Friday, October 7, 2011

മാത്തുക്കുട്ടിയുടെ ക്രൂര കൃത്യം

പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു അടുക്കളയിലെത്തി ഏകദേശം  പത്തു ദോശയും   അതിനു ആനുപാതികമായ അളവിലുള്ള     ചമ്മന്തിയും അകത്താക്കിയ ശേഷം വീടിനടുത്തുള്ള  ബസ്‌ സ്റ്റോപ്പിലെത്തി അവിടെ ബസ്‌ കാത്തു നില്‍ക്കുന്ന സുന്ദരികളായ തരുണീമണികളുടെ അംഗലാവണ്യം ആസ്വദിച്ചുകൊണ്ട്‌  പത്താം ക്ലാസ്സില്‍  പഠിച്ച ജീവശാസ്ത്രപുസ്തകത്തിലെ “മനുഷ്യ ശരീരഭാഗങ്ങളും അതിന്റെ ധര്‍മങ്ങളും” എന്ന പാഠത്തിന്റെ 'റിവിഷന്‍'  നടത്തുകയെന്നത്  എന്റേയും  കൂട്ടുകാരുടെയും ഹോബിയായിരുന്നു. 

പട്ടാളത്തില്‍ ചേര്‍ന്നതിനു   ശേഷവും ലീവിന് വരുമ്പോള്‍  ഈ പരിപാടി മുടക്കം കൂടാതെ  നടത്തുവാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.

കാലക്രമേണ ആ പതിവ്  തെറ്റി. സുഹൃത്തുക്കളായിരുന്ന റസാഖും മാത്തുക്കുട്ടിയും   ഉപജീവനാര്‍ഥം   പ്രവാസികളാവുകയും  പ്രവാസിനികളെത്തന്നെ വിവാഹം കഴിക്കുകയും  ചെയ്തു. അതോടെ അവര്‍  വഴിവക്കിലെ കലുങ്കിലിരുന്നുള്ള  "ഡൊമസ്റ്റിക്ക് ഔട്ട്‌ ഡോര്‍ റിവിഷന്‍" പൂര്‍ണമായി നിര്‍ത്തുകയും  "ഇന്റര്‍നാഷണല്‍ ഇന്‍ഡോര്‍ റിവിഷനി" ലേയ്ക്ക്  ചേക്കേറുകയും ചെയ്തു.  നാട്ടുകാരിയെത്തന്നെ കല്യാണം   കഴിച്ച എന്റെ റിവിഷന്‍  "വര്‍ഷത്തില്‍  രണ്ടുമാസം  ഒണ്‍ലി" എന്ന   മിലിട്ടറി കണക്കിലേയ്ക്ക്  ചുരുങ്ങി.

അങ്ങനെ ഒരിക്കല്‍ അവധിക്കാലത്ത്   ഞാനും  മാത്തുക്കുട്ടിയും റസാഖും കൂടി   ബസ് സ്റ്റോപ്പിനടുത്തുള്ള കലുങ്കിലിരുന്നു  റിവിഷന്‍ നടത്തുമ്പോള്‍ ഒരു പോലീസ്‌ ജീപ്പ് പാഞ്ഞു വന്നു സഡന്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്നും രണ്ടു പോലീസ്സുകാര്‍ ഇറങ്ങി  കലുങ്കിന്റെ അടുത്തേക്ക്‌ വന്നു. എന്നിട്ട് ഞങ്ങള്‍ മൂന്നു പേരെയും ആകെയൊന്നു വീക്ഷിച്ചു.

പോലീസുകാരുടെ നോട്ടവും ഭാവവും കണ്ട മാത്തുക്കുട്ടി  ഓടാന്‍ എളുപ്പമുള്ള  കുറുക്കു വഴി   നോക്കി ഉറപ്പു വരുത്തിയിട്ട് സൂപ്പര്‍ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവറെപ്പോലെ ഏതു സമയവും പുറപ്പെടാന്‍ പാകത്തില്‍ തയ്യാറായി  നിന്നു. റസാഖ്‌ എന്തു  ചെയ്യണമെന്നറിയാതെ പരുങ്ങി. ഞാനാകട്ടെ ഒരു പട്ടാളക്കാരന്റെ ഗൌരവം ഒട്ടും കളയാതെ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന ഭാവത്തില്‍ ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു ജീന്‍സ് ധാരിണിയെ നോക്കി  റിവിഷന്‍ തുടന്നു.


അല്ലെങ്കില്‍തന്നെ പട്ടാളക്കാരനായ ഞാന്‍ എന്തിനു പോലീസുകാരെ കണ്ടു ഭയപ്പെടണം? അതിനു തക്ക കുറ്റങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. കലുങ്കില്‍ ഇരുന്നു പെണ്‍കുട്ടികളെ വെറുതെ നോക്കുന്നതും ചെറിയ ചെറിയ കമന്റടിക്കുന്നതും  ഒരു കുറ്റമാണോ? അതൊക്കെ എല്ലാ ചെറുപ്പക്കാരും ചെയ്യുന്നതല്ലേ? അങ്ങനെയുള്ള കമന്റടികള്‍  ആസ്വദിക്കാത്ത പെണ്‍കുട്ടികളുണ്ടോ?   അങ്ങനെ ചെയ്യുന്നത്    കുറ്റമാണെന്ന്  ഏതെങ്കിലും ചെറുപ്പക്കാരായ ആണുങ്ങള്‍ (പൊലീസുകാര്‍) പറയുമോ?. അഥവാ അങ്ങനെ പറഞ്ഞാല്‍ ആ മാന്യദേഹത്തിന്റെ തന്ത്രപ്രധാനമായ യന്ത്രഭാഗങ്ങള്‍ക്ക് കാര്യമായ എന്തെങ്കിലും “ ഏനക്കേട് “വന്നിട്ടുള്ള ആളായിരിക്കണം. 

ഏതായാലും ഞാന്‍ പോലീസുകാര്‍ അടുത്തെത്തിയിട്ടും അവരെ മൈന്‍ഡ്‌ ചെയ്യാതെ എന്റെ  റിവിഷന്‍ പൂര്‍വാധികം ഭംഗിയോടെ തുടര്‍ന്നു.

“ആരാടാ  രഘുനാഥന്‍?”

ഒരു പോലീസുകാരന്റെ ഘനഗംഭീരമായ ശബ്ദം കേട്ട ഞാന്‍ ഒന്നു  ഞെട്ടി. എന്റെ  പേര്‍ എങ്ങിനെ ഈ കശ്മലനു കിട്ടി? വേറെ ഏതെങ്കിലും രഘുനാഥനെ തിരഞ്ഞു വന്നതാണോ ഇവര്‍?   അങ്ങനെ ആകാനാണ് വഴി. ഞാനൊരു പട്ടാളക്കാരന്‍ ആണെന്നുള്ള  വിവരം ഒരുപക്ഷെ ഇവര്‍ക്ക് അറിയില്ലായിരിക്കാം.

പുവര്‍ ഫെലോസ്... …!! 

ഞാന്‍ റിവിഷന്‍ തുടര്‍ന്നു.

“എന്താടാ ചോദിച്ചത് കേട്ടില്ലേ? നിങ്ങളില്‍  ആരാ പട്ടാളക്കാരന്‍ രഘുനാഥന്‍? “

ആജാനുബഹുവായ ഒരു പോലീസ്സുകാരന്റെ എരുമ അമറുന്ന സ്വരത്തിലുള്ള ചോദ്യം കേട്ടതോടെ  ഓടാന്‍ തയ്യാറായി നിന്ന മാത്തുക്കുട്ടി  ഓട്ടം  ക്യാന്‍സല്‍ ചെയ്തിട്ട്  ആശ്വാസത്തോടെ  കൈ എന്റെ  നേരെ ചൂണ്ടി.  

പട്ടാളക്കാരന്‍ രഘുനാഥനെയാണ് പോലീസ്സുകാര്‍ തിരക്കുന്നത് എന്ന് മനസ്സിലായ ഞാന്‍ ഇത്തവണ കാര്യമായിത്തന്നെ ഞെട്ടി. റിവിഷന്‍ നടത്തികൊണ്ടിരുന്ന പാഠഭാഗങ്ങള്‍ പെട്ടെന്ന് മറന്നു. ജീന്‍സ് ധാരിണിയും   പരിവാരങ്ങളും പോകേണ്ട വണ്ടി വന്നിട്ടും കേറാതെ ഞങ്ങളെ  ശ്രദ്ധിച്ചു കൊണ്ട് അവിടെത്തന്നെ  നിന്നു. ചായക്കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ കാര്യമറിയാനായി അടുത്തു കൂടി. ഈ ലാക്കില്‍  ആരുമറിയാതെ റസാഖ്‌  മുങ്ങി. മാത്തുക്കുട്ടി  ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കയ്യും കെട്ടി മാറി നിന്നു.

“നീയാണോടാ പട്ടാളക്കാരന്‍ രഘുനാഥന്‍? വണ്ടിയിലോട്ടു കേറിക്കോ.  എസ്ഐ ഏമാന്   നിന്നെ ഒന്നു കാണണമെന്ന് ”.

ജീപ്പിന്റെ പുറകിലെ ഡോര്‍ തുറന്നു പിടിച്ചുകൊണ്ട് പോലീസ്സുകാരന്‍ പറഞ്ഞപ്പോള്‍ അത്രയും നേരം ജീവന്‍ടോണ്‍ പരസ്യത്തിലെ ആളെപ്പോലെ  മസ്സിലു  പിടിച്ചു ഞെളിഞ്ഞു നിന്ന ഞാന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ചുരുങ്ങി.

പോലീസ്സ് വണ്ടി കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഇതുവരെ കേറിയിട്ടില്ല. എസ് ഐ ഏമാനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും പോലീസ്‌  സ്റ്റേഷന്റെ ഉള്ളില്‍ വച്ച് അദ്ദേഹത്തെ കണ്ടിട്ടില്ല. ലോക്കപ്പ് മുറി സിനിമയില്‍ കണ്ടിട്ടുള്ളതല്ലാതെ യാതൊരു പരിചയവുമില്ല. ഞാന്‍ ആസകലം വിയര്‍ത്തു. ഒരു സഹായത്തിനു വേണ്ടി ചുറ്റും നോക്കി. 

മാത്തുക്കുട്ടി നിന്ന സ്ഥലം ശൂന്യമായിരിക്കുന്നു. !

കാണികളെല്ലാം പട്ടാളക്കാരനെ പോലീസ്സുപിടിക്കുന്ന അസുലഭ ദൃശ്യം കണ്‍നിറയെ കാണുകയാണ്. മറ്റൊരു പോംവഴിയും കാണാതെ ഞാന്‍ മെല്ലെ ജീപ്പിനുള്ളിലേക്ക് കടന്നു. എന്നെയും കൊണ്ട് പോലീസ്സ് ജീപ്പ് സ്റ്റേഷന്‍ ലാക്കാക്കി പാഞ്ഞു.

വണ്ടിക്കുള്ളില്‍ പൊലീസുകാര്‍ പലതും പറയുകയും ചിരിക്കുകയും ചെയ്തു. ഞാന്‍ പൂച്ചയുടെ മുന്‍പില്‍ അകപ്പെട്ട എലിയെപ്പോലെ സീറ്റില്‍ ചുരുണ്ടിരുന്നു.

ഈ കാലമാടന്മാര്‍  എന്തു കുറ്റത്തിനാണ് എന്നെ പിടിച്ചു കൊണ്ട് പോകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. തെളിയാത്ത ഏതെങ്കിലും കുറ്റം എന്റെ  തലയില്‍ ഇവര്‍ കെട്ടി വയ്കുമോ? അതോ എനിക്ക് വല്ല തീവ്രവാദി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ? ചെയ്യാത്തെ കുറ്റം സമ്മതിപ്പിക്കാന്‍ പോലീസ്സുകാര്‍ മൂന്നാംമുറ പ്രയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്.   അങ്ങനെ വല്ലതും ഇവര്‍ ചെയ്യുമോ? മൂന്നാംമുറ പോയിട്ട് ഒന്നാം മുറ തുടങ്ങുമ്പോള്‍ തന്നെ എന്റെ  കാറ്റ് പോകാനാണ്  സാധ്യത !


ഇപ്പോഴത്തെ എസ് ഐ ആളൊരു   ചൂടനാനെന്നും കയ്യില്‍ കിട്ടുന്നവര്‍ക്ക് ആദ്യംതന്നെ രണ്ടെണ്ണം പൊട്ടിക്കുന്ന സ്വഭാവക്കാരനാണെന്നും ഒരു ജനസംസാരമുണ്ട്. അങ്ങനെയാണെങ്കില്‍ ഞാന്‍ പട്ടാളക്കാരന്‍ ആണെന്നും ലീവിന് വന്നതാണെന്നും  പറയുന്നതിന്  മുന്‍പു തന്നെ എനിക്ക്  കിട്ടാനുള്ളത് കിട്ടിയിരിക്കും.

ദൈവമേ..  ഇതുവരെ ആരുടെ കയ്യില്‍ നിന്നും തല്ലു വാങ്ങാത്ത ഞാന്‍ ചെയ്യാത്ത  കുറ്റത്തിന് പോലീസിന്റെ കയ്യില്‍ നിന്നും തല്ലു വാങ്ങുമല്ലോ. ഞാനിതെങ്ങനെ സഹിക്കും? എന്റെ  അമ്മയും അച്ഛനും എങ്ങനെ സഹിക്കും?  

എല്ലാം കൂടി ഓര്‍ത്തപ്പോള്‍ എനിക്ക് ചെറിയ മൂത്രശങ്ക തോന്നി.

