Saturday, August 18, 2012

ഡബ്ലിയൂ ഡബ്ലിയൂ കോരപ്പന്‍സ് ഡോട്ട് കോം

ചിങ്ങമാസം ഒന്നാം തീയതി  രാവിലെ കണ്ണും തിരുമ്മി എഴുനേറ്റുവന്നപ്പോള്‍   എന്നെ കണി  കാണിയ്ക്കാനായി  ഒരുക്കി വച്ചതുപോലെ മേശപ്പുറത്തിരിയ്ക്കുകയാണ്  ഒരു ഗ്ലാസ്സ്  കട്ടന്‍കാപ്പി!.

"ശെടാ... ഇന്നും പാലു കിട്ടിയില്ലേ?...  നല്ലൊരു ഒന്നാം തീയതി ആയിട്ട് രാവിലെ കട്ടന്‍ കാപ്പി കുടിയ്ക്കണമല്ലോ..മാത്രമല്ല  എന്റെ പ്രഭാതകൃത്യങ്ങള്‍ക്ക്  ഒരു "ഒഴുക്ക്" വരണമെങ്കില്‍ ചായ കുടിച്ചേ പറ്റൂ...."

ഞാന്‍ അടുക്കളയിലേയ്ക്ക്  ചെന്നു...

"സൊസൈറ്റിയില്‍ പോയിട്ട്  പാലു കിട്ടിയില്ല. . . അത്യാവശ്യമാണെങ്കില്‍ കടയില്‍ നിന്ന്  ഒരു പായ്കറ്റ്   പാലു വാങ്ങിക്കൊണ്ടുവാ...."

ഭാര്യ അറിയിച്ചു.

"ഈശ്വരാ...കാലം പോയ ഒരു പോക്ക്...പട്ടാളത്തില്‍ നിന്നും വന്ന സമയത്തു നാലു പശുവിനെ വാങ്ങി വളര്‍ത്താന്‍ തുടങ്ങിയിരുന്നെങ്കില്‍  ഇന്നു  പാലു വിറ്റു സുഭിക്ഷമായി ജീവിയ്ക്കാമായിരുന്നു" ഞാന്‍  അല്പം ഖേദത്തോടെ   ഓര്‍ത്തു.

"ഏതായാലും പായ്ക്കറ്റു  പാലു വേണ്ടാ...മില്‍മാക്കാര്‍  പൊടികലക്കി ഉണ്ടാക്കിയ പാലുകൊണ്ടുള്ള  ചായ കുടിച്ചു വയറിളകി കക്കൂസ്സില്‍ തന്നെ കിടക്കുന്നതില്‍ ഭേതം കട്ടന്‍ കാപ്പി കുടിക്കുന്നതാ..."

ഞാന്‍ കാപ്പിയെടുത്തു കുടിച്ചിട്ട് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.

വല്ല മെയിലും വന്നിട്ടുണ്ടോ എന്നു  നോക്കിയേക്കാം. ഇന്‍ബോക്സില്‍ കിടക്കുന്ന ആദ്യത്തെ മെയില്‍ ഞാന്‍ വായിക്കുവാന്‍ തുടങ്ങി.

പ്രിയ സുഹൃത്തെ,

ഞാന്‍ കോരപ്പന്‍ കൊട്ടാരക്കര....

 "ങേ ....ഇതാരപ്പാ ഈ കോരപ്പന്‍ " ഞാന്‍ മനസ്സില്‍ ചോദിച്ചു.

 "ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രമായ 'കോരപ്പന്‍സ് ഡോട്ട് കോമിന്റെ' മുഖ്യ പത്രാധിപറാണ്  ഞാന്‍"  കോരപ്പന്റെ മറുപടി.

 "അതു ശരി"

"എന്റെ സ്വദേശം കൊട്ടാരക്കര. പത്തുമുപ്പത്തഞ്ചു വര്‍ഷമായി ലണ്ടനില്‍തന്നെയാണ് സ്ഥിരതാമസം.

"ഓഹോ.." സന്തോഷം...ഞാന്‍ പറഞ്ഞു.

"പക്ഷെ ഞാന്‍ കേരളത്തേയും മലയാളത്തേയും ഒത്തിരിയൊത്തിരി  സ്നേഹിക്കുന്നു" കോരപ്പന്‍ തുടര്‍ന്നു.

"അതു പിന്നെ അങ്ങനെയല്ലേ  കോരപ്പന്‍ ചേട്ടാ...കേരളത്തിനു പുറത്തെത്തിയാല്‍ പിന്നെ മലയാളികള്‍ തമ്മില്‍ കീരിയും പാമ്പും പോലാണെങ്കിലും  കേരളത്തിനോടും മലയാളത്തിനോടും  ഭയങ്കര സ്നേഹമാ.."

"ഇന്നു ലണ്ടനിലുള്ള മലയാളികള്‍ ഏറ്റവും കൂടുതന്‍ വായിക്കുന്ന ഓണ്‍ലൈന്‍ പത്രമാണ്‌ എന്റെ കോരപ്പന്‍സ് ഡോട്ട് കോം" കോരപ്പന്‍ തുടരുകയാണ്.

"അതെന്താ ലണ്ടനില്‍ മലയാളികള്‍ക്ക് വായിക്കാന്‍ പറ്റിയ വേറെ പത്രങ്ങളൊന്നുമില്ലേ?" 

എന്നു ഞാന്‍ ചോദിക്കാന്‍ തുടങ്ങിയതാണ്‌. കാരണം എനിക്ക് ചെറുതായി  ദേഷ്യം വന്നു തുടങ്ങിയിരുന്നു. കഴിഞ്ഞ തവണയിട്ട പോസ്റ്റിനു കമന്റുകളുടെ എണ്ണം തീരെ കുറഞ്ഞിരിക്കുന്നു. പുതിയ കമന്റുകള്‍  വല്ലതും വീണോയെന്നു നോക്കുമ്പോഴാ ഒരു കോരപ്പന്‍ കൊട്ടാരക്കരയും അങ്ങേരുടെ കോരപ്പന്‍സ് ഡോട്ട് കോമും.

"താങ്കളുടെ ബ്ലോഗ്‌ ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട്."

"ആഹാ എന്നിട്ട് ഇയ്യാളുടെ കമന്റൊന്നും ഞാനിതുവരെ കണ്ടില്ലല്ലോ" കോരപ്പന്‍ എന്നു പേരുള്ള ആരെങ്കിലും എന്റെ പോസ്റ്റില്‍ കമന്റെഴുതിയിട്ടുണ്ടോയെന്നു  ഞാന്‍ ഓര്‍ത്തു നോക്കി.

"അതിലെ മിക്ക പോസ്റ്റുകളും എനിക്ക് വളരെ ഇഷ്ടമാണ് ". കോരപ്പന്‍സു വീണ്ടും.

"ആണോ. അതുകൊണ്ടായിരിക്കും ഒരു കമന്റുപോലും ഇതുവരെ എഴുതാതിരുന്നത് അല്ലേ" എനിക്ക് ദേഷ്യം അടക്കാന്‍ പറ്റുന്നില്ല.

 "ഇത്രയേറെ മനോഹരമായി എഴുതാന്‍ കഴിയുന്ന താങ്കളുടെ കഥകള്‍ ലണ്ടനില്‍ താമസിക്കുന്ന മലയാളികളും വായിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു"

"ഉവ്വോ. എങ്കില്‍ അതിന്റെ ഓരോ കോപ്പിയെടുത്തു അവിടുള്ള എല്ലാ മലയാളികള്‍ക്കും കൊടുക്ക്‌. വായിച്ചു പണ്ടാരമടങ്ങട്ടെ..ഹല്ല  പിന്നെ..." അങ്ങേരുടെ ഒരു സുഖിപ്പിക്കല്‍.

"താങ്കള്‍ക്കു വിരോധമില്ലെങ്കില്‍ ആ കഥകള്‍ ഞാന്‍ എന്റെ കോരപ്പന്‍സ് ഡോട്ട് കോമില്‍ പുന: പ്രസിദ്ധീകരിക്കാം എന്ന് കരുതുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ"
എന്ന് സസ്നേഹം,

കോരപ്പന്‍ കൊട്ടാരക്കര, ചീഫ് എഡിറ്റര്‍.

ഡബ്ലിയൂ ഡബ്ലിയൂ കോരപ്പന്‍സ്. ഡോട്ട് കോം
 അയ്യോ .....

ഞാന്‍ ഇരുന്ന ഇരുപ്പില്‍ നിന്നും ഒരടി മേലോട്ട്  പൊങ്ങിപ്പോയി. മൂന്നു  വര്‍ഷമായി ഞാന്‍ ബ്ലോഗെഴുതുന്നു. ഇതുവരെ ആരെങ്കിലും ഇങ്ങനെയൊരു ഓഫര്‍ തന്നോ? ബ്ലോഗനയിലേയ്ക്ക് എത്ര മെയിലയച്ചു. ഒരു പോസ്റ്റെങ്കിലും അവര്‍ പ്രസിദ്ധീകരിച്ചോ? ഇപ്പോളിതാ അങ്ങ് ലണ്ടനില്‍ ഇരിക്കുന്ന കോരപ്പന്‍ചേട്ടന്‍ എന്റെ പോസ്റ്റുകള്‍ വായിക്കുക മാത്രമല്ല അവിടെയുള്ള മലയാളികളെയെല്ലാം അതു  വായിപ്പിയ്ക്കാനായി ശ്രമിക്കുകയും ചെയ്യുന്നു.
"പൊന്നു കോരേട്ടാ.. ക്ഷമി.. ഞാന്‍ താങ്കളെ തെറ്റിദ്ധരിച്ചു പോയി".

"എനിക്ക് പൂര്‍ണസമ്മതമാണ് കോരേട്ടാ.. എന്റെ കൃതികള്‍ എല്ലാ ലണ്ടന്‍ മലയാളികളും  വായിക്കട്ടെ...വായിച്ചു പ്രബുദ്ധരാകട്ടെ.. അത്രയൊക്കെയല്ലേ ഈയുള്ളവന് ചെയ്യാന്‍ പറ്റൂ.."

ഇതാണ് പണ്ടാരാണ്ട് പറഞ്ഞെന്നു പറയുന്നത്.

"സമയം നന്നാകാന്‍ ഒത്തിരി സമയം വേണ്ട"

ചുമ്മാ ബ്ലോഗ്‌ എഴുതിക്കൊണ്ടിരുന്ന ഒരു ബ്ലോഗറെ എത്ര പെട്ടെന്നാണ് ഏതോ പുസ്തക പ്രകാശനക്കാര്‍ പൊക്കിയെടുത്തു വിശ്വവിഖ്യാതനാക്കിയത്. വിശ്വവിഖ്യാതന്‍ മാത്രമോ?.. ബ്ലോഗിന്റെ തലതൊട്ടപ്പന്‍വരെ ആയില്ലേ അദ്ദേഹം?

ഇതാ അടുത്ത തലതൊട്ടപ്പന്‍ പിറക്കാന്‍ പോകുന്നു. വിശ്വവിഖ്യാതനാകാന്‍ പോകുന്നു..

"എടീ ഭാര്യെ നീയിതു കണ്ടോടീ.. നിനക്കല്ലേ എന്നെ വിലയില്ലാത്തത്". ഞാന്‍ അടുക്കളയിലേയ്ക്കോടി.

"ഞാനിനി വെറുമൊരു ഡൂക്കിലി ബ്ലോഗറല്ലെടീ. വിശ്വവിഖ്യാതനായ ബ്ലോഗര്‍. എന്റെ കഥകള്‍ വായിക്കാന്‍ കാത്തിരിക്കുന്നത് സൂര്യനസ്തമിക്കാത്ത നാട്ടിലുള്ള പരിഷ്കാരികളായ മലയാളികളാണ്..അല്ലാതെ ഇട്ടാവട്ടത്തിലുള്ള ഈ കൊച്ചുകേരളത്തില്‍ കിടന്നു തെക്കു വടക്ക് കറങ്ങുന്ന മണുങ്ങൂസ്സന്മാരല്ല."

എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി. ആ അഭിമാനമെല്ലാം കൂടി എന്റെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിറഞ്ഞു. ഞാന്‍ അഭിമാനവിലോചിതനായി. അതിലേറെ മോഹിതനായി.

ഭാര്യയും മക്കളും വിലോചിതമോഹിതനായ എന്നെ കണ്ട്  അന്തംവിട്ടു മിഴിച്ചുനിന്നു.

ലോകമറിയാന്‍ പോകുന്ന ബ്ലോഗറെ നാട്ടുകാരൊക്കെ നന്നായിട്ട് കാണേണ്ടേ? വൈകുന്നേരങ്ങളില്‍ ഞാന്‍ പുറത്തൊക്കെ ഒന്ന് കറങ്ങാന്‍ തുടങ്ങി.

മുണ്ടിന്റെ കോന്തല ഇടതുകൈകൊണ്ട്  അല്പം ഉയര്‍ത്തിപ്പിടിച്ചു തല ഉയര്‍ത്തി നെഞ്ചുവിരിച്ച് നടന്നു പോകുന്ന എന്നെക്കണ്ട് വഴി പോക്കര്‍ തുറിച്ചു നോക്കി.

