Thursday, December 4, 2008

വീരമണി ഫ്രം വീരസ്വര്‍ഗം പറയുന്നതെന്തെന്നാല്‍.. ..

മാന്യരേ ഞാന്‍ വീര സ്വര്‍ഗത്തില്‍ നിന്നും വീരമണി എഴുതുന്നു. ഭൂമിയില്‍ നിന്നും പോന്നിട്ട് ഒരാഴ്ച ആയെങ്കിലും ഇന്നലെയാണ് ഇവിടെ എത്താന്‍ സാധിച്ചത്. ഭൂമിയിലെ കര്‍മങ്ങള്‍ ഒന്നും ശരിയായ രീതിയില്‍ നടത്താതതിനാല്‍ വീര സ്വര്‍ഗത്തിലേക്കുള്ള വിസ കിട്ടാന്‍ അല്പം താമസിച്ചു. കഴിഞ്ഞ ആഴ്ച ബോംബെയില്‍ നിന്നാണ് ഞാന്‍ ഇങ്ങോട്ട് വന്നത്. എന്നെ കൊണ്ടുപോരാനായി വന്ന വീര സ്വര്‍ഗത്തിന്റെ സ്ഥിരം വണ്ടിയായ പോത്തന്‍സ് ട്രാവല്‍സില്‍ മുംബെയില്‍ നിന്നും കയറിയ എന്നെ വീര സ്വര്‍ഗത്തിന്റെ മെയിന്‍ ഗേറ്റില്‍ ഇറങ്ങിയ ഉടനെ വീര സ്വര്‍ഗം കാവല്‍ക്കാര്‍ 'നടയടി' അടിച്ച് എതിരേറ്റു. ഞാന്‍ മുംബെയില്‍ നിന്നാണ് വരുന്നതു എന്നറിഞ്ഞ അവര്‍ വീര സ്വര്‍ഗത്തിന്റെ ഓണര്‍ ആയ ശ്രീമാന്‍ കാലന്‍ സിങ്ങിനെ വിവരമറിയിക്കുകയും മേല്‍പടിയാന്‍ തന്‍റെ ഒന്നാം നമ്പര്‍ പോത്ത് കാറില്‍ മെയിന്‍ ഗേറ്റ് വരെ വന്നു എന്നെ സ്വീകരിക്കുകയുമുണ്ടായി.

ഇവിടെ എനിക്ക് വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. എല്ലാര്‍ക്കും അറിയേണ്ടത് എങ്ങനെയാണു ഞാന്‍ ഉഗ്ര വാദികളുമായി ഏറ്റുമുട്ടിയത്, എത്ര പേരെ കാലപുരിയിലേക്ക് പാക്ക് ചെയ്തു, ഉഗ്രവാദികളെല്ലാം പാകിസ്താന്‍കാര് തന്നെയാണോ എന്നൊക്കെയാണ്. കഴിഞ്ഞ കാര്‍ഗില്‍ യുദ്ധ സമയത്ത് വീര സ്വര്‍ഗം പൂകിയ കുറേപ്പേരെ ഞാനിവിടെ കണ്ടു മുട്ടുകയുണ്ടായി. അതില്‍ കുറച്ചു പേരെ എനിക്ക് നേരത്തെ അറിയാമായിരുന്നു. അവരൊക്കെ പഴയതിലും തടിച്ചിട്ടുണ്ട് കേട്ടോ. വീര സ്വര്‍ഗത്തില്‍ ഭക്ഷണമൊക്കെ അടിപൊളിയാണത്രെ!

ഏതായാലും ഞാന്‍ എനിക്ക് കിട്ടിയ മുറിയില്‍ എത്തി. ഒരു കുളിയൊക്കെ പാസാക്കി. എന്നിട്ട് അല്പം സ്പ്രേ ഒക്കെ അടിച്ച് കുട്ടപ്പനായി. അപ്പോഴാണ്‌ അവിടെ കിടന്ന ഒരു ഹെവന്‍ ടൈംസ് പത്രം ഞാന്‍ കണ്ടത്. അതിന്റെ മുന്‍ പേജില്‍ തന്നെ എന്റെ ഒരു ഫോട്ടോ കണ്ട ഞാന്‍ അന്തം വിട്ടു പോയി! അതിറെ അടിയില്‍ എഴുതിയിരിക്കുന്നു " വീരമണിക്ക് ജന്മ നാടിന്‍റെ പ്രണാമം"അത് കണ്ട എന്റെ ബോഡിയിലെ സകല രോമവും എ കെ 47 തോക്കിന്റെ ബാരെല്‍ പോലെ എഴുനേറ്റു നിന്നു.

