Wednesday, March 10, 2010

ചെല്ലപ്പനാശാന്റെ ബാലന്‍സ് പോക്കറ്റ്.

"എടാ സതീശാ എനിക്കൊരു അണ്ടര്‍ വെയര്‍ തയ്ക്കാന്‍ എത്ര തുണി വേണം?"

കുമാരപുരം ജങ്ങ്ഷനിലെ ഏക തയ്യല്‍ക്കടയായ "വെല്‍ ഫിറ്റ് ടൈലേഴ്സ്" സിന്റെ "ഓണര്‍ കം പ്രൊപ്രറ്റര്‍ ‍ കം ചീഫ് ടൈലര്‍" എന്ന ബഹുമുഖ പദവി അലങ്കരിക്കുന്ന സതീശന്‍, ആരോ തുന്നാന്‍ കൊടുത്ത വിലയേറിയ പാന്റിന്റെ തുണിയെ കത്രിക കൊണ്ട് നിഷ്കരുണം വെട്ടിമുറിക്കുന്ന ജോലി താല്‍കാലികമായി നിറുത്തിയിട്ടു ചോദ്യകര്‍ത്താവിനെ നോക്കി.


വെല്‍ ഫിറ്റ് ടൈലേഴ്സ് സിന്റെ മുന്‍പില്‍ "ഫുള്‍ ഫിറ്റായി" നില്‍ക്കുകയാണ് ചെല്ലപ്പനാശാന്‍ . കയ്യില്‍ ഒരു കടലാസ് പൊതി.


"ആഹാ ചെല്ലപ്പനാശാനോ ? വരണം വരണം"


കാറ്റ് പിടിച്ച കൊന്നത്തെങ്ങു പോലെ ചെറിയ രീതിയില്‍ ആടി നില്‍ക്കുന്ന ചെല്ലപ്പനാശാനെ സതീശന്‍ സ്വാഗതം ചെയ്തു. തന്റെ തയ്യല്‍ മിഷ്യന്റെ അടിയില്‍ കിടന്ന സ്റ്റൂള്‍ എടുത്തു കൊടുത്ത് അതില്‍ ആസനനസ്ഥനാക്കി.


കുമാരപുരം നിവാസികളുടെ, പ്രത്യേകിച്ച് "പിശുക്ക്" അല്പം കൂടുതലുള്ളവരുടെ ആരാധനാപാത്രമാണ് ചെല്ലപ്പനാശാന്‍. ചെല്ലപ്പന്‍ എന്നാണു ഔദ്യോഗിക നാമമെങ്കിലും ആശാന്‍ എന്നത് നാട്ടുകാര്‍ കല്പിച്ചു കൊടുത്തിരിക്കുന്ന സ്ഥാനപ്പേരാണ്. അങ്ങനെ ഒരു സ്ഥാനപ്പേര് കിട്ടാനുള്ള കാരണങ്ങളെപ്പറ്റി പല അഭിപ്രായങ്ങളും ചരിത്രാന്വേഷണ കുതുകികളായ ചെറുപ്പക്കാര്‍ക്കിടയില്‍ നിലവിലുണ്ട്. പണ്ട് കുട്ടികളെ എഴുത്ത് പഠിപ്പിക്കുന്ന "ആശാന്‍ പള്ളിക്കൂടം" നടത്തിയിരുന്നതിനാലാണ് ആശാന്‍ എന്ന പേര് വീണത്‌ എന്നാണു ഒരു കുതുകിയുടെ അഭിപ്രായം. അതല്ല, അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായ "പിശുക്കിന്റെ " ആശാന്‍ ആയതു കൊണ്ടാണ് ഈ പേര് വീണത്‌ എന്ന് മറ്റൊരു കുതുകി തെളിവുകള്‍ സഹിതം വാദിക്കുന്നു.


ഇതൊക്കെയാണെങ്കിലും വളരെ പ്രശസ്തമായ മറ്റൊരു പേരിന്റെ കൂടി ഉടമയാണ് ചെല്ലപ്പനാശാന്‍.


ആ പേരാണ് "ഇരുട്ടാശാന്‍"....


ഈ പേരിന്റെ ഉത്ഭവത്തെപ്പറ്റി അറിയണമെന്ന് താല്പര്യമുള്ള വായനക്കാര്‍ക്ക് അദ്ദേഹത്തിന്റെ സ്വഭവനമായ "ഭവാനീ മന്ദിരം" വരെ ഒന്ന് പോകേണ്ടി വരും. പോകുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈകിട്ട് ഏകദേശം ഒരു ആറര, അല്ലെങ്കില്‍ ഏഴു മണി, അതായത് ഇരുട്ട് വീഴുന്ന സമയം നോക്കി മാത്രമേ പോകാവൂ. എന്നാലേ പോയ കാര്യം നടക്കൂ.


എന്നുവച്ച് നേരെ ചെന്ന് ആശാന്റെ വീട്ടിലേയ്ക്ക് ഇടിച്ചു കയറരുത്. മുറ്റത്ത് എവിടെയെങ്കിലും മറഞ്ഞു നിന്ന് സ്ഥിതിഗതികള്‍ വീക്ഷിക്കണം.


നിങ്ങള്‍ ചെല്ലുമ്പോള്‍ രണ്ടു മുറിയും അടുക്കളയും ഹാളും വരാന്തയും ചേരുന്ന ആശാന്റെ ഭവനം, കോട്ടയം പുഷ്പനാഥിന്റെ അപസര്‍പ്പക നോവലില്‍ പറയുന്നത് പോലെ "അന്ധകാര നിബിഡമായ നിതാന്ത നിശബ്ദതയില്‍" ആണ്ടിരിക്കുവാനാണ് സാധ്യത. മഞ്ഞു മൂടിയ കാര്‍പാത്യന്‍ മലനിരകളോ അത്യഗാധമായ കൊക്കകളോ ഇല്ലെങ്കിലും മുറ്റത്തിന്റെ ഒരു വശത്ത്‌ ചെറിയ ഒരു കുഴിയുള്ളത് കൊണ്ട് ഉരുണ്ടു വീഴാതെ സൂക്ഷിക്കണം.


അങ്ങനെ നിതാന്ത നിശബ്ദതയില്‍ ആണ്ടിരിക്കുന്ന ഭവാനീ മന്ദിരത്തിന്റെ പൂമുഖത്തേയ്ക്കു കയ്യില്‍ നിലവിളക്കേന്തിയ ഒരു മഹിളാരത്നം കടന്നു വരും. ആ രത്നമാണ് ഭവാനി ചേച്ചി. ചെല്ലപ്പനാശാന് ആകെയുള്ള ബന്ധു. കുറച്ചു കൂടെ വ്യക്കുതമായി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഒരേ ഒരു "സ്വന്തം ഭാര്യ".


നിലവിളക്കേന്തിയ ഭവാനി രത്നം വിളക്കു താഴെ വച്ച് ശേഷം അതിന്റെ മുന്‍പില്‍ ചമ്രം പടഞ്ഞിരുന്നു രാമനാമജപങ്ങള്‍ തുടങ്ങുമ്പോള്‍ മറ്റൊരു രത്നം രംഗപ്രവേശം ചെയ്യുന്നത് കാണാം. രത്നത്തിന്റെ പേര് ചെല്ലപ്പനാശാന്‍‍. അദ്ദേഹത്തിന്റെ കയ്യിലുമുണ്ട് ഒരു വിളക്ക്. പക്ഷെ അത് നിലവിളക്കോ മണ്ണെണ്ണ വിളക്കോ അല്ല.


സാക്ഷാല്‍ "ബാലന്‍സ് വിളക്ക്" ! നാല്പതു വാട്സിന്റെ ഒരു ഇലക്ട്രിക് ബള്‍ബ്‌ !!


അദ്ദേഹം ആ ബള്‍ബ്‌ വരാന്തയില്‍ തൂങ്ങിക്കിടക്കുന്ന ഹോള്‍ഡറില്‍ ഘടിപ്പിക്കുന്നതോടെ ഭവാനീ മന്ദിരത്തില്‍ " ബാലന്‍സ് ഇഫക്റ്റ് " തുടങ്ങുകയായി.


ഉദ്ദേശം അര മണിക്കൂര്‍ കഴിയുമ്പോള്‍ നാമജപത്തിന് സമാപനം കുറിച്ചുകൊണ്ട് ഭവാനി ചേച്ചി തന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന ബള്‍ബിലേയ്ക്ക് കണ്ണുകള്‍ നട്ട്, കൈകള്‍ ആകാശത്തേയ്ക്ക് ഉയര്‍ത്തി "നാരായണാ.. ശിവശങ്കരാ.. രക്ഷിക്കണേ" എന്നൊരു ദയാഹര്‍ജി, വൈകുണ്ഡം കൈലാസം എന്നീ പുണ്യസ്ഥലങ്ങളിലേയ്ക്ക് ബൈ എയറായി അയക്കും. ആ സമയം തന്നെ ചെല്ലപ്പനാശന്‍ തന്റെ തോളില്‍ കിടക്കുന്ന തോര്‍ത്തു ഉപയോഗിച്ച് ഹോള്‍ഡറില്‍ നിന്ന് ബള്‍ബു ഊരിയെടുക്കുന്നതോടെ ഭവാനീ മന്ദിരത്തില്‍ വീണ്ടും കോട്ടയം പുഷ്പനാഥ് പ്രത്യക്ഷപ്പെടും. നിതാന്ത നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ചെല്ലപ്പനാശന്റെ പട്ടി, വൈകിട്ടത്തെ ശാപ്പാട് കൊടുക്കാനുള്ള സിഗ്നലായി നീട്ടി ഓരിയിടും. അത് കേട്ട് ഞെട്ടരുത്. ഈ സമയം ചെല്ലപ്പ, ഭവാനീ രത്നങ്ങള്‍ ബള്‍ബുമായി നേരെ അടുക്കയിലേയ്ക്ക് നീങ്ങിയിട്ടുണ്ടാകും.


അങ്ങനെ രാത്രി ഒന്‍പതു മണിക്ക് മുന്‍പ് ആ ബള്‍ബു ചെല്ലപ്പനാശാന്റെ വീടിന്റെ അടുക്കള, ഹാള്‍ , കുളിമുറി (ചിലപ്പോള്‍ കക്കൂസ്) വഴി കിടപ്പ് മുറിയില്‍ എത്തുന്നതോടെ അന്നത്തെ ഡ്യൂട്ടി അവസാനിപ്പിച്ചു ബള്‍ബും ചെല്ലപ്പനാശാനും ഭാവാനി ചേച്ചിയും നിദ്ര പൂകും.


മേല്‍പ്പറഞ്ഞതില്‍ നിന്നും ചെല്ലപ്പനാശാനു പറ്റിയത് "പിശുക്കാശാന്‍", "ഇരുട്ടാശാന്‍" എന്നീ പഴയ പേരുകളാണോ അതോ "ബാലന്‍സ് വിളക്കാശാന്‍" എന്ന പുതിയ പേരാണോ എന്ന് അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ച മാന്യവായനക്കാര്‍ തന്നെ തീരുമാനിക്കുക.


ഏതായാലും ചെല്ലപ്പനാശാന്റെ പിശുക്കിനെപ്പറ്റി നന്നായി അറിയാവുന്ന തയ്യല്‍ക്കാരന്‍ സതീശന്‍ ആശാന്റെ കയ്യിലിരുന്ന തുണി വാങ്ങി തന്റെ ടേപ്പ് വച്ച് അളന്നു നോക്കി. എന്നിട്ട് പറഞ്ഞു.


"ആശാനെ ആവശ്യത്തിനുള്ള തുണിയുണ്ട്. ചിലപ്പോള്‍ അല്പം മിച്ചം വന്നേയ്ക്കും"


"അങ്ങിനെയാണെങ്കില്‍ നീ ഒരു കാര്യം ചെയ്യ്. മിച്ചമുള്ള തുണി വെറുതെ കളയേണ്ടാ. അത് കൊണ്ട് ഒന്നോ രണ്ടോ പോക്കറ്റ് കൂടുതല്‍ അടിച്ചേര് "


താന്‍ കാശു കൊടുത്തു മേടിച്ച തുണി വെറുതെ കളയുന്നതില്‍ വൈമനസ്യമുള്ള ചെല്ലപ്പനാശാന്‍ തന്റെ ഐഡിയ പറഞ്ഞു.


"അങ്ങിനെ തന്നെ ആയിക്കളയാം" എന്ന രീതിയില്‍ തലകുലുക്കിയ സതീശന്‍ ആശാന്റെ അളവുകള്‍ക്ക് അനുസൃതമായി തുണി വെട്ടാന്‍ തുടങ്ങി. ആശാനാകട്ടെ തന്റെ "ഫിറ്റ്നെസ് " അല്പം കുറഞ്ഞു പോയോ എന്ന ശങ്കയില്‍ വീണ്ടും ഫിറ്റ് ആകുന്നതിനായി അടുത്തുള്ള ഷാപ്പിലേയ്ക്ക് പോയി.


കുറച്ചു നേരത്തിനു ശേഷം വീണ്ടും വെല്‍ ഫിറ്റായി വന്ന ചെല്ലപ്പനാശാന്റെ കയ്യില്‍ സതീശന്‍ താന്‍ തുന്നിയ അണ്ടര്‍‍വെയര്‍ കടലാസില്‍ പൊതിഞ്ഞു കൊടുത്തു. അതുമായി വീട്ടിലെത്തിയ ആശാന്‍ " ധന്വന്തരം" കുഴമ്പ് മേലാസകലം പുരട്ടിയിട്ട് കിണറ്റിന്റെ കരയില്‍ കുറച്ചു നേരം ഉലാത്തി. പിന്നെ ഭവാനി ചേച്ചി തയാറാക്കിക്കൊടുത്ത ചെറു ചൂടുള്ള വെള്ളത്തില്‍ വിശദമായ ഒരു കുളി പാസാക്കിയ ശേഷം തന്റെ പുതിയ അണ്ടര്‍ വെയറില്‍ കയറാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

.
അധികം ബുദ്ധിമുട്ടാതെ പുതിയ അണ്ടര്‍‍വെയറില്‍ കയറിക്കൂടിയ ചെല്ലപ്പനാശാന്‍ അതിട്ടു കൊണ്ട് വരാന്തയില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും അല്പമൊന്നു നടന്നുനോക്കി. പുതിയ അണ്ടര്‍‍വെയറിനു തയ്യല്‍ സംബന്ധമായ കുഴപ്പമോ എവിടെയെങ്കിലും പിടുത്തമോ ഉണ്ടോ എന്നറിയണമല്ലോ? പക്ഷെ അതിട്ടു നടക്കുമ്പോള്‍ ചെല്ലപ്പനാശാന്റെ സ്റ്റീല്‍ ബോഡിയുടെ മര്‍മപ്രധാനമായ യന്ത്രഭാഗങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് എന്തോ ഒരു അസ്കിത! മാത്രമല്ല യന്ത്രസാമഗ്രികളുടെ സ്വതന്ത്രമായ നിലനില്‍പ്പിനു തടസ്സം വന്നത് പോലെ ഒരു തോന്നല്‍!!.