വണ്ടി പോലീസ്‌ സ്റ്റേഷന്റെ മുറ്റത്തെത്തി  ഇരച്ചു നിന്നു. ഞാന്‍ പുറത്തിറങ്ങി ചുറ്റും നോക്കി. ചിലര്‍ വരാന്തയിലും മറ്റും നില്‍ക്കുന്നുണ്ട്‌.  ഞാനെന്തോ   വലിയ പാതകം ചെയ്ത രീതിയില്‍ അവരൊക്കെ എന്നെ നോക്കുന്നുണ്ട്. ഒരു പോലീസ്സുകാരന്‍ സ്റ്റേഷന്റെ  ഉള്ളില്‍ നിന്നും ഇറങ്ങി വരികയും ഞങ്ങളെ കണ്ടയുടന്‍ അകത്തേക്ക് കയറിപ്പോവുകയും ചെയ്തു. അയാള്‍ എസ് ഐ എമാനോട് എന്നെ കൊണ്ടുവന്ന വിവരം പറയാന്‍ പോയതായിരിക്കും എന്നു ഞാന്‍ ഊഹിച്ചു.

രാവിലെ ഇറങ്ങുമ്പോള്‍ കണികണ്ട കേശവന്‍ ചേട്ടനെ ഞാന്‍ മനസ്സാ പ്രാകി. കണി മോശമായതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്?. ഒരു നല്ല കാര്യത്തിന് പോയ ഞാന്‍ വന്നു പെട്ടിരിക്കുന്നത് പോലീസ്‌ സ്റ്റേഷനില്‍..!!

എങ്ങനെ പ്രാകാതിരിക്കും?

എസ് ഐ ഏമാന്റെ മുറിയുടെ ഹാഫ്‌ ഡോര്‍ അടഞ്ഞു കിടക്കുന്നു. പോലീസ്സുകാര്‍ എന്നെ   മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ   വേറെ  മൂന്നുനാലു പൊലീസുകാര്‍  കൂടി ഇരിക്കുന്നുണ്ട്‌ .  

ഇവരെന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എസ്ഐ ഇടിക്കുന്നതിനു മുന്‍പ്    ഇവരെല്ലാവരും  കൂടി  ഇടിക്കാനുള്ള പ്ലാനാണോ?  ഒരു പട്ടാളക്കാരനെ ഫ്രീയായി ഇടിക്കാന്‍ കിട്ടുന്ന അവസരമല്ലേ.? ഞാന്‍ പേടിയോടെ ചിന്തിച്ചു.

എനിക്ക് മൂത്രശങ്ക കലശലായി. ഇടി തുടങ്ങുന്നതിനു മുന്‍പ് ഒന്നു മൂത്രമൊഴിക്കാന്‍ പറ്റിയിരുന്നെങ്കില്‍.... 

ഞാന്‍ പരവേശത്തോടെ ചുറ്റും നോക്കി.

പെട്ടെന്ന്  എസ് ഐ ഏമാന്റെ മുറിയുടെ വാതില്‍ തുറന്നടഞ്ഞു.  ഒരാള്‍ ആ മുറിയില്‍ നിന്നും  പുറത്തിറങ്ങി. 

ആറടിയിലധികം ഉയരം. അതിനൊത്ത വണ്ണം. ഉരുണ്ട മുഖം, കട്ടി മീശ.. കാക്കിയണിഞ്ഞ അയാളുടെ  ചുമലില്‍ വെട്ടിത്തിളങ്ങുന്ന  നാലു നക്ഷത്രങ്ങള്‍..!

ഈശ്വരാ ...കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ രൂപം.!!

അയാളുടെ വരവു  കണ്ട പോലീസ്സുകാര്‍ ചാടിയെഴുനേറ്റു.

എന്റെ നേരെ നടന്നടുക്കുകയാണ്   സബ്ബ് ഇന്‍സ്പെക്ടര്‍.! അയാളുടെ മുഖം കോപം കൊണ്ട് ചുവന്നിരിക്കുന്നു.

ഒരു നിമിഷം….പെട്ടെന്നയാള്‍ എന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി ഒരു പിടുത്തം. കൂടെ  ഒരലര്‍ച്ചയും.


“ഫാ പുല്ലേ...ഓര്‍മ്മയുണ്ടോ ഈ മുഖം? നീ രക്ഷപെട്ടു എന്നു കരുതി  അല്ലേടാ കോപ്പേ...?”

ആ  അലര്‍ച്ച കേട്ടു ഞാന്‍ വിരണ്ടു പോയി. 

കര്‍ത്താവേ ഇയാള്‍  സുരേഷ് ഗോപിയുടെ ഡ്യൂപ്പോ മറ്റോ  ആയിരിക്കുമോ? 

അങ്ങിനെയാണെങ്കില്‍   എന്റെ  മുതുകത്ത്   ഉടനെ  ഒരു  "ഷിറ്റ് "   പ്രതീക്ഷിക്കാം.    

അതോടെ ഞാന്‍ പ്രയാസപ്പെട്ടു പിടിച്ചു വച്ചിരുന്ന മൂത്രശങ്ക  പിടിവിടുമെന്ന്  ഉറപ്പായി. പോലീസ്  സ്റ്റേഷനില്‍ മൂത്രമൊഴിച്ചു എന്നൊരു കുറ്റം കൂടി ഇയ്യാള്‍ എന്റെ തലയില്‍ കെട്ടിവയ്ക്കുമോ?

കണ്ടന്‍ പൂച്ചയുടെ മുന്‍പില്‍ പെട്ട പെരുച്ചാഴിയെപ്പോലെ ഞാന്‍ വിറച്ചു.  ബോധം കെടുമോ എന്ന മറ്റൊരു ശങ്ക കൂടി എന്നെ പിടികൂടി.

പെട്ടെന്ന് സുരേഷ് ഗോപിയുടെ ഡ്യൂപ്പ്  പൊട്ടിച്ചിരിച്ചു. കൂടെ പോലീസ്സുകാരും. 

“ഡാ രഘൂ..നിനക്കെന്നെ മനസ്സിലായില്ലേ? ഞാന്‍ പഴയ ബാബുവാടാ. ബീയേയ്ക്ക് നിന്റെ കൂടെ ഒന്നിച്ചു പഠിച്ചില്ലേ? ...  ബാബു ...

ബാബുവോ...ഏതു ബാബു...എനിക്ക്   ആളെ  പിടികിട്ടിയില്ല. 

എടാ സുരേഷ്  ബാബുവിനെ നീ ഓര്‍ക്കുന്നില്ലേ...?


ങേ ..സുരേഷ് ബാബുവോ?...  ഞാന്‍ അവിശ്വസനീയതയോടെ നോക്കി...


യെസ്..  സുരേഷ് ബാബു തന്നെ. ഞാന്‍ ഇവിടെ ചാര്‍ജ്ജെടുത്തിട്ടു ഒരാഴ്ചയേ  ആയുള്ളൂ.  നീ വന്ന വിവരം ഇന്നലെ മാത്തുക്കുട്ടിയാ  എന്നെ വിളിച്ചു പറഞ്ഞത്. അപ്പോള്‍  നിനക്കൊരു സര്‍പ്രൈസ് ആകട്ടെന്നു കരുതിയാ ഈ നാടകം ഒപ്പിച്ചത്.  രാവിലെ നീ ബസ്റ്റോപ്പിലെ കലുങ്കില്‍ കാണുമെന്നു അവന്‍ തന്നെയാ  എന്നോട് പറഞ്ഞത്."
 
പരമദ്രോഹീ  മാത്തുക്കുട്ടീ……………..

അപ്പോള്‍ ഇത്  നിന്റെ  പ്ലാനിങ്ങായിരുന്നു അല്ലെ? നിന്നെ ഞാന്‍ എടുത്തോളാം.. പക്ഷെ അതിനു മുന്‍പ്   ഞാനൊന്ന് മൂത്രമൊഴിക്കട്ടെ.

പോലീസുകാരുടെ കൂട്ടച്ചിരിക്കിടയില്‍ ഞാന്‍ മൂത്രപ്പുര  ലക്ഷ്യമാക്കി  പാഞ്ഞു.

Tuesday, August 30, 2011

കൊയിപ്പിള്ളി കൊട്ടാരത്തിലെ പ്രേതം


കാറ്റ് അതിന്റെ ആയിരം കൈകള്‍ നിവര്‍ത്തി കൊയിപ്പള്ളി കൊട്ടാരത്തിന്റെ ജനലുകളെ അമ്മാനമാടി. കൊട്ടാരത്തിന് ചുറ്റുമുള്ള കൊന്നത്തെങ്ങുകള്‍ മുടിയഴിച്ചാടുന്ന വെളിച്ചപ്പാടുകളെ പ്പോലെ തുള്ളിയുറഞ്ഞു. അന്ധകാരത്തിന്റെ കറുത്ത പുതപ്പിനെ വലിച്ചു കീറിക്കൊണ്ട് ഇടയ്ക്കിടയ്ക്ക് കൊള്ളിമീനുകള്‍ മിന്നിപ്പൊലിഞ്ഞു. ഭീകരമായ എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ മുന്നോടി പോലെ ഇരുട്ടില്‍ വിറങ്ങലിച്ചു കിടന്ന കൊട്ടാരത്തിന്റെ അകത്തളങ്ങളിലെവിടെയോ ഇരുന്നു ഒരു പൂച്ച വന്യമായി മുരണ്ടു.  കാവിനുള്ളിലെ വലിയ ഇലഞ്ഞിമരത്തില്‍ നിന്നും ഒരു ശിഖരം കാതടപ്പിക്കുന്ന ശബ്ദത്തോടെ ഒടിഞ്ഞു വീണു....

ആ ശബ്ദത്തില്‍ കോയിപ്പള്ളി കൊട്ടാരം പ്രകമ്പനം കൊണ്ടു.

വടക്കിനിപ്പുരയിലെ ഏതോ മുറിയില്‍ നിന്നും ഒരു നിലവിളി ശബ്ദം കേട്ടതായി ഗോവിന്ദവര്‍മ്മയ്ക്ക് തോന്നി. പുറത്തു വീശിയടിക്കുന്ന കൊടുംകാറ്റില്‍ തൂങ്ങിയാടുന്ന ജനലുകളിലേയ്ക്കും ജനലിനു പുറത്തു കട്ടപിടച്ച ഇരുട്ടിലേയ്ക്കും ഗോവിന്ദവര്‍മ്മ ഭീതിയോടെ തുറിച്ചു നോക്കി. എവിടെ നിന്നാണ് ആ നിലവിളി ശബ്ദം കേട്ടതെന്നു അയാള്‍ക്ക്‌ മനസ്സിലായില്ല. കട്ടിലിനരികില്‍ വച്ചിരുന്ന ടോര്‍ച്ചു തപ്പിയെടുക്കാനായി വെപ്രാളത്തോടെ എഴുനേറ്റ ഗോവിന്ദവര്‍മ്മ മിന്നലിന്റെ പ്രകാശത്തില്‍ തന്റെ തൊട്ടു മുന്‍പില്‍ തെളിഞ്ഞ ആ കാഴ്ച കണ്ടു നടുങ്ങിപ്പോയി.
 
ഇരുട്ട്  കട്ട പിടിച്ചതുപോലെ പോലെ, ആറടിയിലധികം ഉയരമുള്ള, ഒരു രൂപം....!

അതിന്റെ തലയുടെ ഒരു ഭാഗം തകര്‍ന്നിരിക്കുന്നു. തുറിച്ച് ഉന്തി നില്‍ക്കുന്ന കണ്ണുകളില്‍ ഒരെണ്ണം അടര്‍ന്നു താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നു....!!
 
തകര്‍ന്ന തലയില്‍ നിന്നും  ചീറ്റിയൊലിക്കുന്ന ചോര, പല്ലുകള്‍ അടര്‍ന്നു വശത്തേയ്ക്ക് കോടിപ്പോയ വായുടെ അരികിലൂടെ   ഒലിച്ച്   നഗ്നമായ നെഞ്ചിലേയ്ക്ക് ഇറ്റിറ്റു വീഴുന്നു....

ശരീരം മുഴുവന്‍ ചോരപ്പാടുകള്‍....

ആ രൂപത്തിന്റെ
ബലിഷ്ടമായ   കൈകള്‍ മുന്‍പോട്ടു നീട്ടിപ്പിടിച്ചിരിക്കുകയാണ്..

മിന്നല്‍ വെട്ടത്തില്‍ ഒരിക്കല്‍ കൂടി തെളിഞ്ഞ ആ ഭീകരരൂപം കണ്ട ഗോവിന്ദവര്‍മ്മയുടെ രക്തം ഉറഞ്ഞു പോയി...!

കഴിഞ്ഞ മാസത്തിലെ കറുത്തവാവിന് താന്‍ കൊലപ്പെടുത്തിയ കറുമ്പന്റെ അതേ രൂപം. കാവിലെ പൊട്ടക്കിണറ്റില്‍ താന്‍ വലിച്ചെറിഞ്ഞ കറുമ്പന്റെ
അതേ ശരീരം...

കറുമ്പന്‍..

ലോകത്തില്‍ അപൂര്‍വമായി മാത്രം ഉണ്ടാകാവുന്ന ഒരു നിമിഷത്തില്‍ മരണപ്പെട്ടവന്‍. അല്ലെങ്കില്‍ കൊല്ലപ്പെട്ടവന്‍ ...

പ്രതികാരദാഹിയായി അവന്‍ ഉയിര്‍ത്തെഴുനേറ്റിരിക്കുന്നു...

ക്രൂരമായി കൊലചെയ്തത്തിന്റെ  പ്രതികാരം തീര്‍ക്കാനായി ഇതാ തന്റെ മുന്‍പില്‍....

വന്യമായ  മുരള്‍ച്ചയോടെ മുന്നോട്ടടുക്കുയാണ് കറുമ്പന്റെ ഭീകര രൂപം.!!

"
കാവില്‍ ഭഗവതീ....രക്ഷിക്കണേ...."

ഗോവിന്ദവര്‍മ്മ ഉറക്കെ നിലവിളിച്ചു ....ആ ശബ്ദം കൊട്ടാരത്തിലാകെ മാറ്റൊലിക്കൊണ്ടു....

