Showing posts with label ഹാസ്യം. Show all posts
Showing posts with label ഹാസ്യം. Show all posts

Saturday, November 20, 2010

ഒരു കുട്ടമാക്രി വയറന്‍

അതിരാവിലെ എഴുനേറ്റ് അഞ്ചു കിലോമീറ്റര്‍ ഓട്ടം. ഓടിവന്നാലുടന്‍ പുഷ് അപ്പ്‌, ചിന്‍ അപ്പ്‌, തവള ചാട്ടം, തലകുത്തി മറിയല്‍ മുതലായ എമണ്ടന്‍ എക്സര്‍സൈസുകള്‍...

പട്ടാളത്തില്‍ ആയിരുന്നപ്പോള്‍ എന്റെ ആരോഗ്യത്തിന്റെ രഹസ്യം ഈ എക്സര്‍സൈസുകളായിരുന്നു.

പട്ടാളത്തില്‍ നിന്നു പിരിഞ്ഞു വന്നതിനു ശേഷവും ഓട്ടവും എക്സര്‍സൈസുകളും ഞാന്‍ നിറുത്തിയില്ല. അയല്‍ക്കാരനും സുഹൃത്തും പ്രമുഖ വക്കീലുമായ പണിക്കര്‍ സാര്‍ ആയിരുന്നു എന്റെ സഹ ഓട്ടക്കാരന്‍.

പക്ഷെ രണ്ടു മൂന്നു ദിവസത്തിനകം പണിക്കര്‍ സാര്‍ എന്റെ കൂടെയുള്ള ഓട്ടം നിറുത്തി. എന്നിട്ട് എന്നോടൊരു ചോദ്യം.

"രഘുവിന്റെ പിറകിലെന്താ മിസ്സൈല്‍ പിടിപ്പിച്ചിട്ടുണ്ടോ?"

ചോദ്യം കേട്ടു ഞാന്‍ ഞെട്ടി.

"ങേ.. അതെന്താ സാര്‍ അങ്ങിനെ ചോദിച്ചത്?"

തന്റെ ഉണ്ണിക്കുടവയറില്‍ തടവിക്കൊണ്ട് വക്കീല്‍ സാര്‍ പറഞ്ഞു.

"അല്ല ഇങ്ങനെ അന്തം വിട്ടുള്ള ഓട്ടം കണ്ടിട്ട് ചോദിച്ചതാ".

അതോടെ ഓട്ടം ഞാന്‍ ഒറ്റയ്ക്കാക്കി.

വീടിനടുത്തുള്ള ഇടവഴികളിലൂടെ ഒന്നു രണ്ടു കിലോമീറ്റര്‍ ഓടിയിട്ടു തിരിച്ചു വരുന്ന ഞാന്‍ വീടിന്റെ പിറകില്‍ പോയി എക്സര്‍സൈസുകള്‍ ചെയ്യും.

അയല്‍ക്കാരായ ചിലര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ തവളച്ചാട്ടം തലകുത്തി മറിയല്‍ മുതലായ മിലിട്ടറി എക്സര്‍സൈസുകള്‍ നിറുത്തി വയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. പകരം പുഷ് അപ്പിന്റെയും ചിന്‍ അപ്പിന്റെയും എണ്ണം കൂട്ടി.

ചിന്‍ അപ് ചെയ്യാനായി ഞാന്‍ തിരഞ്ഞെടുത്തത് വീടിന്റെ പിറകില്‍ നില്‍ക്കുന്ന മാവില്‍ ഒന്നെരയാള്‍ പൊക്കത്തില്‍ ചാഞ്ഞു കിടക്കുന്ന കൊമ്പായിരുന്നു.

ഒരിക്കല്‍ ഓട്ടം കഴിഞ്ഞു തിരിച്ചു വന്ന ഞാന്‍ ചിന്‍ അപ് ചെയ്യാനായി മാവിന്റെ ചുവട്ടിലെത്തി. കൊമ്പില്‍ ചാടിപ്പിടിച്ചു തൂങ്ങി ബദ്ധപ്പെട്ട് ഉയരുമ്പോഴാണ് ആ അലര്‍ച്ച കേട്ടത്.