തോന്നല്‍ ശക്തമായപ്പോള്‍ അണ്ടര്‍വെയറില്‍ നിന്നും അടിയന്തിരമായി പുറത്തിറങ്ങിയ ആശാന്‍ അതിനെ കൂലങ്കഷമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സംഗതി കണ്ടത്. വശങ്ങളിലും പുറകിലുമുള്ള പോക്കറ്റുകള്‍ കൂടാതെ അണ്ടര്‍വെയറിന്റെ മുന്‍ഭാഗത്തു, അതായത് ഇരു കാലുകളുടെയും "നടു സെന്ററില്‍" നാട്ടുമ്പുറത്തെ ചായക്കടകളിലെ ചായ സഞ്ചിയുടെ ആകൃതിയില്‍ മറ്റൊരു പോക്കറ്റ്.!!!


സഹൃദയനും രസികനുമായ തയ്യല്‍ക്കാരന്‍ സതീശന്‍ ചെല്ലപ്പനാശാന്‍ എന്ന പിശുക്കനാശാനു മാത്രമായി ബാലന്‍സ് വന്ന തുണി കൊണ്ട് ഫിറ്റു ചെയ്തു കൊടുത്ത കിടിലന്‍ പോക്കറ്റ്. ചെല്ലപ്പനാശാന്റെ സ്വന്തം "ബാലന്‍സ് പോക്കറ്റ്".

Sunday, February 21, 2010

പപ്പനാവന്‍ ഏലിയാസ് പരമശിവന്‍

"ഹും ആ പപ്പനാവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഇടിച്ചു ഞാന്‍ അവന്റെ കൂമ്പ് വാട്ടും"


ഹെഡ് കോണ്‍സ്റ്റബിള്‍ "വീരപ്പന്‍‍" ഭാസ്കരന്‍ മുന്‍പിലിരിരുന്ന കള്ളു കുപ്പി എടുത്ത് അതില്‍ ബാക്കിയുണ്ടായിരുന്ന കള്ള് മുഴുവന്‍ ഒറ്റയടിക്ക് വായിലേയ്ക്ക് കമഴ്ത്തി. എന്നിട്ട് തന്റെ വീരപ്പന്‍ മീശയുടെ തുമ്പില്‍ പിടിച്ചു പിരിച്ചുകൊണ്ട് ഷാപ്പിലെ സപ്ലയര്‍ കേശവനെ നോക്കി അലറി.


സപ്ലയര്‍ കേശവന്‍ ഭയപ്പാടോടെ ഒതുങ്ങി നിന്നു. വീരപ്പന്‍ തുടര്‍ന്നു...


"ഡാ കേശവാ എല്ലാ വര്‍ഷവും താലപ്പൊലി ഘോഷ യാത്രയില്‍ ഈ വീരപ്പനാ പരമശിവന്റെ വേഷം കെട്ടുന്നത്. ഇത്തവണയും കെട്ടും. അത് തടയാന്‍ പപ്പനാവനല്ല അവന്റെ അമ്മായി അപ്പന്‍ ശ്രമിച്ചാല്‍ നടക്കില്ല. ഹെഡ് കോണ്‍സ്റ്റബിള്‍ ഭാസ്കരനോടാണോ അവന്റെ കളി? "



"അതെയതെ ആ പപ്പനാവന് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ചേട്ടനെതിരെ അവനല്ലേ കമ്മറ്റിയില്‍ പാര വച്ചത് ?"



സപ്ലയര്‍ കേശവന്‍ കലിതുള്ളി നില്‍ക്കുന്ന വീരപ്പന്‍ ഭാസ്കരന്റെ മുന്‍പിലേയ്ക്ക് ഒരു കുപ്പി കള്ളും കൂടി എടുത്തു വച്ചു. എന്നിട്ട് ഭയഭക്തി ബഹുമാനങ്ങളോടെ ഗ്ലാസിലേയ്ക്ക് കള്ളു പകര്‍ന്നു കൊടുത്തു.



കുമാരപുരം ഷാപ്പിലെ സ്ഥിരം പറ്റുപിടിക്കാരനാണ് റിട്ടയേഡ് ഹെഡ് കോണ്‍സ്റ്റബിള്‍ ഭാസ്കരന്‍ ചേട്ടന്‍. പോലീസ്സില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും പോലീസ്സില്‍ തന്നെയാണ് ജോലി എന്ന രീതിയിലാണ് നടപ്പും ഭാവവും. ഷാപ്പാണ്‌ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പോലീസ് സ്റ്റേഷന്‍. ഷാപ്പില്‍ കള്ളുകുടിച്ചു വഴക്കുണ്ടാക്കുന്നവരെ ശാസിക്കാനും വേണ്ടി വന്നാല്‍ ശിക്ഷിക്കാനും അധികാരമുള്ള മാന്യ ദേഹമാണ് ഹെഡ് കോണ്‍സ്റ്റബിള്‍ ഭാസ്കരന്‍ ചേട്ടന്‍.



ശരീര സൌന്ദര്യം വച്ച് നോക്കിയാല്‍ യശ:ശരീരനായ സിനിമാനടന്‍ കൃഷ്ണന്‍കുട്ടി നായര്‍ ഭാസ്കരന്‍ ചേട്ടന്റെ പുറകിലാണ് എന്നു വേണമെങ്കില്‍ പറയാം. ആലപ്പുഴക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഏതാണ്ട് ഒന്ന് ഒന്നെര വള്ളപ്പാടു പുറകില്‍! മൂക്കിനു താഴെ ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന വീരപ്പന്‍ മീശയാണ് അദ്ദേഹത്തിന്റെ പ്രധാന പ്ലസ് പോയിന്റു. വീരപ്പന്‍ എന്ന ഇരട്ടപ്പേര് വീഴാന്‍ കാരണവും പ്രതാപശാലിയായ ആ മീശയാണ് എന്നുള്ളത് ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്.



മൂക്കിന്റെ തുമ്പത്തു തന്നെയുള്ള മറ്റൊരു പ്രധാന സംഗതിയാണ് അദ്ദേഹത്തിന്റെ മൈനസ് പോയിന്റു. ആ പോയിന്റിന്റെ മലയാളത്തിലുള്ള പേരാണ് "ക്ഷിപ്രകോപം."



ഭാസ്കരന്‍ ചേട്ടന്റെ പ്ലസ് പോയിന്റായ വീരപ്പന്‍ മീശയും മൈനസ് പോയിന്റായ ക്ഷിപ്രകോപവും തമ്മില്‍ ഗണിത ശാസ്ത്രപരമായ ഒരു ബന്ധമുണ്ട്. എന്താണെന്ന് ചോദിച്ചാല്‍, മൈനസ് പോയിന്റായ ക്ഷിപ്രകോപം വന്നാലുടന്‍ പ്ലസ് പോയിന്റായ വീരപ്പന്‍ മീശ വിറയ്ക്കാന്‍ തുടങ്ങും. പ്ലസ് പോയിന്റിന്റെ വിറയുടെ തീവ്രത, മൈനസ് പോയിന്റിന്റെ വരവിന്റെ തീവ്രതയ്ക്ക് ആനുപാതികമായിരിക്കുകയും ചെയ്യും.



ഇതൊക്കെയാണെങ്കിലും ഭാസ്കരന്‍ ചേട്ടന്‍ ഒരു പഴയ കാല നാടക, ബാലെ നടനാണ്‌. അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചു എല്ലാ വര്‍ഷവും നടത്താറുള്ള താലപ്പൊലി ഘോഷയാത്രയില്‍ പരമ ശിവന്റെ വേഷം സ്ഥിരമായി കെട്ടുന്ന ആളാണ്‌ ഭാസ്കരന്‍ ചേട്ടന്‍. പക്ഷെ ഇത്തവണത്തെ താലപ്പൊലി ഘോഷയാത്രയില്‍ പരമശിവന്റെ വേഷം കെട്ടുന്നതില്‍ നിന്നും ഭാസ്കരന്‍ ചേട്ടനെ ഉത്സവ കമ്മറ്റിക്കാര്‍ വിലക്കിയിരിക്കുകയാണ്.



അതിനു ചെറിയ ഒരു കാരണമുണ്ട്. കഴിഞ്ഞതവണ ഘോഷയാത്രയില്‍ പങ്കെടുക്കാനായി വന്ന പരമശിവനെ കണ്ടു പാര്‍വതിയായി അണിഞ്ഞൊരുങ്ങിയ സപ്ലയര്‍ കേശവന്‍ പോലും അന്തിച്ചു പോയി. കാരണം, പാമ്പിനെ കഴുത്തിലണിഞ്ഞ മറ്റൊരു പാമ്പായി മാറിയിരുന്നു ഭാസ്കരന്‍ പരമശിവന്‍.



പരമശിവന്റെ വേഷത്തില്‍ വന്ന ഭാസ്കരന്‍ പാമ്പിനെ ഒരു വിധത്തില്‍ ഘോഷയാത്രയില്‍ നിന്നും കമ്മറ്റിക്കാര്‍ വലിച്ചു പുറത്താക്കി. ജടയും മുടിയും ചൂടിയ പരമശിവന്‍ വഴിയരുകില്‍ കുത്തിയിരുന്നു വാള് വയ്ക്കുന്നത് ഭക്തജനങ്ങള്‍ ഭക്തിപുരസ്സരം നോക്കി നിന്നു. അതോടെ ഇത്തവണത്തെ ഘോഷയാത്രയില്‍ ഭാസ്കരന്‍ ചേട്ടന് പകരം "പപ്പനാവന്‍" എന്ന പദ്മനാഭനെ പരമ ശിവനാക്കുവാന്‍ കമ്മറ്റിക്കാര്‍ തീരുമാനിക്കുകയും ചെയ്തു.


തീരുമാനം ഭാസ്കരന്‍ ചേട്ടന്‍ അറിയുന്നത് തന്റെ സുഹൃത്തും ഷാപ്പിലെ സപ്ലയറുമായ കേശവനില്‍ നിന്നാണ്. ഭാസ്കരന്‍ ചേട്ടനെ പരമശിവന്‍ ആക്കി മാറ്റുന്ന മേക്കപ്പ് മാനാണ് കേശവന്‍. മാത്രമല്ല അദ്ദേഹത്തിന്റെ സ്ഥിരം പാര്‍വതിയും കേശവനാണ്. ഭാസ്കരന്‍ ചേട്ടനെ പരമശിവന്‍ ആക്കാത്തതില്‍ കേശവനും വിഷമമുണ്ട്. എന്തെന്നാല്‍ ഭാസ്കരന്‍ ചേട്ടന്‍ പരമശിവന്‍ ആകുന്ന ദിവസം കേശവന്റെ ഫുള്‍ ചെലവ് വഹിക്കുന്നത് ഭാസ്കരന്‍ ചേട്ടനാണ്. കൂടാതെ മേക്കപ്പ് ഫീസായി ഇരുനൂറു രൂപയും അന്ന് കേശവന് കിട്ടും.


"ചേട്ടന്‍ വിഷമിക്കാതെ... പപ്പനാവനിട്ടു ഒരു പണി കൊടുക്കുന്ന കാര്യം കേശവന്‍ ഏറ്റു"


വീരപ്പന്‍ മീശ വിറപ്പിച്ചു കൊണ്ട് നിന്ന എക്സ് പരമശിവന്‍ ഭാസ്കരന്‍ ചേട്ടനെ സപ്ലയര്‍ കേശവന്‍ സമാധാനിപ്പിച്ചു. അനന്തരം അദ്ദേഹത്തിന്റെ ചെവിയില്‍ രഹസ്യമായി എന്തോ മന്ത്രിച്ചു. അത് കേട്ട ഭാസ്കരന്‍ ചേട്ടന്റെ മൈനസ് പോയിന്റു കുറഞ്ഞു കുറഞ്ഞു വന്നു സീറോയില്‍ മുട്ടി. മുട്ടലിന്റെ ഫലമായി പ്ലസ് പോയിന്റിന്റെ വിറയല്‍ നില്‍ക്കുകയും ഭാസ്കരന്‍ ചേട്ടന്‍ സന്തോഷത്തോടെ സ്വഭവനത്തിലേയ്ക്ക് പോവുകയും ചെയ്തു.



താലപ്പൊലി ഘോഷയാത്രയുടെ ദിവസം സമാഗതമായി. വഴിയുടെ ഇരുവശങ്ങളിലും കന്യകമാര്‍ താലപ്പൊലിയേന്തി അണിനിരന്നു. ഏറ്റവും മുന്‍പില്‍ പഞ്ചവാദ്യം.അതിനു പുറകെ ചെണ്ട മേളക്കാര്‍. ചെണ്ട മേളക്കാര്‍ക്കൊപ്പം കാവടിയും പടയണിയും നീങ്ങി. അതിനും പിറകിലായി പപ്പനാവന്‍ എന്ന ന്യൂ പരമശിവന്‍. അദ്ദേഹത്തിന്റെ കഴുത്തില്‍ ഫണം വിടര്‍ത്തി നില്‍ക്കുന്ന ന്യൂ സര്‍പ്പം. കയ്യില്‍ ന്യൂ ശൂലം. ഒപ്പം ന്യൂ പാര്‍വ്വതി. ന്യൂ പാര്‍വ്വതിയുടെ ഒറിജിനല്‍ പേരാണ് സുശീലന്‍.