പെട്ടെന്നാണത് സംഭവിച്ചത്......

കൊയിപ്പള്ളി കൊട്ടാരത്തിലെ വൈദ്യുതവിളക്കുകള്‍ തെളിഞ്ഞു...വടക്കിനിമുറിയില്‍ നിന്നും സുഭദ്രയും പാച്ചുവും അനാമികയും  ഗോവിന്ദവര്‍മ്മയുടെ മുറിയിലേയ്ക്ക്    ഓടിവന്നു...

കിടക്കയില്‍ കാലുകള്‍ നീട്ടിവച്ച് കൈകള്‍ പുറകില്‍ കുത്തിയിരുന്നു കിതയ്ക്കുകയാണ്  ആ മനുഷ്യന്‍....

അയാളുടെ ശരീരം വിയര്‍പ്പില്‍ കുളിച്ചിരിക്കുന്നു....

"പണ്ടാരമടങ്ങാന്‍ ഒള്ള പ്രേത നോവലെല്ലാം വായിച്ചു കിടന്നിട്ടു രാത്രിയില്‍ മനുഷ്യനെ ഉറക്കില്ലന്നു വച്ചാല്‍...? എഴുനേറ്റുപോയി  മൂത്രമൊഴിച്ചിട്ടു വന്നു  കിടക്കു  മനുഷ്യാ..."


 അതു പറഞ്ഞത്  സുഭദ്രയായിരുന്നില്ല..


കാരണം  എന്റെ ഭാര്യയുടെ പേര് സുഭദ്ര എന്നല്ലല്ലോ...!!
   

Tuesday, July 12, 2011

എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : അവസാന ഭാഗം

 
 
എന്റെ അടുത്ത കസേരയില്‍ ഇരിക്കുന്ന വിശ്വവിഖ്യാതനായ ശാസ്ത്രകാരന്റെ അതേ മുഖച്ഹായയുള്ള ആ വയോധികനോട് ഞാന്‍  ആദരപൂര്‍വ്വം ചോദിച്ചു..

എന്താ സാറിന്റെ പേര്...?

രഘുനാഥന്‍...

രഘുനാഥന്‍...?

ഇനി എന്റെ പേരാണോ അദ്ദേഹം ചോദിക്കുന്നത്? എനിക്ക് സംശയമായി.

അതേ ഞാന്‍ രഘുനാഥന്‍....രഘുനാഥന്‍ എന്നു തന്നെ പറയണം...അല്ലാതെ " രഘുനാഥ്  " എന്നു സ്റ്റൈലില്‍ പറയരുത് ...അദ്ദേഹം ഓര്‍മിപ്പിച്ചു.

ശരി സാര്‍...ഞാനും ഒരു രഘുനാഥനാണ്. പരിചയപ്പെട്ടതില്‍ സന്തോഷം.

പ്രായത്തില്‍ അല്പം മൂപ്പുണ്ടെങ്കിലും എന്റെ അതേ പേരുകാരനായ ഒരാളെ അടുത്തു  കിട്ടിയതോടെ   എന്റെ വിറയല്‍ അല്പം  കുറഞ്ഞു. ബ്ലോഗിനെപ്പറ്റി എനിക്കറിയാവുന്ന കുറച്ചു കാര്യങ്ങള്‍ ഞാന്‍ രഘുനാഥന്‍ സാറിനു ചുരുക്കത്തില്‍ പറഞ്ഞു കൊടുത്തു.

ഇതിനിടയില്‍ മീറ്റ് തുടങ്ങി..

സ്റ്റേജില്‍ കയറാന്‍ വിറച്ചിരുന്ന എനിക്ക്  "സെന്തില്‍" എന്ന ബ്ലോഗറുടെ  വ്യത്യസ്തമായ രീതിയിലുള്ള പരിചയപ്പെടുത്തല്‍  തുടങ്ങിയതോടെ അല്‍പ്പം കൂടുതല്‍ ധൈര്യം കിട്ടി.

സാധാരണ രീതിയില്‍ ഒരു ബ്ലോഗര്‍ മൈക്കുമായി സ്റ്റേജില്‍  കയറി തന്റെ പേരും ബ്ലോഗിന്റെ പേരും പറയുകയാണ്‌ പതിവെന്നാണ് മറ്റു ബ്ലോഗ്‌ മീറ്റുകളുടെ വാര്‍ത്തകളില്‍ കണ്ടിട്ടുള്ളത്. അങ്ങിനെയാണെങ്കില്‍ എന്നെപ്പോലെ സഭാകമ്പമുള്ള ആളുകള്‍ക്ക് വിറയല്‍ വന്നാല്‍ പിടിക്കാനായി അടുത്തു വല്ല മൈക്ക്  സ്റ്റാണ്ടോ  മേശയോ കസേരയോ എന്തെങ്കിലും കിട്ടുമായിരുന്നു.

പക്ഷെ സെന്തില്‍ അതിനുള്ള ഇട കൊടുത്തില്ല. പകരം മൂന്നും നാലും പേരെ ഒരുമിച്ചു വിളിച്ചു അവരോടു രസകരമായ ചോദ്യങ്ങള്‍ ചോദിക്കുകയും കഥകള്‍ പറയിക്കുകയും ചെയ്തു.

എന്നിരുന്നാലും പരിചയ സമ്പന്നരായ ബ്ലോഗ്‌ പുലികളില്‍പ്പെട്ട  ഷെരീഫ് ഇക്ക, സാബു കൊണ്ടോട്ടി, പൊന്മളക്കാരന്‍, കേരളദാസനുണ്ണി സാര്‍ എന്നിവരൊക്കെ സെന്തിലിന്റെ മുന്നില്‍ നിന്നു വിരളുന്നതും വിയര്‍ക്കുന്നതും കാണാന്‍ നല്ല രസമായിരുന്നു.

ഫ്ലാഷുകള്‍ തെരു തെരെ മിന്നിച്ചു കൊണ്ട് സ്റ്റേജിനു ചുറ്റും പമ്മി നടന്ന കാര്‍ന്നോര്‍,   എന്റെയും രഘുനാഥന്‍ സാറിന്റെയും ഒന്നു രണ്ടു ക്ലോസ് അപ്പ്‌  ഷോട്ടുകള്‍ എടുക്കുന്നത്  കണ്ടു.

കമ്പര്‍, സംഷി എന്നിവര്‍ എല്ലാം ശ്രദ്ധിച്ചുകൊണ്ട്  ഹാളിന്റെ ഒരു മൂലയില്‍ പതുങ്ങി ഇരിക്കുന്നതും സെന്തില്‍ അവരെ കയ്യോടെ പൊക്കി സ്റ്റേജില്‍ കയറ്റുന്നതും കണ്ടു.

 റോഡരികുകാരന്‍ സന്തോഷ്‌,  മണി മണിപോലെ സംസാരിക്കുന്ന  മണികണ്ഠൻ, കമ്പിത്തിരി  പോലെയാണ്  രൂപമെങ്കിലും മത്താപ്പ് പോലെ കത്തുന്ന  ദിലീപ് അനൂപ് വർമ്മ, വണ്ടിപ്രാന്തനായ രാകേഷ്,  കവിതയുടേയും കഥയുടേയും അസ്കിതയുള്ള യൂസഫ, മീറ്റില്‍ വന്നവരെ മുഴുവന്‍ ഫോക്കസിലാക്കാന്‍ വന്ന പുണ്യാളന്‍, നിറച്ചാര്‍ത്ത് പോലെയുള്ള  ജയരാജ് ,രജി മലയാലപ്പുഴ, ജോസ് ആന്റണി, ഒടിയന്‍ ശ്രീജിത്ത്‌,  പി കുമാരന്‍ , ഷിബു ഫിലിപ്പ്, ജേക്കബ് രാജന്‍സന്ദീപ്‌ പാമ്പള്ളി, ഷിനോജ്, അനൂപ്‌ കുമാര്‍, തൂതപ്പുഴയുടെ ഓരത്തു നിന്നും വരുന്ന മുനീര്‍, അജയകുമാര്‍, ശിഹാബ് ,ജോസഫ്‌ ആന്റണി പിന്നെ എന്റെ സ്വന്തം നാട്ടുകാരന്‍ മഹേഷ്‌ ചെറുതന എന്നിവരെല്ലാം സെന്തിലിന്റെ കരാള ഹസ്തങ്ങളില്‍ കുടുങ്ങി ചക്രശ്വാസം   വലിക്കുന്നത്  ചങ്കിടിപ്പോലെ ഞാന്‍ നോക്കികണ്ടു.

ബ്ലോഗര്‍ പുലികളിലെ ബുജിയായ  വട്ടപ്പറമ്പുകാരന്‍ പ്രവീണ്‍  ഹാളിന്റെ സൈഡിലുള്ള പുസ്തക വില്‍പ്പന ശാലയില്‍  "ഓണര്‍ കം മാനേജര്‍ കം സെയില്‍സ് മാന്‍" എന്ന രീതില്‍ ഗമയില്‍ ഇരിക്കുകയാണ്. 

ഇടയ്ക്ക്  തന്റെ നീളന്‍ കുപ്പായത്തിന്റെ കൈ തെറുത്തു കയറ്റിക്കൊണ്ടു   ലൈവ് ഷോ നിയന്ത്രിക്കുന്ന ജോയുടെ അടുത്തുപോകുന്നതും  "വെബ്‌ ക്യാമറ ഇങ്ങനെ സദസ്സിലേയ്ക്ക് തന്നെ ഫോക്കസ്  ചെയ്‌താല്‍ സൈഡിലെ  പുസ്തകസ്റ്റാളില്‍  ഇരിക്കുന്ന തന്റെ  ഫോട്ടോ അതില്‍ വരുമോ"  എന്നോ മറ്റോ അന്വേഷിച്ചിട്ട്  തിരിച്ചു  വില്പനസ്റ്റാളിലേയ്ക്ക്  പോകുന്നതും കണ്ടു.

വെള്ളമുണ്ടിന്റെ പരസ്യത്തിലെ   മമ്മൂട്ടിയെപ്പോലെ കയ്യുംകെട്ടി  ഒരു മൂലയില്‍ നിന്നു സ്ഥിതിഗതികള്‍ വീക്ഷിക്കുകയാണ്    പൊറാടത്ത് .

കുമാരനോടും ചാണ്ടിച്ചനോടും കുശലം പറയുന്ന   സൂപ്പര്‍ഫാസ്റ്റുകാരന്‍  അരുണ്‍ കായംകുളം... 

അങ്ങിനെ നയന മനോഹരമായ പുലിക്കാഴ്ച്ചകളിലൂടെ സമയം പോയതറിയാതെ ഞാന്‍ ഇരുന്നു.

ഓഫീസില്‍ നിന്നും രാവിലെ ഒമ്പത് മണിക്ക്  ഒരു മണിക്കൂറിനകം എത്തിക്കൊള്ളാം  എന്ന ഉറപ്പിന്മേല്‍ കള്ളം പറഞ്ഞു പുറത്തു ചാടിയ ഞാന്‍ പെട്ടെന്നാണ് വാച്ചിലേയ്ക്ക് നോക്കിയത്.

സമയം  പന്ത്രണ്ടു മുപ്പത്തഞ്ച്. !!!

ഈശ്വരാ ഇനി ഓഫീസ്സില്‍ ചെല്ലുമ്പോള്‍ അര ദിവസത്തെ ലീവ് കട്ട് ചെയ്യാതിരുന്നാല്‍ ഭാഗ്യം...ഞാന്‍   ഞെട്ടിയെഴുനേറ്റു. എന്നിട്ട് പുറത്തു ചാടാനുള്ള എളുപ്പ വഴി നോക്കി.

രക്ഷപ്പെടാനുള്ള വഴി നോക്കി നടന്ന ഞാന്‍ ചെന്നു പെട്ടത്   നന്ദപര്‍വ്വം നന്ദപ്പന്റെ  മുന്നില്‍. കൂടെ കുമാരസംഭവം ഫയിം കുമാരന്‍.!!!

സെന്തിലിന്റെ കയ്യില്‍ പെടാതെ  ചാടിപ്പോകാനുള്ള  എന്റെ തന്ത്രമാണ്  എന്നു തെറ്റിദ്ധരിച്ച  അവര്‍ എന്നെ പിടിച്ച പിടിയാലെ സെന്തിലിനു കൈമാറി.

ദൈവമേ... സംഭവിക്കാനുള്ളതു സംഭവിച്ചു കഴിഞ്ഞു.

മൈക്ക് കയ്യില്‍ കിട്ടിയതോടെ എനിക്ക് സാങ്കേതിക തടസം തുടങ്ങി. എങ്കിലും മുക്കിയും മൂളിയും ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്  ഹാളിലെ ഏറ്റവും പിറകിലെ നിരയില്‍ ഇരിക്കുന്നവരെ ഞാന്‍ കണ്ടത്.

കുസുമം ചേച്ചി...ഇന്ദ്രസേന, നന്ദിനി...അഞ്ജു നായര്‍, സിയ, ശാലിനി. എലിസബത്ത്  സോണിയ  പിന്നെ അഞ്ജലി എന്ന മഞ്ഞുതുള്ളി..

ഈ തുള്ളികളെല്ലാം കൂടി എന്നെ മുക്കിക്കൊല്ലാനുള്ള പ്ലാന്‍ ആവിഷ്കരിക്കുകയാണോ?

എന്നെത്തന്നെ സൂക്ഷിച്ചു നോക്കി ഇരിക്കുകയാണ് ആ ബ്ലോഗിണികള്‍...

അതോടെ എന്റെ സാങ്കേതിക തടസ്സം   വിറയലിന്   വഴിമാറി...ബോധക്കേട്  വരാനുള്ള  ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി...

പെട്ടെന്ന് ഞാന്‍  മൈക്ക് സെന്തിലിനെ ഏല്പിച്ചു ..പിന്നെ  ഒരുവിധത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ടു...