ഞാന്‍ അവരെ അവജ്ഞയോടെ നോക്കി.... ദരിദ്രവാസികള്‍..... വിശ്വവിഖ്യാതനായ ഒരു ബ്ലോഗറെ ബഹുമാനിക്കാന്‍ അറിയാത്തവര്‍.

ദിവസങ്ങള്‍ കഴിഞ്ഞു. കോരപ്പേട്ടന്റെ അടുത്ത മെയിലിനായി ഞാന്‍ കാത്തിരുന്നു..

തിരക്കുള്ള ആളല്ലേ? ഒരു പത്രത്തിന്റെ എഡിറ്റര്‍ക്ക് എന്തെല്ലാം ജോലികളുണ്ടാകും.

അല്ലെങ്കില്‍ ഒരുപക്ഷെ മറന്നു പോയതാവുമോ?. ഒരു മെയില്‍ അയച്ച്‌ അദ്ദേഹത്തെ ഒന്നുകൂടി ഓര്‍മപ്പെടുത്തിയാലോ? അതാണ്‌ നല്ലത്. ഞാന്‍ എഴുതി.

പ്രിയ കോരപ്പേട്ടാ,

തിരക്കായിരിക്കും എന്നറിയാം. എന്നാലും ആകാംഷകൊണ്ട് ചോദിച്ചു പോവുകയാണ് തെറ്റിദ്ധരിക്കരുത് കേട്ടോ. നമ്മുടെ കാര്യം എവിടെവരെയായി? വിശദവിവരങ്ങള്‍ ഉടനെ അറിയിക്കുമല്ലോ.

സസ്നേഹം രഘുനാഥന്‍.

മടക്കത്തപാലില്‍ തന്നെ കോരപ്പേട്ടന്‍ മറുപടി അയച്ചു.

പ്രിയ രഘുനാഥന്‍,
ഒരബദ്ധം പറ്റിയതാണ്. ക്ഷമിക്കണം. ഞാന്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചത് താങ്കളുടെ പോസ്റ്റുകളല്ല. ഇമെയില്‍ അഡ്രസ്‌ മാറിപ്പോയതാണ്.

സസ്നേഹം

കോരപ്പന്‍ കൊട്ടാരക്കര.


Friday, July 13, 2012

ഒരു കമ്മ്യൂണിസ്റ്റ് ഭര്‍ത്താവ്


"എന്റീശ്വരാ...ഈ പത്രത്തിലെ വാര്‍ത്ത മുഴുവന്‍ വെട്ടിമാറ്റിയത് ആരാടീ ?"എന്നുള്ള ഭാര്യയുടെ  ആക്രോശവും "അമ്മേ അതു ഞാനല്ല... പപ്പായുടെ പണിയാ" എന്നുള്ള മകളുടെ മറുപടിയും കേട്ടതോടെ   ഭാര്യയുമായി ഒരു "ഇന്ത്യാ പാക്ക് യുദ്ധം"  നടക്കാനുള്ള  ലക്ഷങ്ങള്‍  കണ്ടുതുടങ്ങിയ ഞാന്‍  പുതപ്പു വലിച്ചു തലവഴിമൂടി  ഗാഡനിദ്ര അഭിനയിച്ചു  കിടന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ അടുത്ത നിമിഷം ഭാര്യ എന്റെ കട്ടിലിനരികില്‍ പ്രക്ത്യക്ഷപ്പെട്ടു. ചാക്കില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന  വരിക്കച്ചക്കപോലെ കട്ടിലില്‍ കിടക്കുന്ന എന്നെ നോക്കി അവള്‍ ആജ്ഞാപിച്ചു. 

"ദേണ്ടെ.. ഒന്നങ്ങോട്ടെണീറ്റേ...ഇതു കണ്ടോ... നിങ്ങളാണോ ഈ പത്രത്തിലെ വാര്‍ത്ത മുഴുവന്‍ വെട്ടി മാറ്റിയത്?"

അടുക്കളയില്‍ നിന്നും നേരിട്ടുള്ള വരവായതിനാല്‍ അവളുടെ കയ്യില്‍ വല്ല പടവലങ്ങയോ മുരിങ്ങക്കയോ പോലുള്ള മാരകായുധങ്ങള്‍ കാണാന്‍  വഴിയുണ്ടെന്ന കാര്യമോര്‍ത്ത ഞാന്‍ പെട്ടെന്നു പുതപ്പു മാറ്റിയിട്ട്  കട്ടിലില്‍  എഴുനേറ്റിരുന്നു.
 
ഭാഗ്യം.

അവളുടെ കയ്യില്‍ ആ വക മാരകായുധങ്ങള്‍ ഒന്നുമില്ല. വാര്‍ത്തകള്‍ വെട്ടിമാറ്റിയതിനാല്‍  അവിടവിടെയായി  നീളത്തിലും ചതുരത്തിലുമുള്ള  സുഷിരങ്ങള്‍ വീണ ദിനപ്പത്രവും വിടര്‍ത്തിപ്പിടിച്ചു കലിതുള്ളി നില്‍ക്കുകയാണവള്‍.

'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന ഭാവത്തില്‍ കണ്ണുമിഴിച്ചു വായുംപിളര്‍ന്നു കട്ടിലിരിക്കുന്ന  എന്റെ നേരെ അവള്‍ പത്രം വിടര്‍ത്തിപ്പിടിച്ചു. എന്നിട്ട് ചോദ്യം വീണ്ടുമാവര്‍ത്തിച്ചു.

"ഇന്നു രാവിലെ വന്ന പത്രമാ..ഇതിലെ പ്രധാന വാര്‍ത്തകളൊക്കെ എവിടെപ്പോയെന്നാ എന്റെ ചോദ്യം?"

"ആഹാ ഇതാണോ കാര്യം"

എല്ലാം മനസ്സിലായെന്ന മട്ടില്‍ ഞാന്‍ ചിരിച്ചു. എന്നിട്ട് തലയിണയ്ക്കടിയില്‍ നിന്നും ഏതാനും പേപ്പര്‍ കട്ടിങ്ങുകള്‍ പുറത്തെടുത്തു. എന്നിട്ട് അതില്‍ നിന്നും വലിയ ഒരു കഷണമെടുത്ത്  അല്പം സന്ദേഹത്തോടെ  ഭാര്യയുടെ നേരെ നീട്ടി.

"ഇന്നാ.. ഒന്നാമത്തെ പേജിലെ പ്രധാന വാര്‍ത്ത...ക്വോട്ടേഷന്‍ നേതാവിനെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും പിടികൂടി"

"ഓഹോ"

ഭാര്യ എളിയില്‍ കൈകുത്തി നിവര്‍ന്നു നിന്നിട്ട് എന്തൊക്കെയോ മനസ്സിലായ മട്ടില്‍  പറഞ്ഞു. 

"അപ്പൊ അതാണ്‌ കാര്യം..നിങ്ങടെ പാര്‍ട്ടിക്കാരെ പോലീസ്സു പിടിക്കുന്ന വാര്‍ത്തയൊന്നും ഞാന്‍ വായിക്കരുത് . അതിനല്ലേ ഇതൊക്കെ  വെട്ടിമാറ്റിയത്?"

"ഹേയ്‌..അതു കൊണ്ടല്ല..ഈ ക്വോട്ടേഷന്‍ നേതാക്കളുടെ വീരകൃത്യങ്ങളെല്ലാം നമ്മുടെ മോന്‍ വായിച്ചാല്‍  അവനും അങ്ങനെയൊക്കെ  ആകണമെന്ന്  തോന്നിയാലോന്നു കരുതിയാ ഞാന്‍ വെട്ടിമാറ്റിയത് "


"അതുശരി...അപ്പോ.. പാര്‍ട്ടിപ്പത്രം മാത്രേ വായിക്കാവൂന്നു ഇന്നലെയും നിങ്ങള്‍ അവനോടു പറയുന്നതു ഞാന്‍ കേട്ടല്ലോ?'

 "അതു പിന്നെ മാധ്യമസിണ്ടിക്കേറ്റുകള്‍ പടച്ചുവിടുന്ന  വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ പാര്‍ട്ടി പത്രം വായിച്ചാലല്ലേ   കഴിയൂ?"

പറഞ്ഞതു  ന്യായമല്ലേ  എന്ന ഭാവത്തില്‍ ഞാന്‍ അവളെ നോക്കി.  

"ഓഹോ...അതു വായിച്ചാല്‍ നിജസ്ഥിതി അറിയാമെന്നു നല്ലവറ്റു തിന്നുന്നവരാരും  പറയത്തില്ല"
ഭാര്യ  എന്റെ നേരെ പരിഹാസത്തില്‍ പൊതിഞ്ഞ ഒരു  ഒളിയമ്പയച്ചു.
 
അവള്‍  അങ്ങിനെയാണ്. ഒന്നു പറഞ്ഞു രണ്ടാമത്തേതിനു എന്റെ രാഷ്ട്രീയത്തില്‍ കയറിപ്പിടിച്ചു കളയും. ഞാനൊരു മാര്‍ക്സിസ്റ്റും അവളൊരു  കോണ്‍ഗ്രസ്‌ അനുഭാവിയും  ആയിപ്പോയതിന്റെ കുഴപ്പമാണ് അത്‌.  കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍  എന്റെ പാര്‍ട്ടിക്ക്  ചെറിയൊരു "ചളുക്ക്‌ " കിട്ടിയപ്പോള്‍ ചില്ലറ പുകിലൊന്നുമല്ല  അവളുണ്ടാക്കിയത്. പായസം വച്ച് അയല്‍ക്കാര്‍ക്കെല്ലാം കൊടുക്കുകവരെ ചെയ്തു. അതിന്റെ പേരില്‍ രണ്ടു  ദിവസം ഞാന്‍ നിരാഹാരം കിടന്നെങ്കിലും വിശപ്പു മൂത്തപ്പോള്‍  ഫ്രിഡ്ജില്‍   വച്ചിരുന്ന  ആ പായസം തന്നെ ഭാര്യ  കാണാതെ എടുത്തു കഴിച്ചു നിരാഹാരം അവസാനിപ്പിക്കേണ്ട ഗതികേടുവരെ   എനിക്കുണ്ടായി. 

അതുകൊണ്ട്  രാഷ്ട്രീയത്തില്‍ നിന്നും അവളുടെ ശ്രദ്ധതിരിക്കാനായി ഞാന്‍ തലയിണയ്ക്കടിയില്‍  നിന്നും അടുത്ത പേപ്പര്‍ കട്ടിംഗ്  എടുത്തു അവളെ കാണിച്ചു. 

"അച്ഛനും സഹോദരനും സഹോദരന്റെ സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച പെണ്‍കുട്ടി അവശ നിലയില്‍ ആശുപത്രിയില്‍'

ഈശ്വരാ..

ഭാര്യ  നെഞ്ചത്തു   കൈവച്ചു

"ഹോ... ഈ ആണുങ്ങളെ ഒരുത്തനേം  വിശ്വസിക്കാന്‍  കൊള്ളില്ല. എന്റെ മോളെ ഞാന്‍ എന്തു വിശ്വസിച്ചു നിങ്ങളെ ഏല്‍പ്പിച്ചിട്ട്‌   ഒരുവഴിക്ക്  പോവും?"
 
 അവള്‍ പത്രമെടുത്ത്  എന്റെ നേരെ എറിഞ്ഞിട്ടു വെട്ടിത്തിരിഞ്ഞ് അടുക്കളയിലേയ്ക്ക് പോയി.  

അവളു പോയതു നന്നായെന്നു  ഞാന്‍ ആശ്വസിച്ചു.  അല്ലെങ്കില്‍ അടുത്ത വാര്‍ത്തയുടെ പേപ്പര്‍ കട്ടിംഗ്  കാണുമ്പോള്‍ എങ്ങിനെയാണ്  അവള്‍  പ്രതികരിക്കുയെന്നതിനെപ്പറ്റി എനിക്ക് പിടിയില്ലായിരുന്നു.

കാരണം "സ്വര്‍ണത്തിന്റെ വില പവനു നൂറ്റി അമ്പതു രൂപ കുറഞ്ഞു" എന്ന വാര്‍ത്തയായിരുന്നു അത്‌. 






Friday, June 15, 2012

സൈനബ എന്ന ആണ്‍കുട്ടി


പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ മുതലായ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക്  ഇന്ത്യന്‍  റെയില്‍വേ  തികച്ചും  ഫ്രീയായി   നല്‍കുന്ന ചില ചികിത്സാ വിധികളുണ്ട്. 

ദിവസേന ട്രെയിന്‍ യാത്ര ചെയ്യുന്ന ആളാണെങ്കില്‍   ഈ ചികിത്സ  നിങ്ങള്‍ക്കും  ലഭിക്കും.

ജോലിസംബന്ധമായി എറണാകുളത്ത് സ്ഥിരതാമസക്കാരനായതോടെ കാറ്റടിച്ച   ബലൂണ്‍പോലെ  വീര്‍ത്തു  വീര്‍ത്തു വന്നിരുന്ന എന്റെ വയര്‍  "ഠിം" എന്നു   ചുരുങ്ങാനുള്ള കാരണം അന്വേഷിച്ചപ്പോഴാണ്  മേല്‍പ്പടി രഹസ്യം എനിക്കു വെളിപ്പെട്ടത്. 