പപ്പനാവന്‍ ന്യൂ പരമശിവനും സുശീലന്‍ ന്യൂ പാര്‍വ്വതിയും ഭക്തജനങ്ങള്‍ക്ക്‌ അനുഗ്രഹാശിസുകള്‍ വാരി വിതറിക്കൊണ്ട് മന്ദം മന്ദം നടക്കുകയാണ്. രണ്ടു പേരുടെയും അനുഗ്രഹങ്ങള്‍ കൂടുതല്‍ പോകുന്നത് സ്ത്രീ ഭക്തകള്‍ കൂടുതലുള്ള ഭാഗത്തേയ്ക്കാണ് എന്നുള്ള വിവരം ചില പുരുഷ ഭക്തന്മാരുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ "ഡാ പപ്പനാവാ ഇങ്ങോട്ടും നോക്കെടാ" എന്നും "എന്താടാ സുശീലാ നിനക്കൊരു സൈഡ് വലിവ്" എന്നുമൊക്കെ ഭക്തിപുരസ്സരം ചോദിച്ചെങ്കിലും ശിവ പാര്‍വ്വതിമാര്‍ അതത്ര കാര്യമാക്കിയില്ല. അങ്ങനെ സ്ത്രീ പുരുഷ ഭക്തജന സഞ്ചയത്തെ ഭക്തി സാഗരത്തില്‍ ആറാടിച്ചു കൊണ്ട് എഴുന്നുള്ളി വന്നിരുന്ന പപ്പനാവന്‍ പരമശിവനു പെട്ടന്നൊരു വൈക്ലബ്യം.


വൈക്ലബ്യം എന്നു വച്ചാല്‍ ശങ്ക.

ഉത്സവം നടക്കുന്നത് തന്റെ വയറ്റിനുള്ളില്‍ ആണോ എന്നൊരു തോന്നല്‍.


വയറ്റിനുള്ളിലെ ഉത്സവത്തില്‍ ചെണ്ടയും മദ്ദളവും തകര്‍ക്കുന്നു...കൂടാതെ ഇടയ്ക്കിടയ്ക്ക് നാദ സ്വരവും.


നാദസ്വരമേളം അടുത്തു നിന്ന പാര്‍വ്വതിയോ പുറകെ വരുന്ന ഭക്ത ജനങ്ങളോ കേട്ടില്ല.


പക്ഷെ പപ്പനാവന്‍ പരമ ശിവന്‍ കേട്ടു.


ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ സംഗതി വശക്കേടാകും.


കഴിഞ്ഞ വര്‍ഷം പരമശിവന്‍ വാള് വയ്ക്കുന്നത് കണ്ട ഭക്തജനങ്ങള്‍ ഇത്തവണ അദ്ദേഹം അപ്പിയിടുന്നതു കാണും.


അതും ലൈവായി.


പപ്പനാവന്‍ പരമശിവന്‍ വെപ്രാളത്തോടെ പാര്‍വ്വതിയെ നോക്കി. പുറകെ വരുന്ന കാവടിക്കാരെ നോക്കി. ഭക്ത ജനങ്ങളെ മൊത്തമായി നോക്കി.


പിന്നെ കൂടുതല്‍ നോക്കാന്‍ മിനക്കെട്ടില്ല. തന്റെ കയ്യിലിരുന്ന ശൂലം പാര്‍വ്വതിയുടെ കയ്യില്‍ ബലമായി പിടിപ്പിച്ചിട്ട് അടുത്തു കണ്ട കുറ്റിക്കാട് ലക്ഷ്യമാക്കി ഒരോട്ടം വച്ചു കൊടുത്തു!!.


പരമശിവന്‍ സൂപ്പര്‍ ഫാസ്റ്റ് പോലെ പാഞ്ഞു പോകുന്നത് കണ്ട ഭക്തജനങ്ങള്‍ ഭക്തിപുരസ്സരം ഞെട്ടി.


പരമശിവന്റെ വാക്കിംഗ് സ്റ്റിക്കായ ശൂലം കയ്യില്‍ കിട്ടിയ ശുശീലന്‍ ശൂലപാണിയായ പാര്‍വ്വതിയായി മാറി. പിന്നെ ശൂലം വിഴുങ്ങിയവനെപ്പോലെ അന്തം വിട്ടു നിന്നു.



അപ്പോള്‍ ഷാപ്പിലിരുന്ന ഭാസ്കരന്‍ ചേട്ടന്റെ മൈനസ് പോയിന്റു പൂജ്യത്തിനും താഴെയായിരുന്നു. അദ്ദേഹം സപ്ലയര്‍ കേശവന്‍ ഒഴിച്ച് കൊടുത്ത മധുരക്കള്ള് അല്പാല്പമായി നുണഞ്ഞു കൊണ്ട് തന്റെ പ്ലസ് പോയിന്റില്‍ അരുമയോടെ തലോടി. എന്നിട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് കേശവനോട് ചോദിച്ചു.


"ഡാ കേശവാ നീ പപ്പനാവന് കൊടുത്ത കള്ളിന്റെ ബാക്കിയൊന്നുമല്ലല്ലോ ഈ കള്ള് ? ങേ"

പരമ ശിവനാകാനുള്ള തയ്യാറെടുപ്പിനിടയില്‍ ഒരു കുപ്പി വിഴുങ്ങാന്‍ വന്ന "പപ്പനാവന്‍ ഏലിയാസ് പരമശിവന്" കൊടുത്ത സ്പെഷ്യല്‍ കള്ളിന്റെ കാര്യമോര്‍ത്ത കേശവന്‍ ചിരിച്ചു. സോപ്പ് പൊടി കലക്കിയത് പോലെയുള്ള ഒരു കള്ളച്ചിരി.!!!

Tuesday, January 19, 2010

ഓപ്പറേഷന്‍ ദശമൂലാരിഷ്ടം

രാവിലെ ആറു മണിക്ക് ബെഡ് കോഫി, എട്ടു മണിക്ക് ബ്രേക്ക് ഫാസ്റ്റ് , പത്തു മണിക്ക് ചായ (വിത്ത്‌ കടി), കൃത്യം ഒരു മണിക്ക് ഉച്ചയൂണ്, വൈകിട്ട് നാലുമണിക്ക് ചായ (വിത്ത് ഔട്ട്‌ കടി), രാത്രി എട്ടരയ്ക്കും ഒന്‍പതിനുമിടയില്‍ അത്താഴം. ഇതാണ് പട്ടാളത്തില്‍ ആയിരുന്നപ്പോഴുള്ള എന്റെ ശാപ്പാട് കാര്യക്രമം.


രാവിലെ അഞ്ചു മണിക്ക് ബെഡ് കോഫീ (ഭാര്യ ഉണര്‍ന്നെങ്കില്‍ മാത്രം) ഒന്‍പതിനും പത്തിനും ഇടയില്‍ ബ്രേക്ക് ഫാസ്റ്റ് (ഞാന്‍ ഉണര്‍ന്നെങ്കില്‍ മാത്രം) ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ ഉച്ചയൂണ് (അപ്പോഴേയ്ക്കും റെഡി ആയെങ്കില്‍ മാത്രം) നാല് മണിക്ക് ചായ (കിട്ടിയാല്‍ മാത്രം) വൈകിട്ട് ഒന്‍പതിനും പത്തിനുമിടയില്‍ അത്താഴം (കുട്ടികളുടെ പഠനം തീര്‍ന്നെങ്കില്‍ മാത്രം) ഇതാണ് എന്റെ ഇപ്പോഴത്തെ ഭക്ഷണ ക്രമം.


അത്താഴം കഴിക്കുന്നതിന്റെ മുന്‍പ്, "ദശമൂലാരിഷ്ടം" എന്ന് ഞാന്‍ ഓമനപ്പേരിട്ട് വിളിക്കുന്നതും പട്ടാളക്കാരന്റെ ആരോഗ്യ പരിപാലനത്തിനായി പട്ടാള ക്യാന്റീന്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ഇഷ്യൂ ചെയ്യുന്നതുമായ "റം" എന്ന "ആരോഗ്യ സംവര്‍ദ്ധക പാനീയം" അല്പം ഞാന്‍ സേവിക്കാറുണ്ട്.


എന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ താത്പര്യം ഇല്ലാത്തത് കൊണ്ടാണോ അതോ പാനീയം കഴിച്ചതിനു ശേഷം എന്റെ ആരോഗ്യം കണ്ടമാനം കൂടുന്നത് കൊണ്ടാണോ എന്നറിയില്ല ഞാന്‍ കഴിക്കുന്ന ആരോഗ്യ സംവര്‍ദ്ധക പാനീയത്തിനോട് എന്റെ ഭാര്യയ്ക്ക് തീരെ മതിപ്പ് പോരാ എന്ന് ഈയിടയായി എനിക്കൊരു തോന്നല്‍ .!!


അതിനു കാരണമുണ്ട്...


ഞാന്‍ അലമാരിയില്‍ വച്ചിരുന്ന റമ്മിന്റെ കുപ്പി രണ്ടു ദിവസമായി കാണുന്നില്ല !!


തന്നെയുമല്ല തൊട്ടു കൂട്ടാനുള്ള അച്ചാര്‍, കൊറിക്കാനുള്ള ചിപ്സുകള്‍ എന്നിവ ഇരുന്നിരുന്ന സ്ഥലത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു. അതൊക്കെ എവിടെ എന്ന് ചോദിക്കുമ്പോള്‍ ഭാര്യയുടെ മുഖത്തു മുരളീധരനെ കാണുന്ന രമേശ്‌ ചെന്നിത്തലയുടെ ഭാവം.


വൈകുന്നേരം പതിവുള്ള ആരോഗ്യ സംവര്‍ദ്ധക പാനീയവും അത് സേവിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും എന്റെ എതിര്‍ കക്ഷിയായ ഭാര്യ മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണ് എന്ന് താമസം വിനാ എനിക്ക് മനസ്സിലായി.


ദശമൂലാരിഷ്ടത്തിന്റെ കുപ്പി വൈകുന്നേരം ഞാന്‍ സേവ തുടങ്ങുന്നതിന്റെ തൊട്ടു മുന്‍പാണ് അപ്രത്യക്ഷമാകുന്നത് എന്നുള്ള തന്ത്ര പ്രധാനമായ രഹസ്യവും എന്റെ സൂക്ഷ്മ നിരീക്ഷണത്തില്‍ നിന്നും വെളിവായി.



സ്ഥിരമായി കഴിക്കുന്ന ആരോഗ്യ സംവര്‍ദ്ധക പാനീയം അപ്രതീക്ഷിതമായി നിന്നതോടെ എന്റെ ആരോഗ്യത്തിനു സാരമായ കേടുപാടുകള്‍ വന്നിരിക്കുന്നതായി ഞാന്‍ ശങ്കിച്ചു.


ഉറക്കം കുറഞ്ഞു. ദഹനം കുറഞ്ഞു. രാവിലെ കക്കൂസ്സില്‍ പോയി പാട്ടും പാടി ഇരിക്കാമെന്നല്ലാതെ കാര്യങ്ങള്‍ക്ക് ഒരു "നീക്കു പോക്ക് " ഉണ്ടാവുന്നില്ല.



കുട്ടികളോട് "ശരീര വേദനയ്ക്കുള്ള അരിഷ്ടമാണ് പപ്പാ കുടിക്കുന്നത് " എന്ന് ഞാന്‍ പറയാറുള്ള ഈ ആരോഗ്യ സംവര്‍ദ്ധക പാനീയം ഇഷ്ടം പോലെ ഉപയോഗിക്കുവാന്‍ ഏതു പട്ടാളക്കാരനും അവകാശമുണ്ട്‌. അതിനുള്ള അനുമതിയുമുണ്ട്.


അതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ക്യാന്റീന്‍ വഴിയായി മിതമായ വിലയില്‍ അത് പട്ടാളക്കാര്‍ക്ക് വിതരണം ചെയ്യുന്നത്.


അപ്പോള്‍ ഒരു മുന്‍ പട്ടാളക്കാരനെ അവന്റെ ആരോഗ്യ പരിപാലനം ചെയ്യുന്നതില്‍ നിന്നും തടയുന്നത്, അത് സ്വന്തം ഭാര്യ ആയാല്‍ പോലും തെറ്റല്ലേ?


അതെ എന്ന് ഞാന്‍ തീര്‍ത്ത്‌ പറയുന്നു. അക്ഷന്തവ്യമായ തെറ്റ്. ഇത് അനുവദിച്ചു കൂടാ. ഞാന്‍ തീരുമാനിച്ചു..


പക്ഷെ എതിര്‍ കക്ഷി എനിക്ക് വേണ്ടപ്പെട്ട ആളാണ്‌ . അവരോടു തന്ത്രപരമായ രീതിയില്‍ മാത്രമേ ഇടപെടാന്‍ പറ്റൂ.


മാത്രമല്ല മേല്‍പടി കക്ഷി എന്റെ അന്നദാദാവും കൂടിയാണ്. സൂക്ഷിച്ചില്ലെങ്കില്‍ കഞ്ഞികുടി മുട്ടും. അപ്പോള്‍ ബുദ്ധിപൂര്‍വ്വം ആലോചിച്ചു ഒരു തന്ത്രം മെനയണം.


ഞാന്‍ ആലോചിച്ചു. നിന്നും കിടന്നും തലകുത്തി നിന്നും ആലോചിച്ചെങ്കിലും തല പുകഞ്ഞതല്ലാതെ കത്തിയില്ല.


ഒടുവില്‍ വൈകിട്ട് നാല് മണിയോടെ കത്തി. ഉഗ്രന്‍ ഐഡിയ. നേരം ഒട്ടും കളയാതെ ഞാന്‍ "ഓപ്പറേഷന്‍ ദശമൂലാരിഷ്ടം" തുടങ്ങി....



വൈകുന്നേരം കുളിയും മറ്റും കഴിഞ്ഞു ഞാന്‍ വന്നപ്പോള്‍ ഭാര്യ ടി വിയില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ കാണുന്നു. കുട്ടികള്‍ അകത്തെ മുറിയില്‍ ഇരുന്നു പഠിക്കുന്നു..


