Monday, May 25, 2009

ഒരു കുപ്പിയും കോഴി ബിരിയാണിയും...

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവന്‍ പരോളില്‍ വരുന്നതുപോലെ, പട്ടാളത്തില്‍ നിന്നും രണ്ടു മാസത്തെ ലീവിന് നാട്ടില്‍ വന്ന ഞാന്‍, ലീവിന് വരുമ്പോഴുള്ള എന്‍റെ സ്ഥിരം ഏര്‍പ്പാടായ പെണ്ണുകാണല്‍ എന്ന യജ്ഞം വീണ്ടും തുടങ്ങിയ വിവരം ഇന്നാട്ടുകാരായ എല്ലാ വായനക്കാരെയും അറിയിച്ചു കൊള്ളുന്നു.


കേരളത്തിലെ ബേക്കറി ഉടമകള്‍ പുതുതായി കണ്ടു പിടിച്ചിട്ടുള്ള മധുര പലഹാരങ്ങള്‍ കഴിക്കാനും ഈര്‍ക്കിലിയുടെ തുമ്പില്‍ വെള്ളയ്ക്കാ കുത്തിയതുപോലെയുള്ള എന്‍റെ ശരീരസ്ഥിതിയെ ഒന്ന് മിനുക്കിയെടുക്കാനുമല്ലാതെ കല്യാണം കഴിക്കണമെന്നുള്ള എന്‍റെ ആഗ്രഹം ഉടനെയെങ്ങും നടക്കുമെന്ന് എനിക്ക് പോലും തോന്നുന്നില്ല. അത് നടക്കണമെങ്കില്‍ ദേവലോകത്ത് നിന്നും ഉര്‍വശിയോ രംഭയോ അതുമല്ലെങ്കില്‍ സാക്ഷാല്‍ തിലോത്തമയോ തന്നെ ഭൂമിയില്‍ വന്നു എന്നെ തട്ടികൊണ്ട് പോകണം. അല്ലെങ്കില്‍ കേരളത്തിലുള്ള ഏതെങ്കിലും പെണ്ണിന്റെ ആളുകള്‍ വല്ല ക്വോട്ടേഷന്‍ പാര്‍ട്ടിയെയും വിട്ടു പേടിപ്പിച്ചു ബലമായി അവരുടെ പെണ്ണിനെ എന്നെക്കൊണ്ട് കെട്ടിക്കണം. അതുമല്ലെങ്കില്‍ എന്‍റെ അച്ഛനും അമ്മയും ഞാന്‍ പെണ്ണ് കെട്ടാതെ "ജലപാനം കുടിക്കില്ല" എന്ന് ശപഥം ചെയ്തിട്ട് നിരാഹാരം കിടക്കണം. അപ്പോള്‍ ഞാന്‍ ഏതെങ്കിലും പെണ്ണിനെ അവളുടെ "അളവുകളും തൂക്കങ്ങളും" നോക്കാതെ കണ്ണുമടച്ചു അങ്ങ് കെട്ടും....... അതെ നടക്കാന്‍ വഴിയുള്ളൂ....