ചിലവു കുറയ്ക്കല്‍ എന്ന അജണ്ടയുടെ ഭാഗമായി ഞാനിപ്പോള്‍ ഡെയിലി വീട്ടില്‍ പോയി വരികയാണ്.  

ആയതിനായി രാവിലെ നാലരമണിക്ക് എഴുനേറ്റു  കുളിയും തേവാരവും നടത്തി, കയ്യില്‍ കിട്ടുന്ന പാന്റും ഷര്‍ട്ടും ദേഹത്തു വലിച്ചുകയറ്റി,   ടിഫിന്‍ ബോക്സും  ബാഗുമെടുത്ത്  ബാലരമയിലെ ജമ്പന്‍ സ്റ്റൈലില്‍  ബൈക്കിന്റെ പുറത്തേയ്ക്ക് ജമ്പു ചെയ്തു റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഒരു പറപ്പിക്കലാണ്.  

രാവിലെ അഞ്ച് അമ്പതിനാണ് ഏറനാട് എക്സ്പ്രസ്സ്‌ ഹരിപ്പാട്  സ്റ്റേഷനില്‍ എത്തുന്നത്.  അഞ്ചു നാല്പത്തിയഞ്ചിനു  സ്റ്റേഷനിലെത്തുന്ന ഞാന്‍  ടിക്കറ്റ് കൌണ്ടറില്‍ വച്ചിരിക്കുന്ന  എല്‍.സി.ഡി ഡിസ്പ്ലേയില്‍  ജനറല്‍ കമ്പാര്‍ട്ട്മെന്റ്  നില്‍ക്കുന്ന  സ്ഥാനം നോക്കി മനസ്സിലാക്കി  അവിടെ പോയി നില്‍ക്കും.  

പക്ഷെ പണ്ടു പട്ടാളത്തിലായിരുന്നപ്പോള്‍  നിരവധി തവണ കാശു കൊടുക്കാതെ ട്രെയിന്‍ യാത്ര നടത്തിയതിന്റെ പേരിലുള്ള  വൈരാഗ്യം  കൊണ്ടാണോ അതോ വീര്‍ത്തു നില്‍ക്കുന്ന എന്റെ വയറില്‍ ട്രെയിനിന്റെ എഞ്ചിനെങ്ങാനും മുട്ടി അതിനു വല്ല കേടുപാടും വരുമോ എന്നുള്ള പേടി കൊണ്ടാണോ എന്നറിയില്ല ഞാന്‍ നില്‍ക്കുന്നിടത്തു നിന്നും  അര കിലോമീറ്റര്‍  പുറകിലായിരിക്കും ട്രെയിന്‍ വന്നു നില്‍ക്കുന്നത്. 

 പൂര്‍ണഗര്‍ഭിണിയായ സ്ത്രീ  സര്‍ക്കാര്‍ ആശുപത്രി തിരക്കി  പോകുന്നതുപോലെ  മുന്‍പില്‍  വയറും പിറകില്‍ ബാഗും തൂക്കി ജനറല്‍ കമ്പാര്‍ട്ട്മെന്റിനടുത്തേയ്ക്ക് ഞാന്‍ ഓടിയെത്തുമ്പോഴേയ്ക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരിക്കും. പിന്നെ  ജാക്കിചാന്‍ സ്റ്റൈലില്‍ ഒരു  ചാട്ടമാണ്. എടുത്തടിച്ചതു പോലെ ട്രയിനിനകത്തു വീണു കഴിഞ്ഞാല്‍ പിന്നെ ഇരിക്കാന്‍ ഒരു സീറ്റിനു വേണ്ടിയുള്ള  നെട്ടോട്ടമാണ്. ഏതായാലും എനിക്കു സീറ്റുകിട്ടി വരുമ്പോഴേയ്ക്കും വണ്ടി എറണാകുളത്ത് എത്തിയിരിക്കും.

റെയില്‍വേ ചികിത്സയുടെ ആദ്യ ഡോസ് ഇവിടെ പൂര്‍ത്തിയാകും.

ഇനി വൈകിട്ട് തിരിച്ചു പോകുമ്പോഴാണ് അടുത്ത ഡോസ് കിട്ടുന്നത്. നമ്മള്‍ കാത്തിരിക്കുന്ന വണ്ടി ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേയ്ക്ക്  "ഉടനെ വന്നു ചേരുമെന്നു  പ്രതീക്ഷിക്കുന്നു" എന്ന്   ഒരു പാവം സ്ത്രീ മലയാളത്തില്‍ പറഞ്ഞു തീരുന്നതിനു മുന്‍പു തന്നെ വേറൊരു പെമ്പ്രന്നോര്‍  ഇംഗ്ലീഷില്‍ പറയുന്നത്  "ആ വണ്ടി  ആറാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ കിടക്കുന്നുണ്ട്" എന്നായിരിക്കും. ട്രെയിനിന്റെ സമയവിവരം പറയാനിരിക്കുന്ന ഈ രണ്ടു സ്ത്രീകള്‍ അമ്മായി അമ്മയും മരുമകളുമാണോ  എന്നൊരു സംശയമുണ്ട്‌.  അല്ലെങ്കില്‍ പിന്നെ ഒരാള്‍ മലയാളത്തില്‍ പറഞ്ഞാലുടന്‍ മറ്റവള്‍ ചാടിക്കേറി   ഇംഗ്ലീഷിലും ഹിന്ദിയിലും പറയേണ്ട കാര്യമുണ്ടോ?

ഏതായാലും ഒരു മാസംകൊണ്ട് ഞാനൊരു "ആലിലവയറ"നായി. ലാലു പ്രസാദിനെപ്പോലെ ക്ഷിപ്രകോപിയായിരുന്ന പ്രഷര്‍ മമതാബാനര്‍ജിയെപ്പോലെ ശാന്തശീലയായി. ട്രെയിനിലെ ഭക്ഷണത്തില്‍ ഉപ്പോ മുളകോ ഇല്ലാത്തതു പോലെ എന്റെ രക്തത്തില്‍ ഷുഗറും ഇല്ലാതായി. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈ റെയില്‍വേചികിത്സയിലൂടെ ഞാനൊരു "മെട്രോസുന്ദര"നായി മാറി.
  
നോക്കണേ "റെയില്‍വേ ചികിത്സ"യുടെ ഒരു ശക്തി. !!

 ആയതിനാല്‍  പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ കൊണ്ടു ബുദ്ധിമുട്ടുന്ന  എല്ലാവരും   മേല്‍വിവരിച്ച  ചികിത്സാവിധികള്‍ പരീക്ഷിച്ചു നോക്കുന്ന കാര്യത്തില്‍  "കൃപയാ ധ്യാന്‍ ദീജിയേ" എന്നാണെനിക്കു പറയാനുള്ളത്.

അങ്ങനെ ഒരു നാള്‍  എറണാകുളം സൌത്ത്   റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആറു മണിക്ക് പുറപ്പെടുന്ന കായംകുളം പാസ്സഞ്ചറിലേയ്ക്ക്   ജാക്കി ചാന്‍  സ്റ്റൈലില്‍  ഞാനൊരു ചാട്ടം നടത്തി. 

കോഴിക്കൂട്ടില്‍ കുറുക്കന്‍ കയറിയതുപോലെ ആ കമ്പാര്‍ട്ട്മെന്റില്‍ നിന്നുംഅപ്പോള്‍ ഒരു കൂട്ടക്കരച്ചിലുയര്‍ന്നു.
  
അക്രമിയെ നേരിടാന്‍ കുടയും വടിയുമായി പാഞ്ഞടുക്കുന്ന പെണ്ണുങ്ങളെ കണ്ടപ്പോഴാണ്  അതൊരു ലേഡീസ്  കമ്പാര്‍ട്ട്മെന്റ് ആണെന്ന് എനിക്ക് മനസ്സിലായത്. വല്ല പോലീസ്സുകാരും കണ്ടിരുന്നെങ്കില്‍ പിറ്റേ ദിവസത്തെ പത്രത്തില്‍ ഒരു വെണ്ടയ്ക്ക വാര്‍ത്ത വന്നേനെ.

"ലേഡീസ്  കമ്പാര്‍ട്ട് മെന്റില്‍ അതിക്രമിച്ചു കയറിയ എക്സ് സര്‍വ്വീസ്സുകാരന്‍ അറസ്റ്റില്‍"

പിന്നെ അധികം ആലോചിച്ചില്ല. അടുത്ത രണ്ടു  ജാക്കിചാന്‍  ചാട്ടങ്ങളിലൂടെ  ഞാന്‍ മറ്റൊരു കമ്പാര്‍ട്ട് മെന്റിലെത്തി. 

അതിനകത്താണെങ്കില്‍   തൃശ്ശൂര്‍ പൂരം നടക്കുന്നു. ഇരിക്കാനോ നില്‍ക്കാനോ പോയിട്ട്  ഒന്നു കാലു കുത്തുവാനുള്ള ഇടം പോലുമില്ല.
 
അപ്പോഴാണ്‌ ഞാനതു കണ്ടത്. ജനലരികില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. അവളുടെ ഇടതുഭാഗത്തായി  കഷ്ടിച്ചു ഒരാള്‍ക്ക്‌ ഇരിക്കാനുള്ള സ്ഥലമുണ്ട്. പക്ഷെ അവിടെ  തന്റെ  വാനിറ്റി ബാഗ്‌ വച്ചിരിക്കുകയാണ് അവള്‍. 

ആ ബാഗ് ഒന്നു മാറ്റിത്തരാന്‍ അവളോട്‌ പറഞ്ഞാലോ?  എവിടെയെങ്കിലും  ഇരുന്നില്ലെങ്കില്‍ ഹരിപ്പാട് വരെ എത്തുമ്പോഴേയ്ക്കും എന്റെ നടുവിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ഊരിപ്പോകാനുള്ള സാധ്യതയുണ്ട്.  

വെറുതെ ഒരു ശ്രമമെന്ന നിലയില്‍  ഒരു വിധത്തില്‍ തിക്കിത്തിരക്കി  ഞാന്‍ അവളുടെ അടുത്തേയ്ക്ക്   ചെന്നു. എന്നിട്ട് വിനയാന്വിതനായി പറഞ്ഞു.

"ആ ബാഗ് ഒന്നു മടിയില്‍ വച്ചിരുന്നെങ്കില്‍ എനിക്കവിടെ ഇരിക്കാമായിരുന്നു"

ആരോടോ മൊബൈലില്‍  സംസാരിച്ചു കൊണ്ടിരുന്ന അവള്‍ ഫോണ്‍   ചെവിയില്‍ നിന്നും മാറ്റിയിട്ടു രൂക്ഷമായി  എന്നെ നോക്കി. എന്നിട്ട്   വിടര്‍ന്ന കണ്ണുകളില്‍ അല്പം നീരസ ഭാവം നിറച്ചു പറഞ്ഞു.
  
"അതു ഞാന്‍ എന്റെ ഫ്രണ്ടിനു  ബുക്ക് ചെയ്തു വച്ചിരിക്കുകയാ  ആളിപ്പം വരും"

ഞാന്‍ നിരാശയോടെ പിന്തിരിഞ്ഞു. അപ്പോഴാണ് എതിര്‍ സീറ്റിലിരുന്ന കണ്ണടധാരിയായ ഒരു മധ്യവയസ്കന്‍ ചാടിയെഴുനേറ്റു  കൈ ചൂണ്ടി  അട്ടഹസിച്ചത്.  

"ഭാ..ബുക്ക് ചെയ്തിരിക്കുവാന്നോ.? ആര്‍ക്കു ബുക്ക് ചെയ്തു?...കൊറേ നേരം കൊണ്ട് ഞാന്‍ കാണുവാ... അവളുടെ ഒരു മൊബൈല്‍ വിളി..നിന്റെ ബോയ്‌ഫ്രണ്ടിനു  സീറ്റ് വേണോങ്കി പോയി വേറെ നോക്കാന്‍ പറ"

 പിന്നെ അദ്ദേഹം അതേ സ്വരത്തില്‍ എന്നോടാജ്ഞാപിച്ചു. 

"അവിടെക്കേറി ഇരിയെടോ...ഇവളുമാരുടെ ബോയ്‌ഫ്രണ്ടിനു മാത്രമല്ല നമ്മളെപ്പോലുള്ള യാത്രക്കാര്‍ക്ക് കൂടിയുള്ളതാ ട്രെയിന്‍....ഹല്ല പിന്നെ"  

മധ്യവയസ്കന്റെ അലര്‍ച്ച കേട്ട് പേടിച്ചുപോയ പെണ്‍കുട്ടി പെട്ടെന്നു തന്റെ  ബാഗ്‌ സീറ്റില്‍ നിന്നെടുത്തു. കിട്ടിയ സ്ഥലത്ത് ഞാനും ഇരിപ്പുറപ്പിച്ചു. 

ഇതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ ഓടിത്തുടങ്ങിയ വണ്ടിയ്ക്കൊപ്പം പ്ലാറ്റ്ഫോമിലൂടെ ഓടുന്നതു കണ്ടു. അല്പം കഴിഞ്ഞപ്പോള്‍ അവന്‍ വിയര്‍ത്തു കുളിച്ചു ഞങ്ങളുടെ അരികിലെത്തി. പെണ്‍കുട്ടിയുടെ അടുത്തു ഞാന്‍ ഇരിക്കുന്നത്  കണ്ട അവന്റെ മുഖം ദേഷ്യം കൊണ്ടു തുടുത്തു. പെണ്‍കുട്ടി ഈര്‍ഷ്യയോടെ അവനെ ഒന്നു നോക്കി. പിന്നെ മുഖം വെട്ടിത്തിരിച്ചു  പുറത്തെ കാഴ്ച്ചകളിലേയ്ക്ക്  നോട്ടമയച്ചു.

 പെട്ടെന്നവന്‍  തന്റെ മൊബൈല്‍ കയ്യിലെടുത്തു.   വിരലുകള്‍ അതിദ്രുതം  കീപാഡിലൂടെ ഓടി നടന്നു.   പിന്നെ തള്ളവിരല്‍ സെണ്ട്  ബട്ടണില്‍ അമര്‍ന്നു.   

അധികം വൈകിയില്ല. പെണ്‍കുട്ടിയുടെ മൊബൈലില്‍ ഒരു കിളി ചിലച്ചു. അവള്‍ അതില്‍ വന്ന മെസ്സേജ്  തിടുക്കത്തില്‍ വായിച്ചു. അടുത്ത ക്ഷണം അവളുടെ മുഖത്തും കോപം ഇരച്ചു കയറി.  സെക്കണ്ടുകള്‍ക്കുള്ളില്‍ അവളുടെ മൊബൈലില്‍ നിന്നും മറുപടി സന്ദേശം പറന്നു.
  
പെണ്‍കുട്ടിയും ചെറുപ്പക്കാരനും   മൊബൈല്‍ യുദ്ധം തുടര്‍ന്നു കൊണ്ടിരുന്നു.  ഇതിനിടയില്‍ വണ്ടി അരൂരെത്തി.  എന്റെ അരികിലിരുന്ന ഒരാള്‍ അവിടെ ഇറങ്ങി. ഉടന്‍ ചെറുപ്പക്കാരന്‍ ആ സ്ഥലത്ത് കയറിയിരുന്നു.  

അല്പം കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍ എന്നെ ഒന്നു തോണ്ടി. എന്നിട്ട്  പറഞ്ഞു.

"ചേട്ടാ ഞാന്‍ അവിടെ ഇരുന്നോട്ടെ?  അവളെന്റെ ഫ്രെണ്ടാ....ഞങ്ങള്‍ക്കല്പം സംസാരിക്കാനുണ്ട്"
ഞാന്‍ മധ്യവയസ്കനെ നോക്കി. അദ്ദേഹം നല്ല  ഉറക്കത്തിലാണെന്നു തോന്നുന്നു.  പിന്നെ ഒന്നും പറയാതെ സീറ്റിന്റെ അരികിലേയ്ക്ക് നീങ്ങിയിരുന്നു.


ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ അരികില്‍ ഇരിപ്പുറപ്പിച്ചു.

പെട്ടെന്നാണ്  അത്  സംഭവിച്ചത്.
പെണ്‍കുട്ടി ചാടിയെഴുനേറ്റു. അവളുടെ വലതുകൈ പടക്കംപൊട്ടുന്ന ശബ്ദത്തോടെ  ചെറുപ്പക്കാരന്റെ  കവിളത്തു  വീണു. ഒപ്പം അവള്‍ അലറി..

"കുറച്ചു നാളുകൊണ്ട് ഞാന്‍ നിന്റെ ശല്യം സഹിക്കുകയാ "...

അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ചെറുപ്പക്കാരന്‍ ഉലഞ്ഞുപോയി. അടികൊണ്ട  കവിള്‍ തടവിക്കൊണ്ട് അവന്‍  അന്ധാളിപ്പോടെ  വിളിച്ചു.

"സൈനബാ.. ഞാന്‍...."

 യാത്രക്കാര്‍ ആ കാഴ്ച കണ്ടു  കണ്ണുമിഴിച്ചിരുന്നു. ബഹളം കേട്ടുണര്‍ന്ന മധ്യവയസ്കന്‍ പെണ്‍കുട്ടിയുടെ ഭാവമാറ്റം കണ്ടു ഭയന്ന് സീറ്റിന്റെ അരികിലേയ്ക്ക് ഒതുങ്ങിയിരുന്നു. അടുത്ത ക്യാബിനിലുള്ളവര്‍  കാര്യമറിയാനായി   അങ്ങോട്ടു എത്തിനോക്കി. 

ചേര്‍ത്തല സ്റ്റേഷനില്‍ ഇറങ്ങാനായി വാതിലിന്നരികിലേയ്ക്ക്  വന്നവര്‍ കഥയറിയാതെ അവിടെത്തന്നെ നിന്നു. 

പെണ്‍കുട്ടി തന്റെ തലയിലെ തട്ടം വലിച്ചു നേരെയാക്കി. 

ബാഗെടുത്തു തോളില്‍ തൂക്കി.  

പിന്നെ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍  വണ്ടിയില്‍ നിന്നിറങ്ങി പ്ലാറ്റ് ഫോമില്‍ കൂടി നടന്നു പോയി. 

അലസഗാമിനിയെങ്കിലും ഉറച്ച കാല്‍വെയ്പോടെ നീങ്ങുന്ന ആ പെണ്‍കുട്ടിയുടെ  പോക്ക് നോക്കിയിരുന്ന ഞാന്‍ അറിയാതെ പറഞ്ഞുപോയി.
 
സൈനബാ...  നീ പെണ്‍കുട്ടിയല്ല ആണ്‍കുട്ടിയാണ്...

സൈനബ എന്ന ആണ്‍കുട്ടി..!!




   

Thursday, May 24, 2012

കുട്ടച്ചന്‍ജിയുടെ മരണം


പഞ്ചായത്തു മെമ്പര്‍ കുട്ടച്ചനെ കാണാനില്ല!!!

തങ്ങളുടെ   പ്രിയങ്കരനായ  നേതാവ്  "കുട്ടച്ചന്‍ജി" യെ  കാണാനില്ലെന്ന  വാര്‍ത്ത ശ്രവിച്ച രാജപുരം നിവാസികള്‍ ഞെട്ടി. 

ഇന്നലെ രാത്രിമുതലാണ് കാണാതായിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വാര്‍ത്ത കേട്ട് നടുങ്ങി.അവര്‍ കുട്ടച്ചന്‍ജിയുടെ ഭവനമായ "ഇന്ദിരാനിവാസി"ലേയ്ക്ക്  പാഞ്ഞു.

കുട്ടച്ചന്‍ജിയുടെ സഹധര്‍മ്മിണി അന്നക്കുട്ടി  വിവരമറിഞ്ഞപ്പോള്‍ കുഴഞ്ഞു   വീണതാണ്.

തളര്‍ന്നു കിടക്കുന്ന അവരെ അടുത്ത വീട്ടിലെ സ്ത്രീജനങ്ങള്‍  ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട്. 

ഇളയമകന്‍  പതിനെട്ടുകാരനായ സാബു അമ്മയെ ശുശ്രൂഷിച്ചുകൊണ്ട് അരികില്‍ തന്നെയുണ്ട്‌.

മൂത്തമകളായ മോളിയെ അയച്ചിരിക്കുന്നത് ചങ്ങനാശ്ശേരിയിലാണ്.  അവരെ വിവരമറിയിക്കുവാന്‍ ആളു പോയിട്ടുണ്ട്. 

കൂടാതെ പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചിട്ടുണ്ട്.

ഹൈറേഞ്ചിലെ മലനിരകള്‍ക്കു നടുവിലൂടെ ഒഴുകുന്ന പെരിയാറിന്റെ തീരത്തുള്ള   പ്രകൃതിരമണീയമായ  ഒരു  ഗ്രാമമാണ് രാജപുരം. 

പണ്ട്  കാടുപിടിച്ചുകിടന്നിരുന്ന  സ്ഥലം പല നാട്ടില്‍ നിന്നും വന്നവര്‍   കുടിയേറി വെട്ടിത്തെളിച്ച്  കൃഷിയിറക്കിയതാണ് .   

അന്നവിടെ  കാട്ടാനകളും കാട്ടുപോത്തുകളും മ്ലാവും കുരങ്ങും മുയലുമൊക്കെ  ഉണ്ടായിരുന്നത്രെ. 

ഇന്നിപ്പോള്‍ ചെറിയൊരു സിറ്റിയാണ് രാജപുരം.

ഒരു  ക്രിസ്ത്യന്‍ പള്ളി,  അയ്യപ്പന്റെ അമ്പലം, പോസ്റ്റ്‌ ഓഫീസ്, പള്ളിവക എല്‍ പി സ്കൂള്‍ മുതലായവയാണ് രാജപുരത്തെ  പ്രധാന സ്ഥാപനങ്ങള്‍.  

കൂടാതെ ഏലമ്മചേച്ചിയുടെ ചായക്കട, ശിവദാസന്റെ  പലചരക്കുകട,  മൂര്‍ത്തിയുടെ ബാര്‍ബര്‍ഷോപ്പ്, വേങ്ങത്താനം ബേബിയുടെ  തുണിക്കട, ഗോവിന്ദന്റെ മുറുക്കാന്‍ കട മുതലായ വ്യാപാരസ്ഥാപനങ്ങളുമുണ്ട്‌.  

പള്ളി, അമ്പലം എന്നിവയില്‍ നിന്നും  കുറച്ചേറെ ദൂരെമാറി   അബ്കാരി  കൊണ്ട്രാക്ടര്‍ ദിവാകരേട്ടന്റെ കള്ളുഷാപ്പ്. വൈകിട്ടു നാല് മണിക്ക് ശേഷമാണു കള്ളുഷാപ്പിന്റെ   പ്രവര്‍ത്തനം സജീവമാകുന്നത്. 

'കൊന്നത്തടി' പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ്  രാജപുരം.    അതിന്റെ  പ്രതിനിധിയാണ്  കുട്ടച്ചന്‍ജി. 

പഞ്ചായത്തു സംബന്ധമായ ഏതു കാര്യവും  കക്ഷിഭേതമില്ലാതെ ചെയ്തു കൊടുക്കുന്ന   ആളാണ്‌  കുട്ടച്ചന്‍ജി.

തൂവെള്ള ഖദറും കൂപ്പിയ  കൈകളും പാലുപോലെയുള്ള ചിരിയുമായി മാത്രമേ രാജപുരം നിവാസികള്‍ കുട്ടച്ചന്‍ജിയെ കണ്ടിട്ടുള്ളൂ.

സന്തത സഹചാരിയായ ഡയറിയും  കക്ഷത്തില്‍ വച്ചു കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ നടപ്പ്. 

കഴിഞ്ഞ പതിനാറു വര്‍ഷമായി നാലാംവാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്  കുട്ടച്ചന്‍ജിയാണ്.

അങ്ങനെയുള്ള കുട്ടച്ചന്‍ജിയ്ക്ക്  ഏതെങ്കിലും  വിധത്തിലുള്ള ശത്രുക്കളുണ്ടോ  എന്ന കാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ല.  

ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും ഇന്ദിരാനിവാസിലേയ്ക്ക്  ഒഴുകിക്കൊണ്ടിരുന്നു.

ഇന്നലെ രാത്രിയില്‍ ഏകദേശം ഒമ്പതു മണിയോടെ  ഇടവകപ്പള്ളിയുടെ  അടുത്തുള്ള വളവില്‍ വച്ച്  കുട്ടച്ചന്‍ജിയെ കണ്ടവരുണ്ട്.

"ഉണ്ടക്കണ്ണന്‍ മത്തായി"  എന്നറിയപ്പെടുന്ന മാങ്ങാട്ട്പറമ്പില്‍ മത്തായിയാണ്  അദ്ദേഹത്തെ അവിടെവച്ചു   കണ്ടത്.  ഗോവിന്ദന്റെ മുറുക്കാന്‍കടയില്‍ നിന്നും ഒരു പാക്കെറ്റ്  'പനാമ'  സിഗരറ്റും വാങ്ങി നടന്നുപോകുന്നതാണ് മത്തായി കണ്ടത്.  

ആ വിവരം ഗോവിന്ദനും ശരിവച്ചിട്ടുണ്ട്.

മറ്റൊരു നടുക്കുന്ന വിവരം കൂടി ഗോവിന്ദന്‍ പുറത്തു വിട്ടു.

കുട്ടച്ചന്‍ജി പോയി അല്‍പ്പം കഴിഞ്ഞപ്പോള്‍ ആ വഴിയെ ഒരു  ജീപ്പ്‌,  കുറേ ആളുകളുമായി പാഞ്ഞു പോയത്രേ.

"കര്‍ത്താവേ ഇനി വല്ല കൊട്ടേഷന്‍കാരും കുട്ടച്ചന്‍ജിയെ???"  ഉണ്ടക്കണ്ണന്‍ മത്തായി അറിയാതെ പറഞ്ഞുപോയി.

"ഹെന്റീശ്വരാ"   

ഗോവിന്ദന്‍ അന്ധാളിപ്പോടെ നെഞ്ചില്‍ കൈവച്ചു.