"അമ്പടി. ഒരു "സ്റ്റാര്‍ ഡ്രിങ്കറെ" മൈന്‍ഡ് ചെയ്യാതെ നീ "സ്റ്റാര്‍ സിംഗര്‍ " കാണുകയാണ് അല്ലെ? കണ്ടോ. കണ്ടോ . ഇപ്പൊ ശരിയാക്കിത്തരാം". ഞാന്‍ മനസ്സില്‍ പറഞ്ഞു.


പൂജയും പ്രാര്‍ഥനയും കഴിഞ്ഞു . എന്റെ സേവയുടെ സമയം അടുത്തിരിക്കുന്നു. അത് മനസ്സിലാക്കിയ ഭാര്യ ടി വിയുടെ വോളിയം കൂട്ടി കൂടുതല്‍ താല്പര്യത്തോടെ കാണാന്‍ തുടങ്ങി. ഞാനും ടി വിയുടെ മുന്‍പില്‍ ആസനസ്ഥനായി. ഒരു കൊച്ചു പയ്യന്‍ സംഗതികള്‍ ചോര്‍ന്നു പോകാതെ ഷഡ്ജം മുറുക്കിയുടുത്തു പാടുന്നു..


"നീയറിഞ്ഞോ മേലെ മാനത്തു ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ടേ" ...ഞാന്‍ ഭാര്യയെ നോക്കി. അവള്‍ ആ നോട്ടം ഒട്ടും മൈന്‍ഡ് ചെയ്യാതെ ടി വിയില്‍ ശ്രദ്ധിച്ചിരുന്നു..


അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.


"എനിക്ക് കുടിക്കാന്‍ കുറച്ചു തണുത്ത വെള്ളം തരൂ. കൂടുതല്‍ വേണ്ടാ. ഒരു അര ഗ്ലാസ് മതി . വല്ലാത്ത ദാഹം"


"ഹും.. നിങ്ങളുടെ ദാഹത്തിന്റെ കാരണം എനിക്ക് മനസ്സിലായി, ദശമൂലാരിഷ്ടം കുടിക്കാത്തതിന്റെ ദാഹമാണല്ലേ" എന്ന ഭാവത്തില്‍ അവള്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി . എന്നിട്ട് ടി വിയുടെ റിമോട്ട് സോഫയിലേക്ക് ദേഷ്യത്തോടെ ഇട്ടിട്ടു അടുക്കളയില്‍ പോയി ഫ്രിഡ്ജില്‍ നിന്നും ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കൊണ്ട് വന്നു.


"ഇന്നാ അര ഗ്ലാസല്ല ഒരു ഗ്ലാസ് കുടിക്ക്. ദാഹം തീരട്ടെ " അവള്‍ കല്പിച്ചു.


അത് വാങ്ങി ഒരു ഞാന്‍ കവിള്‍ കുടിച്ചു. എന്നിട്ട് പറഞ്ഞു.


"ഹോ വെള്ളത്തിനു ഭയങ്കര തണുപ്പ് " ആ ജഗ്ഗിലിരിക്കുന്ന വെള്ളവും ഒരു ഗ്ലാസ്സും കൂടി എടുക്ക്. മിക്സ് ചെയ്തു കുടിക്കട്ടെ " ഞാന്‍ ഭാര്യയോട്‌ വീണ്ടും ആവശ്യപ്പെട്ടു.


അവള്‍ രൂക്ഷമായി എന്നെ വീണ്ടും നോക്കിയിട്ട് അകത്തു പോയി ഒരു ഗ്ലാസ്‌ കൂടി എടുത്തു കൊണ്ട് വന്നു. എന്നിട്ട് ഫ്രീ റേഷന്‍ വാങ്ങാന്‍ ചെല്ലുന്ന ബി പി എല്‍ കാര്‍ക്ക് അരി കൊടുക്കുന്ന റേഷന്‍ കടക്കാരനെപ്പോലെ ജഗ്ഗും ഗ്ലാസ്സും എനിക്ക് നേരെ നീട്ടി. ഞാന്‍ അത് വാങ്ങി രണ്ടു ഗ്ലാസ്സിലുമായി ഒഴിച്ച് അല്പാല്പമായി ആസ്വദിച്ചു കുടിച്ചു തുടങ്ങി..


പതിവായി കഴിക്കുന്ന ദശമൂലാരിഷ്ടത്തിനു പകരം പച്ച വെള്ളം ചവച്ചു കുടിക്കുന്ന എന്നെ ഒളികണ്ണിട്ടു നോക്കിയിട്ട് ഭാര്യ സന്തോഷത്തോടെ വീണ്ടും സ്റ്റാര്‍ സിംഗര്‍ കാണാന്‍ തുടങ്ങി.


അപ്പോള്‍ ഫ്രിഡ്ജിലെ വെള്ളക്കുപ്പികള്‍ മാറ്റി പകരം ഞാന്‍ വച്ച വൈറ്റ് റമ്മിന്റെ കുപ്പി പകുതി കാലിയായിരുന്നു..

Thursday, January 7, 2010

പണിക്കര്‍ സാറും ഞാനും ശീര്‍ഷാസനവും

"അയ്യോ അമ്മേ ദേ പപ്പാ തെങ്ങിന്റെ ചുവട്ടില്‍ ഉരുണ്ടു വീണേ"


രാവിലെ വീടിന്റെ മുന്‍വശത്ത്‌ നിന്നും ചക്ക വീഴുന്ന പോലത്തെ ഒരു ശബ്ദവും ഒപ്പം മകളുടെ നിലവിളിയും കേട്ട ഭാര്യ അടുക്കളയില്‍ നിന്നും ഇറങ്ങി നിലവിളി കേട്ട ഭാഗം ലക്ഷ്യമാക്കി ഓടി..


കൈലി മുണ്ട് താറു പാച്ചിയുടുത്ത്, മേലാസകലം എണ്ണ തേച്ചു തെങ്ങിന്റെ തടത്തില്‍ വിലങ്ങനെ വീണു കിടക്കുന്ന പ്രിയ ഭര്‍ത്താവിനെ കണ്ട് ഭാര്യ ഒരു നിലവിളിയോടെ അടുത്തെത്തി താങ്ങി ഉയര്‍ത്താന്‍ ശ്രമിച്ചു.


"ശേ വിടെടീ..ഞാന്‍ വീണതൊന്നുമല്ല . ഒരു എക്സര്‍സൈസ് ചെയ്തതാ"


തെങ്ങിന്റെ തടത്തില്‍ നിന്നും ബദ്ധപ്പെട്ടു എഴുനേറ്റ് ദേഹത്ത് പറ്റിയ മണ്ണ് തുടച്ചു കളയുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.


"ങേ എന്നിട്ട് എന്തോ വീഴുന്ന ശബ്ദം ഞാന്‍ കേട്ടല്ലോ?" ഭാര്യക്ക് വിശ്വാസം വരുന്നില്ല.


"എടീ "ശീര്‍ഷാസനം" എന്ന എക്സര്‍സൈസ് ചെയ്യുമ്പോള്‍ അങ്ങിനെ പല ശബ്ദങ്ങളും കേള്‍ക്കും. നീ പോയി മോളെ സ്കൂളില്‍ വിടാന്‍ നോക്ക്"


എന്റെ മറുപടി ഭാര്യക്ക് അത്ര ഇഷ്ടപ്പെട്ടില്ല.


"നീ വാ മോളെ നിന്റെ പപ്പാ ഇങ്ങനെ പല കോപ്രായവും കാണിക്കും"


ശരീരാരോഗ്യം നിലനിര്‍ത്താന്‍ ശീര്‍ഷാസനം പോലുള്ള ആസനങ്ങള്‍ ചെയ്യേണ്ടതിന്റെ ആവശ്യം തലയില്‍ കയറാത്ത ഭാര്യ മകളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് ദേഷ്യത്തോടെ അകത്തേയ്ക്ക് പോയി. വീഴ്ച്ചക്കിടയില്‍ എന്റെ സ്വന്തം ആസനത്തിന് എന്തെങ്കിലും ഹേമം തട്ടിയിട്ടുണ്ടോ എന്ന് ശങ്കിച്ച ഞാന്‍ അന്നേ ദിവസത്തെ എല്ലാ ആസനങ്ങളും അടിയന്തിരമായി നിറുത്തി വച്ച് കുളിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.



പട്ടാളത്തില്‍ നിന്നും പിരിഞ്ഞെങ്കിലും രാവിലെ എഴുനേറ്റ് കുറച്ചു എക്സര്‍സൈസ് ചെയ്തില്ലെങ്കില്‍ എനിക്കൊരു ഉഷാറില്ല. നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെയാണ് പിന്നെ എന്റെ നടപ്പ്. എക്സര്‍സൈസുകള്‍ തുടങ്ങുന്നതിനു മുന്‍പ് കുറച്ചു ദൂരം ഓടി ശരീരം ഒന്ന് " വാം " ആക്കണം എന്നാണു പട്ടാളത്തിലെ രീതി. പക്ഷെ നാട്ടിലെത്തിയിട്ട് ഇത് വരെ എനിക്ക് ഓടാന്‍ പറ്റിയിട്ടില്ല. ഓടാന്‍ പറ്റിയ വഴികളോ ഗ്രൌണ്ടോ എന്റെ വീടിനടുത്ത് ഇല്ല എന്നത് തന്നെ കാരണം. ഉള്ള വഴിയില്‍ കൂടി ഓടിയാല്‍ "വാം" ആകുന്നതിനു പകരം വല്ല കുഴിയിലും വീണു "വടി" ആകാനാണ് കൂടുതല്‍ സാധ്യത. അതുകൊണ്ട് നേരം വെളുക്കുന്നതിനു മുന്‍പ് എഴുനേറ്റ് വീടിനു ചുറ്റും നാല് റൌണ്ട് ഓടിയിട്ട് പുഷ് അപ്, ചിന്‍ അപ്, തവള ചാട്ടം, ശീര്‍ഷാസനം മുതലായ ഇന്‍ഡോര്‍ എക്സര്‍സൈസുകള്‍ ചെയ്യുകയാണ് ഞാനിപ്പോള്‍.


ശീര്‍ഷാസനം എന്ന ആസനം എനിക്ക് ഉപദേശിച്ചു തന്നത് എന്റെ അയല്‍ക്കാരനും സുഹൃത്തും വക്കീലുമായ പണിക്കര്‍ സാറാണ്. പണിക്കര്‍ സാര്‍ ഒരു എക്സ് സൈനികന്‍ കൂടിയാണ്. പട്ടാളത്തില്‍ പോയതിനു ശേഷം ബിരുദാനന്തര ബിരുദവും എല്‍. എല്‍.ബിയും നേടിയ ആളാണ്‌ പണിക്കര്‍ സാര്‍. ശരീരം സൂക്ഷിക്കുന്നതില്‍ വലിയ നിഷ്കര്‍ഷയുള്ള പണിക്കര്‍ സാറിനു പക്ഷെ ഒരു കുഴപ്പമേയുള്ളൂ. സംസാരിക്കാന്‍ ആരെയെങ്കിലും കിട്ടിയാല്‍ അയാളെ അദ്ദേഹം വാദിയും പ്രതിയുമാക്കി സംസാരിച്ചു കൊന്നുകളയും.! രാവിലെ അദ്ദേഹം പതിവുള്ള ഓട്ടവും കഴിഞ്ഞു പാല് വാങ്ങാനായി പോകുന്ന സമയം നോക്കിയാണ് ഞാന്‍ എക്സര്‍സൈസുകള്‍ ചെയ്യുന്നത്. പണിക്കര്‍ സാര്‍ പാലുമായി വരുന്നത് കണ്ടാലുടന്‍ ഞാന്‍ പുരയുടെ പുറകിലേയ്ക്ക് മാറിക്കളയും. അല്ലെങ്കില്‍ അന്നത്തെ എന്റെ ദിവസവും അദ്ദേഹത്തിന്റെ കോടതിയില്‍ പോക്കും സ്വാഹാ...



ഞാന്‍ കുളിക്കാനായി തോര്‍ത്തുമെടുത്തു കുളി മുറിയിലേയ്ക്ക് പോയി. കുളിമുറിക്കുള്ളില്‍ മകളും ഭാര്യയുമായി ഗാട്ടാ ഗുസ്തി നടക്കുന്നു. ഞാന്‍ വീണ്ടും മുറ്റത്തെയ്ക്ക് നടന്നു. അവിടെ അതാ സാക്ഷാല്‍ പണിക്കര്‍ സാര്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ സ്ഥിരമായി കാണുന്ന പാല്‍പ്പാത്രം.!


ഞാന്‍ എലിയെ കണ്ട പൂച്ചയെപ്പോലെ പരുങ്ങി. ശരീരം മുഴുവന്‍ എണ്ണ പുരട്ടി, പച്ച വെളിച്ചെണ്ണയില്‍ ചാടിയ തവളെയെപ്പോലെ നില്‍ക്കുന്ന എന്നെ കണ്ട് പണിക്കര്‍ സാര്‍ വെളുക്കെ ചിരിച്ചു. സംസാരിക്കാന്‍ ഒരാളെ കിട്ടിയ സന്തോഷം ആ ചിരിയില്‍ കാണുന്നുണ്ട്.



"ആഹാ ഇന്നത്തെ എക്സര്‍സൈസ് ഒക്കെ കഴിഞ്ഞു അല്ലെ .. ശീര്‍ഷാസനം ചെയ്തോ ?" പണിക്കര്‍ സാര്‍ തുടക്കമിട്ടു.


ശീര്‍ഷാസനം ചെയ്തപ്പോള്‍ കാലുകള്‍ അന്തരീക്ഷത്തില്‍ ബാലന്‍സ് ചെയ്തു നിറുത്തുവാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു സപ്പോര്‍ട്ടിന് വേണ്ടി തെങ്ങില്‍ ചാരിയതും എണ്ണ മയം മൂലം കാലുകള്‍ സ്ലിപ്പായതും ശീര്‍ഷാസനം ടപ്പേന്ന് ശവാസനമായതും ഞാന്‍ പണിക്കര്‍ സാറിനോട് പറഞ്ഞില്ല.