"ഭാ വൃത്തി കെട്ടവനെ ഇറങ്ങെടാ താഴെ"

അലര്‍ച്ച കേട്ടു പേടിച്ചു പോയ ഞാന്‍ കൈവിട്ടു താഴെ വീണു.

നോക്കുമ്പോള്‍ അപ്പുറത്തെ വീടിന്റെ മതിലിനു മുകളില്‍ ഭവാനിയമ്മയുടെ തല.

"പെണ്‍ പിള്ളേര് മുറ്റമടിക്കുന്നത് എത്തി നോക്കുന്നോടാ കുരുത്തം കെട്ടവനെ"

അതോടെ ഞാന്‍ ചിന്‍ അപ്പും നിറുത്തി.

ബാക്കിയുണ്ടായിരുന്ന പുഷ് അപ്പും ഓട്ടവും എറണാകുളത്ത് ജോലി കിട്ടിയതോടെ നിന്നു.

ഓടാന്‍ അവിടെ സ്ഥലമില്ലാഞ്ഞിട്ടല്ല. ഓടിയാല്‍ ഒന്നുകില്‍ ഞാന്‍ ഏതെങ്കിലും വണ്ടിയില്‍ പോയി ഇടിക്കും. അല്ലെങ്കില്‍ ഓടി വരുന്ന വണ്ടി എന്നെ ഇടിക്കും.

അങ്ങനെ ശരീര സൌന്ദര്യം നില നിര്‍ത്താന്‍ മാര്‍ഗ്ഗമില്ലാതെ കഴിഞ്ഞിരുന്ന ഞാന്‍ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കി.

"സിക്സ്ത് പാക്" ആയിരുന്ന എന്റെ വയര്‍ സിമന്റു പാക്കറ്റ് പോലെ വീര്‍ത്തു വീര്‍ത്തു വരുന്നു എന്ന നഗ്നസത്യം !!

അതോടെ എന്റെ ഉറക്കം നഷ്ടപ്പെട്ടു. വിശപ്പ്‌ നഷ്ടപ്പെട്ടു. ചിന്താധീനനായി വയറും തിരുമ്മി ഇരുന്ന എന്നെ കൂട്ടുകാര്‍ സമാധാനിപ്പിച്ചു.

"വിഷമിക്കാതിരിയെടാ പരിഹാരമുണ്ട്".

"എന്തു പരിഹാരം? വയറു കണ്ടോ വീര്‍ത്തു വീര്‍ത്തു വരുന്നത്? ഇങ്ങനെ പോയാല്‍ മൂന്നു മാസം കഴിയുമ്പോള്‍ ഞാന്‍ ആലപ്പുഴയിലാണെങ്കില്‍ എന്റെ വയര്‍ തിരുവന്തപുരത്തായിരിക്കും."

"ഓടിയാല്‍ മതി" ...അഭിപ്രായം സുമേഷിന്റെ വക.

"എവിടെപ്പോയി ഓടാന്‍? എറണാകുളത്ത് ഞാന്‍ ഓടില്ല"

"എങ്കില്‍ നീ ജിമ്മില്‍ പോ." പിള്ള സാര്‍ നിര്‍ദ്ദേശിച്ചു.

"എന്നിട്ടു വേണം ശരീരത്തില്‍ ബാക്കിയുള്ള സാധങ്ങള്‍ കൂടി വീര്‍ത്തു വരാന്‍" ആ നിര്‍ദ്ദേശം എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല.

"എങ്കില്‍ വയറു കുറക്കാനുള്ള എണ്ണയില്ലേ ? ഏതോ ഒരു തൈലം? അതു വാങ്ങി ഉപയോഗിക്ക്...ഒരു മാസം കൊണ്ട് ചുരുങ്ങും."

"ഉം... ചുരുങ്ങും... ചുരുങ്ങും..അതെങ്ങാനും ഒലിച്ചു താഴോട്ട് ഇറങ്ങിയാല്‍ അവിടെയുള്ള "സാമഗ്രി"കള്‍ കൂടി ചുരുങ്ങിക്കിട്ടും."