"മണ്ടത്തരം പറയാതെടാ  മത്തായി"  എല്ലാം കേട്ടുകൊണ്ട് നിന്നിരുന്ന വട്ടോളി തോമസു ചേട്ടന്‍ മത്തായിയെ ശാസിച്ചു. "വല്ല പോലീസ്സുകാരും കേട്ടാല്‍ നിന്റെ കാര്യം പോക്കാ"

അതു കേട്ട മത്തായി പേടിയോടെ നാലുപാടും  നോക്കിയിട്ട് സൂത്രത്തില്‍ അവിടെ നിന്നും മുങ്ങി. 

"കുട്ടച്ചന്‍ജിയെ ഒരു കൊട്ടേഷന്‍കാരും  തൊടില്ല. തൊട്ടാല്‍ തൊട്ടവന്‍ വിവരമറിയും" ഒരു പാര്‍ട്ടി അനുഭാവി  മുണ്ട് മടക്കിക്കുത്തിയിട്ടു വീറോടെ പറഞ്ഞു. 

ഇതിനിടയില്‍ മറ്റൊരു വിവരം കൂടി പുറത്തു വന്നു.

സഖാവ് ശ്രീധരനേയും കാണാനില്ല.   

കുട്ടച്ചന്‍ജിയുടെ ഒരേയൊരു രാഷ്ട്രീയ എതിരാളിയാണ് സഖാവ്  ശ്രീധരന്‍.

കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍   സഖാവ്  ശ്രീധരനെ അഞ്ഞൂറിലധികം വോട്ടുകള്‍ക്ക്  തോല്‍പ്പിച്ചാണ്  കുട്ടച്ചന്‍ജി വിജയകിരീടം ചൂടിയത്.

 അന്നു മുതല്‍ സഖാവ്   ശ്രീധരനു   കുട്ടച്ചന്‍ജിയോട്  അല്പം   പിണക്കമുണ്ടായിരുന്നു എന്നാണ്  പൊതുവേയുള്ള ജനസംസാരം.

പക്ഷെ അതൊന്നും ശ്രീധരന്‍ സഖാവ്  പുറത്തു കാണിച്ചിട്ടില്ല.

എന്നാലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍...

ഏലമ്മചേച്ചിയുടെ ചായക്കടയിലും ഗോവിന്ദന്റെ  മുറുക്കാന്‍കടയിലും കൂടിയിരുന്നു രാജപുരത്തുകാര്‍ ചര്‍ച്ച തുടര്‍ന്നു.  

പെട്ടെന്നൊരു പോലീസ് ജീപ്പ്‌ പാഞ്ഞു വന്നു ബ്രേക്കിട്ടു. അതില്‍നിന്നും രണ്ടുമൂന്നു പോലീസ്സുകാര്‍ ചാടിയിറങ്ങി. അവര്‍  ജീപ്പിന്റെ പിറകില്‍ നിന്നും ഒരാളെ പുറത്തിറക്കി.

സഖാവ് ശ്രീധരന്റെ മൂത്ത മകന്‍  പുഷ്പന്‍. !!

ആളുകള്‍ അതുകണ്ട്  അന്തം വിട്ടു നിന്നു.

പോലീസുകാര്‍ പുഷ്പനേയും കൊണ്ട്  പള്ളിയുടെ അരികിലുള്ള വെട്ടുവഴിയില്‍ക്കൂടി   കുട്ടച്ചന്‍ ജിയുടെ വീട്ടിലേയ്ക്ക്‌ പോയി. 

ചായക്കടയിലും മുറുക്കാന്‍ കടയിലും ഇരുന്നവര്‍ ആകാംഷയോടെ   അവരെ അനുഗമിച്ചു. പക്ഷെ പോലീസുകാര്‍ അവരെ വിരട്ടിയോടിച്ചു.

"എന്നാലും എന്നോടൊരു വാക്ക്  പറഞ്ഞിട്ട് പോകാന്‍ മേലാരുന്നോ"  കുട്ടച്ചന്‍ജിയുടെ വീട്ടില്‍ നിന്നും  അന്നക്കുട്ടിയുടെ നിലവിളി ഉയര്‍ന്നു.
  
ജനങ്ങള്‍ക്ക്‌ കാര്യങ്ങളുടെ കിടപ്പ്  ഏകദേശം  പിടികിട്ടി.
  
തന്റെ അച്ഛനെ തോല്പിച്ചതിലുള്ള  വൈരാഗ്യം തീര്‍ക്കാനായി  പുഷ്പന്‍ കുട്ടച്ചന്‍ജിയെ അപായപ്പെടുത്തി !!

പക്ഷെ എങ്ങിനെ?...എവിടെവച്ച്? എന്നിട്ട് കുട്ടച്ചന്‍ജിയുടെ ശരീരം എന്തു ചെയ്തു? 

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ജനങ്ങള്‍  പരസ്പരം ചോദിച്ചു...

പോലീസുകാര്‍ തെളിവെടുപ്പ് കഴിഞ്ഞു പുഷ്പനുമായി തിരിച്ചുപോയി.

നല്ലവരില്‍ നല്ലവനായ കുട്ടച്ചന്‍ജിയുടെ  ദാരുണമായ അന്ത്യത്തില്‍ രാജപുരം നിവാസികള്‍ അത്യധികം വ്യസനിച്ചു. അവര്‍ കുട്ടച്ചന്‍ജിയുടെ അപദാനങ്ങള്‍ വാഴ്ത്തി. പിന്നെ അവരവരുടെ വീടുകളിലേയ്ക്ക്  തിരിച്ചു പോയി.

കുട്ടച്ചന്‍ജിയുടെ വീട്ടില്‍  അദ്ദേഹത്തിന്റെ ഭാര്യ അന്നക്കുട്ടിയും ഒന്നുരണ്ടു അയല്‍ക്കാരികളും മാത്രമായി. 
 
സമയം സന്ധ്യ കഴിഞ്ഞു...

അബ്കാരി  കൊണ്ട്രാക്ടര്‍ ദിവാകരേട്ടന്റെ   കള്ളുഷാപ്പില്‍ കുപ്പികള്‍ നിറയുകയും ഒഴിയുകയും ചെയ്തു. ഷാപ്പിന്റെ മുറികളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു. കുട്ടച്ചന്‍ജിയുടെ മരണമാണ്  എല്ലാവര്‍ക്കും വിഷയം.  

കുട്ടച്ചന്‍ജിയുടെ സ്നേഹവാത്സല്യങ്ങള്‍  അനുഭവിച്ചവര്‍ അദ്ദേഹത്തിന്റെ  ആത്മശാന്തിക്കായി ഒന്നു രണ്ടു കുപ്പികള്‍  കൂടുതല്‍ കഴിക്കുകയും കരയുകയും ചെയ്തു.
 
"മൃതദേഹം ഉടനെ കിട്ടുമായിരിക്കും..നാളത്തെ പത്രത്തില്‍ എല്ലാം വിശദമായി അറിയാം." 

 അങ്ങനെയൊരു  പ്രത്യാശയോടെ  ആളുകള്‍ അവരവരുടെ ചര്‍ച്ച ഉപസംഹരിച്ചു. 

സമയം ഒരുപാടു കഴിഞ്ഞു...

വട്ടോളി തോമസ്സു ചേട്ടനും ഉണ്ടക്കണ്ണന്‍ മത്തായിയും  അന്നത്തെ കുടി നിറുത്തി  ഷാപ്പില്‍ നിന്നും എഴുനേറ്റു വേച്ചു വേച്ചു  പുറത്തേയ്ക്ക് നടന്നു. 

ഷാപ്പിനു പുറത്തെത്തിയ അവര്‍ റോഡിലിറങ്ങി മുന്‍പോട്ടു നടന്നു.

അല്പം നടന്നപ്പോഴാണ് അവരതു കണ്ടത്.

നേരെ മുന്‍പില്‍ റോഡില്‍ കുട്ടച്ചന്‍ജി  നില്‍ക്കുന്നു...അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ടു കൊണ്ട്  സഖാവ് ശ്രീധരന്‍!

കാറ്റുപിടിച്ച കൊന്നത്തെങ്ങുപോലെ   ആടുകയാണ് രണ്ടു പേരും.

തന്റെ തോളില്‍ തൂങ്ങിക്കിടക്കുന്ന കുട്ടച്ചന്‍ജിയോട്  സഖാവ് ശ്രീധരന്‍ പറയുന്നത്  തോമസ്സു ചേട്ടനും ഉണ്ടക്കണ്ണന്‍ മത്തായിയും കേട്ടു.

'ഡാ... കുട്ടച്ചാ...ന്റെ മോന്‍ പുഷ്പന്   നീ സര്‍ക്കാര്  ജോലി വാങ്ങി തന്നില്ലേ...എനിക്ക്   തിറുപ്തിയായി.   ഈ തിരോന്തോരം പോക്കിന്റെ   മുഴോന്‍ ശെലവും  എന്റെ വഹ...നീ വാ."
 
പിന്നെ, വട്ടോളി തോമസ്സു ചേട്ടനേയും ഉണ്ടക്കണ്ണന്‍ മത്തായിയും  മൈന്‍ഡ് ചെയ്യാതെ  പരസ്പര സഹായത്തോടെ അവര്‍  ഷാപ്പിലേയ്ക്ക്  കയറിപ്പോയി.  

Wednesday, March 21, 2012

എന്ട്രിക ലക്സിയും ഒരു പുട്ടുകുറ്റിയും.

"എടാ രഘൂ  നമുക്കൊരു പുട്ടുകുറ്റി വാങ്ങിയാലോ? രാവിലത്തെ  ബ്രേക്ക് ഫാസ്റ്റിനു  പുട്ടും കടലയും   നല്ല  കോമ്പിനേഷനാ"

എറണാകുളം മറൈന്‍ ഡ്രൈവിനോടു  ചേര്‍ന്നുള്ള വഴിയരികില്‍   നിരത്തിവച്ചിരിക്കുന്ന മുള കൊണ്ടു നിര്‍മ്മിച്ച പുട്ടുകുറ്റികള്‍ കണ്ടപ്പോഴാണ്  എന്റെ സുഹൃത്തായ കുറുപ്പുസാറിന്റെ പുട്ടുകുടം പോലുള്ള തലയില്‍ ആ "പുട്ടാശയം"  ഉദിച്ചത്.

"ആഹാ അതു കൊള്ളാം" 

ആവി പറക്കുന്ന പുട്ട്  പപ്പടവും  കടലയുമിട്ടു  കുഴച്ചു ലഡ്ഡു പോലെയുള്ള ഉരുളകളാക്കി  ഘോരഘോരം വെട്ടിവിഴുങ്ങുന്ന കാര്യമോര്‍ത്തപ്പോള്‍ എന്റെ വായില്‍ ഒരു കപ്പലോടിക്കാനുള്ള വെള്ളം ഞാനറിയാതെ നിറഞ്ഞു.

പണ്ടത്തെ  ആളുകള്‍ അരിയും നെല്ലും മറ്റും അളക്കാനായി  ഉണ്ടാക്കിയിരുന്ന   നാഴിയുടെ രൂപത്തിലാണ്   പുട്ടുകുറ്റിയുടെ നിര്‍മാണം നടത്തിയിരിക്കുന്നത്.   പുട്ടുണ്ടാക്കുമ്പോള്‍ കൈ പൊള്ളാതിരിക്കാനായി  അതിന്റെ പുറത്തു കയറു കൊണ്ടു ചുറ്റി വരിഞ്ഞിട്ടുണ്ട്.  പുട്ടുകുറ്റി കൂടാതെ  മുള ഉപയോഗിച്ചുണ്ടാക്കിയ മറ്റു പല സാധങ്ങളും അവിടെ വച്ചിരുന്നു. 

ഒരു പുട്ടുകുറ്റി കയ്യിലെടുത്തു  പരിശോധിച്ചിട്ട്   അതുകൊണ്ട് പുട്ടുണ്ടാക്കുന്ന   രീതി ചോദിച്ചു മനസ്സിലാക്കുകയാണ് കുറുപ്പു സാര്‍. കുറ്റിയില്‍ മാവു നിറച്ചു  പ്രെഷര്‍  കുക്കറിന്റെ  നോസിലില്‍   വച്ചാല്‍ അഞ്ചു മിനിട്ടു  കൊണ്ടു പുട്ട്   റെഡിയാകുമെന്ന്   വില്‍പ്പനക്കാരന്‍ പറഞ്ഞു. 

എങ്ങനെയുണ്ട്  എന്ന ഭാവത്തില്‍ കുറുപ്പുസാര്‍ എന്നെ നോക്കി.  'ക്രോണിക്  ബാച്ചിലര്‍'  സിനിമയില്‍ ഹരിശ്രീ അശോകന്‍  പുട്ടുണ്ടാക്കിയത്  പോലെ ആകുമോ എന്ന ചിന്തയില്‍  ഞാന്‍ നിന്നു. 

ഏതായാലും അല്പ നേരത്തെ വിലപേശലിനു ശേഷം  നൂറു രൂപാ   കൊടുത്ത്  ഒരു പുട്ടുകുറ്റി  ഞങ്ങള്‍ സ്വന്തമാക്കി. പിന്നെ  പുട്ടുകുറ്റി കക്ഷത്തില്‍  വച്ച്  ഒരു പാക്കറ്റ്    കടലയും വാങ്ങി  കൊറിച്ചുകൊണ്ടു ഞങ്ങള്‍  മറൈന്‍  ഡ്രൈവിലേയ്ക്ക് നടന്നു. 