ഞാന്‍ മനഃപൂര്‍വ്വം കെട്ടാതെ നടക്കുകയാണ് എന്ന് വായനക്കാര്‍ കരുതിയെങ്കില്‍ തെറ്റി. കെട്ടാന്‍ എപ്പോഴേ റെഡി! . പക്ഷെ പെണ്ണിനെ എനിക്ക് പിടിക്കേണ്ടേ? (ഇഷ്ടപ്പെടെണ്ടേ എന്ന അര്‍ഥമാണ് പിടുത്തം കൊണ്ടുദ്ദേശിക്കുന്നത്) അല്ലെങ്കില്‍ പെണ്ണിന് എന്നെ പിടിക്കേണ്ടേ? ഇത് രണ്ടും നടക്കുന്നില്ല. കാരണം എന്‍റെ കയ്യിലുള്ള അളവുകളും തൂക്കങ്ങളും വച്ച് നോക്കി ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്ണ് എന്നെക്കാണുമ്പോള്‍ "അയ്യേ" എന്നാണു പറയുക. അത് കേള്‍ക്കുമ്പോള്‍ അറിയാതെ തന്നെ"അയ്യോ" എന്നൊരു ദയനീയ ശബ്ദം ഞാനും പുറപ്പെടുവിച്ചു പോകാറുണ്ട്...
ഏതായാലും എറണാകുളത്ത് ജോലി ചെയ്യുന്ന എന്‍റെ ഒരു സുഹൃത്ത് വഴിയായി ഒരു യജ്ഞത്തിനുള്ള ഓഫര്‍ കഴിഞ്ഞ ദിവസം എനിക്ക് കിട്ടുകയുണ്ടായി. അവന്‍റെ ഓഫീസില് തന്നെ ജോലി ചെയ്യുന്ന പെണ്ണായത് കൊണ്ട് സുഹൃത്തിനെ കാണാന്‍ എന്ന വ്യാജേന അവന്‍റെ ഓഫീസ്സില്‍ എത്തി പെണ്ണിനെ കാണുക. ഇഷ്ടപ്പെട്ടാല്‍ ബാക്കി കാര്യങ്ങള്‍ മുഖദാവില്‍ എന്നതാണ് ഓഫര്‍.....
അവന്‍ താമസ്സിക്കുന്നത് വൈറ്റിലയിലാണ്. ഞാന്‍ തലേ ദിവസം വൈകുന്നേരം വൈറ്റിലയില്‍ അവന്‍റെ റൂമില്‍ എത്തി കാര്യങ്ങള്‍ എല്ലാം പ്ലാന്‍ ചെയ്തു..രാവിലെ അവന്‍ ഓഫീസിലേക്ക് പോകുന്നു.....അവന്‍ അവിടെയെത്തി കുറച്ചു കഴിയുമ്പോള്‍ പെണ്ണ് എത്തുന്നു...സമയവും സന്ദര്‍ഭവും നോക്കി അവന്‍ എനിക്ക് മിസ്സ്‌ കാള്‍ തരുന്നു... അപ്പോള്‍ അവനെ കാണാന്‍ ചെല്ലുന്ന രീതിയല്‍ നാടകീയമായി ഞാന്‍ അവന്‍റെ ഓഫീസില്‍ എത്തുന്നു..... അവന്‍ ഓഫീസിലുള്ള മറ്റു സുഹൃത്തുക്കളെ എനിക്ക് പരിചയപ്പെടുത്തുന്നു.....കൂട്ടത്തില്‍ ആ പെണ്ണിനേയും...ഞാന്‍ അവളെ കാണുന്നു...അളവുകളും തൂക്കങ്ങളും മനസ്സിലാക്കുന്നു.. ഇഷ്ടപ്പെട്ടാല്‍ പിന്നെ കാര്യങ്ങള്‍ നേരിട്ട് പെണ്ണിന്റെ വീട്ടുകാരെ അറിയിക്കുന്നു...കല്യാണം ഉറപ്പിക്കുന്നു....കല്യാണം കഴിക്കുന്നു... ശേഷം ഭാഗങ്ങള്‍ വെള്ളിത്തിരയില്‍..... !!
ഇത്രയും പ്ലാന്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു കുപ്പിയുടെ മുക്കാലും രണ്ടു ചിക്കന്‍ ബിരിയാണിയും തീര്‍ന്നു ...ഞാനും സുഹൃത്തും ഉറങ്ങാന്‍ കിടന്നു..കിടന്ന ഉടനെ തന്നെ സുഹൃത്ത് കൂര്‍ക്കം വലി തുടങ്ങി...അതുകേട്ട് ഉറക്കം വരാതിരുന്ന ഞാന്‍ രാവിലെ കാണാന്‍ പോകുന്ന പെണ്ണിനെപ്പറ്റി ചിന്തിച്ചു....
ഈശ്വരാ... അവളുടെ അളവുകളും തൂക്കങ്ങളും ഒക്കെ ശരിയായാല്‍ മതിയായിരുന്നു...ഇനി അവള്‍ നാളെ വരാതിരിക്കുമോ?..വളരെ സുന്ദരിയാണെന്നും നിനക്ക് അവളെ ഇഷ്ടപ്പെടുമെന്നും സുഹൃത്ത് പറഞ്ഞത് ഞാന്‍ ഓര്‍ത്തു. ....അപ്പോള്‍ അവള്‍ക്കു വേറെ വല്ലവനോടും പ്രേമം കാണുമോ?.... ആര്‍ക്കെങ്കിലും അവള്‍ വാക്ക് കൊടുത്തിട്ടുണ്ടാകുമോ?.. ഹേയ് അങ്ങനെ വരില്ല ...ഒരു പക്ഷെ ഇവളായിരിക്കും എനിക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവള്‍.. അതുകൊണ്ടല്ലേ ഇതുവരെ കണ്ടതൊന്നും നടക്കാതെ പോയത്...എങ്ങനെയെങ്കിലും നേരം വെളുത്താല്‍ മതിയായിരുന്നു..... ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു... എപ്പോഴോ ഉറങ്ങി..
രാവിലെ സുഹൃത്ത് നേരത്തെതന്നെ എഴുനേറ്റു കുളിച്ചു റെഡിയായി ഓഫീസിലേക്ക് പുറപ്പെട്ടു..അവന്‍ പോയതും ഞാനും കുളിയും തേവാരവും കഴിച്ചു തയാറായി സുഹൃത്തിന്റെ മിസ്സ്‌ കാള്‍ വരുന്നതിനായി കാത്തിരുന്നു..ഏറെ നേരം കഴിഞ്ഞിട്ടും മിസ്സ്‌ കാള്‍ വരാതായപ്പോള്‍ ഞാന്‍ സുഹൃത്തിനെ വിളിച്ചു...അവന്‍റെ മൊബൈല്‍ റിംഗ് ചെയ്യുന്നു. പക്ഷെ എടുക്കുന്നില്ല... ഇനി പെണ്ണ് ഓഫീസില്‍ എത്തിയില്ല എന്നുണ്ടോ? എങ്കില്‍ ആ വിവരം അവനു വിളിച്ചു പറഞ്ഞാലെന്താ...? വെറുതെ മനുഷ്യനെ വിഷമിപ്പിക്കുന്നു........ ഇതിന്റെ പേരില്‍ എനിക്ക് ചിലവായത് ഒരു കുപ്പിയും രണ്ടു ചിക്കന്‍ ബിരിയാണിയും..!! ഇനി കുപ്പി വിഴു‌ങ്ങാനായി പഹയന്‍ ഒപ്പിച്ച പണിയാണോ ഈ പെണ്ണ് കാണല്‍ നാടകം?. മിസ്സ്‌ കാള്‍ വന്നില്ലെങ്കിലും വേണ്ട അവന്‍റെ ഓഫീസില്‍ പോയി ഏതെങ്കിലും ഒരു പെണ്ണിനെ കണ്ടിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞാന്‍ ഉറച്ചു. പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ സുഹൃത്തിന്റെ മുഖത്ത്‌ നോക്കി ഹിന്ദിയില്‍ നാല് തെറിയും പറയുമെന്ന് (പട്ടാളക്കാരന്‍ മലയാളത്തില്‍ തെറി പറയുന്നതു മോശമല്ലേ?) തീരുമാനിച്ച് ഞാന്‍ മുറിക്കു പുറത്തിറങ്ങിയതും അതാ ഫോണ്‍ അടിക്കുന്നു.. പക്ഷെ അത് മിസ്‌ കോളല്ല. വിളിക്കുന്നത്‌ സുഹൃത്ത് തന്നെയാണ്.... ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു... സുഹൃത്തിന്റെ ശബ്ദം ...

"എടാ ചെറിയൊരു കുഴപ്പമുണ്ടായി..അവളിന്ന് വന്നിട്ടില്ല.....ലീവ് ലെറ്ററും കൊടുത്തിട്ടില്ലെന്ന് എച്ച്.ആര്‍ മാനേജര്‍ പറഞ്ഞു.. എന്ത് പറ്റിയെന്നു ഒരു പിടിയുമില്ല..പിന്നെ വേറൊരു ശ്രുതി കേട്ടു...നീ എന്നോട് ദേഷ്യപ്പെടരുത്‌...അവള്‍ക്കു ഒരു ലൈന്‍ ഉണ്ടെന്നോ...ഇന്നലെ രാത്രിയില്‍ അവള്‍ അവന്‍റെ കൂടെ ചാടിപ്പോയെന്നോ..ഒക്കെ..ഏതായാലും.....നീ ..."

"ഫാ പുല്ലേ.." എനിക്ക് കലികയറി.....ഇമ്മാതിരി കേസ്സാണോഡാ നീ എനിക്ക് വേണ്ടി കണ്ടു വച്ചത്?....ഹരിപ്പാട് കിടന്ന എന്നെ വിളിച്ചു വരുത്തിയിട്ട്... ഇപ്പോള്‍ ...ഒരുമാതിരി *******വര്‍ത്താനം പറയുന്നോ?.......****** മോനെ.... നിന്നെ ഇന്ന് ഞാന്‍..... ...ബ്ദും..................അയ്യോ ...

ശക്തിയായ പ്രകാശം മുഖത്തടിച്ചു... കുറച്ചു നേരത്തേക്ക് എനിക്കൊന്നും മനസ്സിലായില്ല....യാതൊരു കാര്യവുമില്ലാതെ "ഫ പുല്ലേ" എന്നലറിക്കൊണ്ട് കട്ടിലില്‍ നിന്നും നടുവടിച്ചു നിലത്തുവീണ എന്നെ നോക്കി മിഴിച്ചിരിക്കുന്ന സുഹൃത്തിനെ കണ്ട ഞാന്‍ ഒരു വിധത്തില്‍ എഴുനേറ്റു വീണ്ടും കട്ടിലില്‍ കിടന്നു... ഏതായാലും പിന്നെ ഞാന്‍ ഉറങ്ങിയില്ല. അതുകൊണ്ട് സ്വപ്നവും കണ്ടില്ല....

