നു...

എന്റെ  മുമ്പില്‍ വീണു കിടന്ന പുട്ടുകുറ്റി കുനിഞ്ഞെടുത്തു. എന്നിട്ട് ചോദിച്ചു.

"ഇതെവിടുന്നാ വാങ്ങിയത് ? എനിക്കും  ഒരെണ്ണം വേണം. 
മുളംകുറ്റിയില്‍ ഉണ്ടാക്കുന്ന പുട്ടിനു നല്ല സ്വാദാ"


അയാളുടെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞില്ല.  

കാരണം, കുറുപ്പുസാര്‍  ഓടിപ്പോയ വഴിയിലേയ്ക്കു നോക്കി  അന്തംവിട്ടു നില്‍ക്കുകയായിരുന്നു ഞാന്‍.