(പ്രിയരേ...എന്റെ ആദ്യത്തെ ബ്ലോഗ്‌  മീറ്റായതുകൊണ്ടാണ്   ഇത്രയും  നീട്ടിവലിച്ചെഴുതിയത്.  ബോറായെങ്കില്‍ ക്ഷമിക്കണം. ഇങ്ങനെയൊക്കെ എഴുതിയതില്‍  ആര്‍ക്കെങ്കിലും വ്യക്തിപരമായി   വിഷമമുണ്ടായിട്ടുണ്ടെങ്കില്‍  സദയം പൊറുക്കണം. ഇനി ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. അറിയിക്കട്ടെ...ഈ  മീറ്റ്   ഇത്ര മനോഹരമായി സംഘടിപ്പിക്കുവാന്‍ ശ്രമിച്ച ഡോക്ടര്‍ ജയന്‍  ഏവൂര്‍ അടക്കമുള്ള അണിയറ പ്രവര്‍ത്തകരെ   എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആ നല്ല  സംഘാടകര്‍ക്കുള്ള  നന്ദിയും ഈ മീറ്റില്‍ പങ്കെടുത്ത എല്ലാ ബ്ലോഗര്‍ന്മാര്‍ക്കുമുള്ള  ആശംസകളും അര്‍പ്പിച്ചുകൊണ്ട്    ഈ കുറിപ്പ്  ഇവിടെ നിര്‍ത്തുന്നു.)


 

Monday, July 11, 2011

എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : ഭാഗം രണ്ട്

 

അങ്ങനെ ചാണ്ടികുമാര പുലികളുമായി  സ്നേഹം പങ്കിട്ടു നിന്നിരുന്ന  എന്റെ ശരീരത്തില്‍   ആദ്യം അനുഭവപ്പെട്ട വിറയലിന്  അല്പം ശമനമുണ്ടാതായി  എനിക്കു തോന്നി. ആ ബലത്തില്‍ ഹാളിലേയ്ക്ക് കയറാന്‍ തുനിഞ്ഞ എന്റെ മുന്‍പില്‍ ഒരു   ജിംനാസ്റ്റിക്  പുലിദേഹം പ്രത്യക്ഷപ്പെട്ടത് കണ്ടതോടെ  ഞാന്‍ വീണ്ടും വിരണ്ടു.

"എന്നെ അറിയുമോ"  ജിംനാസ്റ്റിക്  പുലിദേഹം ചോദിച്ചു.

" അറിയുമോ എന്ന് ചോദിച്ചാല്‍"...ഞാന്‍ വിക്കി... 

അറിയില്ല എന്ന് പറഞ്ഞാല്‍  ജിംനാസ്റ്റിക്  പുലിദേഹത്തിനു ദേഷ്യം വന്നാലോ എന്ന് ഞാന്‍ ഭയന്നു. ബോഡി ഷേപ്പ് കണ്ടിട്ട് അല്പം ആക്രമണകാരിയായ ഒരു പുലിയാണ്  എന്ന് തോന്നുന്നു.
  
"പേടിക്കേണ്ടാ.. ഞാനാ "വില്ല്ലേജ് മാന്‍".  ഞാന്‍ താങ്കളുടെ ഒരു ഫാനാ.....പണ്ട് കുറച്ചുനാള്‍ പട്ടാളത്തില്‍ പോകാനായി മിനക്കെട്ടു നടന്നതാ...പക്ഷെ എനിക്ക്  സെലക്ഷന്‍ കിട്ടാനുള്ള ഭാഗ്യമില്ലാതെ പോയി.  അതിനു ശേഷം എനിക്ക് പട്ടാളക്കാരോട് ഭയങ്കര ആരാധനയാ"  വില്ലേജ് പുലി വിശാലമായി ചിരിച്ചു.
 
ബലിഷ്ടകായനായ ആ ബ്ലോഗര്‍പുലിയുടെ ഹൃദയം തുറന്ന  ചിരിയും ചിരപരിചിതനെപ്പോലെയുള്ള സംസാരവും കേട്ടപ്പോള്‍ എനിക്ക് അത്ഭുതമാണ്‌ തോന്നിയത്. ഞാന്‍ എഴുതുന്ന മണ്ടന്‍ കഥകള്‍ വായിക്കാന്‍ സമയം കണ്ടെത്തുന്ന അദ്ദേഹത്തോട് എനിക്ക്  അതിരില്ലാത്ത  ആദരവ് തോന്നി.


വില്ലേജ്  പുലിയുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് ശക്തിയേറിയ ഒരു ഫ്ലാഷ് എന്റെ മുഖത്തടിച്ചത്. നോക്കുമ്പോള്‍ മദ്ധളവിദ്വാനെപ്പോലെ ഒരാള്‍ കഴുത്തില്‍ ഒരു   ക്യാമറയും  തൂക്കി നില്‍ക്കുന്നു. ക്യാമറയുടെ ഭാരം കാരണമാണെന്ന് തോന്നുന്നു വിദ്വാന്‍ അല്പം ബലം പിടിച്ചാണ് നില്‍ക്കുന്നത്.

"ആഹാ എത്തിയോ പട്ടാളം".

വിദ്വാന്റെ ചിരപരിചിതമായ സ്വരം കേട്ടപ്പോഴാണ് ആളെ മനസ്സിലായത്‌.  എന്നെ ഭീഷണിപ്പെടുത്തിയ സാക്ഷാല്‍ എവൂരാനാണ് കക്ഷി.

 ഞാന്‍ ഡോക്ടര്‍ ഏവൂരാന്റെ കരം കവര്‍ന്നു. അദ്ദേഹം എന്നെ കൌണ്ടറില്‍ ഇരിക്കുന്നവരുടെ അടുത്തു കൊണ്ട് പോയി എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി. 


കൌണ്ടറില്‍ ഇരുന്ന പൊന്മളക്കാരനേയും 'തലയിയില്‍ മുടി അല്പം കുറവാണെങ്കിലും താടിയില്‍ ഇഷ്ടം പോലെ മുടിയുള്ള റെജി പി വര്‍ഗീസിനെയും ഞാന്‍ പരിചയപ്പെട്ടു.


കണ്ടാല്‍ ഗൌരവക്കാരനെന്ന്  തോന്നുന്ന പൊന്മളക്കാരന്‍  എന്റെ കഥകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്.  അദ്ദേഹം എനിക്ക്    പൂരിപ്പിക്കാനായി ഒരു ഫോം തന്നു. കൂടെ  ഒരു ഐഡി കാര്‍ഡും. ഞാന്‍ ഫോം  പൂരിപ്പിച്ചു രെജിസ്ട്രേഷന്‍ ഫീസ്സിനൊപ്പം  തിരിച്ചു കൊടുത്തു.


അപ്പോഴാണ്‌  ഹാളിന്റെ പിറകിലായി  ഒരു മേശയും  അതിന്റെ  മുന്‍പില്‍   ഡ്രോയിംഗ്  ബുക്കും മാര്‍ക്കര്‍  പേനയുമായി   വിരാചിക്കുന്ന ഒരു വരയന്‍ പുലി എന്റെ ശ്രദ്ധയില്‍ പെട്ടത്.


തന്റെ മുന്‍പില്‍ കഴുത്തു നീട്ടി, കണ്ണിമ ചിമ്മാതെ ശില പോലെയിരിക്കുന്ന  ഒരു ജൂനിയര്‍ പുലിയുടെ മുഖം കടലാസ്സിലെയ്ക്ക്  പകര്‍ത്തുകയാണ്  ആ ഗിന്നസ് പുലി!


പത്രത്തില്‍ വായിച്ച  മാരത്തോണ്‍ വരയുടെ  നായകനെ  നേരിട്ടു കണ്ടപ്പോള്‍  ആദരവോടെ ഞാന്‍ അദ്ദേഹത്തെ നോക്കി. എന്നെ പരിചയമില്ലെങ്കിലും  എനിക്കൊരു പുഞ്ചിരി സമ്മാനിക്കാന്‍ ആ മഹാനുഭാവന്‍ മറന്നില്ല. 


മീറ്റ് തീരുന്നതിനു മുന്‍പ്  എന്റെ   മുഖം കൂടി    അദ്ദേഹത്തെക്കൊണ്ട്  വരപ്പിക്കണമെന്നു ഞാന്‍ തീരുമാനിച്ചു.  

ഇത്രയുമായപ്പോഴാണ്  വെളുത്ത വട്ടമുഖമുള്ള ഒരു  പയ്യന്റെ വരവ്.  തൂവെള്ള മുണ്ടുടുത്ത അദ്ദേഹത്തിന്റെ  മൂക്കിനു താഴെ പുഞ്ചകൃഷിയിലെ ഞാറുപോലെ വളരുന്ന നനുത്ത മീശ. 

എന്നെ കണ്ടയുടന്‍ മുണ്ടന്‍ പയ്യന്‍  ചിരപരിചിതനെപ്പോലെ ചിരിച്ചു. എന്നിട്ട്  സുരേഷ് ഗോപി  സ്റ്റൈലില്‍ എന്നോടൊരു  ചോദ്യം..


"ഓര്‍മ്മയുണ്ടോ ഈ മുഖം?"



"മനോരാജ്  അല്ലേ" ഞാന്‍ പെട്ടെന്ന് പറഞ്ഞു. തൂവെള്ള മുണ്ടുടുത്ത, പൂ വിടരുന്നപോലെ ചിരിക്കുന്ന  ബ്ലോഗര്‍ക്ക്  സന്തോഷമായി. അദ്ദേഹം മുണ്ട് ഒരിക്കല്‍ക്കൂടി മുറുക്കിയുടുത്തു. പിന്നെ മറ്റെന്തോ കാര്യത്തിനായി പെട്ടെന്ന് എങ്ങോട്ടോ പോയി.

മുണ്ടുടുത്ത മറ്റൊരു ബ്ലോഗര്‍ കൂടി ഉണ്ടായിരുന്നു അവിടെ. ഇ എ സജിം എന്ന   അദ്ധ്യാപകനായ ബ്ലോഗര്‍. ഒരു അധ്യാപകനു സ്വതസിദ്ധമായ  അച്ചടക്കത്തോടെ അധികം  ആരോടും മിണ്ടാതെ എന്നാല്‍ എല്ലാവരെയും ശ്രദ്ധിച്ചു  നിന്നിരുന്ന അദ്ദേഹത്തെയും ഞാന്‍ പരിചയപ്പെട്ടു. 
 
ഇതിനിടയില്‍ ഹാളിന്റെ ഒരരികില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോകള്‍  ഞാന്‍ നോക്കിക്കണ്ടു.  കയ്യിലിരുന്ന  മാര്‍ക്കിംഗ് ഷീറ്റില്‍  ഫോട്ടോകള്‍ക്കുള്ള  മാര്‍ക്ക്    നിറയ്ക്കുമ്പോള്‍ എന്റെ അടുത്തു നില്‍ക്കുന്ന ഒരു വനിതാ രത്നത്തെ  കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു.



ഞാന്‍   നേരിട്ടു കാണുന്ന ആദ്യത്തെ ബ്ലോഗിണി...


ബ്ലോഗിണിയുടെ പേര്  സിയാ.


ഒരു വനിതാ ബ്ലോഗിണിയെ കൂടുതലങ്ങനെ നോക്കി നില്‍ക്കുന്നത് ശരിയല്ല എന്ന ബോധത്താല്‍ ബ്ലോഗിണിയില്‍ നിന്നും പെട്ടെന്ന്  നോട്ടം പിന്‍വലിച്ച   ഞാന്‍ വീണ്ടും  എന്റെ മാര്‍ക്കിടീല്‍ കര്‍മ്മത്തില്‍ മുഴുകിയപ്പോഴാണ്  അത് സംഭവിച്ചത്.



എന്റെ ചുമലില്‍ ഒരു കൈ വന്നു വീണു...ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.


"ഞാന്‍ പകലന്‍" കട്ടിയുള്ള  കണ്ണടയ്ക്കുള്ളില്‍ കിനാവ്‌ കാണുന്ന കണ്ണുകള്‍ ഇറുക്കി  "പകല്‍ കിനാവന്‍" ചിരിച്ചു.


പകലനുമായി  അല്‍പസമയം ഊഷ്മളമായ സൌഹൃദ സംഭാഷണങ്ങള്‍..

ഏവൂരാന്റെ ബ്ലോഗുട്ടെഷന്‍  ടീമിലെ പ്രമുഖന്‍  നന്ദപര്‍വ്വതാധിപന്‍ നന്ദകുമാര്‍  പലവിധ   കാര്യങ്ങള്‍ക്കായി  തലങ്ങും  വിലങ്ങും ഓടിനടക്കുന്നത് ഞാന്‍ കണ്ടു.


ഒരു തവണ എന്റെ അടുത്തുകൂടി ഓടിപ്പോയ അദ്ദേഹത്തെ പിടിച്ചു നിര്‍ത്തി ഞാന്‍ എന്റെ സാന്നിധ്യം അറിയിച്ചു.  അല്ലാത്തപക്ഷം  ഞാന്‍ വന്ന വിവരം അറിയാതെ അദ്ദേഹം തന്റെ ബ്ലോഗുട്ടെഷന്‍ ടീം സുഹൃത്തുക്കളുമായി മീറ്റ് കഴിയുമ്പോള്‍ എന്നെ തിരക്കി വന്നാലോ എന്ന ഭയമായിരുന്നു അതിന്റെ പിന്നില്‍.



ഫോട്ടോ മത്സരത്തിന്റെ കാര്യക്കാരനും മീറ്റിന്റെ  ലൈവ്  ടെലികാസ്റ്റിന്റെ  സൂത്രധാരനുമായ ജോ സ്റ്റേജില്‍ ഒരുക്കിയിരുന്ന ക്യാമറക്കണ്ണിലൂടെ അവിടെ നടക്കുന്ന കാര്യങ്ങള്‍ ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു.