Monday, May 4, 2009

വെളുത്ത കത്രീനയും എന്‍റെ ആദ്യ കുര്‍ബാനയും

എല്ലാ പട്ടാളക്കാരും ഞായറാഴ്ച രാവിലെ സമയം കിട്ടിയാല്‍ അവരവരുടെ ആരാധനാ സ്ഥലങ്ങളില്‍ പോയി പ്രാര്‍ഥന നടത്തണമെന്ന് പട്ടാളത്തില്‍ ഒരു നിയമമുണ്ട്. ചെറിയ പട്ടാള യൂണിറ്റുകളില്‍ അമ്പലവും പള്ളിയും മോസ്കും എല്ലാം ഒറ്റ മുറിയില്‍ തന്നെ ആയിരിക്കും. പക്ഷെ വലിയ പട്ടാള ക്യാമ്പുകളില്‍ പള്ളിയും മോസ്കും അമ്പലവും ഒക്കെ വേറെ വേറെ സ്ഥലങ്ങളില്‍ ആയിരിക്കും. ദൈവത്തില്‍ വിശ്വാസമുണ്ടായാലും ഇല്ലെങ്കിലും "മന്ദിര്‍ പരേഡില്‍" എല്ലാവരും പങ്കു കൊള്ളണമെന്ന് ആര്‍മിയില്‍ നിര്‍ബന്ധമാണ്‌. എന്നെപ്പോലുള്ള അല്‍പ വിശ്വാസികള്‍ ഈ സമയം മുതലാക്കി മുങ്ങിക്കളയുകയാണ് പതിവ്.പക്ഷെ പിടി വീണാല്‍ സംഗതി കുഴപ്പമായത് തന്നെ.

എനിക്ക് അമ്പലത്തില്‍ പോകുന്നതിനോട് താല്പര്യം ഇല്ലാത്തതിന്റെ കാരണം ദൈവ വിശ്വാസത്തിന്റെ കുറവല്ല. രാവിലെ സിവില്‍ ഡ്രെസ്സില്‍ "ഫാള്ളിന്‍" ആകണം, മാര്‍ച്ച് ചെയ്തു അമ്പലത്തിലേക്ക് പോകണം, പിന്നെ അവിടെ എത്തി മണിക്കൂറുകളോളം ഹിന്ദിക്കാരുടെ ഭജന്‍ കേള്‍ക്കണം ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. തന്നെയുമല്ല ജന്മനാ ഒരു ഹിന്ദുവായ എനിയ്ക്ക് അമ്പലത്തെക്കാള്‍ ഇഷ്ടം ക്രിസ്ത്യന്‍ പള്ളിയായിരുന്നു. അതിനു ചില കാരണങ്ങളുമുണ്ട്.

ക്രിസ്ത്യന്‍ ദൈവങ്ങളായ യേശു, അദ്ദേഹത്തിന്റെ പിതാവ് ശ്രീ ജോസഫ്‌, മാതാവ് കുമാരി മറിയം എന്നിവര്‍ ഹിന്ദു ദൈവങ്ങളെക്കാള്‍ വിശാലമനസ്കരാണ്‌ എന്നുള്ള എന്‍റെ വിശ്വാസമാണ് അതിന്റെ ഒന്നാമത്തെ കാരണം. നമ്മുടെ ഒരാഗ്രഹം പെട്ടെന്ന് നടന്നു കിട്ടണമെങ്കില്‍ ഒരു കൂട് മെഴുക് തിരി (ഒരെണ്ണമായാലും കുഴപ്പമില്ല) വാങ്ങി മേല്‍പറഞ്ഞവരുടെ മുന്‍പില്‍ കത്തിച്ചിട്ട് നമ്മുടെ ആഗ്രഹം എത്രയും പെട്ടെന്ന് നടത്തിത്തരാന്‍ കൂളായി ആവശ്യപ്പെടാം. (ഇത് എനിക്ക് പറഞ്ഞു തന്നത് സത്യ ക്രിസ്ത്യാനിയും ദൈവഭക്തനുമായ മനോജാണ്). പക്ഷെ ഹിന്ദു ദൈവങ്ങളുടെ അടുത്ത്‌ അത് നടക്കുമോ? ക്ഷിപ്ര പ്രസാദിയായാലും കുറഞ്ഞത് നൂറു രൂപയെങ്കിലും വഴിപാടിനു വേണ്ടി വരും. ക്ഷിപ്ര കോപിയാണ് നിങ്ങളുടെ ഇഷ്ട ദൈവമെന്കില്‍ വഴിപാടിന്റെ തുക കുറഞ്ഞു പോയതിന്റെ പിഴയായി മറ്റൊരു വഴിപാടു കഴിക്കേണ്ടി വരും. ആ വഴിപാടു നടത്താന്‍ ഓണ്‍ലൈന്‍ ആയി പൈസ അടച്ച് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും.!!

ഇനി മറ്റൊരു കാരണം. സത്യക്രിസ്ത്യാനിയായ ഒരാള്‍ക്ക്‌ എന്ത് കുണ്ടാമണ്ടിയും (കുണ്ടാമണ്ടി മീന്‍സ്‌ പാപം) ചെയ്യാം . അത് പാപമാണെന്ന് തോന്നിയാല്‍ നേരെ പള്ളിയില്‍ പോയി അച്ഛനെക്കണ്ട്‌ ചെയ്ത പാപത്തിന്റെ ഒരു സംഷിപ്ത വിവരണം കൊടുത്താല്‍ അച്ചന്‍ അപ്പോള്‍ത്തന്നെ സ്വര്‍ഗത്തിരിക്കുന്ന ദൈവം തമ്പുരാനെ ഓണ്‍ലൈന്‍ ആയി ബന്ധപ്പെട്ട് കുഞ്ഞാടിന്റെ പാപം ചെയ്യാനുണ്ടായ സാഹചര്യം വിശദമാക്കുകയും കുഞ്ഞാട് നല്ലവനും ദയാലുവും സര്‍വ്വോപരി പള്ളിക്കാര്യങ്ങളില്‍ സാരമായ സംഭാവനകള്‍ ചെയ്യുന്നവനും ആണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും അതോടെ കുഞ്ഞാടിന്റെ പാപം ലഘുകരിക്കപ്പെടുകയും ചിലപ്പോള്‍ പാപ മോചനം തന്നെ ലഭിക്കുകയും ചെയ്യും. ഈ സൗകര്യം ഹിന്ദു മതത്തിലുണ്ടോ? ഓരോ ഹിന്ദുവും ചെയ്യുന്ന പാപങ്ങള്‍ യമദേവന്റെ അസിസ്റ്റന്റ്‌ ചിത്രഗുപ്തന്‍ അപ്പൊത്തന്നെ തന്റെ ലാപ്ടോപ്പില്‍ സേവ് ചെയ്യില്ലേ? കാലാവധി തീരുമ്പോള്‍ ഒരാളെ വിട്ടു മേല്‍പടി പാപിയെ പൊക്കും. എന്നിട്ട് തന്റെ ആപ്പീസ്സില്‍ എത്തിച്ചു ലാപ്ടോപ്‌ തുറന്നു പാപത്തിന്റെ കണക്കെടുത്ത് അതില്‍ യമദേവനെക്കൊണ്ട് കൌണ്ടര്‍ സൈന്‍ ചെയ്യിപ്പിച്ചിട്ട് നേരെ നരകത്തിലേക്ക് റെഫര്‍ ചെയ്തുകളയും. അവിടെ എത്തിയാല്‍ പിന്നെ വറക്കലും പൊരിക്കലും.. ഹോ.... ഓര്‍ത്തിട്ടു പേടിയാകുന്നു...