ഞാന്‍ ടി വി ഓണ്‍ ചെയ്തു. അപ്പോഴതാ കാലന്‍സ്നെറ്റിലെ ന്യൂസ് ചാനെലില്‍ എന്റെ കാര്യം സംസാരിക്കുന്നു. അഞ്ചാറു പേര്‍ അവിടെയും ഇവിടെയും ഒക്കെ ഇരുന്നു സംസാരിക്കുകയാണ്. അതിനിടയില്‍ ആരോ പട്ടിയെന്നോ പൂച്ചയെന്നോ ഒക്കെ പറയുന്നു. എന്റെ കാര്യത്തിനിടയില്‍ ഈ പട്ടിയും പൂച്ചയും എവിടെ നിന്നു വന്നു. വീട്ടില്‍ ഞാനൊരു നാടന്‍ പട്ടിയെ വളര്‍ത്തിയിരുന്നു. ഇടയ്ക്കെപ്പോഴോ അതിനെ കാണാതെ പോയി. ഞാന്‍ കുറെ അന്വേഷിച്ചു. ഒടുവില്‍ എന്റെ പട്ടി വീടിനടുത്തുള്ള പയസ് ഒമ്പത് എന്ന വീട്ടിലെ പെണ്‍ പട്ടിയുമായി എന്തോ ഗുലുമാല്‍ ഒപ്പിക്കുന്നത് ഞാന്‍ കണ്ടു. കൂടെ വേറെ ഒരു പട്ടിയും ഉണ്ടായിരുന്നു. അതോടെ ഞാന്‍ ആ അന്വേഷണം അവസാനിപ്പിച്ചതാണ്. ആ പട്ടിയങ്ങാനും തിരിച്ചു വന്നോ? അതാണോ ഇവര്‍ പറയുന്നതു?

കുറച്ചു കഴിഞ്ഞപ്പോള്‍ അതാ ഭൂമിയിലെ ഒരു ലൈവ് സീന്‍ കാണിക്കുന്നു. അതില്‍ പ്രതിപക്ഷ നേതാവാണ്‌ കാണുന്നത്. രാജി വച്ചേ പറ്റൂ ...അദ്ദേഹം ഊന്നി ഊന്നി പറയുകയാണ്‌. ആര് രാജി വയ്കാനാണ് ഈ പറയുന്നതു. എവിടെയാണ് കുഴപ്പം ? എനിക്കൊന്നും മനസ്സിലാകുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അതാ ആരാധ്യനായ മുഖ്യമന്ത്രി വരുന്നു. അദ്ദേഹം എന്താണ് ഊന്നി പറയുന്നതറിയാന്‍ ഞാന്‍ കാതോര്‍ത്തു. അദ്ദേഹം പറയുന്നു. "വളരെ വ്യക്കുതമായി പറയുകയാണെങ്കില്‍.... ...................... ക്ഷമ ചോദിക്കുന്ന പ്രശ്നമില്ല." ആരോടാണ് അദ്ദേഹം ക്ഷമ ചോദിക്കേണ്ടത്‌?? എന്താണ് പ്രശ്നം?