പടിഞ്ഞാറേ  മാനത്തു   സൂര്യന്‍  ഒരു ചുവന്ന  പപ്പടം പോലെ  കാണപ്പെട്ടു.  കാണണമെന്നുള്ളവര്‍  ഉടനെ കണ്ടോണം, അല്ലെങ്കില്‍ താനിപ്പം മുങ്ങിക്കളയും   എന്ന പരുവത്തിലാണ്  മൂപ്പരുടെ  നില.  വിദേശത്തു പോകുന്നയാളെ യാത്രയയക്കാന്‍  എയര്‍പോര്‍ട്ടില്‍ വന്ന ബന്ധുക്കളെപ്പോലെ  കുറെ മേഘത്തുണ്ടുകള്‍  സൂര്യനു  ചുറ്റും  കറങ്ങി നടക്കുന്നുണ്ട്.   കായലില്‍ക്കൂടി യാത്രാബോട്ടുകളും  ഉല്ലാസ നൌകകളും നിറയെ ആളുകളുമായി അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരുന്നു.  

അല്പം അകലെയുള്ള   ഓയില്‍ ബര്‍ത്തില്‍ ഒരു വലിയ കപ്പല്‍ കിടക്കുന്നു.  മുകളില്‍ കറുപ്പും അടിയില്‍ ചുവപ്പും നിറമുള്ള ആ കപ്പല്‍ കണ്ട കുറുപ്പുസാര്‍  പെട്ടെന്ന്  വലിയ ശബ്ദത്തില്‍ വിളിച്ചു കൂവി.

"ദേ  കിടക്കുന്നെടാ മോനിക്കാ ലെവിന്‍സ്കി. നമ്മുടെ മീന്‍പിടുത്തക്കാരെ  വെടിവച്ചു കൊന്ന പട്ടാളക്കാരുടെ കപ്പല്‍"...

കുറുപ്പുസാറിന്റെ അലര്‍ച്ച കേട്ടു ഞാന്‍ ഞെട്ടി...

"അയ്യോ സാറേ അതു മോനിക്കാ ലെവിന്‍സ്കിയല്ല. എന്ട്രിക  ലെക്സിയാ".  

കുറുപ്പുസാറിന്റെ  അലര്‍ച്ച   ആരെങ്കിലും കേട്ടോ എന്നറിയാന്‍ ഞാന്‍ പരിഭ്രമത്തോടെ ചുറ്റും നോക്കി.
 
"ഹും ആരുടെ എന്ട്രിക  ആയാലും അവന്മാര്‍ ചെയ്തത് പോക്രിത്തരമല്ലേ? വയറു പിഴപ്പിക്കാന്‍ പോയവരെ ഇന്ത്യയുടെ അതിര്‍ത്തിയില്‍ കയറി വെറുതെ അങ്ങു വെടിവച്ച് കൊന്നെന്നു പറഞ്ഞാല്‍  ഇവിടെ ചോദിക്കാനും പറയാനും ആളില്ലെന്നാണോ അവരുടെ വിചാരം?"   

ക്ഷിപ്രകോപിയാണ്   കുറുപ്പുസാര്‍.  കോപിച്ചു കഴിഞ്ഞാല്‍ പിന്നെ ആളും തരവും നോക്കാതെ  സംസാരിച്ചു കളയും. സുബേദാര്‍മേജര്‍ റാങ്കില്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച കുറുപ്പുസാര്‍ കുട്ടനാട്ടിലെ നെടുമുടി സ്വദേശിയാണ്.  ആയതു കൊണ്ടു തന്നെ  അദ്ദേഹത്തിന്റെ ആകൃതിയിലും  പ്രകൃതിയിലും ഒരു  മുട്ടന്‍ "നെടുമുടി സ്റ്റൈല്‍"  ഒളിഞ്ഞു കിടപ്പുണ്ട്. 

"സാര്‍ പതുക്കെപ്പറ...ആളുകള്‍ ശ്രദ്ധിയ്ക്കുന്നു..." ഞാന്‍ അദ്ദേഹത്തെ ശാന്തനക്കാന്‍  ശ്രമിച്ചു.

അതോടെ കുറുപ്പുസാര്‍ തണുത്തു. 

"ഹും...ഇനി ഒരു തവണ കൂടി  പട്ടാളത്തില്‍ ചേരാന്‍ പറ്റിയാല്‍ ഞാന്‍ ഇറ്റലിപ്പട്ടാളത്തിലെ ചേരൂ" 

കായലരികിലെ സിമന്റു ബഞ്ചില്‍ ഇരുന്നുകൊണ്ട് കുറുപ്പുസാര്‍  പറഞ്ഞു.

കുറുപ്പു സാറിന്റെ  വാചകം കേട്ട ഞാന്‍ വീണ്ടും   ഞെട്ടി. ഇത്രയും നേരം ഇറ്റലിക്കാരെ  ചീത്ത പറഞ്ഞ അദ്ദേഹം  അവരുടെ പട്ടാളത്തില്‍ ചേരുമെന്നോ? ഞാന്‍ അത്ഭുതത്തോടെ  കുറുപ്പു സാറിനെ നോക്കി. 

"അതെന്താ സാര്‍?"

ഇടതു കക്ഷത്തിലിരിക്കുന്ന പുട്ടുകുറ്റി  വലതുകക്ഷത്തിലേയ്ക്ക്  മാറ്റിയിട്ട്   കുറുപ്പുസാര്‍  കയ്യിലിരുന്ന പൊതിയില്‍ നിന്നും  അഞ്ചാറു  കടലയെടുത്തു വായിലിട്ടു. എന്നിട്ടു  തന്റെ സ്വതസിദ്ധമായ നെടുമുടി സ്റ്റൈലില്‍  ചോദിച്ചു.

"എടാ  പത്തിരുപതു വര്‍ഷം കഷ്ടപ്പെടും ബുദ്ധിമുട്ടിയും  പട്ടാളത്തില്‍  ജോലി ചെയ്തിട്ട്   നേരെ ചൊവ്വേ   ഒന്നു വെടി വയ്ക്കാന്‍  സാധിച്ചിട്ടുണ്ടോ നിനക്ക് ?'

"ങേ... എന്തൊരു മണ്ടന്‍  ചോദ്യമാ സാറേ ചോദിക്കുന്നത്?" .

കാശ്മീരില്‍ ജോലിചെയ്യുമ്പോള്‍  പാകിസ്ഥാന്‍  പോസ്റ്റുകളിലേയ്ക്കു  എത്ര തവണ ഞാന്‍ വെടി വച്ചിരിക്കുന്നു? 

എത്ര ഉഗ്രവാദി ആക്രമണങ്ങളെ  ധീരമായി നേരിട്ടിരിക്കുന്നു? 

കാര്‍ഗില്‍ യുദ്ധത്തില്‍വരെ പങ്കെടുത്ത വീരയോദ്ധാവാണ്  ഞാന്‍.

അങ്ങിനെയുള്ള എന്നോട്  വെടി വച്ചിട്ടുണ്ടോന്ന്.. എനിക്കു വല്ലാതെ ദേഷ്യം വന്നു.

ഹ ഹ ഹാ.... കുറുപ്പുസാര്‍ ഉറക്കെ ചിരിച്ചു..

കാശ്മീരില്‍ നീ വെടിവച്ചിട്ടുണ്ടെന്നു പറയുന്നത് ശരിയാ..പക്ഷെ പാക്കിസ്ഥാന്‍  പട്ടാളക്കാര്‍ കണ്ണും മൂക്കുമില്ലാതെ വെടി വയ്ക്കുമ്പോള്‍ തിരിച്ചു വെടിവയ്ക്കാനുള്ള ഓര്‍ഡര്‍  നമുക്ക്   കിട്ടിവരുമ്പോഴേയ്ക്കും   വെടിവയ്പും കഴിഞ്ഞു പാക്കിസ്ഥാന്‍കാര്‍ അവരുടെ പാട്ടിനു പോയിട്ടുണ്ടാകും.

"ന്താ ശരിയല്ലേ?" കുറുപ്പുസാര്‍ ചോദിച്ചു...
 
അതു... പിന്നെ....ഞാന്‍ തല ചൊറിഞ്ഞു..

"അതു പോട്ടെ ഇനി  നമ്മളാണ്   ഇതുപോലെ  വെടി വച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഗതിയെന്നു നീ ആലോചിച്ചിട്ടുണ്ടോ?"

കുറുപ്പു സാര്‍ എന്റെ നേരെ അടുത്ത ചോദ്യമെറിഞ്ഞു...

"അങ്ങിനെവന്നാല്‍ നമ്മുടെ സര്‍ക്കാര്‍ ഉടനെ കേറി ഇടപെട്ടു നമ്മളെ രക്ഷിക്കില്ലേ?
   
"പിന്നേ...രക്ഷിക്കും.. .അങ്ങിനെ രക്ഷിച്ചതു കൊണ്ടല്ലേ  പാകിസ്ഥാന്‍ പിടിച്ച ഇന്ത്യക്കാരെല്ലാം ഇപ്പോഴും അവിടെത്തന്നെ കിടക്കുന്നത്?"

എനിക്ക്   വീണ്ടും  ഉത്തരം മുട്ടി. 

ഞാന്‍ കുറച്ചു കടലയെടുത്തു വായിലിട്ട് ശക്തിയോടെ ചവച്ചു. 

"ഇറ്റലീടെ മന്ത്രിമാരെല്ലാം ഇപ്പൊ കേരളത്തിലാ താമസം.  അവരുടെ പട്ടാളക്കാരേയും  കൊണ്ടേ  അവര്‍ക്കങ്ങോട്ടു ചെല്ലാന്‍ പറ്റൂ..അല്ലെങ്കില്‍ മന്ത്രിപ്പണി പോകും"

കുറുപ്പു സാര്‍ പുട്ടുകുറ്റിയെ   വീണ്ടും ഇടതുകക്ഷത്തിലേയ്ക്ക്  ഷിഫ്റ്റ്‌ ചെയ്തിട്ട്   കടലാസില്‍ ബാക്കിയുള്ള കടല വാരി വായിലിട്ടിട്ടു   മുറുക്കാന്‍ ചവയ്ക്കുന്നത്‌ പോലെ ചവച്ചു.   

ഞാന്‍ പിന്നെ  ഒന്നും മിണ്ടിയില്ല. 

ഈ സമയത്താണ് അല്‍പ്പം   അകലെയായി  ഒരാള്‍ ഞങ്ങളെത്തന്നെ ശ്രദ്ധിച്ചു നില്‍ക്കുന്നത്  ഞാന്‍ കണ്ടത്.
  

ഒത്ത ഉയരവും അതിനൊത്ത തടിയും കൊമ്പന്‍ മീശയുമുള്ള അയാളുടെ  നോട്ടം കുറുപ്പുസാറിന്റെ കഷത്തിലിരിക്കുന്ന കുഴലുപോലെയുള്ള  സാധനത്തിലാണ്.  ഇടയ്ക്കിടയ്ക്ക്  അയാള്‍   എന്ട്രിക ലക്സിയിലേയ്ക്കും നോക്കുന്നുണ്ട്. 

ഈശ്വരാ...എന്ട്രിക ലക്സി കൊച്ചിയില്‍ വന്നതിനു ശേഷം ഈ പ്രദേശം  മുഴുവന്‍ രഹസ്യപ്പോലീസ്  വലയത്തിലാണെന്ന്  പത്രത്തില്‍  വായിച്ചത് ഞാനോര്‍ത്തു...

കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം പൊതുസ്ഥലത്ത്  ഉറക്കെ ചര്‍ച്ച ചെയ്തത്  കുറ്റമല്ലേ? 

എന്ട്രിക ലക്സിയെപ്പറ്റി  ഞങ്ങള്‍  പറഞ്ഞത്  വല്ലതും  അയാള്‍ കേട്ടിട്ടുണ്ടാകുമോ?  ഞാന്‍ കുറുപ്പു സാറിനെ ചെറുവിരല്‍ കൊണ്ടു  തോണ്ടി.

അയാളുടെ നില്‍പ്പും ഭാവവും കണ്ട  കുറുപ്പു സാര്‍ വിരണ്ടു. അതോടെ അദ്ദേഹത്തിന്റെ കക്ഷത്തിലിരുന്ന  പുട്ടുകുറ്റിയുടെ സ്ഥാനം   കയ്യിലേയ്ക്കു മാറി.

അയാളുടെ നോട്ടം  പുട്ടുകുറ്റിയില്‍ തന്നെ... 

കുഴലു പോലെയുള്ള അതിന്റെ  ആകൃതി കണ്ടിട്ട്    ആധുനിക രീതിയിലുള്ള തോക്കോ മറ്റോ ആണെന്ന് അയാള്‍ ധരിച്ചിട്ടുണ്ടാകുമോ?   

അങ്ങിനെയെങ്കില്‍ ഇറ്റലി പട്ടാളക്കാരുടെ കൂടെ ഞങ്ങള്‍ക്കും ജയിലിലെ ഉണ്ട തിന്നേണ്ടി വരും.    
  