ഇതൊക്കെയാണ് എനിക്ക് ക്രിസ്തു മതത്തിലോട്ടു ഒരു വലതുപക്ഷ ചായ്‌വ് ഉണ്ടാകാന്‍ കാരണം. തന്നെയുമല്ല എന്റെ ഓഫീസിന്റെ മുന്‍പിലൂടെ ഒരു മലയാളി യുവ സുന്ദരി എന്നും കോളേജില്‍ പോവുകയും അവളെ ഞാനും അവള്‍ എന്നെയും കടാക്ഷ ശരങ്ങള്‍ എയ്യുകയും പിന്നെ ആ ശരങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു "ലൈന്‍"ആയിത്തീരുകയും, അവള്‍ ഒരു യരുശലേം കന്യകയാണ്‌ എന്ന് മനസ്സിലാകുകയും, അവളുടെ പള്ളിയിലെ പേര് കത്രീന മറിയം തോമസ്‌ എന്നും വീട്ടില്‍ വിളിക്കുന്ന പേര് രമ്യ എന്നാണെന്ന് വ്യക്തമാവുകയും ചെയ്തതോടെ യേശുവിനോടും അദ്ദേഹത്തിന്‍റെ അനുയായികളോടും എനിക്കുള്ള ആരാധന മൂവാണ്ടന്‍ മാങ്ങപോലെ പെട്ടെന്ന് കേറി മൂത്തു.

കൂടുതല്‍ വിശദമായി അറിഞ്ഞപ്പോള്‍ അവള്‍ ഞങളുടെ യൂണിറ്റിലെ ഒരു മലയാളി ജെ സി ഒയുടെ മകളാണെന്നും എല്ലാ ഞായറാഴ്ചയും അടുത്തുള്ള പള്ളിയില്‍ വരാറുണ്ടെന്നും വെളിവായി. അതോടെ ഒരു ഹിന്ദുവായി ജനിച്ചതില്‍ എനിക്ക് "പുജ്ഞ്ജം" തോന്നി. ക്രിസ്ത്യാനി ആയിരുന്നെകില്‍ എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകാമായിരുന്നു. വെളുത്ത കത്രീനയെ കാണാമായിരുന്നു. അവളോടൊപ്പം കുര്‍ബാന കൈ കൊള്ളാമായിരുന്നു. പക്ഷെ എന്ത് ചെയ്യാം ഞാനൊരു നായര്‍ കുല ജാതനായിപ്പോയില്ലേ? ....ഷിറ്റ് ...

ഏതായാലും അടുത്ത ഞായറിന് അമ്പലത്തില്‍ പോകുന്നതിനു പകരം ഞാന്‍ പള്ളിയിലോട്ട് വച്ച് പിടിച്ചു. ഞാന്‍ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ എന്ന് ആരറിയാന്‍? അറിഞ്ഞാല്‍ തന്നെ എന്ത് കുഴപ്പം. ഈ നാട്ടില്‍ ആരാധനാ സ്വാതന്ത്ര്യം എല്ലാവര്ക്കും ഒരുപോലെയല്ലേ? ഞാന്‍ പള്ളിയില്‍ പോകണോ അമ്പലത്തില്‍ പോകണോ എന്ന് തീരുമാനിക്കുന്നത് ഞാനല്ലേ? പട്ടാളമാണോ? ഇതെന്താ വെള്ളരിക്കാ പട്ടാളമോ?

പള്ളിയിലെത്തിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചപോലെ തന്നെ കത്രീനയെ കണ്ടു. മറ്റു യരുശലേം കന്യകമാരുടെ കൂടെ അള്‍ത്താരയുടെ അരികിലുള്ള ഗായക സംഘത്തില്‍ ഒരു പാട്ട് പുസ്തകം പിടിച്ചു കൊണ്ട് നില്‍ക്കുന്നു.!! അള്‍ത്താരയുടെ മുന്‍പില്‍ തന്നെയുള്ള ഇരിപ്പിടത്തില്‍ ചെന്നിരുന്ന എന്നെ അവള്‍ കണ്ടു. ഇടക്കിടയ്ക്ക് ഓരോ കടാക്ഷ ശരമെയ്തു.. അത് കൊണ്ട ഞാന്‍ തരളിത പുളകനായി. പുളകിത ഗാത്രനായി..വേറെ ഏതാണ്ടൊക്കെ ആയി...

കുര്‍ബാന തുടങ്ങി. പള്ളിയിലെ നടപടി ക്രമങ്ങള്‍ വശമില്ലാതിരുന്ന ഞാന്‍ മറ്റുള്ളവര്‍ ചെയ്യുന്നത് ശ്രദ്ധിച്ചു..കൈകള്‍ മടിയില്‍ വച്ച് കണ്ണടച്ചിരിക്കുകയാണ് അവര്‍. ഞാന്‍ കണ്ണടക്കാതെ അവളെത്തന്നെ നോക്കിയിരുന്നു. അതുകണ്ട വികാരിയച്ചന്‍ എന്നെ കണ്ണുമിഴിച്ചു നോക്കി . ഉടനെതന്നെ ഞാന്‍ കണ്ണുകളടച്ച്‌ അവളെ എനിക്ക് കെട്ടിച്ചു തരാന്‍ അവളുടെ പിതാവിന് തോന്നിപ്പിക്കണേ എന്ന് യേശുവിനോട് മുട്ടിപ്പായി അപേക്ഷിച്ചു. സമയം കിട്ടുമ്പോള്‍ ഒരു കൂട് മെഴുക് തിരി കത്തിച്ചേക്കാം എന്ന് ഓഫര്‍ കൊടുക്കുകയും ചെയ്തു.

അല്പം കഴിഞ്ഞപ്പോള്‍ ആരോ എന്നെ തോണ്ടി..ഞാന്‍ കണ്ണുതുറന്നു. ഞാനൊഴികെ എല്ലാവരും എഴുനേറ്റു നിക്കുന്നു. ഞാനുടന്‍ എഴുനേറ്റു. അപ്പോഴതാ എല്ലാവരും ഇരിക്കുന്നു!!. കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും മുട്ട് കുത്തുന്നു.!!! എപ്പോള്‍ എഴുനേറ്റു നില്കണം, എപ്പോള്‍ മുട്ട് കുത്തണം എപ്പോള്‍ ആമീന്‍ പറയണം എന്നറിയാതെ ഞാന്‍ വല്ലാതെ പരിഭ്രമിച്ചു.

അള്‍ത്താരയില്‍ നില്‍ക്കുന്ന പട്ടാള ജെ സി ഓ കൂടിയായ വികാരിയച്ചന്‍ എന്റെ പമ്മലും പരുങ്ങലും വെപ്രാളവും ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കു തോന്നി. ദൈവമേ കുഴപ്പമാകുമോ? പള്ളിയില്‍ വരുന്നതിനു മുന്‍പ് അവിടുത്തെ ചിട്ടവട്ടങ്ങള്‍ ഒന്ന് മനസ്സിലാക്കാതെയിരുന്നതില്‍ എനിക്ക് കുറ്റബോധം തോന്നി. ഹിന്ദുവായ ഞാന്‍ അമ്പലത്തില്‍ പോകാതെ പള്ളിയിലെത്തി അവിടുത്തെ ആരാധന ക്രമങ്ങള്‍ക്ക്‌ കടക വിരുദ്ധമായി പ്രവര്‍ത്തിച്ചു കുര്‍ബാനയ്ക്ക് തടസ്സമുണ്ടാക്കിയ വിവരം പട്ടാള മറിഞ്ഞാല്‍ ഇനിയുള്ള എന്റെ ആത്മീയ ജീവിതം ഇതോടെ ഭൌതീകമായിത്തന്നെ അവസാനിക്കും.