പെട്ടെന്ന് ടി വി യിലെ സീന്‍ മാറുന്നു. എന്‍റെ വീടാണല്ലോ അത്? അച്ഛനല്ലേ ആ കാണുന്നത്? അദ്ദേഹത്തിന് ഇതെന്തു പറ്റി? വീടിനു പുറത്തു കൂടി വെരുക് പോലെ നടക്കുകയാണല്ലോ? കൂടെ ആരൊക്കെയോ ഉണ്ട്. അദ്ദേഹവും 'പട്ടി പട്ടി' എന്നൊക്കെ പറയുന്നുണ്ടല്ലോ? അപ്പോള്‍ പ്രശ്നം എന്‍റെ വീട്ടില്‍ തന്നെയാണ്. എങ്ങനെ അറിയും?എന്റെ മൊബയിലില്‍ റേഞ്ചും കിട്ടുന്നില്ല. തന്നെയുമല്ല റോമിങ്ങിലാണ് താനും.

ഞാന്‍ ചാനെല്‍ മാറ്റി. ഒരു പെണ്‍ കൊച്ചു വില്ല് പോലെ വളഞ്ഞു നിന്നു ഘോര ഘോരം സംസാരിക്കുന്നു. ഹിന്ദിയിലാണ് സംസാരം. ഞാന്‍ ശ്രദ്ധിച്ചു. അത് ശരി. അപ്പോള്‍ അതാണ്‌ കാര്യം അല്ലെ? പ്രിയ നേതാക്കളെ എന്തിനാണ് നിങ്ങള്‍ ഈ നാടകം കളിക്കുന്നത്? നിങ്ങള്‍ പരസ്പരം കുറ്റം പറഞ്ഞു കൊണ്ടിരുന്നപ്പോഴല്ലേ ലവന്മ്മാര്‍ പുറകിലൂടെ വന്നു പണി പറ്റിച്ചത്.? ജനത്തെ സംരക്ഷിക്കേണ്ട ചുമതല നിങ്ങള്‍ മറന്നില്ലേ? അവസാനം അതിന് എന്നെപ്പോലെയുള്ള വീര മണികള്‍ ഡല്‍ഹിയില്‍ നിന്നും വരേണ്ടി വന്നില്ലേ? ആ ജോലിയും ഭംഗിയായി തീര്‍ത്തിട്ടാണ് ഞാന്‍ വീര സ്വര്‍ഗത്തിലേക്ക് പോന്നത്.

ആയതിനാല്‍ എന്നെ ഇനിയെന്കിലും വെറുതെ വിടുക. ഞാനിവിടെ സമാധാനമായി കഴിഞ്ഞോട്ടെ. നിങള്‍ ക്ഷമ പറയുകയോ പറയാതിരിക്കുകയോ ചെതോളൂ. പക്ഷെ എന്റെയും എന്റെ നാട്ടിലെ ജനങ്ങളുടെയും ക്ഷമയെ പരീക്ഷിക്കരുത് ..പ്ലീസ്

Thursday, November 13, 2008

ട്വന്റി 20യും ഒരു സ്ത്രീ പീഡനവും

ട്വന്റി 20 എന്നൊരു സിനിമ തിരോന്തോരത്ത് രണ്ടു മൂന്നു കൊട്ടകകളില്‍ കളിക്കുന്നു എന്ന വിവരം വളരെ വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്നും എനിക്ക് ലഭിക്കുകയുണ്ടായി. മലയാളത്തിലെ സകല കലാ വല്ലഭന്മാരും വല്ലഭകളും അഭിനയിക്കുന്ന സിനിമ!മമ്മൂട്ടിയുടെ കലക്കന്‍ കോടതി ഡയലോഗും മോഹന്‍ലാലിന്റെ മീശ പിരിയും പിന്നെ മേമ്പൊടിയായി സുരേഷ് ഗോപിയുടെ ഷിറ്റും ചേര്‍ത്ത് ച്യവനപ്രാശത്തിന്റെ പ്രിസ്ക്രിപ്ഷന്‍ പോലെയാണ് ആ സിനിമയുടെ തിരക്കഥ! എല്ലാം കൂടി കേട്ടപ്പോള്‍ സിനിമ കണ്ടേ പറ്റൂ എന്നെനിക്കു തോന്നി. പക്ഷെ ഒറ്റയ്ക്ക് പോകാന്‍ ഒരു വിഷമം. കുരുക്ഷേത്ര കാണാന്‍ പോയ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അതുപോലെ വല്ല എടാകൂടത്തിലും പോയി ചാടിയാലോ എന്നൊരു ഭയം.