ഇടയ്ക്ക്   എന്നെ പരിചയപ്പെടാനും  അദ്ദേഹം സമയം കണ്ടെത്തുകയുണ്ടായി.


ബൂലോകം ഓണ്‍ലൈന്‍  പത്രാധിപര്‍ ജിക്കു കയ്യില്‍ ഒരു ക്യാമറയുമായി നടന്നു വരുന്നു. എന്ന കണ്ടയുടന്‍  ഊര്‍ജസ്വലനായ ആ യുവബ്ലോഗര്‍ അടുത്തു വന്നു പരിചയപ്പെട്ടു. ജിക്കുവിനെ പരി ചയപ്പെട്ടപ്പോള്‍ ബൂലോകം ഓണ്‍ലൈനിന്റെ മുഖ്യപത്രാധിപര്‍ ജെയിംസ് ബ്രൈറ്റ്  സാറിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍ത്തുപോയി.

"ജിക്കുവിനെ അറിയില്ലേ ..അവനൊരു സംഭവം തന്നെയാ രഘൂ.. "

തീര്‍ത്തും ശരിയാണ്...വളരെ കഴിവുകളുള്ള യുവ ബ്ലോഗര്‍ന്മാരില്‍ പ്രമുഖനാണ്  ജിക്കു വര്‍ഗീസ്‌  എന്ന ജിക്കു.
 
ഇതിനിടയില്‍ മദ്ധളവിദ്വാന്‍ ഏവൂരാന്‍  കഴുത്തില്‍ തൂക്കിയ ക്യാമറയുമായി സ്റ്റേജില്‍  കയറി അവിടെയിരുന്ന മൈക്കിന്റെ   കഴുത്തില്‍ കുത്തിപ്പിടിച്ചിട്ടു  ഒരു അനൌണ്സ് മെന്റു  നടത്തി.


"ബ്ലോഗര്‍ സുഹൃത്തുക്കള്‍ എല്ലാവരും ദയവായി കസേരയില്‍ ഇരിക്കണം...മീറ്റ്  ആരംഭിക്കാന്‍ പോവുകയാണ്."


അത് കേട്ടതോടെ എനിക്ക് വീണ്ടും വിറയല്‍ തുടങ്ങി...


കശ്മലന്‍  ഏവൂരാന്‍ ഇനി ഓരോരുത്തരെ  വിളിച്ചു സ്റ്റേജില്‍ കേറ്റാനുള്ള  പുറപ്പാടിലാണ്.



ഞാന്‍  ബോധം കെട്ടു വീഴാതിരിക്കാനുള്ള  മുന്‍ കരുതല്‍ എന്നവണ്ണം   കസേരയുടെ കയ്യില്‍ ബലമായി പിടിച്ചിരുന്നു.



അപ്പഴാണ്  എന്റെ അടുത്ത കസേരയില്‍ ഇരിക്കുന്ന ഒരു മാന്യദേഹത്തെ ഞാന്‍ ശ്രദ്ധിച്ചത്...


അത് മറ്റാരുമായിരുന്നില്ല...


ലോക പ്രശസ്തനായ ശാസ്ത്രജ്ഞന്‍   "ഐന്‍സ്റ്റീന്‍"  ആയിരുന്നു അത്.!!!



(മൂന്നാം ഭാഗം എഴുതണോ വേണ്ടയോ എന്ന്  നിങ്ങള്‍ തന്നെ പറ...)

എന്റെ കടിഞ്ഞൂല്‍ മീറ്റനുഭവം : ഭാഗം ഒന്ന്

"ഹലോ രഘുനാഥനല്ലേ?"

"അതെ രഘുനാഥനാണ്."

"എറണാകുളം മീറ്റിനു വരുമോ..?"

"പറ്റുമെന്ന് തോന്നുന്നില്ല..അല്പം ജോലിത്തിരക്കുണ്ടായിരുന്നു."

"ഓഹോ  അപ്പോള്‍ മീറ്റിനു വരുന്ന ഞങ്ങളൊക്കെ പണിയില്ലാതെ നടക്കുന്നവരാണോ?"

"ഹേയ്  അതുകൊണ്ടല്ല..എനിക്ക് ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരുന്നു"

"അതുശരി ..എങ്കില്‍ ഞാന്‍  'ബ്ലോഗുട്ടേഷന്‍'  ടീമിനെ വിടാം"

"ബ്ലോഗുട്ടേഷന്‍ ടീമോ... അതെന്തു ടീം?"

"അതൊരു ടീമാ... ഇങ്ങനെ മീറ്റില്‍ നിന്നും മുങ്ങി നടക്കുന്നവരെ പൊക്കലാ അവരുടെ പണി...നിങ്ങളുടെ സാങ്കേതിക തടസ്സങ്ങള്‍  അവരു മാറ്റിത്തരും .."

"അയ്യോ വേണ്ട...ഞാന്‍ വരാം..."

ഫോണ്‍  കട്ടായി...ഞാന്‍ നമ്പര്‍ നോക്കി...

ദൈവമേ....ഏവൂരാന്‍..!!!!.

ബ്ലോഗര്‍  മുന്നേറ്റ കഴകത്തിന്റെ  (BMK)  പ്രമുഖ നേതാവും  സീനിയര്‍ ബ്ലോഗ്‌  പുലിയുമാണ്   മേല്‍പ്പടിയാന്‍.

ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാത്തപക്ഷം തന്റെ  ശിങ്കിടികളായ ബ്ലോഗുട്ടേഷന്‍ ടീമിനെക്കൊണ്ട് എന്നെ  പൊക്കുമെന്നാണ്  അദ്ദേഹം ഭീഷണി മുഴക്കിയിരിക്കുന്നത്.

പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന ആളാണ്‌ ഏവൂരാന്‍. മാത്രമല്ല അദ്ദേഹത്തിന്റെ 'ബ്ലോഗുട്ടേഷന്‍' ടീമിലെ അംഗങ്ങളായ  പോങ്ങപ്പന്‍, നന്ദപ്പന്‍,  ചാണ്ടപ്പന്‍  മുതലായ അജാനുബഹുക്കളുടെ കൈ ഒരു തവണ എന്റെ ശരീരത്ത്  വീണാല്‍ മതി അതോടെ എന്റെ ശിഷ്ട ജീവിതം തിരുമ്മല്‍, ഉഴിച്ചില്‍ നസ്യം മുതലായ ആയുര്‍വ്വേദ വിധികള്‍ പരീക്ഷിക്കാനുള്ള പരീക്ഷണശാലയായി  മാറും.

ആയതിനാല്‍ മറ്റു ഗത്യന്തരമില്ലാതെ ഞാന്‍  മീറ്റിനു പോകാന്‍ തീരുമാനിച്ചു.

എറണാകുളം മീറ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടങ്ങിയ ബ്ലോഗുകള്‍ അടിയന്തിരമായി തപ്പിയെടുത്തു വിശദവിവരങ്ങള്‍ ശേഖരിച്ചു.

എറണാകുളം  കച്ചേരിപ്പടിയിലുള്ള ഹോട്ടല്‍ മയുരാ പാര്‍ക്കിലാണ്  മീറ്റ് നടക്കുന്നത്. ജൂലൈ ഒന്‍പതിന് രാവിലെ പത്തു  മുതല്‍ വൈകിട്ട് മൂന്നു വരെയാണ് മീറ്റാനുള്ള സമയം.

പങ്കെടുക്കുന്നവര്‍  ഉടന്‍തന്നെ   പേര്  രജിസ്റ്റര്‍  ചെയ്യണമെന്നാണ് ഏവൂരാന്റെ കല്പന...

ഞാന്‍ എന്റെ പേര് രജിസ്റ്റര്‍ ചെയ്തു. അനന്തരം മീറ്റിനു പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

നേരത്തെ നടന്നിട്ടുള്ള പല മീറ്റുകളിലും പോകാന്‍ ഞാന്‍ ശ്രമിച്ചതാണ്. പക്ഷെ നടന്നില്ല. മുന്‍പ്  സൂചിപ്പിച്ചത് പോലെയുള്ള സാങ്കേതിക തടസ്സമാണ്‌   കാരണം.

എന്താണ്  ഈ "സാങ്കേതിക തടസ്സം"  എന്നു നിങ്ങള്‍ ചോദിച്ചേക്കാം.

പത്തു  പേരെ   ഒരുമിച്ചു കാണുമ്പോള്‍  അവരുടെ മുന്‍പില്‍ നില്‍ക്കാനും സംസാരിക്കാനുമുള്ള   ഒരു തടസ്സമാണ് അത്.   തടസ്സത്തിന്റെ കൂടെ "വിറയല്‍" എന്നൊരു  അസ്കിതയും  വരും.

എന്റെ കല്യാണത്തിന്റെ അന്നുമുതല്‍ തുടങ്ങിയതാണ്‌  ഈ സാങ്കേതിക തടസ്സം. 

അന്ന്  ഈ   തടസ്സം  മൂലം താലി കെട്ടാന്‍ പെട്ട പാട് എനിക്കെ അറിയാവൂ...

അപ്പോള്‍ പിന്നെ  ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തവരും വിശ്വവിഖ്യാതരുമായ   ബൂലോക  പുലികളുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ബോധക്കേട്  വരാന്‍ തന്നെ സാധ്യതയുണ്ട്.

പക്ഷെ എന്തു ചെയ്യാം? ഏവൂരാന്റെ ഭീഷണി.... !

ചാണ്ടപ്പന്‍, നന്ദപ്പന്‍, പോങ്ങപ്പന്‍ എന്നിവരുടെ മുഖം...!!

പോയേ പറ്റൂ...ഞാന്‍ പേടിയോടെ കലണ്ടറിലെ ദിവസങ്ങള്‍  എണ്ണിത്തുടങ്ങി. ..

തിങ്കള്‍... ചൊവ്വ...ബുധന്‍...വ്യാഴം ...വെള്ളി.

വെള്ളിയാഴ്ച   രാത്രിയില്‍ ഞാന്‍ ഒരു   സ്വപ്നം കണ്ടു.    ഏവൂരാന്‍  കയ്യില്‍   ഒരു വലിയ ചൂരലുമായി നില്‍ക്കുന്നു.

അദ്ദേഹത്തിന്റെ ഇടതു  ഭാഗത്ത്  ചാണ്ടപ്പന്‍.   വലതു ഭാഗത്ത്  നന്ദപ്പന്‍.

പോങ്ങപ്പനെ കാണാനില്ല. എവിടെപ്പോയി?

ഒരു വിധത്തില്‍ ഞാന്‍ നേരം വെളുപ്പിച്ചു.

അങ്ങനെ എന്റെ പേടിസ്വപ്നമായ ആ ദിവസം സമാഗതമായി...

രാവിലെ തന്നെ ഒരുങ്ങി. അടുത്തുള്ള ക്ഷേത്രത്തില്‍  പോയി തൊഴുതു.  ദേവിക്ക്  കാണിക്കയര്‍പ്പിച്ചു മുട്ടിപ്പായി പ്രാര്‍ഥിച്ചു.

ദേവീ  തടസ്സം വരല്ലേ... വിറയ്ക്കാതെ നോക്കണേ...

അഥവാ വിറച്ചാലും ബോധം കെടാതെ കാക്കണേ.

ഞാന്‍ പള്ളിമുക്കിലെത്തി...ഇനി  മയൂരാ പാര്‍ക്കിലേയ്ക്ക്  പോകാന്‍ ഏതു  ബസ്സില്‍ കേറണം?

കലൂരു  വഴി  പോകുന്ന   ഒരു ബസ്സു വന്നു.

"ചേട്ടാ ഇത് കച്ചേരിപ്പടി വഴിയാണോ?" ഞാന്‍ കണ്ടക്ടരോട്  ചോദിച്ചു...

അതേ കേറിക്കോ...

കച്ചേരിപ്പടി എത്തി...ഹോട്ടല്‍ മയൂരാ പാര്‍ക്കെവിടെ....ഞാന്‍ ചുറ്റും നോക്കി...

അല്പം മുന്‍പോട്ടു  നടന്നിട്ട്  അവിടെ  നിന്ന ഒരു ഓട്ടോ ഡ്രൈവറോട് ഞാന്‍ ചോദിച്ചു...

"ചേട്ടാ ഈ ഹോട്ടല്‍ മയൂരാ പാര്‍ക്ക്  എവിടെയാ" ?

"സോഡാക്കുപ്പി പോലത്തെ ഒരു കണ്ണട മുഖത്തു ഫിറ്റു ചെയ്തു വച്ചിട്ടും തനിക്കു കണ്ണു കണ്ടു  കൂടെ" എന്ന രീതിയില്‍ അയാളെന്നെ നോക്കി. എന്നിട്ട് പറഞ്ഞു.

"ദേ നേരെ മുന്‍പില്‍ കാണുന്നതാ മയൂരാ പാര്‍ക്ക് "

"ഭഗവാനെ ബ്ലോഗ്‌ പുലികളുടെ ആക്രമണത്തില്‍ പെടാതെ നോക്കണേ"  

ഞാന്‍ ഒരിക്കല്‍ കൂടി ഈശ്വരനെ മനസ്സില്‍ ധ്യാനിച്ചു..  പിന്നെ ഹോട്ടല്‍ മയൂരാ പാര്‍ക്കിലേയ്ക്ക്  കയറി.

"ഏറ്റവും മുകളിലാണ് മീറ്റ് സ്ഥലം. ലിഫ്റ്റില്‍ കയറിയാലോ".... ഞാന്‍ ആലോചിച്ചു..

വേണ്ടാ...അതിലെങ്ങാനും വല്ല പുലിയുമുണ്ടെങ്കില്‍ മീറ്റ് തുടങ്ങുന്നതിനു മുന്‍പ് തന്നെ  എനിക്ക് തടസ്സം വരും. ഞാന്‍ മുകളിലെയ്ക്കുള്ള പടികള്‍ സാവധാനം കയറി..