മുന്‍പില്‍ നില്‍ക്കുന്ന കത്രീനയും അവളുടെ കൂടെയുള്ള എസ് ജാനകിമാരും എന്റെ പരവേശം കണ്ടിട്ട് അടക്കി ചിരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. പുറകില്‍ നിക്കുന്ന സത്യ ക്രിസ്ത്യാനികളും എന്റെ സര്‍ക്കസ്സ്‌ കാണുന്നുണ്ട് എന്നെനിക്കു മനസ്സിലായി. ഒരു വിധത്തില്‍ കുര്‍ബാന കഴിഞ്ഞു ഞാന്‍ പുറത്തു ചാടി ബാരക്കിലേക്ക് വച്ച് പിടിച്ചു. പിന്നീടൊരിക്കലും ഞാന്‍ പള്ളിയില്‍ പോയിട്ടില്ല.

എന്ത് പറഞ്ഞാലും അമ്പലം തന്നെയാ ഭേതം. തൊഴുതാല്‍ മാത്രം മതിയല്ലോ. ???

Thursday, December 4, 2008

വീരമണി ഫ്രം വീരസ്വര്‍ഗം പറയുന്നതെന്തെന്നാല്‍.. ..

മാന്യരേ ഞാന്‍ വീര സ്വര്‍ഗത്തില്‍ നിന്നും വീരമണി എഴുതുന്നു. ഭൂമിയില്‍ നിന്നും പോന്നിട്ട് ഒരാഴ്ച ആയെങ്കിലും ഇന്നലെയാണ് ഇവിടെ എത്താന്‍ സാധിച്ചത്. ഭൂമിയിലെ കര്‍മങ്ങള്‍ ഒന്നും ശരിയായ രീതിയില്‍ നടത്താതതിനാല്‍ വീര സ്വര്‍ഗത്തിലേക്കുള്ള വിസ കിട്ടാന്‍ അല്പം താമസിച്ചു. കഴിഞ്ഞ ആഴ്ച ബോംബെയില്‍ നിന്നാണ് ഞാന്‍ ഇങ്ങോട്ട് വന്നത്. എന്നെ കൊണ്ടുപോരാനായി വന്ന വീര സ്വര്‍ഗത്തിന്റെ സ്ഥിരം വണ്ടിയായ പോത്തന്‍സ് ട്രാവല്‍സില്‍ മുംബെയില്‍ നിന്നും കയറിയ എന്നെ വീര സ്വര്‍ഗത്തിന്റെ മെയിന്‍ ഗേറ്റില്‍ ഇറങ്ങിയ ഉടനെ വീര സ്വര്‍ഗം കാവല്‍ക്കാര്‍ 'നടയടി' അടിച്ച് എതിരേറ്റു. ഞാന്‍ മുംബെയില്‍ നിന്നാണ് വരുന്നതു എന്നറിഞ്ഞ അവര്‍ വീര സ്വര്‍ഗത്തിന്റെ ഓണര്‍ ആയ ശ്രീമാന്‍ കാലന്‍ സിങ്ങിനെ വിവരമറിയിക്കുകയും മേല്‍പടിയാന്‍ തന്‍റെ ഒന്നാം നമ്പര്‍ പോത്ത് കാറില്‍ മെയിന്‍ ഗേറ്റ് വരെ വന്നു എന്നെ സ്വീകരിക്കുകയുമുണ്ടായി.

ഇവിടെ എനിക്ക് വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. എല്ലാര്‍ക്കും അറിയേണ്ടത് എങ്ങനെയാണു ഞാന്‍ ഉഗ്ര വാദികളുമായി ഏറ്റുമുട്ടിയത്, എത്ര പേരെ കാലപുരിയിലേക്ക് പാക്ക് ചെയ്തു, ഉഗ്രവാദികളെല്ലാം പാകിസ്താന്‍കാര് തന്നെയാണോ എന്നൊക്കെയാണ്. കഴിഞ്ഞ കാര്‍ഗില്‍ യുദ്ധ സമയത്ത് വീര സ്വര്‍ഗം പൂകിയ കുറേപ്പേരെ ഞാനിവിടെ കണ്ടു മുട്ടുകയുണ്ടായി. അതില്‍ കുറച്ചു പേരെ എനിക്ക് നേരത്തെ അറിയാമായിരുന്നു. അവരൊക്കെ പഴയതിലും തടിച്ചിട്ടുണ്ട് കേട്ടോ. വീര സ്വര്‍ഗത്തില്‍ ഭക്ഷണമൊക്കെ അടിപൊളിയാണത്രെ!

ഏതായാലും ഞാന്‍ എനിക്ക് കിട്ടിയ മുറിയില്‍ എത്തി. ഒരു കുളിയൊക്കെ പാസാക്കി. എന്നിട്ട് അല്പം സ്പ്രേ ഒക്കെ അടിച്ച് കുട്ടപ്പനായി. അപ്പോഴാണ്‌ അവിടെ കിടന്ന ഒരു ഹെവന്‍ ടൈംസ് പത്രം ഞാന്‍ കണ്ടത്. അതിന്റെ മുന്‍ പേജില്‍ തന്നെ എന്റെ ഒരു ഫോട്ടോ കണ്ട ഞാന്‍ അന്തം വിട്ടു പോയി! അതിറെ അടിയില്‍ എഴുതിയിരിക്കുന്നു " വീരമണിക്ക് ജന്മ നാടിന്‍റെ പ്രണാമം"അത് കണ്ട എന്റെ ബോഡിയിലെ സകല രോമവും എ കെ 47 തോക്കിന്റെ ബാരെല്‍ പോലെ എഴുനേറ്റു നിന്നു.

ഞാന്‍ ടി വി ഓണ്‍ ചെയ്തു. അപ്പോഴതാ കാലന്‍സ്നെറ്റിലെ ന്യൂസ് ചാനെലില്‍ എന്റെ കാര്യം സംസാരിക്കുന്നു. അഞ്ചാറു പേര്‍ അവിടെയും ഇവിടെയും ഒക്കെ ഇരുന്നു സംസാരിക്കുകയാണ്. അതിനിടയില്‍ ആരോ പട്ടിയെന്നോ പൂച്ചയെന്നോ ഒക്കെ പറയുന്നു. എന്റെ കാര്യത്തിനിടയില്‍ ഈ പട്ടിയും പൂച്ചയും എവിടെ നിന്നു വന്നു. വീട്ടില്‍ ഞാനൊരു നാടന്‍ പട്ടിയെ വളര്‍ത്തിയിരുന്നു. ഇടയ്ക്കെപ്പോഴോ അതിനെ കാണാതെ പോയി. ഞാന്‍ കുറെ അന്വേഷിച്ചു. ഒടുവില്‍ എന്റെ പട്ടി വീടിനടുത്തുള്ള പയസ് ഒമ്പത് എന്ന വീട്ടിലെ പെണ്‍ പട്ടിയുമായി എന്തോ ഗുലുമാല്‍ ഒപ്പിക്കുന്നത് ഞാന്‍ കണ്ടു. കൂടെ വേറെ ഒരു പട്ടിയും ഉണ്ടായിരുന്നു. അതോടെ ഞാന്‍ ആ അന്വേഷണം അവസാനിപ്പിച്ചതാണ്. ആ പട്ടിയങ്ങാനും തിരിച്ചു വന്നോ? അതാണോ ഇവര്‍ പറയുന്നതു?