പക്ഷെ ഇറ്റലി പട്ടാളക്കാര്‍  ജയിലില്‍ ബിരിയാണിയും  ഫ്രൂട്ട്  സാലഡ്ഡുമാണ്   കഴിക്കുന്നതത്രേ...

നമുക്ക്  പുട്ടായാലും  മതിയായിരുന്നു...

ഈ കഷ്മലന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണൊരു വഴി...

ഞങ്ങള്‍ക്ക് പോകാനുള്ള വഴിയിലാണ് അയാള്‍ നില്‍ക്കുന്നത്...

പിറകില്‍ കായലാണ്.......കായലില്‍  ചാടി നീന്തിയാലോ? 

അതു വേണ്ടാ. നീന്തിച്ചെല്ലുന്നത്  എന്ട്രിക ലക്സിയുടെ അടുത്തെയ്ക്കാണെങ്കില്‍  പത്തു പതിനഞ്ചു ദിവസമായി  കൊച്ചിയില്‍ കിടന്നു ബോറടിച്ചിരിക്കുന്ന  അതിലെ പട്ടാളക്കാര്‍ക്ക്   വീണ്ടും പണിയാകാന്‍ വഴിയുണ്ട്. 

ഞങ്ങളുടെ  പരവേശവും പരുങ്ങലും കണ്ടതോടെ  അയാള്‍  മുന്‍പോട്ടു വന്നു...

പെട്ടന്നൊരു ശബ്ദം...

"രഘുവേ..ഓടിക്കോടാ"

എന്റെ പിറകില്‍ നിന്നിരുന്ന  കുറുപ്പുസാര്‍  നേരെ മുന്‍പിലുള്ള മൈതാനത്തിന്   കുറുകെയുള്ള വഴിയില്‍ക്കൂടി   ഒറ്റ ഓട്ടം വച്ചു കൊടുത്തു..
 

അദ്ദേഹത്തിന്റെ കയ്യിലിരുന്ന പുട്ടുകുറ്റി  വലിയൊരു ശബ്ദത്തോടെ നിലത്തു വീണു ..

എനിക്കു മാത്രം ഓടാന്‍ പറ്റിയില്ല..

അയാള്‍ അടുത്തു വന്നു...

എന്റെ  മുമ്പില്‍ വീണു കിടന്ന പുട്ടുകുറ്റി കുനിഞ്ഞെടുത്തു. എന്നിട്ട് ചോദിച്ചു.

"ഇതെവിടുന്നാ വാങ്ങിയത് ? എനിക്കും  ഒരെണ്ണം വേണം. 
മുളംകുറ്റിയില്‍ ഉണ്ടാക്കുന്ന പുട്ടിനു നല്ല സ്വാദാ"


അയാളുടെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞില്ല.  

കാരണം, കുറുപ്പുസാര്‍  ഓടിപ്പോയ വഴിയിലേയ്ക്കു നോക്കി  അന്തംവിട്ടു നില്‍ക്കുകയായിരുന്നു ഞാന്‍.
  

Wednesday, February 22, 2012

ഞാനും എന്റെ ഇന്ദുലേഖയും

"ഇക്കണക്കിനു പോയാല്‍ മൂന്നു മാസത്തിനകം സാറൊരു അമരീഷ് പുരിയാകും"

ജലദോഷപ്പനി വന്നയാളെപ്പോലെ ആസകലം  പുതച്ചുമൂടി കസേരയിലിരിക്കുന്ന എന്റെ മിലിട്ടറിത്തലയിലൂടെ  വട്ടത്തിലും നീളത്തിലും  കത്രികയോടിച്ച്  അതിലുണ്ടായിരുന്ന തിരുകേശത്തെ നിഷ്കരുണം വെട്ടിമുറിച്ചുകൊണ്ടിരുന്ന ബാര്‍ബര്‍ സുധാകരന്റെ   പറച്ചില്‍ കേട്ട് ഞാനൊന്നു  ഞെട്ടി.

കത്രികയോട്ടത്തിന്റെ  രസത്തില്‍ പാതിമയക്കത്തിലായിരുന്ന  ഞാന്‍  പെട്ടെന്നു കണ്ണു തുറന്നു. എന്നിട്ട്   മുന്‍പിലുള്ള കണ്ണാടിയില്‍ കാണുന്ന  സുധാകരനോട് അല്പം വെപ്രാളത്തോടെ ചോദിച്ചു.

"അതെന്താ സുധാകരാ നീ അങ്ങനെ  പറഞ്ഞത്?"

"സാറിന്റെ  മുടിയുടെ ഉള്ളെല്ലാം പോയി. എന്തു മുടിയുണ്ടായിരുന്ന തലയാ. ഇപ്പം ദേ അവിടേം ഇവിടേം  അഞ്ചാറു പൂട മാത്രമുണ്ട്. ഈ പോക്ക് പോയാല്‍ അധികം താമസിക്കാതെ  സാറൊരു കഷണ്ടിത്തലയന്‍ ആകുമെന്നാ ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം."

കഴുത്തുനീട്ടിയ ആമയെപ്പോലെ   കസേരയിലിക്കുന്ന എന്റെ തലയിലേയ്ക്ക്   മുണ്ടകന്‍പാടത്തു കീടനാശിനി തളിക്കുന്ന കര്‍ഷകന്റെ  ഭാവത്തില്‍   ഒരു കുപ്പിയില്‍ നിന്ന് വെള്ളം  ചീറ്റി ഒഴിച്ചുകൊണ്ട് സുധാകരന്‍ പറഞ്ഞു. 

സുധാകരന്‍ അങ്ങിനെയാണ്. എന്തു പറഞ്ഞാലും അതില്‍ ഒരു ഹിന്ദി ടച്ച് ഉണ്ടാകും. പണ്ടു കുറച്ചു നാള്‍ ബോംബെയില്‍ ജോലി ചെയ്തതിന്റെ ഗുണമാണ്.

സുധാകരന്‍ പറഞ്ഞത് കേട്ടപ്പോള്‍  ചൊവ്വാദോഷം മൂലം കല്യാണം നടക്കാത്ത യുവതിയെപ്പോലെ ഞാനൊരു ദീര്‍ഘനിശ്വാസം വിട്ടു. എന്നിട്ട് സുധാകരനോട് പറഞ്ഞു.

"എന്തു ചെയ്യാനാ സുധാകരാ..വയസ്സും പ്രായവുമൊക്കെ ആയില്ലേ? അപ്പോള്‍ പഴയപോലെ മുടിയൊക്കെ നില്‍ക്കുമോ?"

"അപ്പോള്‍   സാര്‍ ടിവിയൊന്നും കാണാറില്ലേ? രണ്ടാഴ്ചകൊണ്ടു  മുടി പനങ്കുലപോലെ വളരുന്ന ഒരു  എണ്ണയല്ലേ ഇപ്പോള്‍ എല്ലാരും ഉപയോഗിക്കുന്നത്? ഇന്നലേയും ഒരു പെങ്കൊച്ചു ടിവീല്‍ വന്നു പറേന്ന കേട്ടു"

"എന്തോന്ന്.?"

"ആ എണ്ണ  തേയ്ക്കാന്‍ തുടങ്ങിയതോടെ അവരുടെ പ്രശ്നങ്ങളെല്ലാം തീര്‍ന്നെന്ന്."

"ഓഹോ "

"അങ്ങിനെയെങ്കില്‍ ഒരു കുപ്പി എണ്ണ വാങ്ങിയാലോ?" ഞാന്‍ ആലോചിച്ചു.

പക്ഷെ എങ്ങിനെ വാങ്ങും? മുടി തഴച്ചുവളരുന്ന ഒരു എണ്ണയുണ്ടെന്നും ഒരു കുപ്പി ഉടനെ വാങ്ങിത്തരണമെന്നും പറഞ്ഞ ഭാര്യയോട്  "അതിനൊക്കെ ഭയങ്കര വിലയാ..നീ വല്ല വെളിച്ചെണ്ണയും വാങ്ങി  തേച്ചാല്‍ മതി" എന്നു പറഞ്ഞ ആളല്ലേ ഞാന്‍? 

ഇനി ആ എണ്ണ എനിക്ക് വേണ്ടി വാങ്ങിച്ചു എന്നവള്‍ അറിഞ്ഞാല്‍ പിന്നെ എന്റെ കഴുത്തിനു മുകളില്‍  തല കാണില്ല. 

തല ഇല്ലാതെ എണ്ണ വാങ്ങിയിട്ട് എന്തു കാര്യം? 

ഞാന്‍ ചിന്താഭാരത്തോടെ  വീട്ടിലേയ്ക്ക് നടന്നു. 

ഈശ്വരാ എന്റെ തലയും ഒരു "ഗള്‍ഫ് ഗേറ്റ് " തലയായി മാറുകയാണോ?  

എന്റെ അയല്‍ക്കാരനും സുഹൃത്തുമായ മാത്തപ്പന്‍ ചേട്ടന്റെ കഷണ്ടിത്തലയുടെ കാര്യം ഒരുമാത്ര ഞാന്‍ ഓര്‍ത്തുപോയി. 

ഒരു വലിയ കോഴിമുട്ടയുടെ ആകൃതിയുള്ള ആ തലയില്‍ ഇടതു വശത്തെ ചെവിയുടെ മുകളില്‍ മാത്രം ഒറ്റവരി ഞാറുപോലെ കുറച്ചു മുടിയുണ്ട്. കുളി കഴിഞ്ഞു വരുന്ന മാത്തപ്പന്‍ ചേട്ടന്‍  ചീര്‍പ്പ് കൊണ്ട്‌ ആ തലമുടിയെ തന്റെ  കഷണ്ടിത്തയുടെ മുകളിലൂടെ   വലതു വശത്തേയ്ക്ക് ചീകി വയ്ക്കും. 

കഷണ്ടിയുടെ മുന്‍വശത്ത്‌  രണ്ടിഞ്ചു വീതിയില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന ആ മുടി കാണുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട്. അദ്ദേഹത്തിന്റെ  കഷണ്ടിയോടുള്ള ബഹുമാനസൂചകമായി  "ചാണ മാത്തപ്പന്‍" എന്നൊരു പേരും ഞാന്‍ അദ്ദേഹത്തിനു കൊടുത്തിരുന്നു.  

"ചാണ രഘു" എന്നൊരു പേര് എനിക്കും വീഴുമോ?  

ശരീരഘടന ഇല്ലെങ്കിലും എന്റെ സ്വഭാവമഹിമ വച്ചു നോക്കിയാല്‍ സുധാകരന്‍ പറഞ്ഞതു പോലെ "അമരീഷ് പുരി" എന്നു തന്നെ ആരെങ്കിലും പേരിടാനും മതി. 

എന്റെ തലയില്‍ കുടിയേറിയിരിക്കുന്ന കഷണ്ടിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണൊരു മാര്‍ഗ്ഗമെന്നു ഞാന്‍ തല പുകഞ്ഞാലോചിച്ചു.  

ബുദ്ധി കൂടുതലുള്ളവര്‍ക്കാണ്  കഷണ്ടിയുണ്ടാകുന്നതെന്ന് പഴമക്കാര്‍ പറയാറുണ്ട്‌. ഒരു പക്ഷെ അതുകൊണ്ടാകുമോ ഇത്ര ചെറുപ്പത്തില്‍ തന്നെ എന്റെ തലയില്‍ കഷണ്ടി കയറിയത്? 

ഛെ...അതൊക്കെ ആളുകള്‍ വെറുതെ പറയുന്നതല്ലേ?  അങ്ങിനെയാണെങ്കില്‍ ഐസക് ന്യൂട്ടന്റെ തലയില്‍ മുടിയേ കാണുമായിരുന്നില്ല.  

പിന്നെ ഇനി എന്താണൊരു മാര്‍ഗ്ഗം?  

വല്ല വിഗ്ഗും വാങ്ങി തലയില്‍ വച്ചാലോ?  

പണ്ടൊക്കെ മുടി കുറവുള്ള പെണ്ണുങ്ങള്‍ "തിരുപ്പന്‍" എന്നൊരു സാധനം തലയില്‍ ഫിറ്റു ചെയ്യുമായിരുന്നു. 

ഇപ്പോള്‍ ആണുങ്ങളാണ്  ഈ പണി ചെയ്യുന്നത്.  പക്ഷെ തിരുപ്പന്‍ എന്നതിന് പകരം "പാച്ച് "  എന്നോ മറ്റോ ആണത്രേ അതിന്റെ പേര്. 

മുടി ഇല്ലാത്ത ഭാഗത്ത്  ഈ സാധനം ഒട്ടിച്ചു വയ്കുകയാണ് ചെയ്യുക.

ഒരു പാച്ച്  വാങ്ങി ഞാനും തലയില്‍  ഒട്ടിച്ചാലോ ?  

ഹോ.. അതു വേണ്ട..ദിവസവും രണ്ടു തവണയെങ്കിലും  കുളിക്കുന്ന സ്വഭാവമുള്ള എനിക്ക്   അതൊന്നും ശരിയാവില്ല.  

ഭാര്യ അറിയാതെ ഒരു കേശതൈലം വാങ്ങുകയാണ്  നല്ലത്. ഞാന്‍ തീരുമാനിച്ചു.  