മീറ്റിനു  നിശ്ചയിച്ച സ്ഥലത്തോടടുത്തപ്പോള്‍ എനിക്ക് ചെറിയ തോതില്‍ വിറയല്‍  തുടങ്ങിയിട്ടുണ്ടോ എന്നു ഞാന്‍ സംശയിച്ചു.

 ഞാന്‍ അവസാനത്തെ പടിയും കടന്നു ഹാളിനു മുപിലുള്ള വരാന്തയിലേയ്ക്ക്  കാലെടുത്തു വച്ചു.!!

"എന്റമ്മോ"....ഞാന്‍ ഞെട്ടിപ്പോയി.....

വരാന്തയില്‍  രണ്ടു പുലികള്‍..!!!

കറുത്ത ടീ  ഷര്‍ട്ട്‌ ധരിച്ച ആറടി പൊക്കമുള്ള ഒരു സുമുഖന്‍ പുലിയും കൂടെ ചുവന്ന നിറത്തിലുള്ള കുപ്പായമിട്ട  മറ്റൊരു കുഞ്ഞന്‍ സുന്ദരന്‍ പുലിയും.....

ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും പോലെ...അല്ലെങ്കില്‍ ചാണ്ടിച്ചനെയും കുമാരനെയും പോലെ..

ബ്ലോഗര്‍ വനങ്ങളില്‍ എവിടെയെക്കൊയോ ഇരുന്നു ഗര്‍ജ്ജിച്ചിരുന്ന പ്രശസ്തരായ ആ ബ്ലോഗു പുലികളെ  ആദ്യമായി നേരിട്ടു കണ്ട ഞാന്‍ അമ്പരപ്പോടെ നോക്കി നിന്നു.

ഇതിനിടയില്‍ എന്നെ കണ്ട ആ രണ്ടു പുലികളും ഒരു മാത്ര എന്നെ സൂക്ഷിച്ചു നോക്കി...

പിന്നെ പതുക്കെ എന്നോടടുത്തു....

ഞാന്‍ വിറയലോടെ പരുങ്ങി നിന്നു...

(പുലികളാരും  ആക്രമിച്ചില്ലെങ്കില്‍ തുടരും...)

 

Wednesday, June 15, 2011

ഒരു പള്‍സര്‍ കുടുംബം.

ഞായറാഴ്ച രാവിലെ ഏകദേശം ആറിനും ഏഴിനും ഇടയിലാണ് ഞെട്ടിക്കുന്ന ആ സംഭവം നടന്നിരിക്കുന്നത്.

ഞാന്‍ ബാത്ത് റൂമില്‍ പോയ സമയത്താണ് സംഭവം നടന്നത് എന്നാണെന്റെ ഊഹം.

പക്ഷെ, പല്ലുതേപ്പും കുളിയും കഴിഞ്ഞു പാലു വാങ്ങാനായി മില്‍മ ബൂത്തിലെത്തിയപ്പോഴാണ് സംഭവം ഞാന്‍ അറിയുന്നത്‌.

എന്റെ പേഴ്സില്‍ ഉണ്ടായിരുന്ന അഞ്ചു രൂപയുടെ ഒരു കോയിന്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ആ സംഭവം..!

വെറുമൊരു അഞ്ചു രൂപ കോയിനല്ല. അല്‍ഫോന്‍സാമ്മയുടെ മുഖമുള്ള സ്വര്‍ണനിറമുള്ള കോയിന്‍ !

ആകെയുണ്ടായിരുന്ന ഇരുപത്തിയഞ്ച് രൂപയില്‍ ഇരുപതു രൂപാ മാത്രമേ ഇപ്പോള്‍ പേഴ്സിലുള്ളൂ.

എങ്ങിനെ ഞാന്‍ സഹിക്കും?

സ്വര്‍ണനിറമുള്ള കോയിന്‍ പോയ വഴിയെപ്പറ്റി നടത്തിയ കൂലങ്കഷമായ അന്വേഷണത്തിന്റെ ഭാഗമായി ഭാര്യ, മകന്‍, മകള്‍ എന്നിവരെ പ്രതിസ്ഥാനത്തു നിര്‍ത്തി കേസ് ചാര്‍ജു ചെയ്യുകയും അവരെ ഓരോരുത്തരായി വിളിച്ചു സവിസ്തരം ചോദ്യം ചെയ്യുകയും ചെയ്തു.


ഒടുവില്‍ ഗത്യന്തരമില്ലാതെ വന്ന ഭാര്യ എല്ലാം കണ്ടുകൊണ്ട് പാര്‍വതീസമേതനായി ഭിത്തിയില്‍ ഇരിക്കുന്ന പരമശിവനെ രൂക്ഷമായി ഒരു നോട്ടം നോക്കി. എന്നിട്ട് അദ്ദേഹത്തെ ഞെട്ടിച്ചു കൊണ്ട് ഒരു ചോദ്യം ചോദിച്ചു.

"എന്റെ മഹാദേവാ ഒരു അറുപിശുക്കനെ മാത്രമേ എന്റെ ഭര്‍ത്താവായി നിനക്ക് കിട്ടിയുള്ളോ? ഇങ്ങേരെക്കൊണ്ട് ഞാന്‍ തോറ്റു"

മഹാദേവന്‍ പെട്ടെന്ന് കണ്ണടച്ചു ധ്യാനനിരതനായി. പക്ഷെ പാര്‍വ്വതി ഗൂഡമായി ചിരിച്ചു.

ഭാര്യ ഓടിപ്പോയി മകളുടെ ചെറിയ സമ്പാദ്യക്കുടുക്ക എടുത്തു കൊണ്ടു വന്നിട്ട് അതില്‍ നിന്നും ഒരു അഞ്ചു രൂപ കോയിന്‍ എടുത്ത് എന്റെ നേരെ ഒരേറു വച്ച് തന്നു.

"ദേണ്ടെ കിടക്കുന്നു നിങ്ങളുടെ പൈസ. അതിന്റെ കളറുകണ്ടപ്പോള്‍ മോള്‍ എടുത്തു അവളുടെ കുടുക്കയില്‍ ഇട്ടതാ"


അതോടെ ഞാന്‍ ശ്രീശാന്തനാവുകയും സിറ്റൌട്ടില്‍ ചെന്നിരുന്നു പത്രപാരായണത്തില്‍ മുഴുകുകയും ചെയ്തു.


"ഹും എവിടെപ്പോയാലും പൈസ പൈസ പൈസ. ഇങ്ങനെയുണ്ടോ ഒരു പിശുക്ക്? ഒരു സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് എത്ര നാളായി പറയുന്നു? ഇങ്ങനെയുള്ള പിശുക്കന്റെ കൂടെ എങ്ങനെ വിശ്വസിച്ചു സിനിമയ്ക്ക് പോകും? എന്റെയൊരു വിധി"


അകത്തുനിന്നും ഭാര്യയുടെ ഉച്ചത്തിലുള്ള പതം പറച്ചില്‍.


ഒപ്പം അടുക്കളയില്‍ നിന്നും ഹാള്‍ വഴി സിറ്റൌട്ടിലേയ്ക്ക് ഉരുളക്കിഴങ്ങ്, തക്കാളി, വഴുതിനങ്ങാ, വെണ്ടക്കാ മുതലായ പച്ചക്കറി സാധനങ്ങള്‍ പറന്നു വരാന്‍ തുടങ്ങി. !


ഞാന്‍ ഇരുന്ന കസേര അല്പം മാറ്റിയിട്ടു. എന്നിട്ട് വീണ്ടും പത്ര പാരായണം തുടങ്ങി.


ഏതായാലും ഞായറാഴ്ച ഉച്ചയോടെ "സിനിമ പോലും കാണിക്കാന്‍ കൊണ്ടുപോകില്ല" എന്നുള്ള ഭാര്യയുടെ പരാതി മാറ്റാന്‍ ഞാന്‍ തീരുമാനിച്ച വിവരം ഒരു ദൂതന്‍ വഴി അവളെ അറിയിച്ചു.

മകളാണ് എനിക്ക് വേണ്ടി ആ കൃത്യം ചെയ്തത്.


അതോടെ തക്കാളിയുടേയും ഉരുളക്കിഴങ്ങിന്റേയും വരവു നിന്നു..മാത്രമല്ല സിറ്റൌട്ടില്‍ ചിതറിക്കിടന്ന സാധങ്ങള്‍ ഭാര്യ തന്നെ പെറുക്കിയെടുത്തു കൊണ്ടു പോവുകയും ചെയ്തു.


ഒരു മണിയോടെ സിനിമയ്ക്ക് പോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഒരുങ്ങാനായി ബെഡ് റൂമിലേയ്ക്ക് കയറിയ ഭാര്യ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തു വരാത്തതില്‍ ആശങ്കാകുലനായ ഞാന്‍ കതകില്‍ തട്ടി വിളിച്ചു. അല്പം കഴിഞ്ഞപ്പോള്‍ കതകു തുറന്നു ഭാര്യ പുറത്തു വന്നു.

"ദൈവമേ ഇവളെന്താ കണ്മഷിപ്പാത്രത്തില്‍ മറിഞ്ഞു വീണോ"

ഭാര്യയുടെ
മുഖം കണ്ട ഞാന്‍ അന്ധാളിച്ചുപോയി..


മകനും മകളും നേരത്തേ റെഡിയായി നില്‍ക്കുകയാണ്.

ഒരു ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിളാണ് എനിക്കുള്ളത്. അതിന്റെ ടാങ്കിന്റെ മുകളില്‍ മകളും അവളുടെ പിറകില്‍ ഞാനും എന്റെ പിറകില്‍ മകനും ഏറ്റവും പിറകില്‍ ഭാര്യയും കയറിയതോടെ പ്രസവിക്കാന്‍ പോകുന്ന പൂര്‍ണഗര്‍ഭിണിയുടെ പരുവത്തിലായ ബൈക്കിനെ സ്റ്റാര്‍ട്ട് ചെയ്യാനായി ഞാന്‍ സര്‍വ്വ ശക്തിയും സംഭരിച്ചു ഒരു ചവിട്ടു ചവിട്ടി.

പിറകില്‍ എന്തോ വീഴുന്ന ശബ്ദം...!!

"എന്റെ നടുവൊടിഞ്ഞേ"..ഭാര്യയുടെ കരച്ചില്‍.


പപ്പാ ...അമ്മ താഴെ വീണു"...മകന്റെ നിലവിളി.

"ഹോ പണ്ടാരം ....ഈ ബൈക്കില്‍ തന്നെ പോണോ..ഒരു ഓട്ടോറിക്ഷ വിളിക്ക് മനുഷ്യാ..."

മറിഞ്ഞു വീണ ഭാര്യ എഴുനേറ്റു വീണ്ടും തന്റെ ശരീരം ബൈക്കിന്റെ പിറകില്‍ ഉറപ്പിക്കാനായി ശ്രമിക്കുമ്പോള്‍ പറഞ്ഞു.

"എടീ.. ഓട്ടോറിക്ഷ വിളിച്ചാല്‍ ഹരിപ്പാട് വരെ പോയി തിരിച്ചുവരുമ്പോള്‍ നൂറു രൂപപോകും. ബൈക്കാവുമ്പോള്‍ അമ്പതുരൂപയുടെ പെട്രോള്‍ അടിച്ചാല്‍ മതി.
നീ കേറ്. പിടിച്ചിരുന്നോണം"

ഞാന്‍ വീണ്ടും ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു.
.
തനിക്കു സിനിമ കാണാന്‍ വല്യ താല്പര്യമില്ല എന്ന മട്ടില്‍ അതു പൊട്ടലും ചീറ്റമായി നിന്നതേയുള്ളൂ..


"എന്നാപ്പിന്നെ മറ്റേ ബൈക്കെടുക്കാം. അതാവുമ്പോള്‍ ഇതിനേക്കാള്‍ വലുതാ. ഭാര്യ ഐഡിയ പറഞ്ഞു.

ഹീറോ ഹോണ്ട കൂടാതെ മറ്റൊരു ബജാജ് പള്‍സര്‍ കൂടി വീട്ടിലുണ്ട്. പക്ഷെ അതിന്റെ ആര്‍ സി ബുക്കോ മറ്റു പേപ്പറുകളോ എന്റെ കയ്യിലില്ല. ഭാര്യയുടെ അനുജത്തിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ പോയപ്പോള്‍ കൊണ്ടു വച്ചിട്ട് പോയതാണ്. വല്ലപ്പോഴും പാലു മേടിക്കാനും മറ്റും പോകാനായി മാത്രമേ ഞാനത് ഉപയോഗിക്കാറുള്ളൂ.

"എടീ അതുമായി പോയാല്‍ വല്ല ഹൈവേ പോലീസുകാരും പിടിച്ചാലോ?" എനിക്ക് ചെറിയൊരു പേടി തോന്നി.

"പിന്നേ... നിങ്ങടെ ഒണക്ക ബൈക്ക് പിടിക്കാനല്ലേ അവര്‍ക്ക് നേരം"

എന്നോടും എന്റെ ബൈക്കിനോടുമുള്ള ഭാര്യയുടെ ബഹുമാനം വെളിവായതോടെ ഞാന്‍ പോയി പള്‍സര്‍ ബൈക്ക് എടുത്തു കൊണ്ടു വന്നു.

ഏതായാലും എന്റെ "പള്‍സര്‍ കുടുംബം" സിനിമാ കൊട്ടകയിലെയ്ക്ക് പുറപ്പെട്ടു. പുറപ്പെട്ടപ്പോള്‍ മുതല്‍ മോട്ടോര്‍ സൈക്കിളിനു എന്തോ ഒരു വൈക്ലബ്യം! അടക്കമില്ലാത്ത കുതിരയെ കൊണ്ടുപോകുന്ന കുതിരക്കാരനെപ്പോലെ പള്‍സറുമായി പഞ്ചായത്ത് വഴിയും പിന്നിട്ടു ഞാന്‍ ഹൈവേയില്‍ കയറി. ജങ്ങ്ഷനില്‍ എത്തിയപ്പോള്‍ അവിടെ ബൈക്കുകാരുടേയും കാറുകാരുടേയും നീണ്ട നിര!