കുറച്ചു കഴിഞ്ഞപ്പോള്‍ അതാ ഭൂമിയിലെ ഒരു ലൈവ് സീന്‍ കാണിക്കുന്നു. അതില്‍ പ്രതിപക്ഷ നേതാവാണ്‌ കാണുന്നത്. രാജി വച്ചേ പറ്റൂ ...അദ്ദേഹം ഊന്നി ഊന്നി പറയുകയാണ്‌. ആര് രാജി വയ്കാനാണ് ഈ പറയുന്നതു. എവിടെയാണ് കുഴപ്പം ? എനിക്കൊന്നും മനസ്സിലാകുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അതാ ആരാധ്യനായ മുഖ്യമന്ത്രി വരുന്നു. അദ്ദേഹം എന്താണ് ഊന്നി പറയുന്നതറിയാന്‍ ഞാന്‍ കാതോര്‍ത്തു. അദ്ദേഹം പറയുന്നു. "വളരെ വ്യക്കുതമായി പറയുകയാണെങ്കില്‍.... ...................... ക്ഷമ ചോദിക്കുന്ന പ്രശ്നമില്ല." ആരോടാണ് അദ്ദേഹം ക്ഷമ ചോദിക്കേണ്ടത്‌?? എന്താണ് പ്രശ്നം?

പെട്ടെന്ന് ടി വി യിലെ സീന്‍ മാറുന്നു. എന്‍റെ വീടാണല്ലോ അത്? അച്ഛനല്ലേ ആ കാണുന്നത്? അദ്ദേഹത്തിന് ഇതെന്തു പറ്റി? വീടിനു പുറത്തു കൂടി വെരുക് പോലെ നടക്കുകയാണല്ലോ? കൂടെ ആരൊക്കെയോ ഉണ്ട്. അദ്ദേഹവും 'പട്ടി പട്ടി' എന്നൊക്കെ പറയുന്നുണ്ടല്ലോ? അപ്പോള്‍ പ്രശ്നം എന്‍റെ വീട്ടില്‍ തന്നെയാണ്. എങ്ങനെ അറിയും?എന്റെ മൊബയിലില്‍ റേഞ്ചും കിട്ടുന്നില്ല. തന്നെയുമല്ല റോമിങ്ങിലാണ് താനും.

ഞാന്‍ ചാനെല്‍ മാറ്റി. ഒരു പെണ്‍ കൊച്ചു വില്ല് പോലെ വളഞ്ഞു നിന്നു ഘോര ഘോരം സംസാരിക്കുന്നു. ഹിന്ദിയിലാണ് സംസാരം. ഞാന്‍ ശ്രദ്ധിച്ചു. അത് ശരി. അപ്പോള്‍ അതാണ്‌ കാര്യം അല്ലെ? പ്രിയ നേതാക്കളെ എന്തിനാണ് നിങ്ങള്‍ ഈ നാടകം കളിക്കുന്നത്? നിങ്ങള്‍ പരസ്പരം കുറ്റം പറഞ്ഞു കൊണ്ടിരുന്നപ്പോഴല്ലേ ലവന്മ്മാര്‍ പുറകിലൂടെ വന്നു പണി പറ്റിച്ചത്.? ജനത്തെ സംരക്ഷിക്കേണ്ട ചുമതല നിങ്ങള്‍ മറന്നില്ലേ? അവസാനം അതിന് എന്നെപ്പോലെയുള്ള വീര മണികള്‍ ഡല്‍ഹിയില്‍ നിന്നും വരേണ്ടി വന്നില്ലേ? ആ ജോലിയും ഭംഗിയായി തീര്‍ത്തിട്ടാണ് ഞാന്‍ വീര സ്വര്‍ഗത്തിലേക്ക് പോന്നത്.

ആയതിനാല്‍ എന്നെ ഇനിയെന്കിലും വെറുതെ വിടുക. ഞാനിവിടെ സമാധാനമായി കഴിഞ്ഞോട്ടെ. നിങള്‍ ക്ഷമ പറയുകയോ പറയാതിരിക്കുകയോ ചെതോളൂ. പക്ഷെ എന്റെയും എന്റെ നാട്ടിലെ ജനങ്ങളുടെയും ക്ഷമയെ പരീക്ഷിക്കരുത് ..പ്ലീസ്

Thursday, November 13, 2008

ട്വന്റി 20യും ഒരു സ്ത്രീ പീഡനവും

ട്വന്റി 20 എന്നൊരു സിനിമ തിരോന്തോരത്ത് രണ്ടു മൂന്നു കൊട്ടകകളില്‍ കളിക്കുന്നു എന്ന വിവരം വളരെ വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്നും എനിക്ക് ലഭിക്കുകയുണ്ടായി. മലയാളത്തിലെ സകല കലാ വല്ലഭന്മാരും വല്ലഭകളും അഭിനയിക്കുന്ന സിനിമ!മമ്മൂട്ടിയുടെ കലക്കന്‍ കോടതി ഡയലോഗും മോഹന്‍ലാലിന്റെ മീശ പിരിയും പിന്നെ മേമ്പൊടിയായി സുരേഷ് ഗോപിയുടെ ഷിറ്റും ചേര്‍ത്ത് ച്യവനപ്രാശത്തിന്റെ പ്രിസ്ക്രിപ്ഷന്‍ പോലെയാണ് ആ സിനിമയുടെ തിരക്കഥ! എല്ലാം കൂടി കേട്ടപ്പോള്‍ സിനിമ കണ്ടേ പറ്റൂ എന്നെനിക്കു തോന്നി. പക്ഷെ ഒറ്റയ്ക്ക് പോകാന്‍ ഒരു വിഷമം. കുരുക്ഷേത്ര കാണാന്‍ പോയ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അതുപോലെ വല്ല എടാകൂടത്തിലും പോയി ചാടിയാലോ എന്നൊരു ഭയം.

കൂട്ടുകാരനും തിരോന്തോരം നിവാസിയുമായ രാജേന്ദ്രന്‍ ചെട്ടിയാരോട് ഞാന്‍ കാര്യം പറഞ്ഞു. ചെലവ് മുഴുവന്‍ വഹിക്കാം എന്നുണ്ടെങ്കില്‍ എന്‍റെ കൂടെ സിനിമയ്ക്ക് വരാമെന്ന് ചെട്ടിയാര്‍ സമ്മതിച്ചു. അവസാനം ട്വന്റി ട്വെന്റിയുടെ ചെലവ് ഫിഫ്ടി ഫിഫ്ടി ആയി വീതിക്കാം എന്ന തീരുമാനത്തില്‍ ഞാനും ചെട്ടിയാരും ക്യാമ്പില്‍ നിന്നും പുറത്തു ചാടി തിരോന്തോരത്തെക്ക് വിട്ടു.