കൂട്ടുകാരനും തിരോന്തോരം നിവാസിയുമായ രാജേന്ദ്രന്‍ ചെട്ടിയാരോട് ഞാന്‍ കാര്യം പറഞ്ഞു. ചെലവ് മുഴുവന്‍ വഹിക്കാം എന്നുണ്ടെങ്കില്‍ എന്‍റെ കൂടെ സിനിമയ്ക്ക് വരാമെന്ന് ചെട്ടിയാര്‍ സമ്മതിച്ചു. അവസാനം ട്വന്റി ട്വെന്റിയുടെ ചെലവ് ഫിഫ്ടി ഫിഫ്ടി ആയി വീതിക്കാം എന്ന തീരുമാനത്തില്‍ ഞാനും ചെട്ടിയാരും ക്യാമ്പില്‍ നിന്നും പുറത്തു ചാടി തിരോന്തോരത്തെക്ക് വിട്ടു.

അവിടെ എത്തിയപ്പോള്‍ വലിയ ഒരു ക്യുവാണു ഞങള്‍ കണ്ടത്. ക്യുവില്‍ നിന്നു മടുത്തിട്ടാണെന്ന് തോന്നുന്നു ചിലര്‍ ടിക്കെട്ടു കൌണ്ടറിനു മുകളില്‍ നിര്‍മിച്ചിട്ടുള്ള കമ്പി വേലിയില്‍ കുരങ്ങന്മാരെപ്പോലെ നാലുകാലില്‍ തൂങ്ങി കിടക്കുന്നത് കാണാമായിരുന്നു.അതില്‍ ചിലര്‍ മുമ്പോട്ടു നീങ്ങാനുള്ള ബദ്ധപ്പാടില്‍ താഴെ നില്‍കുന്നവരുടെ ശരീര ഭാഗങ്ങളില്‍ ചവിട്ടുകയും ചവിട്ടു കൊള്ളുന്നവന്‍ ആ കാലിന്റെ ഉടമസ്ഥനെ അടുത്ത്‌ നില്‍ക്കുന്നവരുടെ സഹായത്തോടെ ക്യുവിന്റെ പുറകിലേക്ക്,പൊതുദര്‍ശനത്തിനു വയ്കാന്‍ കൊണ്ടുപോകുന്ന മൃതദേഹം എന്നപോലെ മാറ്റുന്നതും ഒക്കെ കണ്ടു എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടുനിന്ന എന്നെ മൈണ്ട് ചെയ്യാതെ ചെട്ടിയാര്‍ നേരെ ക്യുവിന്റെ ഇടയിലേക്ക് നുഴഞ്ഞു കയറി.

ഉദ്ദേശം പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ രണ്ടു ബാല്‍ക്കണി ടിക്കെട്ടുമായി പ്രത്യക്ഷപ്പെട്ട ചെട്ടിയാര്‍, ഇവന്‍ ഇതെങ്ങനെ ഒപ്പിച്ചു എന്ന ഭാവത്തില്‍ നോക്കി നിന്ന എന്നെ "എന്തെരു‌ നോക്കണത് ? തള്ളെ നീ വാടെ " എന്ന ഡയലോഗും പറഞ്ഞു അകത്തേക്ക് നയിച്ചു.അകത്ത് കടന്നയുടന്‍ കണ്ട രണ്ടു സീറ്റുകളില്‍ ഞങള്‍ ആസനസ്ഥരായി.