എന്താണ് കാരണം എന്നറിയാനായി ഞാന്‍ അല്പം മുന്‍പോട്ടു പോയി നോക്കി. ഏറ്റവും മുന്‍പിലായി ഒരു പോലീസ് ജീപ്പും അതിന്റെ ബോണറ്റിന്റെ പുറത്തു കെട്ടിപ്പിടിച്ചതു പോലെ കിടന്നു കുറിപ്പെഴുതുന്ന ഒരു പോലീസുകാരനും അയ്യാളുടെ അടുത്ത്‌ വിനീത വിധേയരായി നില്ക്കുന്ന കുറെ ആളുകളേയും കണ്ടു. കൂടാതെ ഒരു പോലീസ്സുകാരന്‍ റോഡിന്റെ നടുക്കുതന്നെ കുറ്റിയടിച്ചതുപോലെ പോലെ നിന്നിട്ട് വരുന്ന വാഹനങ്ങള്‍ അരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യിക്കുന്നുമുണ്ട്.

സംഭവം
പോലീസ് ചെക്കിംഗ് ആണെന്ന് മനസ്സിലായപ്പോഴാണ്‌ എന്റെ ചട്ടിത്തലയ്ക്ക് പ്രൊട്ടെക്ഷന്‍ നല്‍കാനുള്ള ഹെല്‍മറ്റ് എന്ന രക്ഷാകവചമോ, ബൈക്കിന്റെ ആര്‍ സി ബുക്കോ എന്റെ കയ്യിലില്ല എന്ന നടുക്കുന്ന സത്യം ഞാനോര്‍ത്തത്.


ദൈവമേ ...ഒരു ബൈക്കില്‍ നാലു പേര്‍. കൂടാതെ ബൈക്കിന്റെ ബുക്കും പേപ്പറുമില്ല. !!
തിരിച്ചു
പോയാലോ...

പോകാം. പക്ഷെ സിനിമാ കാണാന്‍ ആഗ്രഹം മൂത്തിരിക്കുന്ന ഭാര്യയെ എങ്ങനെ സമാധാനിപ്പിക്കും? വീട്ടിലെത്തിയാലുടന്‍ അടുക്കളയില്‍ ബാക്കിയുള്ള ഉരുളക്കിഴങ്ങും തക്കാളിയും അവള്‍ പറപ്പിക്കാന്‍ തുടങ്ങില്ലേ?

പച്ചക്കറിക്കൊക്കെ എന്താ വില...?

പക്ഷെ ഞാനൊരു പട്ടാളക്കാരനാണ്. ഒരു പട്ടാളക്കാരന്‍ പ്രതികൂല പരിതസ്ഥിതികളെ തരണം ചെയ്തു മുമ്പോട്ടു പോകേണ്ടവനാണ്‌. കാശ്മീരില്‍ ഉഗ്രവാദികളുടെ മുമ്പില്‍ എത്രയോ തവണ ചങ്കും വിരിച്ചു നിന്നിട്ട് 'വച്ചോടാ വെടി' എന്ന് പറഞ്ഞിരിക്കുന്നു? (കര്‍ത്താവേ.. അന്നേരം അവരാരെങ്കിലും വെടി വെച്ചിരുന്നെങ്കില്‍.....?)


ഞാന്‍ മുറുകെ പിടിച്ചിരുന്നുകൊള്ളാന്‍ പള്‍സര്‍ കുടുംബത്തിനു സിഗ്നല്‍ കൊടുത്തു. എന്നിട്ട് ബൈക്ക് മുമ്പോട്ടെടുത്തു. ഞൊടിയിടയില്‍ ഒന്നും രണ്ടും മൂന്നും നാലും ഗിയറുകള്‍ മാറി മാറിയിട്ട് ആക്സിലേറ്റര്‍ മാക്സിമം കൊടുത്തപ്പോള്‍ ബൈക്ക് ഒരു വെടിയുണ്ട പോലെ മുമ്പോട്ടു കുതിച്ചു.


അപ്രതീക്ഷിതമായുള്ള എന്റെ വരവുകണ്ട് വിരണ്ടുപോയ പോലീസ്സുകാരന്‍ "എന്റമ്മോ" എന്നൊരു വിളിയോടെ റോഡിന്റെ ഒരു വശത്തേക്ക് ചാടി രക്ഷപ്പെട്ടു. പോലീസ് ജീപ്പ് നിന്ന സ്ഥലവും കടന്നു വിജയശ്രീലാളിതരായ "പള്‍സര്‍ കുടുംബം" സിനിമാ കൊട്ടകയോടടുത്തു.

അപ്പോഴാണ്‌ ഒരു പോലീസ്സ് ജീപ്പ് ചുവന്ന ലൈറ്റ് കത്തിച്ചു സൈറന്‍ മുഴക്കി പാഞ്ഞു വരുന്ന കാഴ്ച ഞാന്‍ കണ്ടത്.

കര്‍ത്തവ്യ
നിരതനായ ഒരു നിയമപാലകനെ പട്ടാപ്പകല്‍ കൊലപ്പെടുത്തുവാനായി കുടുംബ സമേതം ബൈക്കിലെത്തിയ ഭീകരനെ തൂക്കിയെടുക്കുവാന്‍ സകലവിധ സന്നാഹവുമായി പാഞ്ഞുവരുന്ന പോലീസുകാരെ കണ്ട ഞാന്‍ വിരണ്ടു പോയി...

അതോടെ ഇടതും വലതും നോക്കാതെ നേരെ കെ.എസ്‌. ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ ലാക്കാകി ബൈക്ക് പറപ്പിച്ചു.

പോലീസ് ജീപ്പ് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍
പിറകെ...

കെ എസ്‌ ആര്‍ ടി സി സിയും കടന്നു നീണ്ടു നിവര്‍ന്നു കിടക്കുന്ന നാഷണല്‍ ഹൈവേയില്‍ കൂടി കായംകുളം ലക്ഷ്യമാക്കിയായി എന്റെ പറക്കല്‍.

ബൈക്കിന്റെ ടാങ്കില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മകള്‍, എന്നെ കെട്ടിപ്പിടിച്ചു പേടിച്ചിരിക്കുന്ന മകന്‍, മകനെയും എന്നെയും കൂടെ വട്ടം പിടിച്ചു ഉച്ചത്തില്‍ നിലവിളിക്കുന്ന ഭാര്യ..

കരഞ്ഞുകൊണ്ട്‌ പറക്കുന്ന പള്‍സര്‍ കുടുംബം..!!!

ഞാനും പോലീസും കൂടി നടത്തുന്ന ബൈക്ക്-ജീപ്പ് റേസിംഗ് കണ്ട ഹരിപ്പാട് നിവാസികള്‍ കഥ എന്തെന്നറിയാതെ അന്തം വിട്ടു നോക്കി നിന്നു.!

പക്ഷെ കൂടുതല്‍
നേരം റേസിംഗ് ഫ്രീയായി കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായില്ല. അതിന് മുമ്പ് തന്നെ പോലീസ്സ് ജീപ്പ് എന്റെ മുമ്പില്‍ കയറി. ജീപ്പിനു പുറകിലിരിക്കുന്ന പോലീസ്സുകാര്‍ അവര്‍ക്ക് മാത്രം അവകാശപ്പെട്ട ചില വാക്കുകള്‍ ഉച്ചത്തില്‍ പ്രയോഗിക്കുന്നതിനൊപ്പം വണ്ടി റോഡിന്റെ അരികിലേയ്ക്ക് ഒതുക്കാനായി കൈകൊണ്ടു ആംഗ്യം കാണിക്കുന്നതു ഞാന്‍ കണ്ടു.

പോലീസ്സ് ജീപ്പ് മുമ്പില്‍ കയറിയ നിലയ്ക്ക് ഇനി വന്നവഴി തന്നെ തിരിച്ചു വിടുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് മനസ്സിലായ ഞാന്‍ അതിനുള്ള ചാന്‍സ് ഉണ്ടോ എന്നറിയാനായി തിരിഞ്ഞു നോക്കി.

അപ്പോഴതാ
ഒന്നിനുപുറകില്‍ വേറൊന്ന് എന്ന രീതിയില്‍ രണ്ടു പോലീസ് വണ്ടികള്‍ കൂടി പാഞ്ഞു വരുന്നു...!!

അതോടെ സംഭവം ഗുരുതരമായി എന്നും, ഞാന്‍ വണ്ടിയിടിക്കാന്‍ ശ്രമിച്ച പോലീസുകാരനു കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട് എന്നും എനിക്ക് മനസ്സിലായി. മറ്റു മാര്‍ഗങ്ങളൊന്നും തലമണ്ടയില്‍ ഉദിക്കാത്തതിനാല്‍ സിനിമാ കാണാന്‍ തോന്നിയ നിമിഷത്തെ മനസ്സാ ശപിച്ചു കൊണ്ടു കീഴടങ്ങാനായി ഞാന്‍ തയ്യാറായി. ഞാന്‍ ബൈക്ക് റോഡരികില്‍ നിറുത്തി.

പിറകില്‍ ഇരുന്ന ഭാര്യ പെട്ടെന്ന് താഴെയിറങ്ങി. എന്നിട്ട് പേടിയോടെ പോലീസ്സ് ജീപ്പുകളെ നോക്കി..

പക്ഷെ എന്നെ ഗൌനിക്കാതെ പോലീസ്സ് ജീപ്പുകള്‍ നിറുത്താതെ പാഞ്ഞു പോകുന്നത് കണ്ടപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി..

ഞാന്‍ വണ്ടി ഒതുക്കിയ വിവരം പോലീസ്സ് ജീപ്പിന്റെ ഡ്രൈവര്‍ കണ്ടില്ല എന്നുണ്ടോ?

അതോ
സ്പീട് കൂടുതല്‍ ആയതിന്റെ പേരില്‍ പോലീസ് വണ്ടിക്കു ബ്രേക്ക് കിട്ടാതെ പോയതാണോ?

പെട്ടെന്നാണ് ആ പോലീസ് ജീപ്പിനു പിറകെ പോകുന്ന കാറും അതിന്റെ നമ്പരും ഞാന്‍ കണ്ടത്...

അതില്‍ "കേരള സ്റ്റേറ്റ് - 1" എന്നു എഴുതിയിരുന്നു.

അതോടെ എന്റെ ശ്വാസം നേരെ വീണു..

ഞാന്‍ ബൈക്ക് തിരിച്ചു. അതില്‍ പള്‍സര്‍ കുടുംബത്തെ കയറ്റി.

പിന്നെ "ബഹുദൂരം" പിന്നിലുള്ള സിനിമാ കൊട്ടക ലക്ഷ്യമാക്കി "അതിവേഗം" പാഞ്ഞു..!!


Tuesday, March 15, 2011

മദമിളകിയ കൊമ്പനാന

ഇര വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു വലിഞ്ഞു നീങ്ങുകയാണ് കേരളാ സര്‍ക്കാര്‍ വക ആനവണ്ടി. അതിന്റെ സൈഡ് സീറ്റില്‍ കഴുത്തു പിരിച്ച കോഴിയെപ്പോലെ ചാരിയിരുന്നു മയങ്ങിയ ഞാന്‍ എന്റെ തൊട്ടടുത്തു നിന്നും അതിഭയങ്കരമായ ശബ്ദത്തില്‍ ഒരു ചെണ്ട മേളം ഉയര്‍ന്നത് കേട്ട് ഞെട്ടിപ്പോയി.


"പണ്ടാരമടങ്ങാന്‍ ഇവനൊക്കെ മൊബൈലില്‍ ഒരു നല്ല റിംഗ് ടോണ്‍ ഇട്ടുകൂടെ? വെറുതെ മനുഷ്യരെ പേടിപ്പിക്കാന്‍ നടക്കുന്നു!!" എന്നൊക്കെയുള്ള അര്‍ഥത്തില്‍ സഹയാത്രികനു നേരെ രൂക്ഷമായി ഒരു നോട്ടമയച്ചിട്ടു ഞാന്‍ വീണ്ടും എന്റെ കുംഭകര്‍ണ്ണ സേവ തുടങ്ങി.

എന്ത് ... ആന വിരണ്ടെന്നോ...എവിടെ?"

സഹയാത്രികന്‍ തന്റെ മൊബൈലിലൂടെ ഉച്ചത്തില്‍ ചോദിക്കുന്നത് കേട്ട ഞാനും ഒരുമാത്ര വിരണ്ടു പോയി.


"ശെടാ ഇങ്ങേര്‍ എന്നെ പേടിപ്പിക്കാനായി മാത്രം വന്നിരിക്കുകയാണോ? മനസമാധാനത്തോടെ ഒന്നു മയങ്ങാനും സമ്മതിക്കില്ലേ?" ഞാന്‍ ചിന്തിച്ചു. എന്നിട്ട് അയാളുടെ സംസാരം ശ്രദ്ധിച്ചു.


"അയ്യോ... ശിവ ക്ഷേത്രത്തില്‍ പറയെടുക്കാന്‍ വന്ന ആനയാണോ? തിരുമേനിയെ കുലുക്കി താഴെയിട്ടു കുത്തിയെന്നോ? ദൈവമേ?"


അതോടെ എന്റെ ഉറക്കം പമ്പ കടന്നു. സംഭവം എവിടെ എന്നറിയാനായി ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ ശ്രദ്ധിച്ചു. അയാളാകട്ടെ കൂടുതല്‍ ഒന്നും പറയാതെ അപ്പുറത്തു നിന്നുള്ള സംസാരം മുക്കിയും മൂളിയും കേട്ടു കൊണ്ടിരുന്നു.