"എന്നാല്‍ പിന്നെ നീയിങ്ങനെ വയറും വീര്‍പ്പിച്ചു നടക്ക്...ഞങ്ങള്‍ക്ക് വേറെ പണിയുണ്ട്." കൂട്ടുകാര്‍ എഴുനേറ്റു പോയി.

ഒടുവില്‍ മുടങ്ങിപ്പോയ ഓട്ടവും പുഷ് അപ്പും വീണ്ടും തുടങ്ങാന്‍ ഞാന്‍ പ്ലാന്‍ ചെയ്തു. ഞായറാഴ്ച വീട്ടിലെത്തുമ്പോള്‍ മാത്രമേ ഓട്ടമുള്ളൂ. ബാക്കിയുള്ള ദിവസങ്ങളില്‍ സൂര്യ നമസ്കാരം മാത്രം. അതും വയറു കുറയാന്‍ സഹായിക്കുമത്രേ.

മാവിന്റെ കൊമ്പിലെ ചിന്‍ അപ് വേണ്ട. പഴയ ചിന്‍ അപ്പിന്റെ കാര്യം ഇതുവരെ ഭാര്യ അറിയാതിരുന്നത്‌ ഭാഗ്യം.

അങ്ങിനെ ഞായറാഴ്ച രാവിലെ നേരം പര പരാ വെളുത്തപ്പോള്‍ ബര്‍മുഡയും ബനിയനും ധരിച്ചു ഞാന്‍ ഓട്ടത്തിനു റെഡിയായി.

വീടിനു മുന്‍പിലുള്ള പഞ്ചായത്ത് വഴിയിലൂടെ ഓടി ദേവീ ക്ഷേത്രത്തിനു വലം വച്ച് മറ്റൊരു വഴിയിലൂടെ തിരിച്ചെത്തുക. അതാണ്‌ പ്ലാന്‍.

ഇടക്കൊരു തോടും തടിപ്പാലവുമുണ്ട്.

ഓടിക്കൊണ്ടിരുന്ന ഞാന്‍ ദേവീ ക്ഷേത്രം കഴിഞ്ഞു തടിപ്പാലത്തിനടുത്തെത്തിയപ്പോഴാണ് അതു ശ്രദ്ധിച്ചത്. എന്റെ പിറകെ വേറെ ആരൊക്കെയോ ഓടുന്നുണ്ട്.

ഞാന്‍ തിരിഞ്ഞു നോക്കി.

അയ്യോ....നാലു പട്ടികള്‍...!

എന്റെ പിറകെ നാലു കാലും പറിച്ച് ഓടുകയാണവര്‍ !!

ദൈവമേ.. ഇവരും വയറും കുറയ്ക്കാനുള്ള യജ്ഞത്തിലാണോ?

ഓട്ടത്തിനു സ്പീഡ് കൂടിയിട്ടു ഞാന്‍ പാലത്തിലേയ്ക്ക് കയറി...

പെട്ടെന്നാണ് അതു സംഭവിച്ചത്.

എന്റെ ഒപ്പം പാലത്തില്‍ കയറിയ ഒരു പട്ടി പടയണിക്കോലക്കാരന്റെ പാവാട പോലെ തൂങ്ങിക്കിടക്കുന്ന എന്റെ ബര്‍മുഡയില്‍ പിടുത്തമിട്ടു.

ബര്‍മുഡയെ രക്ഷിക്കാനുള്ള തത്രപ്പാടില്‍ പാലത്തില്‍ നിന്നും കാല്‍ വഴുതിയ ഞാന്‍ തോട്ടിലേയ്ക്കു വീണു.

എന്റെ കൂടെ ബര്‍മുഡയില്‍ പല്ലുടക്കിയ പട്ടിയും വീണതോടെ മറ്റു പട്ടികളില്‍ രണ്ടെണ്ണം പാലത്തിലും ഒരെണ്ണം തോടിന്റെ അപ്പുറത്തെ കരയിലും നിന്നു കുരയ്ക്കാന്‍ തുടങ്ങി.

കൊച്ചു വെളുപ്പാന്‍ കാലത്ത് തോട്ടില്‍ എന്തോ വീഴുന്ന ശബ്ദവും ഒപ്പം പട്ടികളുടെ കുരയും കൂടിയായപ്പോള്‍ പരിസരവാസികള്‍ ഉണര്‍ന്നു. അവര്‍ ടോര്‍ച്ചും മറ്റുമായി വന്നു.

ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ഒരുവിധത്തില്‍ ഞാന്‍ കരയില്‍ കയറി.

എന്നിട്ടു പരിചയക്കാരായ നാട്ടുകാരെ നോക്കി വെറുതെ ചിരിച്ചു. പിന്നെ വിറച്ചുകൊണ്ട് കൂനിക്കൂടി നിന്നു. .

അപ്പോള്‍ ആരോ പറയുന്നത് കേട്ടു.

"പാവം കൊച്ചന്‍.... ശരിക്ക് വെള്ളം കുടിച്ചിട്ടുണ്ട്... കണ്ടോ വയറു കുട്ടമാക്രിയെപ്പോലെ വീര്‍ത്തിരിക്കുന്നത്."

വെളുപ്പാന്‍ കാലത്ത് വെള്ളത്തില്‍ വീണു മാക്രിയായ ഞാന്‍ എന്റെ കുട്ടമാക്രി വയറും തള്ളി വീട്ടിലേയ്ക്ക് നടന്നു..

Wednesday, July 8, 2009

രണ്ടു സുന്ദരികളും ഞാനും

"എറണാകുളത്ത് നിന്നും ആലപ്പുഴ, കായംകുളം, കൊല്ലം വഴി തിരുവനന്തപുരത്തെയ്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ്‌ ബസ്സ്, സ്റ്റാന്റിന്റെ വടക്ക് ഭാഗത്ത് പാര്‍ക്ക് ചെയ്യുന്നു."


ഈ അറിയിപ്പ് കേട്ട ഞാന്‍ സ്റ്റാന്റിന്റെ വടക്ക് ഭാഗം ലക്ഷ്യമാക്കി ഓടി. ...എറണാകുളത്തു നിന്നും ഹരിപ്പാടിന് പോകാനായി കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റാന്റില്‍ ബസ്സ് കാത്തു നില്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി... വരുന്ന ബസ്സുകളിലോന്നും കാലു കുത്താന്‍ സ്ഥലമില്ല...പോരാത്തതിനു മഴയും..തിരുവനന്തപുരം എന്ന ബോര്‍ഡ് വച്ച സൂപ്പര്‍ ഫാസ്റ്റു ബസ്സ്, " പോകണമെന്നുണ്ടെങ്കില്‍ ഉടനെ കേറിക്കോ.. അല്ലെങ്കില്‍ ഞാനിപ്പോള്‍ സ്ഥലം വിട്ടുകളയും" എന്ന ഭാവത്തില്‍ ഇരച്ചു കൊണ്ട് നില്‍ക്കുകയാണ്‌..പത്തിരുപതു പേര്‍ അതില്‍ കേറാനായി വാതിലിനടുത്ത് തിങ്ങിക്കൂടിയിട്ടുണ്ട്..ചിലര്‍ തങ്ങളുടെ ബാഗും തൂവാലയും മറ്റും ബസ്സില്‍ ഇരിക്കുന്നവരുടെ കയ്യില്‍ ഏല്‍പിച്ച്‌ കാലിയായ സീറ്റുകള്‍ അഡ്വാന്‍സ് ബുക്ക് ചെയ്തിട്ട് വീണ്ടും വാതിലിനടുത്ത് വന്നു ബസ്സിനുള്ളില്‍ കയറിപ്പറ്റാനുള്ള യജ്ഞം തുടങ്ങി..ഒരു വിദ്വാന്‍ ഡ്രൈവര്‍ക്ക് കയറാനുള്ള വാതിലില്‍ കൂടി കയറാന്‍ ഡാവില്‍ ഒന്ന് ശ്രമിച്ചു നോക്കുന്നതും അവിടെ ഡ്രൈവര്‍ ഇരിക്കുന്നത് കണ്ടിട്ട് വീണ്ടും തിരിച്ചു വന്നു ഡോറില്‍ തൂങ്ങുന്നതും കണ്ടു... വെറുതെ നോക്കി നിന്നാല്‍ ഇന്ന് പോക്ക് ഉണ്ടാവില്ല എന്ന് മനസ്സിലായ ഞാനും യജ്ഞത്തില്‍ പങ്കു കൊള്ളുകയും അധികം താമസിക്കാതെ ബസ്സിനുള്ളില്‍ എത്തപ്പെടുകയും ചെയ്തു...