അല്പം കഴിഞ്ഞപ്പോഴാണ് എന്‍റെ നേരെ ഇടതു ഭാഗത്തിരിക്കുന്നത് ഒരു സായിപ്പും മദാമ്മയുമാണ് എന്ന് മനസ്സിലായത്. മദാമ്മ എന്‍റെ അടുത്തുതന്നെയാണ് ഇരിക്കുന്നത്. മലയാളമറിയാത്ത ഇവര്‍ മലയാളം പടം കാണാന്‍ എന്തിന് കയറി എന്നെനിക്കു മനസ്സിലായില്ല.ഒരുപക്ഷെ ട്വന്റി ട്വന്റി എന്ന പേരുകണ്ട് ഇന്ഗ്ലിഷ് പടമാണെന്ന് തെറ്റിദ്ധരിച്ചു കയറിയതാണോ? എന്ത് കുന്തമെന്കിലുമാകട്ടെ അടുത്തിരികുന്നത് ഒരു ഒരു വിദേശ വനിതയല്ലേ അവരോട് സംസാരിച്ചു എന്‍റെ ഇന്ഗ്ലിഷ് പാണ്ടിത്യം വെളിപ്പെടുത്താം എന്ന് കരുതിയ ഞാന്‍ മദാമ്മയെ നോക്കി "ഹായ് ഹൌ ആര്‍ യു?" എന്നൊരു കാച്ചു കാച്ചി. അത് കേട്ട മദാമ്മ 'ഫൈന്‍' എന്ന് മൊഴിഞ്ഞതോടെ അടുത്ത ഇന്ഗ്ലിഷ് എന്ത് പറയണമെന്ന് ഞാന്‍ തലപുകഞ്ഞാലോചിച്ചു.

കൂടുതല്‍ ആലോചിക്കുന്നതിനു മുന്പ് തന്നെ സിനിമ തുടങ്ങി. ബസ് സ്റ്റാന്റില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന ആള്‍ കൊതുക് കടിക്കുമ്പോള്‍ ഞെട്ടി എഴുനേറ്റു കൊതുകിനെ കൊല്ലാനായി സ്വശരീരത്തില്‍ ആഞ്ഞടിക്കുന്നത് പോലെ ഓരോ നടന്മാര്‍ വരുമ്പോഴും അവരുടെ ആരാധകര്‍ ചാടി എഴുനേറ്റു കയ്യടിക്കാനും വിസിലടിക്കാനും തുടങ്ങി.അത് കണ്ട സായിപ്പും മദാമ്മയും വലുത് ചെറുത്‌ നോക്കാതെ എല്ലാവരെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

സംഘട്ടന രംഗങ്ങള്‍ വരുമ്പോള്‍ ഞാനറിയാതെ തന്നെ എന്‍റെ കയ്യും കാലുമൊക്കെ ഉയര്ന്നു പോകാറുണ്ട്. നായകന്‍ വില്ലനെ ഇടിച്ചു ചമ്മന്തിയാക്കുമ്പോള്‍ ഞാന്‍ എന്‍റെ വകയായി ഒരിടിയോ തൊഴിയോ ഒക്കെ ഫ്രീയായി വില്ലന് കൊടുക്കും.മിക്കപ്പോഴും അത് അനുഭവിക്കാനുള്ള ഭാഗ്യം ലഭിക്കുന്നത്‌ മുന്‍പിലോ വശങ്ങളിലോ ഇരിക്കുന്നവര്‍ക്കയിരിക്കും. പക്ഷെ ഈ സിനിമയില്‍ മമ്മൂട്ടി മോഹലാലിനെ ഇടിക്കുമ്പോഴും മോഹന്‍ലാല്‍ തിരിച്ചു മമ്മൂട്ടിയെ ഇടിക്കുമ്പോഴും എന്‍റെ ഇടി ആര്‍ക്കു കൊടുക്കും എന്നറിയാതെ ഞാന്‍ ബുദ്ധിമുട്ടി.രണ്ടുപേരും പട്ടാള സിനിമകളില്‍ അഭിനയിച്ചു ഞങളുടെ മാനം കാത്തവരാണ്. എന്നാലും ആവേശം മൂത്ത് ഞാനറിയാതെ എന്റെ കയ്യും കാലുമൊക്കെ ഇടക്കൊക്കെ ഉയര്ന്നു പോയി.