ഏതായാലും എന്റെ ഭാഗ്യത്തിന് ഏതോ കക്ഷികള്‍ വരികയും പണിക്കര്‍ സാര്‍ പോവുകയും ചെയ്തു. എങ്കിലും പോകുന്നതിനു മുന്‍പ് അദ്ദേഹം സ്ഥിരമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വഴിയുടെ കാര്യം എനിക്ക് പറഞ്ഞു തന്നു.


ഉച്ച കഴിഞ്ഞു ഞാന്‍ പോയി പണിക്കര്‍ സാര്‍ പറഞ്ഞ വഴി നോക്കി തിട്ടപ്പെടുത്തി. അല്പം ദൂരെയുള്ള ഹൌസിംഗ് കോളനിയുടെ ഇടയില്‍ പുതുതായി ടാര്‍ ചെയ്തു മിനുക്കിയ രസികന്‍ വഴി. വഴിയുടെ ഇരു വശവും മരങ്ങളും വീടുകളുമുണ്ട്. വഴിയരികിലുള്ള എല്ലാ വീടുകള്‍ക്കും ഗേറ്റുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ചില ഗേറ്റുകളില്‍ "പട്ടിയുണ്ട് സൂക്ഷിക്കുക" എണ്ണ ബോര്‍ഡും തൂക്കിയിരിക്കുന്നു. ഞാന്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റും ഫിനിഷിംഗ് പോയിന്റും നോക്കി വച്ചു.



രാവിലെ മകള്‍ സ്കൂളില്‍ പോകാന്‍ ഉപയോഗിക്കുന്ന ചെറിയ സൈക്കിളില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തുക. സൈക്കിള്‍ പൂട്ടി വച്ചിട്ടു ഓട്ടം തുടങ്ങുക. രണ്ടു കിലോമീറ്റര്‍ ഓടിയതിനു ശേഷം സ്റ്റാര്‍ട്ടിംഗ് പോയിന്റിലേയ്ക്ക് തിരിച്ചോടുക. അവിടെ എത്തി സൈക്കിളെടുത്തു വീട്ടിലേയ്ക്ക് തിരിക്കുക. വീട്ടിലെത്തിയതിനു ശേഷം പുഷ് അപ്, ചിന്‍ അപ്, ശീര്‍ഷാസനം മുതലായ പതിവ് എക്സര്‍സൈസുകള്‍ തുടങ്ങുക ഇതായിരുന്നു എന്റെ പ്ലാന്‍ .


പിറ്റേ ദിവസം രാവിലെ നാലെര മണിയോടെ ഞാന്‍ സൈക്കിള്‍ എടുത്തു സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ എത്തി. സൈക്കിള്‍ ഒരു വീടിന്റെ മുന്‍പില്‍ പൂട്ടി വച്ചിട്ടു എന്റെ ഓട്ടം സ്റ്റാര്‍ട്ട് ചെയ്തു. ആദ്യം പതുക്കെയും പിന്നെ സ്പീട് കൂട്ടിയും ഞാന്‍ ഓടിക്കൊണ്ടിരുന്നു. ഓടുന്നതിനിടയില്‍ കൈകള്‍ വിടര്‍ത്തിയും മടക്കിയും ഉയര്‍ത്തിയും താഴ്ത്തിയും ഒക്കെ പട്ടാള രീതിയില്‍ തന്നെ ഓടാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഫിനിഷിംഗ് പോയിന്റില്‍ എത്തിയിട്ട് അതെ രീതിയില്‍ തന്നെ തിരിച്ചു സ്റ്റാര്‍ട്ടിംഗ് പോയിന്റിലേയ്ക്ക് വിട്ടു.



കുറച്ചു നാളായി ഓടാത്തതിന്റെ കേടു തീര്‍ത്ത്‌ , സസന്തോഷം ഞാന്‍ ഫിനിഷിംഗ് പോയിന്റില്‍ എത്തി. സൈക്കിള്‍ എടുക്കാനായി അത് പൂട്ടി വച്ചിരുന്ന വീടിനു മുന്‍പിലെത്തിയ ഞാന്‍ ഞെട്ടിപ്പോയി. എന്റെ സൈക്കിള്‍ കാണാനില്ല. !!


"ദേണ്ടെ വന്നെടാ പിടിയെടാ അവനെ."


അടുത്തുള്ള വീടുകളിലെ ലൈറ്റുകള്‍ പെട്ടെന്ന് തെളിഞ്ഞു. ആളുകള്‍ വടിയും ആയുധങ്ങളുമായി ഓടിക്കൂടി. ദൈവമേ.. ഏതെങ്കിലും നിരോധിത മേഘലയാണോ ഇത് ? ആരാണ് ഇവരൊക്കെ ? എന്തിനാണ് ഇവരെന്നെ വളഞ്ഞു പിടിച്ചിരിക്കുന്നത്? ഓടിയത് കൊണ്ട് ചെറിയ രീതിയില്‍ വിയര്‍ത്തിരുന്ന ഞാന്‍ ഞാന്‍ പേടി കൊണ്ട് നല്ല രീതില്‍ വിയര്‍ത്തു. പാക് പട്ടാളത്തിന്റെ മുന്‍പില്‍ പെട്ട ഇന്ത്യന്‍ ജവാനെപ്പോലെ ഞാന്‍ വിറച്ചു കൊണ്ട് കൂനിക്കൂടി നിന്നു.


ഇതിനിടയില്‍ ആരോ എന്റെ സൈക്കിള്‍ എവിടെ നിന്നോ എടുത്തു കൊണ്ട് വന്നു. ഒരുത്തന്‍ എന്റെ മുഖത്തേയ്ക്കു ടോര്‍ച്ചു അടിച്ചു പിടിച്ചിട്ട് ഇടി വെട്ടുന്ന സ്വരത്തില്‍ ഒരു ചോദ്യം.


"അമ്പടാ നീയാണല്ലേ എന്റെ മോളുടെ സൈക്കിള്‍ മോഷ്ടിച്ചത് ? എന്നിട്ട് ആ സൈക്കിളില്‍ തന്നെ പിന്നേം മോഷ്ടിക്കാന്‍ വന്നിരിക്കുന്നോ? നിന്നെ ഇന്ന് ശരിയാക്കിയിട്ട് തന്നെ ബാക്കി കാര്യം"

"അയ്യോ ഞാനൊരു മുന്‍ പട്ടാളക്കാരനാ. രാവിലെ എക്സര്‍സൈസിന് വേണ്ടി ഓടാന്‍ വന്നതാ..ഇതെന്റെ മോളുടെ സൈക്കിളാ"



അടി വീഴും എന്നുറപ്പായ ഞാന്‍ ദയനീയമായി പറഞ്ഞു. എന്റെ മോളുടെ അതെ മോഡലില്‍ ഉള്ള ഒരു സൈക്കിള്‍ ഈ സ്ഥലത്ത് നിന്നും മോഷണം പോയിട്ടുണ്ടെന്നും അത് ഞാനാണ് മോഷ്ടിച്ചതെന്ന് ഇവര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും എനിക്ക് മനസ്സിലായി. . എന്നെ അധികം പരിചയമില്ലാത്ത ഈ സ്ഥലത്ത് നിന്നും എങ്ങിനെ രക്ഷപ്പെടും എന്നറിയാതെ ഞാന്‍ കുഴങ്ങി.


പെട്ടെന്നാണ് ആ അശരീരി കേട്ടത്.


"അയ്യോ ഇത് കള്ളനല്ല. പാല്‍ സൊസൈറ്റിയുടെ അടുത്തു താമസിക്കുന്ന രഘുവാ. പട്ടാളത്തില്‍ നിന്നും ഇപ്പൊ വന്നതേയുള്ളൂ..എനിക്കറിയാം"


ഞാന്‍ ആ ശബ്ദത്തിന്റെ ഉടമയെ നോക്കി. എന്നെ ആപത്തില്‍ സഹായിച്ച ആ ദൈവദൂതന്‍ മറ്റാരുമായിരുന്നില്ല.


രാവിലയുള്ള തന്റെ പതിവ് ഒട്ടത്തിനായി വന്ന സാക്ഷാല്‍ പണിക്കര്‍ സാര്‍..!!

Tuesday, December 22, 2009

വയറിളകിയ ഫാസ്റ്റ് പാസ്സഞ്ചര്‍

ഹരിപ്പാട് നിന്നും പുറപ്പെട്ട് ആലപ്പുഴ ചേര്‍ത്തല വഴി നേരെ എറണാകുളത്തിനു വച്ചു പിടിക്കാനായി നില്‍ക്കുന്ന കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്റ്റോപ്പ്‌ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ്, തന്റെ ഓട്ടം തുടങ്ങാനുള്ള അനുമതിയായ ഡബിള്‍ ബെല്ലിനു വേണ്ടി കാതോര്‍ത്ത് നില്‍ക്കുമ്പോഴാണ് ഒറ്റ നോട്ടത്തില്‍ യശ:ശരീരനായ ശ്രീ നവാബ് രാജേന്ദ്രന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ തോളില്‍ ഒരു സഞ്ചിയും തൂക്കിക്കൊണ്ട് ഓടി വന്നു കയറിയത്. അയാള്‍ ഡ്രൈവറുടെ സീറ്റിന്റെ അടുത്തായി നിന്നിട്ട് സഞ്ചിയില്‍ നിന്നും കുറച്ചു പുസ്തകങ്ങള്‍ പുറത്തെടുത്തു. പിന്നീട് അതില്‍ നിന്നും ഒരു പുസ്തകം ബസ്സിലിരിക്കുന്ന ഞാനടക്കമുള്ള യാത്രക്കാരുടെ നേരെ തുറന്നുപിടിച്ചിട്ട് ഏറു കൊണ്ട ശുനകന്റെ സ്വരസൌകുമാര്യത്തോടെ ഒരു ചോദ്യം..!!


"മഴ പെയ്യുമ്പോള്‍ മാക്രികള്‍ കരയുന്നത് എന്തുകൊണ്ട്? "


ഏറെ നേരമായിട്ടും ബസ് വിടാത്തതില്‍ കുന്ടിതപ്പെട്ടിരുന്ന ഒരു യാത്രികന് താടിയും മുടിയും നീട്ടി കാഷായ വേഷധാരിയായ അയാളുടെ ചോദ്യം ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉടന്‍ മറുപടി കൊടുത്തു.


"അത് താന്‍ പോയി മാക്രിയോടു ചോദിക്ക്. ഇവിടെ വണ്ടി വിടാന്‍ നോക്കിയിരിക്കുമ്പോഴാ അങ്ങേരുടെ ഒരു മാക്രി"


" അമ്മായി അമ്മയെ കാണുമ്പോള്‍ മരുമകളുടെ ശരീരം ചൊറിഞ്ഞു കയറുന്നത് എന്തുകൊണ്ട്?"


മുന്‍സീറ്റില്‍ ഇരിക്കുന്ന അമ്മയേയും മകളെയും നോക്കി കാഷായ വേഷധാരി അടുത്ത ചോദ്യം ഉന്നയിച്ചതോടെ നേരെ പുറകിലത്തെ സീറ്റില്‍ ഇരുന്ന ചെറുപ്പക്കാരന്‍ തലയുയര്‍ത്തി രൂക്ഷമായി അയാളെ നോക്കി. അത് മൈന്‍ഡ് ചെയ്യാതെ കാഷായവേഷം ഉടന്‍ തന്റെ അടുത്ത ചോദ്യവും പുറത്തു വിട്ടു.



"വെള്ളമടിച്ചു വീലൂരി വരുന്ന ഭര്‍ത്താവിനെ കാണുമ്പോള്‍ ഭാര്യ അരിവാള്‍, വെട്ടുകത്തി, ഉലക്ക മുതലായ മാരകായുധങ്ങള്‍ എടുക്കുന്നത് എന്ത് കൊണ്ട്?"


ആ ചോദ്യം കേട്ട് പുറകു വശത്തെ ഡോറിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരുന്ന മധ്യവയസ്കന്‍ അടുത്തിരുന്ന തന്റെ ഭാര്യയേയും, ഭാര്യ അയാളേയും അര്‍ദ്ധഗര്‍ഭമായി ഒന്ന് ഒളി കണ്ണിട്ടു നോക്കി. ഇതെല്ലാം കണ്ടും കേട്ടും ഏറ്റവും പുറകില്‍ ഇരുന്നിരുന്ന ഞാന്‍ വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി വച്ചിട്ടു കാഷായ വേഷത്തിന്റെ അടുത്ത ചോദ്യം എന്തായിരിക്കും എന്നാലോചിച്ചു.



"അങ്ങനെ ദൈനംദിന ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന നൂറ്റി ഒന്ന് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഇതാ വെറും പത്തു രൂപയ്ക്ക്...വാങ്ങൂ.. വായിക്കൂ സംശയങ്ങളില്‍ നിന്നും മുക്തി നേടൂ" കാഷായധാരി തന്റെ പ്രസംഗം ഉപസംഹരിച്ചിട്ട്‌ പുസ്തകങ്ങളുമായി യാത്രക്കാരുടെ അരികിലേയ്ക്ക് നീങ്ങി.



ഇതിനിടയില്‍ കണ്ടക്ടര്‍ കേറുകയും ഡബിള്‍ ബെല്‍ മുഴങ്ങുകയും വണ്ടി നീങ്ങുകയും ചെയ്തു. നീങ്ങിത്തുടങ്ങിയ വണ്ടിയുടെ പുറകില്‍ നിന്നും ഒരു വൃദ്ധയുടെ ദീനമായ ശബ്ദം കേട്ടത് അപ്പോഴാണ്‌.


"അയ്യോ വണ്ടി വിടല്ലേ... ഞാനും വരുന്നു...എന്നേം കൂടെ കൊണ്ട് പോണേ"


ചട്ടയും മുണ്ടും ധരിച്ച ഒരു വല്യമ്മ കയ്യില്‍ ഒരു കാലന്‍ കുടയും പിടിച്ചു കൊണ്ട് വണ്ടിയുടെ പിറകെ ഓടുന്നു. അത് കണ്ട കണ്ടക്ടര്‍ വീണ്ടും ബെല്ലടിച്ചു വണ്ടി നിര്‍ത്തി. ഓടിവന്ന വല്യമ്മ വണ്ടിയില്‍ ചാടിക്കയറി. കയറിയ ഉടന്‍ വെപ്രാളത്തോടെ ഇരിക്കാനുള്ള സീറ്റിനു വേണ്ടി പരതി. വണ്ടി വീണ്ടും യാത്ര തുടങ്ങി.