ബസ്‌ വിട്ടു...മുകളിലെ കമ്പിയില്‍ തൂങ്ങി നിലത്തുമല്ല ആകാശത്തുമല്ല എന്ന അവസ്ഥയില്‍ നില്‍കുകയാണ്‌ ഞാന്‍...പുറകില്‍ മുഴുവന്‍ സ്ത്രീകളാണ്..അത് കൊണ്ടാണെന്ന് തോന്നുന്നു കേറിയവര്‍ മുന്‍പോട്ടു നീങ്ങാതെ അവിടെത്തന്നെ കുറ്റിയടിച്ചതുപോലെ നില്‍കുകയാണ്‌..ബസ്സിന്റെ മുന്‍പില്‍ നില്‍കുന്ന കണ്ടക്ടര്‍, മുന്‍പോട്ടു പോരെ.. മുന്‍പോട്ടു പോരെ.. എന്ന് പറയുന്നുണ്ടെങ്കിലും ആരും അത് കേട്ടതായി ഭാവിക്കുന്നില്ല... തന്നെയുമല്ല കിട്ടിയ സ്ഥലത്ത് തന്നെ അല്പം ഒതുങ്ങി നിന്നിട്ട് തന്റെ പുറകില്‍ നില്‍ക്കുന്നവരെ "എന്താ മുന്‍പോട്ടു പോകാന്‍ ഇത്ര ബുദ്ധിമുട്ട്‌?" എന്ന രീതിയില്‍ നോക്കുന്നുമുണ്ട്..വാതിലിനു നേരെ മുന്‍പില്‍ നില്‍കുന്ന ഒരു തടിച്ച സ്ത്രീയുടെ വിശാലമായ പിന്‍ഭാഗം തന്റെ സീറ്റാക്കി സുഖ യാത്ര ചെയ്തിരുന്ന ഒരു മധ്യ വയസ്കനെ ആ സ്ത്രീ തന്റെ പിന്‍ഭാഗം കൊണ്ട് തന്നെ ഒരു താങ്ങ് താങ്ങുന്നതും ആ താങ്ങലോട് കൂടി കൃശഗാത്രനായ ആ മാന്യന്‍ ഒരു മീറ്ററോളം മുന്‍പിലേക്ക് തെറിച്ചു പോകുന്നതും ഞാന്‍ കണ്ടു...ഏതായാലും ഉര്‍വശീ ശാപം ഉപകാരമായി എന്ന് പറഞ്ഞതുപോലെ ആ താങ്ങല്‍ മൂലമുണ്ടായ ഗ്യാപ്പില്‍ എനിക്ക് നില്കാനുള്ള സ്ഥലം കിട്ടുകയും ചെയ്തു...

ബസ്‌ അരൂര്‍ പാലവും കടന്നു മുന്‍പോട്ടു പോയി..അതിനിടയില്‍ കണ്ടക്ടര്‍ വന്നു...മത്തങ്ങയുടെ ആകൃതിയില്‍ ശരീര പ്രകൃതിയുള്ള കണ്ടക്ടര്‍ക്ക് നില്കാന്‍ തന്നെ രണ്ട് പേര്‍ക്കുള്ള സ്ഥലം വേണ്ടി വരുമെന്ന് എനിക്ക് തോന്നി..ഒരു കൈ മുകളിലെ കമ്പിയിലും മറ്റേ കൈ സീറ്റിനു മുകളിളിലുള്ള കമ്പിയിലും പിടിച്ചു " ത്രികോണെ" എന്ന രീതിയില്‍ നില്‍കുന്ന എന്റെ പുറത്തു ചാരിയാണ് കണ്ടകടര്‍ സാറിന്റെ നില്പ്.. "പണ്ടേ ദുര്‍ബ്ബല ... പോരാത്തതിനു ഗര്‍ഭിണി" എന്ന രീതിയിലായി എന്റെ അവസ്ഥ.. ഞാന്‍ ശ്വാസം വലിച്ചു കേറ്റി മസ്സില് പിടിച്ചു നിന്നു...