ഇന്റര്‍വെല്‍ കഴിഞു. കഥ ക്ലൈമാക്സിനോട് അടുക്കുകയാണ്. ഇതിനിടയില്‍ മദാമ്മ സായിപ്പിനോട്‌ എന്തോ പറയുന്നതും സായിപ്പ് ഉടനെ എഴുനേറ്റു പുറത്തേക്ക് പോകുന്നതും കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ സീറ്റിനിടയിലൂടെ വന്നിട്ട് എന്റെ തോളില്‍ തട്ടി. വേഷം കണ്ടിട്ട് പോലീസുകാരന്‍ ആണെന്ന് മനസ്സിലായി. അയാള്‍ എന്നോടും ചെട്ടിയാരോടും പുറത്തേക്ക് വരാന്‍ പറഞ്ഞു.ഒരു പോലീസ്സുകാരന്‍ വന്നു വിളിക്കുമ്പോള്‍ പട്ടാളക്കാരനായ ഞങള്‍ പോകാതിരിക്കുന്നത് ശരിയല്ലല്ലോ എന്നുകരുതി ഞാനും ചെട്ടിയാരും എന്താണ് കാര്യമെന്നറിയാന്‍ പുറത്തേക്ക് ചെന്നു.പോകുന്ന പോക്കില്‍ സായിപ്പ് വാതിലിനടുത്ത് നില്ക്കുന്നത് ഞങള്‍ കാണുകയുണ്ടായി.

അയാള്‍ ഞങ്ങളെ പുറത്തു കിടക്കുന്ന പോലീസ് ജീപ്പിനടുത്തെക്ക് കൊണ്ടുപോയി. ക്യാമ്പില്‍ നിന്നും പുറത്തു ചാടിയ വിവരം എങ്ങാനും ഫ്ലാഷ് ആയോ എന്ന് ഞാന്‍ സംശയിച്ചു. പക്ഷെ അതിനുള്ള ചാന്‍സ് കുറവാണ്. പിന്നെ എന്താണ് കാരണം?ചില പട്ടാളക്കാര്‍ തീവ്രവാദ ബന്ധമുള്ളവരാണ് എന്നും മറ്റുമുള്ള ന്യൂസ് കേട്ടിരുന്നു.ഇനി ഞാനും ചെട്ടിയാരും അങ്ങനെയുള്ളവരാണോ എന്ന് സംശയിച്ചാണോ ഇവര്‍ വന്നിരിക്കുന്നത്? ഉഗ്രവാദികളെ ഫോട്ടോയില്‍ കണ്ടിട്ടുള്ളതല്ലാതെ നേരിട്ടു ഇതുവരെ കണ്ടിട്ടില്ലാത്ത ഞാന്‍ പോലീസ് ജീപ്പില്‍ സകലവിധ പ്രതാപത്തോടെ വിരാജിക്കുന്ന എസ് ഐ ഏമാന്റെ മുന്‍പിലെത്തി അറ്റെന്‍ഷനായി.

ഞങളെ കണ്ടതും "ഭ ....സിനിമ കാണാന്‍ വന്നിട്ട് സ്ത്രീപീഡനം നടത്തുന്നോടാ ****മോനേ" എന്നലറിക്കൊണ്ട് എന്റെയും ചെട്ടിയാരുടെയും പാന്റിന്റെ സ്വിബ്ബ് കൂട്ടി ഒറ്റ പിടുത്തം! അപ്രതീക്ഷിതമായ ആ അലര്‍ച്ചയും പിടുത്തവും കൂടെ പീഡനം എന്ന വാക്കും കൂടി കേട്ടതോടെ ഉണ്ടായിരുന്ന ധൈര്യം ദ്രാവക രൂപത്തില്‍ പുറത്തേക്ക് പോയ വിവരം ഞാനറിഞ്ഞില്ല എങ്കിലും എസ് ഐ ഏമാന്‍ മണത്തറിഞ്ഞു. അതോടെ പിടുത്തം പഴയ സ്ഥലത്ത് നിന്നും കഴുത്തിലേക്കു ഷിഫ്റ്റ് ചെയ്തിട്ട് രണ്ടു മൂന്ന് മലയാള വാക്കുകള്‍ വൃത്തിയായി ഉച്ചരിച്ചു.