"വല്യമ്മേ വാതിലിനടുത്ത് നിന്ന് അങ്ങോട്ട് മാറി നില്ല്. റോഡു മോശമാ. ഉരുണ്ടു വീണു വല്ലോം പറ്റിയാല്‍ പിന്നെ ഞാന്‍ തൂങ്ങണം."



വാതിലിനടുത്ത് തന്നെ നിന്ന് സീറ്റിനു വേണ്ടി പരതിക്കൊണ്ടിരുന്ന വല്യമ്മയെ നോക്കി കണ്ടക്ടര്‍ മുന്നറിയിപ്പ് കൊടുത്തു. അത് കേട്ട വല്യമ്മ കാലന്‍ കുട കക്ഷത്തില്‍ ഒതുക്കി പിടിച്ചു കൊണ്ട് ആളുകളുടെ ഇടയിലേയ്ക്കു ഇടിച്ചു കയറി.



"അയ്യോ എന്റെ മുണ്ട്.... ദേണ്ടെ എന്റെ മുണ്ടും കൊണ്ട് പോകുന്നു "



പോകുന്ന വഴിയില്‍ വല്യമ്മയുടെ കക്ഷത്തിലിരുന്ന കാലന്‍ കുടയുടെ വളഞ്ഞ പിടി അടുത്തു നിന്ന ഒരു വല്യപ്പന്‍ ഉടുത്തിരുന്ന മുണ്ടിന്റെ മടക്കില്‍ കയറിപ്പിടിച്ചതും നിന്ന നില്പില്‍ ദിഗംബരനായ വല്യപ്പന്‍ തന്റെ മുണ്ടിനു വേണ്ടി കുടയുടെ കാലില്‍ കയറിപ്പിടിച്ചതുമൊന്നും വല്യമ്മ ഗൌനിച്ചില്ല. അവര്‍ ഇടിച്ചു തള്ളി മുന്‍പിലേയ്ക്ക് പോയി.



ഹോ.. പിരി ഇളകിയ ഓരോന്ന് വന്നു കേറിക്കോളും..മനുഷ്യനെ നാണം കെടുത്താന്‍"


മുണ്ട് തിരിച്ചു കിട്ടിയ വല്യപ്പന്‍ അത് വീണ്ടും തന്റെ ശരീരത്തില്‍ ബന്ധിക്കുന്നതിനിടയില്‍ ആവലാതിപ്പെട്ടു.



യാത്രക്കാരുടെ മുതുക് തന്റെ ഇരിപ്പിടമാക്കിയ കണ്ടക്ടര്‍ ടിക്കറ്റ് കൊടുത്തു കൊടുത്തു മുന്‍പോട്ടു പോയി. സ്റ്റോപ്പുകളില്‍ നിറുത്താതെയും സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിറുത്തിയും ചിലപ്പോള്‍ സുപ്പര്‍ ഫാസ്റ്റു പോലെ പറന്നും മറ്റു ചിലപ്പോള്‍ ഓര്‍ഡിനറി പോലെ ഇഴഞ്ഞും സര്‍ക്കാര്‍ അധീനതയിലുള്ള ആ 'ത്വരിതഗമന ശകടം' മുന്‍പോട്ടു പോയിക്കൊണ്ടിരുന്നു. ഇതിനിടയില്‍ മുന്‍ വശത്ത്‌ നിന്നും വല്യമ്മയുടെ കാലന്‍ കുടയുടെ പരാക്രമത്തിനിരയായ മറ്റൊരു വനിത അവരെ ഉച്ചത്തില്‍ ശാസിക്കുന്നത് കേട്ടു. കളര്‍ കോട് ജങ്ങ്ഷന്‍ കഴിഞ്ഞപ്പോഴാണ് വണ്ടിയുടെ മുന്‍ഭാഗത്ത് നിന്നും ഉച്ചത്തിലുള്ള ആ നിലവിളി കേട്ടത്.


"അയ്യോ എനിക്ക് വെളിക്കിറങ്ങണം "


"വല്യമ്മേ ഇത് ലിമിറ്റഡ് സ്റ്റോപ്പാ. ഇനി വണ്ടി മെഡിക്കല്‍ കോളേജ് ജങ്ഷനിലേ നിര്‍ത്തൂ. അവിടെ ഇറക്കാം" കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു.


"അയ്യോ എനിക്കുടനെ വെളിക്കിറങ്ങണം. വണ്ടി നിര്‍ത്തെടാ കൊച്ചനെ" വല്യമ്മ ഡ്രൈവറെ നോക്കി വെപ്രാളത്തോടെ പറഞ്ഞു.


"അവര്‍ക്ക് വയറ്റില്‍ വല്ല അസുഖവും കാണും. വെളിക്കിറങ്ങണമെന്ന് പറയുന്നത് കേട്ടില്ലേ? " വല്യമ്മയുടെ അടുത്തിരുന്ന ഒരു യാത്രക്കാരന്‍ ഡ്രൈവറോട് കയര്‍ത്തു.


ചെറുപ്പക്കാരനായ ഡ്രൈവര്‍ ധര്‍മ സങ്കടത്തിലായെന്നു തോന്നുന്നു. പ്രായമായ ഒരു വല്യമ്മയാണ് അപേക്ഷിക്കുന്നത്. വെളിക്കിറങ്ങാന്‍ മുട്ടുന്ന അവരെ എങ്ങനെ ഇറക്കാതിരിക്കും? വല്ല പ്രഷറോ ഷുഗറോ ഉള്ള ആളാണെങ്കില്‍ ഇപ്പോഴത്തെ പ്രഷര്‍ കൂടുമ്പോള്‍ ഒപ്പം മറ്റേ പ്രഷറും കൂടിയാല്‍ കുഴപ്പമാകില്ലേ? ഇറക്കിയാല്‍ തന്നെ എവിടെ ഇറക്കും? പ്രാഥമിക ആവശ്യങ്ങള്‍ നടത്താനുള്ള സൌകര്യങ്ങള്‍ ഉള്ളിടത്തല്ലേ ഇറക്കാന്‍ പറ്റൂ? അയാള്‍ വണ്ടി നിര്‍ത്തണോ വേണ്ടയോ എന്നറിയാതെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു പിറകില്‍ ടിക്കറ്റ് കൊടുത്തു കൊണ്ടിരിക്കുന്നകണ്ടക്ടറെ നോക്കി.



"സാറേ നിങ്ങള്‍ വണ്ടി എങ്ങും നിര്‍ത്താതെ നേരെ സ്റ്റാന്റിലേക്ക് വിട്. പറപ്പിച്ചു വിട്ടാല്‍ അഞ്ചു മിനിട്ട് കൊണ്ട് സ്റ്റാന്റില്‍ എത്താം. അവിടെയാകുമ്പോള്‍ വല്യമ്മയ്ക്ക് കക്കൂസ്സില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടാകില്ല"


വല്യമ്മയുടെ അവസ്ഥ മനസ്സിലാക്കിയ നല്ല ശമരിയാക്കാരനായ ഒരു മാന്യന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. അത് കേട്ട ഡ്രൈവര്‍ പിന്നെ ഒന്നും ആലോചിച്ചില്ല. കക്കൂസ്സില്‍ പോകാന്‍ വൈകിയാലുണ്ടാവുന്ന വെപ്രാളം നന്നായി അറിയാവുന്നവനെപ്പോലെ അയാള്‍ വണ്ടി പറപ്പിച്ചു വിട്ടു. എതിരെ വരുന്ന വാഹനങ്ങള്‍ കെ എസ് ആര്‍ ടി സി ബസ്സിന്റെ മരണപ്പാച്ചില്‍ കണ്ടു അന്തം വിട്ടു. ഇരു ചക്ര വാഹനക്കാര്‍ ബസ്സിന്റെ വരവ് അത്ര പന്തിയല്ല എന്ന് മനസ്സിലാക്കി അകലെ വച്ചു തന്നെ സൈഡില്‍ ഒതുക്കി. മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ നിന്നിരുന്ന ട്രാഫിക് പോലീസ്സുകാരന്‍ കഥ എന്തെന്നറിയാതെ ഹെഡ് ലൈറ്റ് ഇട്ടു, ഹോണ്‍ നീട്ടിയടിയടിച്ചു കൊണ്ട് പാഞ്ഞവരുന്ന ബസ്സിനു പോകാനുള്ള സൗകര്യം പെട്ടെന്ന് ഉണ്ടാക്കിക്കൊടുത്തു. ഒപ്പം തന്നെ അടുത്ത ട്രാഫിക് സിഗ്നലില്‍ നില്‍കുന്ന പോലീസ്സുകാരനുള്ള മെസ്സേജ് വാക്കി ടോക്കിയിലൂടെ നല്‍കുന്നതും കണ്ടു.



ബസ്‌ സ്റ്റാന്റിനെ ചുറ്റി തെക്ക് ഭാഗത്തുള്ള പബ്ലിക്‌ കംഫര്‍ട്ട് സ്റ്റേഷന്റെ മുന്‍പിലേയ്ക്ക് പാഞ്ഞെത്തിയ ബസ്സിനെ കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ബസ്സിന്റെ ബ്രേക്ക് ഫെയില്‍ ആയിട്ടുണ്ടാകുമെന്നുള്ള ശങ്കയോടെ ഓടിമാറി. കംഫര്‍ട്ട് സ്റ്റേഷന്റെ മുന്‍പില്‍ എത്തിയ ബസ് ഒരു അലര്‍ച്ചയോടെ നിരങ്ങി നിന്നു. ഇതിനകം തന്നെ യാത്രക്കാര്‍ വല്യമ്മയ്ക്ക് പെട്ടെന്ന് ഇറങ്ങാനുള്ള സൌകര്യത്തിനായി വഴി ഉണ്ടാക്കിയിരുന്നു.


"വല്യമ്മേ ദേ കക്കൂസ് ..പെട്ടെന്ന് ഇറങ്ങിക്കോ..." ഡ്രൈവര്‍ വല്യമ്മയെ നോക്കി വിളിച്ചു പറഞ്ഞു.


"ഭാ...... കളര്‍കോട്ട് ഇറങ്ങാനുള്ള എന്നെ കക്കൂസ്സിലാണോടാ ഇറക്കുന്നത്‌? കുരുത്തം കെട്ടവനേ.."


ബസ് സ്റ്റാണ്ട് വിറയ്ക്കുന്ന രീതിയിലുള്ള ആക്രോശം കേട്ട ഡ്രൈവര്‍ അന്തം വിട്ടിരുന്നു. വല്യമ്മയുടെ വെപ്രാളം കണ്ടു വണ്ടി പറപ്പിച്ചു വിടാന്‍ ഡ്രൈവറോട് ആജ്ഞാപിച്ച നല്ല ശമരിയാക്കാരനായ യാത്രക്കാരന്‍ അതുവഴി വന്ന മറ്റൊരു ബസ്സില്‍ കയറിപ്പോയത് ഡ്രൈവര്‍ മാത്രം കണ്ടില്ല.

Saturday, November 21, 2009

ഞെട്ടിപ്പിക്കുന്ന അണ്ടര്‍വെയറും ഭീകര കാലുകളും

"ഒറോത ചേടത്തിയെ കരണ്ടടിച്ചു. ..!!?"


വാര്‍ത്ത കാട്ടു തീ പോലെ പരന്നു...!!!


കേട്ടവര്‍ കേട്ടവര്‍ ഒറോത ചേടത്തിയുടെ സ്വഭവനമായ മാത്തന്‍സ് വില്ലയിലേയ്ക്ക് പ്രവഹിച്ചു. മാത്തന്‍സ് വില്ല ശോകമൂകമായി.

എന്റെ സുഹൃത്തും അയല്‍ക്കാരനുമായ ശ്രീമാന്‍ മാത്തപ്പന്‍ അവര്‍കളുടെ പ്രിയ പത്നിയാണ് ഒറോത ചേടത്തി. മാത്തപ്പന്‍ ചേട്ടനെയും പ്രിയ ഭാര്യ ഒറോത ചേടത്തിയേയും ഈ ബ്ലോഗു വായിക്കുന്ന ചില വായനക്കാരെങ്കിലും ഓര്‍മിക്കുന്നുണ്ടാവും. ഇല്ലെങ്കില്‍ ഒരു ക്ലൂ തരാം...


പണ്ട് ഞാന്‍ ഗോവയില്‍ നിന്നും കൊണ്ടു വന്ന ഫെനി അടിച്ചു പൂക്കുറ്റിയായി ചക്കയിടാന്‍ കയറിയ മാത്തപ്പന്‍ ചേട്ടന്‍ ചക്ക കെട്ടിയിറക്കാന്‍ വേണ്ടി അരയില്‍ ചുറ്റിയിരുന്ന കയറിന്റെ ഒരറ്റം ചക്കയില്‍ കെട്ടിയിട്ടു മറ്റേ അറ്റം തന്റെ അരയില്‍ ബന്ധിച്ചിരിക്കുകയാണ്‌ എന്നുള്ള വിവരം മറന്നു ചക്ക വെട്ടിയതും ചക്ക മാത്തപ്പന്‍ ചേട്ടനെയും കൊണ്ടു താഴേയ്ക്ക് പോന്നതും ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.



ഇപ്പോള്‍ പിടി കിട്ടിയോ? കിട്ടിക്കാണും എന്ന് കരുതുന്നു. കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ടാ. ഉടനെ കിട്ടിക്കോളും.