എന്റെ നേരെ പുറകില്‍ നില്‍കുന്നതു പത്തിരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു യുവതിയാണ്..കണ്ടിട്ട് എറണാകുളത്തു എവിടെയോ ജോലി ചെയ്യുന്നതാണെന്ന് തോന്നുന്നു... ഇടതു തോളില്‍ വാനിറ്റി ബാഗും തൂക്കി വലതു കൈ മുകളിലെ കമ്പിയില്‍ പിടിച്ച് പുറത്തേക്ക് അലസമായി നോക്കി നില്‍കുകയാണ്‌ ആ സുന്ദരി... വണ്ടി കുലുങ്ങുമ്പോഴും ബ്രേക്ക്‌ ചെയ്യുമ്പോഴും അവളുടെ ശരീരത്തിന്റെ മുന്‍ഭാഗം എന്റെ വലതു തോളില്‍ മുട്ടുന്നുണ്ട്... പക്ഷെ ഒരു പട്ടാളക്കാരനായ ഞാന്‍ പൊതു സ്ഥലങ്ങളില്‍, ജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കേണ്ട മര്യാദകളെ മാനിക്കേണ്ടാവനായതിനാല്‍ ആ സ്പര്‍ശന സുഖത്തെ അവഗണിച്ച് കൊണ്ട് എന്റെ യാത്ര തുടര്‍ന്നു...


പക്ഷെ എന്റെ മുന്‍പില്‍ നില്‍കുന്ന ഒരു മാന്യന്‍ ഞാനവിടെ നില്കുന്നത് ഇഷ്ടമില്ല എന്ന രീതിയില്‍ ഇടയ്ക്കിടയ്ക്ക് രൂക്ഷമായി എന്നെ നോക്കുന്നുണ്ടായിരുന്നു... വണ്ടി ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ രണ്ടുമൂന്നു പേര്‍ ഇറങ്ങുകയും അത്രയും പേര്‍ കയറുകയും ചെയ്തു..ഇതിനിടയില്‍ ആ മാന്യന്‍ എന്നെ അവിടെനിന്നും മാറ്റാനെന്ന വണ്ണം അയാളുടെ പൊസിഷന്‍ ഒന്ന് ചേഞ്ച്‌ ചെയ്തു...പക്ഷെ അതോടെ പുറകില്‍ നിന്ന സുന്ദരിക്ക് കൂടുതല്‍ സ്ഥലം കിട്ടുകയും അവള്‍ എന്നോട് കൂടതല്‍ ചേര്‍ന്ന് നില്‍കുകയും ചെയ്തു.....ഉര്‍വശീ ശാപം വീണ്ടും ഉപകാരമായി....വണ്ടി കൂടുതല്‍ കുലുങ്ങാനും ഡ്രൈവര്‍ കൂടുതല്‍ ബ്രേക്ക്‌ ചെയ്യാനും ഞാന്‍ ആഗ്രഹിച്ചു പോയി...(പട്ടാളക്കാരനായാലും ഞാനുമൊരു പുരുഷനല്ലേ....അതും യവ്വന യുക്തനായ പുരുഷന്‍??)


ഇതോടെ മാന്യന്‍ കൂടുതല്‍ രൂക്ഷമായി എന്നെ നോക്കാന്‍ തുടങ്ങി.. സുന്ദരിയായ ഒരു യുവതിയെ മുട്ടി ഉരുമ്മി യാത്ര ചെയ്യാന്‍ പറ്റാതെ പോവുകയും അടുത്ത്‌ നില്കുന്നവന്‍ അത് അനുഭവിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ഒരു സാധാരണ പുരുഷന് തോന്നുന്ന വികാരമായി മാത്രം ഞാനത് കണക്കാക്കുകയും അദ്ദേഹത്തിന്റെ നോട്ടത്തെ ഒട്ടും മൈന്‍ഡ്‌ ചെയ്യാതെയും സുന്ദരിയുടെ മൃദുല സ്പര്‍ശനത്തെ അല്പാല്പമായി മൈന്‍ഡ് ചെയ്തും ഞാന്‍ എന്റെ യാത്ര തുടര്‍ന്നു..