കേസ് പീഡനമാണ് . പക്ഷെ ആരെ,എപ്പോള്‍, എവിടെവച്ച്‌ എങ്ങനെ പീഡിപ്പിച്ചു എന്ന കാര്യം മാത്രം ഈ കാലമാടന്മാര്‍ പറയുന്നില്ല. മട്ട് കണ്ടിട്ട് ഒരു പുരുഷ പീഡനം ഉടനെ നടക്കുമെന്നുള്ള കാര്യം ഉറപ്പായി. അതിന് മുന്പ് ഞങള്‍ പീഡനക്കാരല്ല പട്ടാളക്കാരാണ് ,സിനിമ കാണാന്‍ രണ്ടു മണിക്കൂര്‍ മുന്പ് ക്യാമ്പില്‍ നിന്നും പോന്നതാണ്,ഈ രണ്ട് മണിക്കൂറിനുള്ളില്‍ പീഡിപ്പിക്കാനുള്ള ചാന്‍സ് ഒന്നുംതന്നെ കിട്ടിയിട്ടില്ല എന്ന് ഞാനും ചെട്ടിയാരും ആണയിട്ടു പറഞ്ഞു. പട്ടാളക്കാരാണ് എന്ന് കേട്ടതോടെ എസ് ഐ പിടുത്തം വിട്ടു.അതുവരെ ചദ്രയാന്‍ പേടകം പോലെ ഭൂമിയിലുമല്ല ചന്ദ്രനിലുമല്ല എന്ന രീതിയില്‍ നിന്ന ഞാനും ചെട്ടിയാരും തിരിച്ചു ഭൂമിയില്‍ ലാണ്ട് ചെയ്തു.

അപ്പോള്‍ പിന്നെ ആരാടാ വിദേശ വനിതയെ പീഡിപ്പിച്ചത് എന്നായി പോലീസുകാര്‍. എന്റെ അടുത്തിരുന്ന സായിപ്പും കൂടെയുള്ള മദാമ്മയുമാണ് ഈ പീഡന കഥയുടെ നിര്‍മാതാവ് എന്ന സത്യം എനിക്ക് മനസ്സിലായി. സിനിമ കണ്ടു കൊണ്ടിരുന്ന മദാമ്മയുടെ ഏതോ മൃദുല ഭാഗത്ത് ഞാന്‍ ശക്തിയായി പീഡിപ്പിച്ചു എന്നാണ് സായിപ്പിന്‍റെ പരാതിയെന്ന് ഒരു പോലീസ്സുകാരന്‍ പറയുകയുണ്ടായി. അത് കേട്ടതോടെ പീഡനം നടന്നിട്ടുണ്ട് എന്ന് എനിക്കും ബോധ്യമായി. സിനിമയില്‍ സംഘട്ടന രംഗങ്ങള്‍ നടക്കുമ്പോള്‍ ആവേശം മൂത്ത് കയ്യും കാലുമൊക്കെ അനക്കിപോകുന്ന എന്റെ ഒരു താഡനം മദാമ്മയുടെ മൃദുല ഭാഗത്ത് പതിഞ്ഞതായി ഞാന്‍ ഓര്‍ത്തു‌. പക്ഷെ അത് പറഞ്ഞാല്‍ പട്ടാളക്കാരന്‍ എന്ന പരിഗണയില്‍ തടിയൂരി പോകാനുള്ള അവസരം കൂടി ഇല്ലാതാകും എന്നതിനാല്‍ "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ" എന്ന ഭാവത്തില്‍ നിശബ്ദനായി നിന്നു.

ട്വന്റി ട്വെന്റിയും ചെട്ടിയാരുടെ ഫിഫ്ടി ഫിഫ്ടിയും കൂടെ പോലീസ്സുകാര്‍ക്കുള്ള ഹന്ന്‍ട്രെഡ് ഹന്ന്‍ട്രെഡ് കൂടി ചേര്‍ത്തപ്പോള്‍ 'ടോട്ടല്‍ ഫോര്‍ യു' ഇസ് ഫൈവ് ഹന്ന്‍ട്രെഡ് എന്ന ബില്ല് കിട്ടിയ ഞാന്‍ ഈ മാസത്തെ ശമ്പളം കിട്ടാന്‍ ഇനി എത്ര ദിവസം ബാക്കിയുണ്ട് എന്നുകൂടി ആലോചിച്ചുപോയി.