ഹോ... ഇപ്പോള്‍ പത്രമെടുത്താല്‍ ആന ഇടഞ്ഞതും ആനയ്ക്ക് മദമിളകി പാപ്പാനെ കുത്തിക്കൊന്ന വിവരവും മാത്രമേ വായിക്കനുള്ളൂ. കഴിഞ്ഞ ദിവസമാണ് ഹരിപ്പാട്ടുള്ള ഒരു ക്ഷേത്രത്തില്‍ ഉത്സവ എഴുന്നുള്ളത്തിനിടയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിയത്. ഭാഗ്യത്തിന് അയാള്‍ ഉരുണ്ടു മാറി രക്ഷപ്പെട്ടു.


ഏതായാലും സംഭവത്തിന്റെ നിജസ്ഥിതി അറിയാനുള്ള എന്റെ ആകാംഷയ്ക്ക് ഫലപ്രാപ്തി വരുന്നതിനു മുന്‍പ് വണ്ടി എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പിലെത്തി. ഞാന്‍ തിടുക്കത്തില്‍ ബാഗുമെടുത്ത് വണ്ടിയില്‍ നിന്നിറങ്ങി.


ഹോ എന്നാലും അതൊരു ഭയങ്കര അതിശയമായിപ്പോയി. മഹാദേവന്‍ രക്ഷിച്ചതാണെന്നു പറ. അല്ലെങ്കില്‍ തിരുമേനി രക്ഷപ്പെടുമോ?"


"ബേക്കറിക്കാരന്‍ പപ്പനാവന്‍ ചേട്ടന്‍ ഞാന്‍ ഓര്‍ഡര്‍ കൊടുത്ത ഹലുവയും നെയ്യപ്പവും കടലാസില്‍ പൊതിഞ്ഞു കൊണ്ട് അടുത്തു നിന്ന് ബീഡി വലിച്ചു കൊണ്ടിരുന്ന ചെത്തുകാരന്‍ സോമനോട് പറയുന്നത് കേട്ടപ്പോള്‍ സംഭവം നടന്നതു തന്നെയാണെന്ന് എനിക്ക് മനസ്സിലായി.


"നാലു തെങ്ങ് കുത്തി മറിച്ചു..ഒരു വീടിന്റെ മതിലും തകര്‍ത്തു....ആന ഇപ്പോഴും ഓട്ടം നിറുത്തിയില്ലെന്നാ അറിഞ്ഞത്".. ചെത്തുകാരന്‍ സോമന്‍ തനിക്കറിയാവുന്ന വിവരം പറഞ്ഞു...


"മയക്കു വെടിക്കാര്‍ ഇതുവരെ വന്നിട്ടില്ലത്രേ..എന്തായാലും ഞാന്‍ കട അടക്കാന്‍ പോവാ. എപ്പോഴാ ആന ഇതിലെ വരുന്നതെന്ന് ആര്‍ക്കറിയാം". പപ്പനാവന്‍ ചേട്ടന്‍ എന്റെ കയ്യില്‍ നിന്നും പൈസാ പെട്ടെന്ന് വാങ്ങിയിട്ട് കട അടയ്ക്കാന്‍ തുടങ്ങി.



ദൈവമേ ഇവിടെ അടുത്തെങ്ങാനുമാണോ ആന വിരണ്ടത്? ഞാന്‍ പേടിയോടെ ഓര്‍ത്തു. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. ഏതായാലും പെട്ടെന്ന് വീട്ടിലെത്താം. ഞാന്‍ പൊതി ബാഗിനുള്ളില്‍ വച്ചിട്ട് തിടുക്കത്തില്‍ വീട്ടിലേയ്ക്ക് നടന്നു


ഹൈവേയില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാട്ടു മാറിയാണ് എന്റെ വീട്. പഞ്ചായത്ത് വഴിയിലൂടെ അര കിലോമീറ്റര്‍ നടന്നു കഴിയുമ്പോള്‍ ഒരു ദേവീ ക്ഷേത്രമുണ്ട്. ക്ഷേത്രത്തിന്റെ വലതു വശത്തുകൂടി അല്‍പ്പം നടക്കുമ്പോള്‍ കാട് പിടിച്ചു കിടക്കുന്ന കുറച്ചു സ്ഥലമുണ്ട്. അവിടെ വഴി വിളക്കുകള്‍ ഇല്ല. അല്പം അകലെ താമസിക്കുന്ന സിമന്റു കച്ചവടക്കാരന്‍ അന്ത്രുമാന്‍ ഹാജിയുടെ മതിലു കെട്ടിയ വലിയ വീട്ടില്‍ നിന്നുള്ള വെളിച്ചം മാത്രമാണ് യാത്രക്കാര്‍ക്ക് രാത്രിയില്‍ ആ വഴി നടക്കാന്‍ അല്പമെങ്കിലും സഹായമാകുന്നത്.


ഞാന്‍ കാലുകള്‍ നീട്ടി വച്ച് നടന്നു. ദേവീ ക്ഷേത്രം കഴിഞ്ഞു. ഇരുട്ട വീണു കിടക്കുന്ന വഴിയിലൂടെ മൊബൈലിലെ ലൈറ്റ് ഓണ്‍ ചെയ്തു പിടിച്ചു കൊണ്ടു മതിലു കെട്ടിയ വീടും കഴിഞ്ഞു മുന്‍പോട്ട് നടക്കുമ്പോഴാണ് വഴിയുടെ ഇടതു വശത്തു നിന്നും എന്തോ ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ടത്.


ഞാന്‍ നടത്തം പെട്ടെന്ന് നിറുത്തി. എന്നിട്ട് കൈതക്കാടുകള്‍ നിറഞ്ഞു നില്‍ക്കുന്ന പറമ്പിലെ ഇരുട്ടിലേയ്ക്കു സൂക്ഷിച്ചു നോക്കി.

അയ്യോ....


ആ കാഴ്ച കണ്ട ഞാന്‍ അറിയാതെ നിലവിളിച്ചു പോയി...കൈതക്കാടുകളുടെ നടുവില്‍ നില്‍ക്കുകയാണ് ഒരു കൊമ്പനാന. !!.


ഇരുട്ട് കട്ട പിടിച്ചതു പോലെയുള്ള ശരീരം. മുറം പോലെ വിടര്‍ന്ന ചെവികള്‍..തെളിഞ്ഞു മിന്നുന്ന മുഴുത്ത കൊമ്പുകള്‍. തല കുലുക്കി, തുമ്പിക്കൈ കൊണ്ടു കൈതകളെ വലിച്ചു പറിച്ചു അമ്മാനമാടുകയാണ് ആ ഭീകര രൂപി.

ഞാന്‍ നില്കുന്നിടത്തു നിന്നും വെറും പത്തടി ദൂരത്തിലാണ് അവന്റെ നില്‍പ്പ്.


രണ്ടടി മുന്‍പോട്ടെടുത്തു തുമ്പിക്കൈ നീട്ടിയാല്‍ എന്നെ പിടിക്കാന്‍ പറ്റുന്ന അകലം മാത്രം.!!


എന്റെ സാമീപ്യം മനസ്സിലാക്കിയിട്ടാണെന്ന് തോന്നുന്നു അവനൊന്നു ചിന്നം വിളിച്ചു. കയ്യിരുന്ന ഓല മടല്‍ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. മുന്‍കാലുകളില്‍ ഒരെണ്ണം ഉയര്‍ത്തി മുന്‍പോട്ട് ആഞ്ഞു കൊണ്ട് തുമ്പിക്കൈ വീശി.


അത് കണ്ട ഞാന്‍ പൂക്കുല പോലെ വിറച്ചു. ഹൃദയം പെരുമ്പറ കൊട്ടി...മരണം മദയാനയുടെ രൂപത്തില്‍ എന്റെ തൊട്ടു മുന്‍പില്‍.

എങ്ങിനെ രക്ഷപ്പെടും?

വിറളി പിടിച്ച ആനയാണ് മുന്‍പില്‍ നില്‍ക്കുന്നത്.

പറയെടുപ്പിനിടയില്‍ തിരുമേനിയെ കുലുക്കി വീഴ്ത്തി കുത്തിയ കൊമ്പന്‍ ...

നാട്ടുകാരെ മുഴുവന്‍ ഭയത്തിന്റെ മുള്‍മുനയില്‍ നിറുത്തിയവന്‍...

മഹാദേവാ...രക്ഷിക്കണേ ....

പിന്നെ കൂടുതല്‍ ആലോചിച്ചില്ല. കയ്യില്ലിരുന്ന ബാഗ് ഞാന്‍ ആനയുടെ നേരെ വലിച്ചെറിഞ്ഞു. ഒപ്പം നേരെ പിറകോട്ടു തിരിഞ്ഞ്‌ അല്‍പ്പം ഓടിയിട്ട് അടുത്തുള്ള വലിയ വീടിന്റെ മതിലിന്റെ മുകളിലൂടെ ഒരു കരണം മറിച്ചില്‍....

പട്ടാളത്തില്‍ ട്രെയിനിംഗ് ചെയ്തതിന്റെ ഗുണം...

മതിന്റെ ഉള്ളില്‍ വിരിച്ചിരുന്ന മണലില്‍ നടുവും തല്ലി വീണ എന്റെ ജീന്‍സില്‍ പെട്ടെന്നൊരു പിടുത്തം വീണു.

ദൈവമേ... ആരാണ് എന്നെ പിറകോട്ടു വലിക്കുന്നത്?.... ഞാന്‍ തിരിഞ്ഞു നോക്കി.

എന്റമ്മോ...


കടിയന്‍ പട്ടിയുടെ മുന്‍പിലാണല്ലോ വീണിരിക്കുന്നത്?

കമിഴ്ന്നു കിടക്കുന്ന എന്റെ ജീന്‍സിന്റെ പോക്കറ്റിലാണ് നായുടെ പിടുത്തം..അതില്‍ നിന്നും രക്ഷപ്പെടാനായി ഗാട്ടാ ഗുസ്തിക്കാരനെപ്പോലെ മണലിലൂടെ മുട്ടുകാലില്‍ ഇഴയുകയാണ് ഞാന്‍. ജീന്‍സിന്റെ പുറകില്‍ പിടുത്തമിട്ട നായയാണെങ്കില്‍ സര്‍വ്വ ശക്തിയുമെടുത്ത് എന്നെ പുറകോട്ടു വലിക്കുകയാണ് .

നായുടെ കുരയും എന്റെ നിലവിളിയും കേട്ട വീട്ടുകാര്‍ ഓടിവന്നു...എന്റെ ജീന്‍സില്‍ കടിച്ചു തൂങ്ങികിടക്കുന്ന പട്ടിയെ അന്ത്രുമാന്‍ ഹാജി ഒരു വിധത്തില്‍ വിടുവിച്ചു കൂട്ടില്‍ കയറ്റി അടച്ചു.

പട്ടിയുടെ വലിയില്‍ പകുതി ഊര്‍ന്നു പോയ ജീന്‍സ് ബദ്ധപ്പെട്ടു വലിച്ചു കയറ്റുന്ന എന്നെ കണ്ട അന്ത്രുമാന്‍ ഹാജിയുടെ സഹധര്‍മ്മിണി നബീസുമ്മയും അവരുടെ ഏകമകള്‍ പാവാട പ്രായക്കാരി സീനത്തും കണ്ണുകള്‍ പൊത്തി.


അന്ത്രുമാന്‍ ഹാജിയാകട്ടെ എന്നേയും പൂട്ടിക്കിടക്കുന്ന ഗേറ്റിനെയും സംശയത്തോടെ മാറി മാറി നോക്കുന്നത് കണ്ട ഞാന്‍ വിക്കി വിക്കി പറഞ്ഞു.

"അതു പിന്നെ...വിരണ്ട ആനയെ കണ്ടപ്പോള്‍ പേടിച്ചു മതിലിനു മുകളിലൂടെ അറിയാതെ ചാടിപ്പോയതാ"


"വിരണ്ട ആനയോ? എവിടെ ?"അന്ത്രുമാന്‍ ഹാജിയും ഞെട്ടി.

"ഈ മതിലിനു വെളിയില്‍...റോഡില് ..." ഞാന്‍ പറഞ്ഞു.

ഹഹഹ...ഹാ ..... അന്ത്രുമാന്‍ ഹാജി ഉറക്കെ ചിരിച്ചു.

"അതു വിരണ്ട ആനയൊന്നുമല്ല...ദേവീ ക്ഷേത്രത്തില്‍ പറയെടുക്കാന്‍ വന്ന ആനയാ...പറ എടുപ്പിനുള്ള സമയം കഴിഞ്ഞതു കൊണ്ടു ഓനെ ഇബിടെ തളച്ചതാ"

"ങേ...അപ്പോള്‍ ആന വിരണ്ടു എന്നു പറയുന്നത് കേട്ടല്ലോ...?"

ഞാന്‍ ചമ്മല്‍ മറയ്ക്കാന്‍ പാടുപെട്ടു കൊണ്ടു ചോദിച്ചു....

"അതു ശരിയാ.. പക്ഷെങ്കി അതിനെ എപ്പോഴേ തളച്ചു...മാത്രമല്ല അതു നടന്നതു ഇബിടല്ല.... കായംകുളത്തിനടുത്താ..."

അന്ത്രുമാന്‍ ഹാജി പിന്നെയും ചിരിച്ചു...കൂടെ നിന്ന നബീസുമ്മയും അവരുടെ ഏക മകള്‍ സീനത്തും അടക്കിച്ചിരിച്ചു.

പക്ഷെ എനിക്ക് മാത്രം ചിരി വന്നില്ല. കാരണം ആനയുടെ നേരെ വലിച്ചെറിഞ്ഞ എന്റെ ബാഗിനെപ്പറ്റി ചിന്തിക്കുകയായിരുന്നു ഞാന്‍ .