ഇതിനിടയില്‍ ചേര്‍ത്തലയില്‍ നിന്നും കേറിയ മറ്റൊരു യുവതി കൂടി എന്റെ ഇടതു ഭാഗത്ത് നില്കാന്‍ തുടങ്ങി..അതോടെ മാന്യ ദേഹം 'രണ്ട് സുന്ദരികളും ഞാനും' എന്ന നോവലിലെ നായകനെപ്പോലെ നില്‍കുന്ന എന്നെ നോക്കി ഒരു ചോദ്യം..


"താനെന്താ പെണ്ണുങ്ങളുടെ ഇടയില്‍ കിടന്നു വെരകുന്നത്...മുന്‍പോട്ടു കേറി നിന്നു കൂടെ?"


ശെടാ ...യാതൊരു കുഴപ്പവും ഉണ്ടാക്കാതെ മാന്യമായി യാത്ര ചെയ്യുന്ന എന്നോട് ഇയാള്‍ എന്തിനിത്ര ചൂടാകണം? ഞാന്‍ നില്കുന്നത് മൂലം അയാള്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടാകുന്നില്ല. തന്നെയുമല്ല എന്റെ ചുറ്റും നില്‍കുന്ന യുവതികള്‍ എന്നെപ്പറ്റി യാതൊരു പരാതിയും ഉന്നയിച്ചിട്ടുമില്ല. സ്ഥലമില്ലാത്ത ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അല്പം ബുദ്ധിമുട്ടൊക്കെ സഹിക്കേണ്ടി വരും ..അല്ലാത്തവര്‍ സ്വന്തം കാറോ ബസ്സോ ഒക്കെ വാങ്ങി യാത്ര ചെയ്യണം..എന്നൊക്കെ പറയാന്‍ തോന്നിയെങ്കിലും ഞാന്‍ സംയമനം പാലിച്ചു...എന്നിട്ട് പറഞ്ഞു..


"സാറേ മുന്‍പോട്ടു പോകാന്‍ ഒട്ടും സ്ഥലമില്ല... പിന്നെ എന്ത് ചെയ്യും..യാത്ര ചെയ്യണ്ടേ..."?


"അത് ശരി...അല്ലാതെ പെണ്ണുങ്ങളെ മുട്ടാനല്ല താന്‍ എവിടെ നില്കുനത് അല്ലെ? .എടൊ ഞാനിതൊത്തിരി കണ്ടതാ...തന്റെ രോഗം എനിക്കറിയാം...വേണമെങ്കില്‍ അതിപ്പോ തീര്‍ത്ത്‌ തരാം.."


അതോടെ എന്റെ കണ്‍ട്രോള്‍ വിട്ടു..."കണ്ടിട്ട് മാന്യനാണെന്ന് തോന്നുന്നല്ലോ എന്ന് കരുതിയാണ് ഞാനും മാന്യമായി സംസാരിച്ചത്‌... അപ്പോള്‍ താനെന്താ എന്നെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണോ? എന്നാലതൊന്നു കാണണമല്ലോ?" ഞാനും ശബ്ദമുയര്‍ത്തി..


ഇത് കണ്ടു അടുത്ത്‌ നിന്ന യുവതികള്‍ പെട്ടെന്ന് ഒതുങ്ങി നിന്നു...എന്നെ മുട്ടി നിന്ന യുവതി പേടിയോടെ അയാളെ നോക്കി...ബസ്സിലെ യാത്രക്കാര്‍ ശബ്ദം കേട്ട് എന്നെയും ആ മാന്യനേയും ശ്രദ്ധിച്ചുതുടങ്ങി...മുന്പിലായിരുന്ന കണ്ടക്ടര്‍ തന്റെ വലിയ ശരീരം ഉരുട്ടി ഞങളുടെ അടുത്തേയ്ക്‌ വന്നു..പോര് കോഴികളെപ്പോലെ പരസ്പരം നോക്കി എന്തിനും തയ്യാറായി നില്‍കുന്ന ഞങളെ നോക്കി കണ്ടക്ടര്‍ ചോദിച്ചു.."എന്താ കാര്യം..ങേ? "