അവിടെ എത്തിയപ്പോള്‍ വലിയ ഒരു ക്യുവാണു ഞങള്‍ കണ്ടത്. ക്യുവില്‍ നിന്നു മടുത്തിട്ടാണെന്ന് തോന്നുന്നു ചിലര്‍ ടിക്കെട്ടു കൌണ്ടറിനു മുകളില്‍ നിര്‍മിച്ചിട്ടുള്ള കമ്പി വേലിയില്‍ കുരങ്ങന്മാരെപ്പോലെ നാലുകാലില്‍ തൂങ്ങി കിടക്കുന്നത് കാണാമായിരുന്നു.അതില്‍ ചിലര്‍ മുമ്പോട്ടു നീങ്ങാനുള്ള ബദ്ധപ്പാടില്‍ താഴെ നില്‍കുന്നവരുടെ ശരീര ഭാഗങ്ങളില്‍ ചവിട്ടുകയും ചവിട്ടു കൊള്ളുന്നവന്‍ ആ കാലിന്റെ ഉടമസ്ഥനെ അടുത്ത്‌ നില്‍ക്കുന്നവരുടെ സഹായത്തോടെ ക്യുവിന്റെ പുറകിലേക്ക്,പൊതുദര്‍ശനത്തിനു വയ്കാന്‍ കൊണ്ടുപോകുന്ന മൃതദേഹം എന്നപോലെ മാറ്റുന്നതും ഒക്കെ കണ്ടു എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടുനിന്ന എന്നെ മൈണ്ട് ചെയ്യാതെ ചെട്ടിയാര്‍ നേരെ ക്യുവിന്റെ ഇടയിലേക്ക് നുഴഞ്ഞു കയറി.

ഉദ്ദേശം പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ രണ്ടു ബാല്‍ക്കണി ടിക്കെട്ടുമായി പ്രത്യക്ഷപ്പെട്ട ചെട്ടിയാര്‍, ഇവന്‍ ഇതെങ്ങനെ ഒപ്പിച്ചു എന്ന ഭാവത്തില്‍ നോക്കി നിന്ന എന്നെ "എന്തെരു‌ നോക്കണത് ? തള്ളെ നീ വാടെ " എന്ന ഡയലോഗും പറഞ്ഞു അകത്തേക്ക് നയിച്ചു.അകത്ത് കടന്നയുടന്‍ കണ്ട രണ്ടു സീറ്റുകളില്‍ ഞങള്‍ ആസനസ്ഥരായി.

അല്പം കഴിഞ്ഞപ്പോഴാണ് എന്‍റെ നേരെ ഇടതു ഭാഗത്തിരിക്കുന്നത് ഒരു സായിപ്പും മദാമ്മയുമാണ് എന്ന് മനസ്സിലായത്. മദാമ്മ എന്‍റെ അടുത്തുതന്നെയാണ് ഇരിക്കുന്നത്. മലയാളമറിയാത്ത ഇവര്‍ മലയാളം പടം കാണാന്‍ എന്തിന് കയറി എന്നെനിക്കു മനസ്സിലായില്ല.ഒരുപക്ഷെ ട്വന്റി ട്വന്റി എന്ന പേരുകണ്ട് ഇന്ഗ്ലിഷ് പടമാണെന്ന് തെറ്റിദ്ധരിച്ചു കയറിയതാണോ? എന്ത് കുന്തമെന്കിലുമാകട്ടെ അടുത്തിരികുന്നത് ഒരു ഒരു വിദേശ വനിതയല്ലേ അവരോട് സംസാരിച്ചു എന്‍റെ ഇന്ഗ്ലിഷ് പാണ്ടിത്യം വെളിപ്പെടുത്താം എന്ന് കരുതിയ ഞാന്‍ മദാമ്മയെ നോക്കി "ഹായ് ഹൌ ആര്‍ യു?" എന്നൊരു കാച്ചു കാച്ചി. അത് കേട്ട മദാമ്മ 'ഫൈന്‍' എന്ന് മൊഴിഞ്ഞതോടെ അടുത്ത ഇന്ഗ്ലിഷ് എന്ത് പറയണമെന്ന് ഞാന്‍ തലപുകഞ്ഞാലോചിച്ചു.

കൂടുതല്‍ ആലോചിക്കുന്നതിനു മുന്പ് തന്നെ സിനിമ തുടങ്ങി. ബസ് സ്റ്റാന്റില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന ആള്‍ കൊതുക് കടിക്കുമ്പോള്‍ ഞെട്ടി എഴുനേറ്റു കൊതുകിനെ കൊല്ലാനായി സ്വശരീരത്തില്‍ ആഞ്ഞടിക്കുന്നത് പോലെ ഓരോ നടന്മാര്‍ വരുമ്പോഴും അവരുടെ ആരാധകര്‍ ചാടി എഴുനേറ്റു കയ്യടിക്കാനും വിസിലടിക്കാനും തുടങ്ങി.അത് കണ്ട സായിപ്പും മദാമ്മയും വലുത് ചെറുത്‌ നോക്കാതെ എല്ലാവരെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

സംഘട്ടന രംഗങ്ങള്‍ വരുമ്പോള്‍ ഞാനറിയാതെ തന്നെ എന്‍റെ കയ്യും കാലുമൊക്കെ ഉയര്ന്നു പോകാറുണ്ട്. നായകന്‍ വില്ലനെ ഇടിച്ചു ചമ്മന്തിയാക്കുമ്പോള്‍ ഞാന്‍ എന്‍റെ വകയായി ഒരിടിയോ തൊഴിയോ ഒക്കെ ഫ്രീയായി വില്ലന് കൊടുക്കും.മിക്കപ്പോഴും അത് അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കുന്നത്‌ മുന്‍പിലോ വശങ്ങളിലോ ഇരിക്കുന്നവര്‍ക്കയിരിക്കും. പക്ഷെ ഈ സിനിമയില്‍ മമ്മൂട്ടി മോഹലാലിനെ ഇടിക്കുമ്പോഴും മോഹന്‍ലാല്‍ തിരിച്ചു മമ്മൂട്ടിയെ ഇടിക്കുമ്പോഴും എന്‍റെ ഇടി ആര്‍ക്കു കൊടുക്കും എന്നറിയാതെ ഞാന്‍ ബുദ്ധിമുട്ടി.രണ്ടുപേരും പട്ടാള സിനിമകളില്‍ അഭിനയിച്ചു ഞങളുടെ മാനം കാത്തവരാണ്. എന്നാലും ആവേശം മൂത്ത് ഞാനറിയാതെ എന്റെ കയ്യും കാലുമൊക്കെ ഇടക്കൊക്കെ ഉയര്ന്നു പോയി.

ഇന്റര്‍വെല്‍ കഴിഞു. കഥ ക്ലൈമാക്സിനോട് അടുക്കുകയാണ്. ഇതിനിടയില്‍ മദാമ്മ സായിപ്പിനോട്‌ എന്തോ പറയുന്നതും സായിപ്പ് ഉടനെ എഴുനേറ്റു പുറത്തേക്ക് പോകുന്നതും കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ സീറ്റിനിടയിലൂടെ വന്നിട്ട് എന്റെ തോളില്‍ തട്ടി. വേഷം കണ്ടിട്ട് പോലീസുകാരന്‍ ആണെന്ന് മനസ്സിലായി. അയാള്‍ എന്നോടും ചെട്ടിയാരോടും പുറത്തേക്ക് വരാന്‍ പറഞ്ഞു.ഒരു പോലീസ്സുകാരന്‍ വന്നു വിളിക്കുമ്പോള്‍ പട്ടാളക്കാരനായ ഞങള്‍ പോകാതിരിക്കുന്നത് ശരിയല്ലല്ലോ എന്നുകരുതി ഞാനും ചെട്ടിയാരും എന്താണ് കാര്യമെന്നറിയാന്‍ പുറത്തേക്ക് ചെന്നു.പോകുന്ന പോക്കില്‍ സായിപ്പ് വാതിലിനടുത്ത് നില്ക്കുന്നത് ഞങള്‍ കാണുകയുണ്ടായി.