അഞ്ചടി പൊക്കവും കാക്ക കറുപ്പും ഭാരത്‌ ഗ്യാസ് സിലിണ്ടെറിന്റെ ആകൃതിയും കഷണ്ടിത്തലയും പിന്നെ മുഖത്തു ഒരു ഹിറ്റ്‌ ലര്‍ മീശയും ചേര്‍ന്നാല്‍ മാത്തപ്പന്‍ ചേട്ടനായി.നാലര അടി പൊക്കവും നല്ല വെളുപ്പും വട്ട മുഖവും അടുക്കിട്ടുടുത്ത മുണ്ടും ചട്ടയും ചേര്‍ന്നാല്‍ ഒറോത ചേടത്തിയായി. ഇവരു രണ്ടും ചേര്‍ന്നാല്‍ മാത്തന്‍സ് വില്ലയിലെ തിരു:കുടുംബമായി..



ഇനി ഞാന്‍ മാത്തന്‍സ് വില്ലയിലെയ്ക്ക് മൈക്ക് കൈമാറുന്നു..



കരണ്ടടിച്ചു അബോധാവസ്ഥയിലായ ഒറോത ചേടത്തിയുടെ വിവരങ്ങള്‍ അറിയാന്‍ വന്നവര്‍ വീടിനു മുന്‍പില്‍ തടിച്ചു കൂടിയിരിക്കുകയാണ്. വ്യക്തമായ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ ജനലിന്റെ വിടവിലൂടെ അകത്തേയ്ക്ക് എത്തി നോക്കുന്നു. ചിലര്‍ വരാന്തയിലെ കസേരയില്‍ ഇരുന്നു പരസ്പരം വിവരങ്ങള്‍ ആരായുന്നു. മറ്റു ചിലര്‍ ചേടത്തിയെ ആശുപതിയില്‍ കൊണ്ടു പോകാനുള്ള ജീപ്പ് വരുന്നതും നോക്കി റോഡരികില്‍ നില്‍ക്കുന്നു..



രാവിലെ ഉദ്ദേശം പതിനൊന്നു മണിക്കാണ് സംഭവം. മാത്തപ്പന്‍ ചേട്ടനാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഏക സാക്ഷി. അത് കൊണ്ടു വിശദ വിവരങ്ങള്‍ മാത്തപ്പന്‍ ചേട്ടന് മാത്രമേ അറിയൂ. അദ്ദേഹമാണെങ്കില്‍ അകത്തു കട്ടിലില്‍ കിടക്കുന്ന പ്രിയ ഭാര്യയുടെ കൈകാലുകള്‍ തിരുമ്മി ചൂടാക്കുകയാണ്. അടുത്തു തന്നെ എന്റെ അമ്മയും അയല്‍പക്കത്തുള്ള ഒന്ന് രണ്ടു പേരുമുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും പഞ്ചായത്ത് മെമ്പറുമായ കുട്ടച്ചനാണ് വണ്ടി വിളിക്കാനും മറ്റുമുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നത്.



"വിദേശത്തുള്ള മക്കളെ അറിയിക്കേണ്ടേ? അടുത്ത വീട്ടിലെ താമസ്സക്കാരനായ തോമസ്‌ ചേട്ടന്‍ മെമ്പര്‍ കുട്ടച്ചനോട് ചോദിച്ചു.."



"അറിയിക്കണം അറിയിക്കണം.. ആദ്യം ചേടത്തിയെ ആശുപത്രിയില്‍ എത്തിക്കട്ടെ. എന്നിട്ടാലോചിക്കാം" കുട്ടച്ചന്‍ ധൃതിയില്‍ റോഡിലേയ്ക്ക് പോയി.


""അര മണിക്കൂര്‍ കഴിഞ്ഞില്ലേ ഇനിയിപ്പോള്‍ രക്ഷപെടാന്‍ പാടാ.. ഹോ ... നല്ല സ്നേഹമുള്ള ചേടത്തി ആയിരുന്നു" അയല്‍ക്കാരന്‍ തോമസ്‌ ചേട്ടന്‍ ആത്മഗതം ചെയ്തിട്ട് താടിക്ക് കയ്യും കൊടുത്ത് എന്തോ ചിന്തിച്ചിരുന്നു.


"ചേടത്തിയ്ക്ക് ബോധം വീണു" ആരോ അകത്തു നിന്ന് വിളിച്ചു പറഞ്ഞു..


"എല്ലാരും ഒന്ന് ഒതുങ്ങി നിന്നെ.. അല്പം കാറ്റു കടക്കട്ടെ" റോഡില്‍ നിന്നും തിരിച്ചു വന്ന കുട്ടച്ചന്‍ നിര്‍ദ്ദേശിച്ചു. എന്നിട്ട് തിടുക്കത്തില്‍ അകത്തേയ്ക്‌ പോയി. ആളുകള്‍ ആശ്വാസത്തോടെ നിശ്വസിച്ചു. എന്നിട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തു നിന്നു.



""കരണ്ടടിച്ചത് മാത്തപ്പന്‍ ചേട്ടന്റെ അണ്ടര്‍ വെയറില്‍ നിന്നാണ്."!! അകത്തു നിന്നും വന്ന പൊന്നമ്മ ചേച്ചി മര്‍മപ്രധാനമായ ആ വിവരം പറഞ്ഞു. അത് കേട്ടവര്‍ കേട്ടവര്‍ ഞെട്ടി.



"അണ്ടര്‍ വെയറില്‍ നിന്നും കരണ്ടോ?" വെള്ളത്തില്‍ നിന്നും കാറ്റില്‍ നിന്നും ഒക്കെ കരണ്ട് എടുക്കുന്ന വിവരം കേട്ടിട്ടുണ്ട്. പക്ഷെ അണ്ടര്‍ വെയറില്‍ നിന്നും എങ്ങനെ കരണ്ട് വരും? ആളുകള്‍ പരസ്പരം നോക്കി.


മുട്ട് വരെ നീളമുള്ള ചുവന്ന അണ്ടര്‍ വെയര്‍ ധരിച്ചു, അതിനു മുകളില്‍ മുണ്ട് മടക്കിക്കുത്തി തൂമ്പയും തോളില്‍ വച്ച് പോകുന്ന മാത്തപ്പന്‍ ചേട്ടനെ ഞങ്ങള്‍ എല്ലാവരും കണ്ടിട്ടുണ്ട്. പക്ഷെ ഒരാളെ കൊല്ലാന്‍ മാത്രം ശക്തിയുള്ള കരണ്ട് ഉത്പാദിപ്പിക്കുന്ന അണ്ടര്‍വെയറാണ്‌ അതെന്നു ആരും കരുതിയിരുന്നില്ല. അങ്ങനെയാണെകില്‍ എന്ത് കൊണ്ടു മാത്തപ്പന്‍ ചേട്ടനെ ഇതു വരെ കരണ്ടടിച്ചില്ല? എങ്ങനെ ഒറോത ചേടത്തിയെ മാത്രം കരണ്ടടിച്ചു? അങ്ങനെ അടിക്കാനുള്ള സാഹചര്യം എന്ത്?



ഇനി ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ മാത്തപ്പന്‍ ചേട്ടന്റെ അണ്ടര്‍വെയര്‍ കരണ്ട് ഉത്പാദിപ്പിക്കുകയുള്ളൂ എന്നുണ്ടോ? എങ്കില്‍ ഏതാണാ സന്ദര്‍ഭം? ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങള്‍. ഉത്തരം തരാന്‍ ഒരാള്‍ക്കേ കഴിയൂ. അണ്ടര്‍ വെയറിന്റെ ഉടമസ്ഥനായ സാക്ഷാല്‍ മാത്തപ്പന്‍ ചേട്ടന്‍. ഞങ്ങള്‍ മാത്തപ്പന്‍ ചേട്ടന്റെ വരവ് പ്രതീക്ഷിച്ചിരുന്നു..


""ദേണ്ടെ ആ കിടക്കുന്ന അണ്ടെര്‍വെയറീന്നാ കരണ്ടടിച്ചത്. ആരും തൊടരുത് "



ഈ സമയം പുറത്തേയ്ക്ക് വന്ന മാത്തപ്പന്‍ ചേട്ടന്‍ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക് പേടിയോടെ നോക്കിയ ആളുകള്‍ അവിടെ ബന്ധിച്ചിരിക്കുന്ന അയയില്‍ തൂങ്ങിക്കിടക്കുന്ന ചിരപരിചിതമായ ചുവന്ന അണ്ടെര്‍ വെയര്‍ കണ്ടു ഞെട്ടി പിന്നോട്ട് മാറി. അതിന്റെ നീളമുള്ള കാലുകള്‍ താഴേയ്ക്ക് തൂങ്ങിക്കിടന്നിരുന്നു. ഒറോത ചേടത്തിയെ അടിച്ചു നിലം പരിശാക്കിയ ആ ഭീകരന്‍ "ഇനിയും എന്നെ തൊടാന്‍ ധൈര്യമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ മുന്‍പോട്ടു വാടാ"എന്ന രീതിയില്‍ അജയ്യനായി നീണ്ടു നിവര്‍ന്നു കിടന്നു.



വീടിനു മുന്‍പിലുള്ള തൊഴുത്തിന്റെ കഴുക്കോലില്‍ നിന്നും അല്പം അകലെയുള്ള ഒരു മരത്തിന്റെ കൊമ്പിലേയ്ക്കാണ് അയ ബന്ധിച്ചിരിക്കുന്നത്‌. കരണ്ട് ഉത്പാദിപ്പിക്കുന്ന അത്ഭുത അണ്ടര്‍വെയര്‍ തൂങ്ങിക്കിടക്കുന്നത് ഏതാണ്ട് മധ്യഭാഗത്താണ്. ഒറോത ചേടത്തിയെ കാണാന്‍ വന്നവര്‍ ചിലര്‍ നിന്നത് അതിനടുത്തു തന്നെയാണ്. ഭാഗ്യത്തിനാണ് അവര്‍ അതില്‍ നിന്നും രക്ഷപ്പെട്ടത്. അറിയാതെ ആരെങ്കിലും അതിന്റെ പിടിയില്‍ പെട്ടിരുന്നെങ്കില്‍ ഒറോത ചേടത്തിയെ കൊണ്ടു പോകാന്‍ വരുന്ന വണ്ടിയില്‍ ഒന്ന് രണ്ടു പേരെക്കൂടി കൊണ്ടുപോകേണ്ടി വരുമായിരുന്നു.



കരണ്ടടിക്കുന്ന അത്ഭുത അണ്ടര്‍വെയറിനെയും അതിന്റെ ഭീകര കാലുകളേയും നോക്കി ജനങ്ങള്‍ പകച്ചു നില്‍ക്കുമ്പോഴാണ് ഇലക്ട്രീഷ്യനായ ഗോപാലന്‍ ചേട്ടന്റെ വരവ്. ഇലെക്ട്രിസിറ്റി ഓഫീസില്‍ നിന്നും വിരമിച്ച ശേഷം നാട്ടുകാര്‍ക്ക് കരണ്ട് സംബന്ധമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ഗോപാലന്‍ ചേട്ടന്‍ അദ്ഭുത അണ്ടെര്‍വെയറിന്റെ അടുത്തു പോയി അതിനെ ആകമാനം വീക്ഷിച്ചു. എന്നിട്ട് തന്റെ കയ്യില്‍ കരുതിയിരുന്ന ടെസ്റ്റെര്‍ കയ്യിലെടുത്തു അണ്ടെര്‍വെയറിന്റെ കാലില്‍ കുത്തി.



അത്ഭുതം!!!! അത് കത്തുന്നു....



ഞെട്ടിപ്പോയ ഗോപാലന്‍ ചേട്ടന്‍ പെട്ടെന്ന് പോയി മെയിന്‍ സ്വിച്ച് ഓഫ്‌ ചെയ്തു. എന്നിട്ട് അണ്ടര്‍ വെയര്‍ തൂക്കിയിരുന്ന അയയും അതിന്റെ ചുറ്റുപാടും പരിശോധിച്ചു. പിന്നെ എല്ലാം പിടി കിട്ടിയ മട്ടില്‍ തിരിച്ചു വന്നു കസേരയില്‍ ഇരുന്നു...



ആളുകള്‍ ശ്വാസം വിടാതെ ഗോപാലന്‍ ചേട്ടന് ചെവി കൊടുത്തു. അദ്ദേഹം പറഞ്ഞു തുടങ്ങി.


"തൊഴുത്തിലിട്ടിരിക്കുന്ന ബള്‍ബ് കണ്ടോ? അതിന്റെ വയറില്‍ ഒരു ജോയിന്റ് ഉണ്ട്. ആ ജോയിന്റ് അയ കെട്ടിയ കമ്പിയില്‍ എവിടെയോ മുട്ടുന്നുണ്ട്. അതു കൊണ്ടു അയ കെട്ടിയിരിക്കുന്ന കമ്പിയിലും കരണ്ട് ഉണ്ട്. ആ കരണ്ടാണ് മഴയത്ത് നനഞ്ഞ അണ്ടര്‍വെയറില്‍ കൂടി ഒറോത ചേടത്തിയെ അടിച്ചിട്ടത്. അല്ലാതെ അതു കരണ്ട് ഉദ്പാദിപ്പിക്കുന്ന അദ്ഭുത അണ്ടര്‍വെയര്‍ അല്ല."


സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞ നാടുകാര്‍ പിരിഞ്ഞു പോയി. അപ്പോഴും മാത്തപ്പന്‍ ചേട്ടന്റെ അദ്ഭുത അണ്ടര്‍വെയര്‍ അയയില്‍ തൂങ്ങുന്നുണ്ടായിരുന്നു.

Wednesday, November 11, 2009

നമ്മുടെ സ്വന്തം സാനാര്‍ത്തി..