"അല്ല സര്‍ ഞാന്‍ ഇവിടെ ഒരു ശല്യവുമുണ്ടാക്കാതെ വെറുതെ നിന്നതാ ..ഇയാള്‍ക്ക് അതിഷ്ടപെടുന്നില്ല... ഞാന്‍ എന്തെങ്കിലും കുഴപ്പമുണ്ടാക്കിയോ എന്ന് ഇവരോട് ചോദിക്കൂ..".ഞാന്‍ ആ യുവതികളെ നോക്കി കണ്ടക്ടരോട് പറഞ്ഞു..

"ഇയാള്‍ എറണാകുളം മുതല്‍ ഇവിടെത്തന്നെ നില്കുകയാ ..സ്ഥലം കിട്ടിയിട്ട് മാറുന്നുമില്ല...ഇവനെയൊക്കെ പിടിച്ച് പോലീസ്സില്‍ ഏല്പിക്കണം..അതാ വേണ്ടത്......"


"ആഹാ ..അതുശരി..അപ്പോള്‍ താനെന്നെ പോലീസ്സില്‍ ഏല്പിക്കും അല്ലെ? " എന്നിലെ പട്ടാളക്കാരന്‍ ഉണര്‍ന്നു..കാര്‍ഗില്‍ യുദ്ധത്തില്‍ വരെ പങ്കു കൊണ്ട ഒരു വീര ജവാനെ പോലീസ്സിനെകൊണ്ട് പിടിപ്പിക്കുമെന്ന് കേട്ടപ്പോള്‍ എനിക്ക് സഹിച്ചില്ല.. ഞാന്‍ കണ്ടക്ടരോട് പറഞ്ഞു.. സാര്‍ വണ്ടി നേരെ പോലീസ്സ് സ്റ്റെഷനിലെയ്ക് വിട്...ഒരു പട്ടാളക്കാരനെ യാതൊരു കാരണവുമില്ലാതെ പോലീസ്സിനെക്കോട് പിടിപ്പിക്കുമെങ്കില്‍ അതൊന്നു കാണണം..."


യാത്രക്കാര്‍ എന്റെ വീറും വാശിയും കണ്ടു അന്തം വിട്ടു...എന്നെ മുട്ടിനിന്ന യുവതികളുടെ മുഖത്ത്‌ ചെറിയ ഒരു ആരാധന നിഴലിച്ചതായി എനിക്ക് തോന്നി..പട്ടാളക്കാരന്‍ എന്ന് കേട്ടപ്പോള്‍ ആ മാന്യനും ഒന്ന് ഞെട്ടിയത് പോലെ...അപ്പൊ പേടിയുണ്ട് പട്ടാളത്തെ അല്ലെ?ഞാന്‍ മനസ്സില്‍ പറഞ്ഞു..


വണ്ടി ആലപ്പുഴയെത്തി...മാന്യന്‍ ഇറങ്ങി...കൂടെ യുവതിയും...ഇറങ്ങുന്നതിനു മുന്‍പ് അയാള്‍ എന്നെ നോക്കി..എന്നിട്ട് പറഞ്ഞു..


ക്ഷമിക്കണം...പട്ടാളക്കാരന്‍ ആണല്ലേ...ഞാനും പട്ടാളത്തിലാ...ഇതെന്റെ ഭാര്യയാ...ഇയാളെ കണ്ടാല്‍ പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നില്ല...ഞാന്‍ കരുതി..വല്ല വായില്‍ നോക്കിയും ആയിരിക്കുമെന്ന്...അത് കൊണ്ടാ ഞാന്‍ അങ്ങിനെയൊക്കെ പറഞ്ഞത്..


മാന്യന്‍ യുവതിയോടൊപ്പം മുട്ടിയുരുമ്മി നടന്നു നീങ്ങുമ്പോള്‍ ഞാന്‍ ആലോചിച്ചുപോയി....."എന്നെ കണ്ടാല്‍ പട്ടാളക്കാരന്‍ ആണെന്ന് തോന്നുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാ..".