അയാള്‍ ഞങ്ങളെ പുറത്തു കിടക്കുന്ന പോലീസ് ജീപ്പിനടുത്തെക്ക് കൊണ്ടുപോയി. ക്യാമ്പില്‍ നിന്നും പുറത്തു ചാടിയ വിവരം എങ്ങാനും ഫ്ലാഷ് ആയോ എന്ന് ഞാന്‍ സംശയിച്ചു. പക്ഷെ അതിനുള്ള ചാന്‍സ് കുറവാണ്. പിന്നെ എന്താണ് കാരണം?ചില പട്ടാളക്കാര്‍ തീവ്രവാദ ബന്ധമുള്ളവരാണ് എന്നും മറ്റുമുള്ള ന്യൂസ് കേട്ടിരുന്നു.ഇനി ഞാനും ചെട്ടിയാരും അങ്ങനെയുള്ളവരാണോ എന്ന് സംശയിച്ചാണോ ഇവര്‍ വന്നിരിക്കുന്നത്? ഉഗ്രവാദികളെ ഫോട്ടോയില്‍ കണ്ടിട്ടുള്ളതല്ലാതെ നേരിട്ടു ഇതുവരെ കണ്ടിട്ടില്ലാത്ത ഞാന്‍ പോലീസ് ജീപ്പില്‍ സകലവിധ പ്രതാപത്തോടെ വിരാജിക്കുന്ന എസ് ഐ ഏമാന്റെ മുന്‍പിലെത്തി അറ്റെന്‍ഷനായി.

ഞങളെ കണ്ടതും "ഭ ....സിനിമ കാണാന്‍ വന്നിട്ട് സ്ത്രീപീഡനം നടത്തുന്നോടാ ****മോനേ" എന്നലറിക്കൊണ്ട് എന്റെയും ചെട്ടിയാരുടെയും പാന്റിന്റെ സ്വിബ്ബ് കൂട്ടി ഒറ്റ പിടുത്തം! അപ്രതീക്ഷിതമായ ആ അലര്‍ച്ചയും പിടുത്തവും കൂടെ പീഡനം എന്ന വാക്കും കൂടി കേട്ടതോടെ ഉണ്ടായിരുന്ന ധൈര്യം ദ്രാവക രൂപത്തില്‍ പുറത്തേക്ക് പോയ വിവരം ഞാനറിഞ്ഞില്ല എങ്കിലും എസ് ഐ ഏമാന്‍ മണത്തറിഞ്ഞു. അതോടെ പിടുത്തം പഴയ സ്ഥലത്ത് നിന്നും കഴുത്തിലേക്കു ഷിഫ്റ്റ് ചെയ്തിട്ട് രണ്ടു മൂന്ന് മലയാള വാക്കുകള്‍ വൃത്തിയായി ഉച്ചരിച്ചു.

കേസ് പീഡനമാണ് . പക്ഷെ ആരെ,എപ്പോള്‍, എവിടെവച്ച്‌ എങ്ങനെ പീഡിപ്പിച്ചു എന്ന കാര്യം മാത്രം ഈ കാലമാടന്മാര്‍ പറയുന്നില്ല. മട്ട് കണ്ടിട്ട് ഒരു പുരുഷ പീഡനം ഉടനെ നടക്കുമെന്നുള്ള കാര്യം ഉറപ്പായി. അതിന് മുന്പ് ഞങള്‍ പീഡനക്കാരല്ല പട്ടാളക്കാരാണ് ,സിനിമ കാണാന്‍ രണ്ടു മണിക്കൂര്‍ മുന്പ് ക്യാമ്പില്‍ നിന്നും പോന്നതാണ്,ഈ രണ്ട് മണിക്കൂറിനുള്ളില്‍ പീഡിപ്പിക്കാനുള്ള ചാന്‍സ് ഒന്നുംതന്നെ കിട്ടിയിട്ടില്ല എന്ന് ഞാനും ചെട്ടിയാരും ആണയിട്ടു പറഞ്ഞു. പട്ടാളക്കാരാണ് എന്ന് കേട്ടതോടെ എസ് ഐ പിടുത്തം വിട്ടു.അതുവരെ ചദ്രയാന്‍ പേടകം പോലെ ഭൂമിയിലുമല്ല ചന്ദ്രനിലുമല്ല എന്ന രീതിയില്‍ നിന്ന ഞാനും ചെട്ടിയാരും തിരിച്ചു ഭൂമിയില്‍ ലാണ്ട് ചെയ്തു.

അപ്പോള്‍ പിന്നെ ആരാടാ വിദേശ വനിതയെ പീഡിപ്പിച്ചത് എന്നായി പോലീസുകാര്‍. എന്റെ അടുത്തിരുന്ന സായിപ്പും കൂടെയുള്ള മദാമ്മയുമാണ് ഈ പീഡന കഥയുടെ നിര്‍മാതാവ് എന്ന സത്യം എനിക്ക് മനസ്സിലായി. സിനിമ കണ്ടു കൊണ്ടിരുന്ന മദാമ്മയുടെ ഏതോ മൃദുല ഭാഗത്ത് ഞാന്‍ ശക്തിയായി പീഡിപ്പിച്ചു എന്നാണ് സായിപ്പിന്‍റെ പരാതിയെന്ന് ഒരു പോലീസ്സുകാരന്‍ പറയുകയുണ്ടായി. അത് കേട്ടതോടെ പീഡനം നടന്നിട്ടുണ്ട് എന്ന് എനിക്കും ബോധ്യമായി. സിനിമയില്‍ സംഘട്ടന രംഗങ്ങള്‍ നടക്കുമ്പോള്‍ ആവേശം മൂത്ത് കയ്യും കാലുമൊക്കെ അനക്കിപോകുന്ന എന്റെ ഒരു താഡനം മദാമ്മയുടെ മൃദുല ഭാഗത്ത് പതിഞ്ഞതായി ഞാന്‍ ഓര്‍ത്തു‌. പക്ഷെ അത് പറഞ്ഞാല്‍ പട്ടാളക്കാരന്‍ എന്ന പരിഗണയില്‍ തടിയൂരി പോകാനുള്ള അവസരം കൂടി ഇല്ലാതാകും എന്നതിനാല്‍ "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ" എന്ന ഭാവത്തില്‍ നിശബ്ദനായി നിന്നു.

ട്വന്റി ട്വെന്റിയും ചെട്ടിയാരുടെ ഫിഫ്ടി ഫിഫ്ടിയും കൂടെ പോലീസ്സുകാര്‍ക്കുള്ള ഹന്ന്‍ട്രെഡ് ഹന്ന്‍ട്രെഡ് കൂടി ചേര്‍ത്തപ്പോള്‍ 'ടോട്ടല്‍ ഫോര്‍ യു' ഇസ് ഫൈവ് ഹന്ന്‍ട്രെഡ് എന്ന ബില്ല് കിട്ടിയ ഞാന്‍ ഈ മാസത്തെ ശമ്പളം കിട്ടാന്‍ ഇനി എത്ര ദിവസം ബാക്കിയുണ്ട് എന്നുകൂടി ആലോചിച്ചുപോയി.