കാലത്തെ എഴുനേറ്റ്, സ്വഭര്‍ത്താവിനു ഒരു കാപ്പി ഉണ്ടാക്കിക്കൊടുക്കുവാന്‍ പോലും മിനക്കെടാത്ത ഭാര്യ, അതിരാവിലെ തന്നെ കുളിയും തേവാരവും കഴിഞ്ഞു പൌഡറും പൂശി ടിവിയുടെ മുന്‍പില്‍ ആസനസ്ഥയായത്‌ കണ്ട ഞാന്‍ അതിശയിച്ചു. ഇവളുടെ പ്രിയപ്പെട്ട ഏതെങ്കിലും കണ്ണീര്‍ സീരിയലിന്റെ സമയം അത് കാണുന്നവര്‍ക്ക് സ്വസ്ഥമായി ഇരുന്നു കരയാനുള്ള സൌകര്യാര്‍ഥം ഈ കൊച്ചു വെളുപ്പാന്‍കാലത്തേയ്ക്ക് മാറ്റിയതാവുമോ? അങ്ങനെയെങ്കില്‍ ഇവള്‍ കുളിയും കഴിഞ്ഞു പൌഡറും പൂശി ഇരിക്കേണ്ട കാര്യമുണ്ടോ? സീരിയലിലെ നായികയുടെ ദുഃഖം കണ്ടുള്ള കരച്ചിലും പിന്നെ തേങ്ങലും കഴിഞ്ഞ് സീരിയലിലെ വില്ലന്‍ കഥാപാത്രത്തിനെ നാല് ചീത്തയും പറഞ്ഞശേഷം കുളിച്ചാല്‍ പോരായിരുന്നോ? വെറുതെ എന്തിനു ഞാന്‍ പൈസ കൊടുത്ത് വാങ്ങി വച്ചിരിക്കുന്ന വിലകൂടിയ പൌഡര്‍ മുഖത്ത്‌ തേച്ചു പിടിപ്പിച്ചിട്ട് അത് കണ്ണുനീരില്‍ അലിയിച്ചു കളയുന്നു?



ഇങ്ങനെയുള്ള പലവിധ ചിന്തകളില്‍ മുഴുകിയ ഞാന്‍, "എന്തു കുന്തവുമാകട്ടെ ഇനിയെങ്കിലും ബാക്കിയുള്ളവന് സ്വസ്ഥമായി ഒരു മണിക്കൂര്‍ കിടന്നുറങ്ങാമല്ലോ" എന്ന് നിനച്ച് വീണ്ടും പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടി. അപ്പോഴാണ്‌ ടിവിയില്‍ നിന്നുള്ള അറിയിപ്പ് കേട്ടത്.



"കണ്ണൂര്‍ ആലപ്പുഴ എറണാകുളം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുല്‍ ഉടന്‍ ആരംഭിക്കുന്നതാണ്."



ഭാര്യ വെളുപ്പാന്‍ കാലത്തെ എഴുനേറ്റ് ടിവിയുടെ മുന്‍പില്‍ തപസ്സിരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്ക് പിടി കിട്ടിയത്. ജീവിതത്തില്‍ ആദ്യമായി താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥി ജയിച്ചോ എന്നറിയാനുള്ള ആകാംഷയാണത്. അതോടെ എന്റെ ഉറക്കവും പമ്പ കടന്നു.



എനിക്ക് വോട്ടവകാശം ഉണ്ടെങ്കിലും പോസ്റ്റല്‍ വോട്ടു മാത്രമേ ചെയ്യാന്‍ പറ്റൂ. അതൊരു മിനക്കെട്ട പണിയായത് കൊണ്ട് മിക്ക പട്ടാളക്കാരും ചെയ്യാറില്ല. പട്ടാളക്കാര്‍ക്ക് രാഷ്ട്രീയം പാടില്ല എന്നിരുന്നാലും മനസ്സുകൊണ്ട് ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. (വലതുപക്ഷ വായനക്കാര്‍ സദയം ക്ഷമിക്കുക) എന്റെ അച്ഛനപ്പൂപ്പന്‍മാര്‍ മുതല്‍ എല്ലാവരും അടിയുറച്ച കമ്മ്യൂണിസ്റ്റ്‌കാര്‍ ആയതു കൊണ്ടാകാം തേക്കടിയില്‍ മറിഞ്ഞ ജലകന്യകയെപ്പോലെ എനിക്കും "ഇടത്തോട്ട് ഒരു ചരിവ് " ഉണ്ടായതെന്ന് ഞാന്‍ കരുതുന്നു.



പക്ഷെ എന്റെ കുടുംബത്തില്‍ "ഈ ചരിവുള്ള" ഏക വ്യക്തി ഞാന്‍ മാത്രമാണെന്നുള്ള നഗ്നസത്യം ഞാനറിയുന്നത് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നതിനു ശേഷമാണ്. എന്റെ ഇഷ്ടസ്ഥാനാര്‍ഥിയുടെ പ്രസ്താവന അച്ചടിച്ച നോട്ടീസ്സുമായി സന്തോഷത്തോടെ വീട്ടിലെത്തിയ ഞാന്‍ കാണുന്നത് എതിര്‍ സ്ഥാനാര്‍ഥിയുടെ ഒരു വലിയഫോട്ടോ പത്രത്തില്‍ നിന്നും വെട്ടിയെടുത്തു ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ഹൃദയം പിളര്‍ക്കുന്ന കാഴ്ചയാണ്. അതിനു താഴെയായി കളര്‍ പെന്‍സില്‍ കൊണ്ട് ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ട്. "നമ്മുടെ സാനാര്‍ത്തി " !!



അന്ന് മുതല്‍ ഞാന്‍ എന്റെ വീട്ടില്‍ രാഷ്ട്രീയം നിരോധിച്ചു. മാത്രമല്ല കുടുംബനാഥനായ ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയുടെതല്ലാത്ത സകല ഫോട്ടോകളും നോട്ടീസുകളും എടുത്ത്‌ മാറ്റുവാന്‍ ഞാന്‍ ഭാര്യയ്ക്ക് കര്‍ശനമായ നിര്‍ദ്ദേശവും കൊടുത്തു. ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഫോട്ടോയുടെ ഉത്തരവാദി താനല്ലെന്നും അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന മകള്‍ ആണെന്നും ഭാര്യ പ്രസ്താവിച്ചു. വളരുന്ന തലമുറയ്ക്ക് അവരുടേതായ ചിന്താഗതി ഉണ്ടെന്നും അതിനു തടസ്സം നില്‍ക്കാന്‍ സ്വന്തം അച്ഛനെന്നല്ല ഒരു മൂരാച്ചിക്കും അവകാശമില്ലെന്നും ഭാര്യ പ്രഖ്യാപിച്ചു.



അതോടെ എന്റെ ചരിവിനു നേരെ വിപരീതമായ ദിശയിലാണ് ഭാര്യയുടെ ചരിവ് എന്നെനിക്കു മനസ്സിലാവുകയും അവളുമായി ഇനി രാഷ്ട്രീയപരമായ യാതൊരു ഇടപാടുകളും പാടില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ആയതില്‍ പ്രകാരം വോട്ട് ചെയ്യാന്‍ വേണ്ടി ഭാര്യയെ പോളിംഗ് ബൂത്തിലേയ്ക്ക് ബൈക്കില്‍ കൊണ്ട് പോകാം എന്ന് തലേ ദിവസം രാത്രിയില്‍ എപ്പോഴോ പ്രാബല്യത്തില്‍ വന്ന ഒരു കരാര്‍, മുന്‍‌കാല പ്രാബല്യത്തോടെ ഞാന്‍ റദ്ദു ചെയ്യുകയും ചെയ്തു.



വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തില്‍ പോകാനായി ഒരുങ്ങി ഇറങ്ങിയ ഭാര്യ പഴയ കരാറിനെപ്പറ്റി എന്നെ ഓര്‍മപ്പെടുത്തി. പക്ഷെ എതിര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുവാന്‍ എന്റെ ബൈക്ക് ഞാന്‍ വിട്ടു തരില്ല എന്ന് നിഷ്കരുണം അറിയിച്ചിട്ട്‌ "പട്ടാളത്തിനോട് കളിച്ചാല്‍ ഇങ്ങനിരിക്കും" എന്ന രീതിയില്‍ ടി വി ഓണ്‍ ചെയ്ത് , കണ്ണൂരില്‍ പോളിംഗ് ബൂത്തിന്റെ മുന്‍പില്‍ തോക്കും പിടിച്ചു നില്‍ക്കുന്ന കേന്ദ്ര സേനയിലെ ജവാന്മാരെ നോക്കി മസില് പിടിച്ചിരുന്നു.



ജീവിതത്തിലെ ആദ്യത്തെ വോട്ട് ചെയ്യാന്‍ തയാറായി വന്ന ഭാര്യ എന്റെ ഭാവമാറ്റം കണ്ടു കുഴങ്ങി. ഒടുവില്‍ സ്ഥാനാര്‍ഥി ആരായാലും വോട്ട് ചെയ്യുക എന്നതാണ് കാര്യമെന്നും "അണ്ണന് "ഇഷ്ടമില്ലെങ്കില്‍ ഞാന്‍ "അരിവാളിന്" തന്നെ കുത്താമെന്നും അവള്‍ സമ്മതിച്ചതോടെ ഞാന്‍ പ്രതിക്ഷേധം നിര്‍ത്തുകയും, ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് ഭാര്യയേയും ഇരുത്തി പോളിംഗ് ബൂത്തിലേയ്ക്ക് പോവുകയും അവളുടെ വിലയേറിയ സമ്മതിദാനാവകാശം പാഴായിപ്പോകാതെ വിനിയോഗിക്കുവാന്‍ സഹായിക്കുകയും ചെയ്തു.



ഇനിയാണ് ഇന്നത്തെ കഥയുടെ സ്റ്റോറി തുടങ്ങുന്നത്.......


ടിവിയില്‍ സ്ഥാനാര്‍ഥികളുടെ ലീഡ് നില വന്നു കൊണ്ടിരുന്നു. ആലപ്പുഴയിലും കണ്ണൂരും എറണാ കുളത്തും ഇടതു പക്ഷ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നു എന്നുള്ള ആദ്യ വാര്‍ത്ത കണ്ട ഞാന്‍ ഭാര്യയെ നോക്കി. അവള്‍ സന്തോഷത്തോടെ എന്നെയും നോക്കി. അണ്ണന്‍ പറഞ്ഞ ആള്‍ക്ക് തന്നെ കുത്തിയതുകൊണ്ട്‌ ആദ്യത്തെ വോട്ട് പാഴായില്ലല്ലോ എന്ന സാന്തോഷമാണവള്‍ക്ക് . അത് കണ്ട എനിക്കും സന്തോഷം തോന്നി.



എല്ലാ പട്ടാളക്കാര്‍ക്കും സന്തോഷം വരുമ്പോള്‍ പെട്ടെന്ന് ഓര്‍മ വരുന്ന ഒരു സാധനമുണ്ട്. ആ സാധനമാണ്‌ കുപ്പി !!! കുപ്പി ഇല്ലെങ്കില്‍ പിന്നെ എന്തു സന്തോഷം? നമ്മുടെ സ്വന്തം സ്ഥാനാര്‍ഥി ലീഡ് ചെയ്യുമ്പോള്‍ അല്പം സ്മാള്‍ അടിച്ചില്ലെങ്കില്‍ പിന്നെ എന്നാണ് ഒരു സ്മാള്‍ അടിക്കുക? സ്മാള്‍ അടിച്ചു കൊണ്ട് സ്ഥാനാര്‍ഥിയെ ലീഡ് ചെയ്യിപ്പിക്കുക. അതല്ലേ അതിന്റെ ഒരു രസം? അങ്ങനെ ലീഡ് ചെയ്യിപ്പിച്ചു ചെയ്യിപ്പിച്ച് സ്ഥാനാര്‍ഥി വിജയശ്രീലാളിതനാകുമ്പോള്‍ നമ്മള്‍ ഭൂമീശ്രീലാളിതനാകുക!. അതില്‍പരം എന്തുണ്ട് ഒരു സന്തോഷം? ഞാന്‍ അകത്ത് പോയി രണ്ടു പെഗ്ഗ് ഗ്ലാസില്‍ ഒഴിച്ച്, ഒരു പാത്രത്തില്‍ തൊട്ടുനക്കാനുള്ള അച്ചാറും എടുത്ത്‌ തിരിച്ചു വന്നു വീണ്ടും ടി വിയുടെ മുന്‍പില്‍ ഇരുന്നു.



പെട്ടെന്നാണ്‌ അത് സംഭവിച്ചത്. അടുക്കളയില്‍ ഫ്രിഡ്ജിന്റെ മുകളില്‍ ഇരുന്ന ഒരു ഫ്ലവര്‍വേസ്‌ എന്റെ തലയുടെ മുകളിലൂടെ പറന്നു പോയി. അത് ടി വി യുടെ അടുത്ത്‌ ഭിത്തിയില്‍ തട്ടി തറയില്‍ വീണുടഞ്ഞു. ഒപ്പം അടുക്കളയില്‍ എന്തൊക്കെയോ മറിഞ്ഞു വീഴുന്ന ശബ്ദം. ഞാന്‍ ഭാര്യയെ നോക്കി. അവളെ കാണാനില്ല!. അവളെവിടെപ്പോയി? എന്താണ് ആ ശബ്ദം? ആരാണ് ഈ ഫ്ലവര്‍ ബേസ് എടുത്ത്‌ എന്നെ എറിഞ്ഞത്? ഞാന്‍ അന്തം വിട്ടിരുന്നു..



അടുത്ത നിമിഷം അടുക്കളയില്‍ നിന്നും പാഞ്ഞു വന്ന ഒരു ഒരു പടവലങ്ങയില്‍ നിന്നും ഞാന്‍ എന്റെ തല അതിവിദഗ്ദമായി രക്ഷപ്പെടുത്തുന്നതിനിടയില്‍ അശരീരി പോലെ വന്ന വാക്കുകള്‍ കേട്ട ഞാന്‍ വീണ്ടും ഞെട്ടി...


"ഞാനപ്പഴേ പറഞ്ഞതാ കയ്യേല്‍ കുത്തിയാ മതിയെന്ന്. അന്നേരം.... അങ്ങേരുടെ ഒരു അരിവാള്‍..ഇപ്പ സമാധാനമായല്ലോ അല്ലെ?"


"ആലപ്പുഴയും കണ്ണൂരും എറണാകുളവും യു ഡി എഫ്‌ തൂത്തു വാരി". ടി വി സ്ക്രീനില്‍ ഫ്ലാഷ്‌ ന്യൂസ്‌ വന്നു കൊണ്ടിരുന്നു. തറയില്‍ ചിതറിക്കിടന്ന ഫ്ലവര്‍വേസിന്റെ കഷണങ്ങള്‍ തൂത്തു വാരുകയായിരുന്നു ഞാനപ്പോള്‍..