പോകുന്ന വഴിയില്‍ കണ്ട മെഡിക്കല്‍ ഷോപ്പില്‍ കയറി ഞാന്‍ മുടി വളരുന്ന എണ്ണയുടെ   ഒരു  കുപ്പിയ്ക്ക്   ഓര്‍ഡര്‍ ചെയ്തു. 

"അയ്യോ സാര്‍ ..ആ എണ്ണയ്ക്ക് ഭയങ്കര  ഡിമാണ്ടാ .സ്റ്റോക്ക് തീര്‍ന്നു. നാളയെ വരൂ" 

ഈശ്വരാ...ഇനി എന്തു ചെയ്യും? 

ഒന്നാം തീയതി ആണെന്നറിയാതെ ബിവറേജസ് ഷോപ്പിലെത്തിയ ആളെപ്പോലെ ഞാന്‍ വിഷണ്ണനായി നിന്നു. 

എന്റെ നില്പ് കണ്ടിട്ടാവണം കടയുടമ എന്നോട് പറഞ്ഞു. 

"സാര്‍ വിഷമിയ്ക്കേണ്ടാ... നമ്പര്‍ തന്നാല്‍ എണ്ണ  വന്നാലുടനെ   ഞാന്‍ മെസ്സേജ് അയക്കാം.   വന്നു വാങ്ങിയാല്‍  മതി"    

ഞാന്‍ എന്റെ നമ്പര്‍ കൊടുത്തു. 

തിരിച്ചു വീട്ടിലെത്തിയ  ഉടന്‍ ഞാന്‍ ടിവി ഓണ്‍ ചെയ്തു. മുടി വളരുന്ന എണ്ണയുടെ പരസ്യത്തിനായി കാത്തു.


അതാ വരുന്നു ആ പരസ്യം.

പത്തിരുപത്തഞ്ചു വയസുള്ള ഒരു പെങ്കൊച്ച് കാമുകന്‍ ഉപേക്ഷിച്ചു പോയ ഭാവത്തില്‍ ദുഖിതയായി ഇരിക്കുകയാണ്.

അവളുടെ എലിവാലു പോലുള്ള  മുടി  ചുമലിലൂടെ  മുന്‍പിലേയ്ക്ക്  ഇട്ടിരിക്കുന്നു.

ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും കയ്യില്‍ മൈക്കും ക്യാമറയുമായി അവളുടെ അരികിലേയ്ക്ക് വരുന്നു.

അവള്‍ തന്റെ മുടിയുടെ കാര്യം ഗദ്ഗതത്തോടെ അവരോടു വിവരിക്കുന്നു. മുടി കുറവായതിന്റെ  പേരില്‍ മുടങ്ങിപ്പോയ കല്യാണാലോചനകളെപ്പറ്റി പറഞ്ഞ് അവള്‍ കണ്ണീര്‍ വാര്‍ക്കുന്നു. അവര്‍  അവളെ ആശ്വസിപ്പിക്കുന്നു. ശേഷം ഒരു കുപ്പി എണ്ണ അവള്‍ക്കു കൊടുക്കുന്നു.

രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വരാമെന്നു പറഞ്ഞു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പോകുന്നു.

രണ്ടാഴ്ച കഴിയുന്നു..

ചെറുപ്പക്കാരനും ചെറുപ്പക്കാരിയും വീണ്ടും വരുന്നു.

പെണ്‍കുട്ടി സന്തോഷത്തോടെ അവരെ സ്വീകരിക്കുന്നു.

രണ്ടാഴ്ച കൊണ്ട്‌  പനങ്കുല പോലെ വളര്‍ന്നു നിലത്തു മുട്ടാറായ  തന്റെ മുടി അവള്‍ അവരെ കാണിക്കുന്നു.

തന്റെ എല്ലാ പ്രശങ്ങളും തീര്‍ന്നതായി അവള്‍ അവരോടു പറയുന്നു.

ചെറുപ്പക്കാര്‍  ഇരുവരും  ഹാപ്പിയാകുന്നു.

തുടര്‍ന്നു  മുടി വളരുന്ന എണ്ണയുടെ ഒരു ക്ലോസപ്പ്  ദൃശ്യം.

അതോടെ പരസ്യം തീരുന്നു.

ഹോ.. ഇത്രയും  ശക്തിയുള്ള എണ്ണയുള്ളപ്പോള്‍ ഞാനെന്തിനു പേടിക്കണം. നാളെ രാവിലെ തന്നെ പോയി എണ്ണ വാങ്ങണം. ഭാര്യ അറിയാതെ കുളിമുറിയിലോ മറ്റോ വച്ചിട്ട് ഇടയ്ക്കിടയ്ക്ക് തലയില്‍ തേച്ചാല്‍ മതിയല്ലോ.

രണ്ടാഴ്ച  കൊണ്ടു എന്റെ  തലമുടി പനങ്കുല പോലെ വളരും.!

ഞാന്‍ ഉറങ്ങാന്‍ കിടന്നു...

രാത്രിയില്‍ പനങ്കുലപോലുള്ള മുടിയുമായി നടക്കുന്ന എന്നെ ഞാന്‍ സ്വപ്നം കണ്ടു.  ഒരു വിധത്തിലാണ് നേരം വെളുപ്പിച്ചത്.

പിറ്റേ ദിവസം രാവിലെ  പത്തുമണിയോടെ ഞാന്‍ കുളിച്ചു റെഡിയായി കടയില്‍ പോകാനായി ഇറങ്ങുമ്പോഴാണ് ഭദ്രകാളിയെപ്പോലെ  ഭാര്യയുടെ വരവ്. അവളുടെ കയ്യില്‍ എന്റെ മൊബൈല്‍ ഫോണ്‍.
 
വന്നപാടെ അവള്‍ മൊബൈല്‍ ഫോണ്‍ എന്റെ നേരെ എറിഞ്ഞു. എന്നിട്ട്  മാരാര്‍ ചെണ്ടയില്‍ അടിക്കുന്ന രീതിയില്‍  സ്വന്തം നെഞ്ചത്ത് രണ്ടു കയ്യും വീശി  നാലഞ്ച് ഇടി പാസാക്കി. 
പിന്നെ  എന്നെ നോക്കി  ഒറ്റ അലര്‍ച്ച...

"എന്റീശ്വരാ..എന്റെ രണ്ടു പിള്ളാരുടെ തന്തയായ ഇങ്ങേര്‍ എന്നോടീ ചതി  ചെയ്തല്ലോ...ഞാനിതെങ്ങനെ സഹിക്കുമെന്റെ ശിവനേ"

എനിക്കൊന്നും മനസ്സിലായില്ല. കാര്യമെന്തെന്നറിയാതെ ഞാന്‍ അന്തം വിട്ടു നിന്നു.

"എടീ നീ നെഞ്ചടിച്ച്  കലക്കാതെ കാര്യം പറ"

"ആങ്ഹാ നിങ്ങള്ക്ക് കാര്യമറിയില്ല അല്ലേ...എന്നെയും പിള്ളാരെയും ഇട്ടേച്ചു നിങ്ങള്‍ ആ എന്തിരവളുടെ അടുത്തേയ്ക്ക്   പോവാന്‍ ഞാന്‍ സമ്മതിക്കില്ല."

"ങേ...ഏതു എന്തിരവള്‍?"  ഞാന്‍ കണ്ണു മിഴിച്ചു.

"ഓഹോ അപ്പോള്‍ നിങ്ങള്ക്ക് ഒന്നുമറിയില്ല അല്ലേ ? ആ മൊബൈല്‍ എടുത്തു നോക്ക്. അവളുടെ മെസ്സേജ് വന്നിരിക്കുന്നു."

ഞാന്‍ ഓടിപ്പോയി മൊബൈല്‍ എടുത്തു.  അതിലൊരു എസ് എം എസ്‌ വന്നു കിടക്കുന്നു...!

ഞാനത് വിറയലോടെ  വായിച്ചു...

"സാര്‍...ഇന്ദുലേഖ എത്തിയിട്ടുണ്ട്...ഉടനെ വന്നാല്‍ തരാം."

ഈശ്വരാ...

ഇവളെ ഞാന്‍ എന്തു പറഞ്ഞു സമാധാനിപ്പിക്കും?

കഷണ്ടി കയറിയ തലയില്‍ കൈതാങ്ങി ഞാന്‍  വെറും നിലത്തു കുത്തിയിരുന്നു...

Monday, January 30, 2012

ആതിരയുടെ പ്രേതം

വര്‍ഷങ്ങളായി ആള്‍പ്പാര്‍പ്പില്ലാതെ  കിടന്ന  ഒരു വീടായിരുന്നു അത്.

വിശാലമായ പറമ്പിന്റെ  ഒത്തനടുക്കായി   തലയുയര്‍ത്തി  നില്‍ക്കുന്ന ഒരു പഴയ  രണ്ടുനില വീട്.!

കാലപ്പഴക്കം കൊണ്ട്  നിറം മങ്ങിയ  അതിന്റെ പുറംചുവരുകളില്‍  അവിടവിടെ പായല്‍ പൊതിഞ്ഞിരിക്കുന്നു. 

അരയേക്കറില്‍  അധികം വരുന്ന പറമ്പില്‍  മുഴുവന്‍ തെങ്ങുകളും വാഴകളും നിന്നിരുന്നു. പറമ്പിനു ചുറ്റും ആറടി  ഉയരത്തില്‍ മതിലു കെട്ടിയിട്ടുണ്ട്. കിഴക്ക് ദര്‍ശനമായി നില്‍ക്കുന്ന  വീടിന്റെ തെക്ക് പടിഞ്ഞാറേ മൂലയില്‍ ഒരു വലിയ പാലമരം നില്‍ക്കുന്നു.  അതില്‍   കാട്ടുചെടികളും ചൂരല്‍ വള്ളികളും  പടര്‍ന്നുകയറി   ഒരു  സര്‍പ്പക്കാവു പോലെ തോന്നിക്കുന്നു.   പാലയുടെ അടിയില്‍ കാവിനുള്ളില്‍ പുരാതനമെന്നു തോന്നിക്കുന്ന   ഒരു നാഗവിഗ്രഹം  മറിഞ്ഞുകിടക്കുന്നു. അതിനു മുന്‍പിലായി  ഇരുമ്പ് കമ്പിയിയുടെ മുകളില്‍  വെറ്റിലയുടെ ആകൃതിയില്‍ തീര്‍ത്ത   എണ്ണയൊഴിച്ചു  കത്തിയ്ക്കാവുന്ന  ഒരു കുത്തുവിളക്ക്  നാട്ടിനിര്‍ത്തിയിട്ടുണ്ട്. 

പണ്ടെങ്ങോ അവിടെ നാഗപൂജകളും വിളക്ക് വയ്പും നടന്നിട്ടുള്ളതിന്റെ  ലക്ഷണം കാണാമായിരുന്നു. 

വീടിന്റെ മുന്‍പില്‍  കാര്‍പോര്‍ച്ചില്‍ നിന്നും അല്പം അകന്ന് ഒരു തുളസ്സിത്തറ. അതിലെ തുളസ്സിച്ചെടി വാടിക്കരിഞ്ഞു നില്‍ക്കുന്നു. 

മുറ്റത്തിന്റെ ഇടതുവശത്തായി  ഒരു ചെറിയ ആമ്പല്‍ക്കുളം. അതില്‍ വെള്ളമുണ്ടായിരുന്നില്ല. കുളത്തിന്റെ  കരയില്‍  ഒരു യുവതിയുടെ അര്‍ദ്ധനഗ്നമായ കോണ്‍ക്രീറ്റ് പ്രതിമ. അവളുടെ  അരയില്‍ ഇരിക്കുന്ന കുടത്തില്‍ നിന്നും വെള്ളം കുളത്തിലേയ്ക്ക് വീഴുന്ന രീതിയിലാണ്  ആമ്പല്‍ക്കുളത്തിന്റെ  നിര്‍മ്മാണം. 

ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ വകയാണ്  ആ കെട്ടിടം.  ഏതാനും മാസങ്ങള്‍ക്ക്  മുന്‍പ്   വലിയ മുതല്‍ മുടക്കില്ലതെയാണ്  ആ കെട്ടിടം കമ്പനി വിലയ്ക്ക് വാങ്ങിയത്.   ആ വീട്ടില്‍ നടന്ന ചില സംഭവങ്ങള്‍ മൂലം   അതു വിലയ്ക്ക് വാങ്ങാന്‍ ആരും ധൈര്യപ്പെടാതിരുന്നതു കൊണ്ടാണ്  കമ്പനിക്ക് ആ വീട്  വളരെ കുറഞ്ഞ വിലയ്ക് കിട്ടിയത്.

കമ്പനി വാങ്ങുന്നതിന് മുന്‍പ്  അവിടെ താമസ്സിച്ചിരുന്നത്  ഒരു ബ്രാഹ്മണ കുടുംബമായിരുന്നു.

 
 ഉള്ളിലേയ്ക്ക്  വലിച്ചു തുറക്കാവുന്ന  ഇരുമ്പ് ഗേറ്റില്‍ നിന്നും വീടിന്റെ  കാര്‍പോര്‍ച്ചുവരെ മൂന്നടി വീതിയില്‍ കരിങ്കല്ല് പാകിയ നടപ്പാതയുണ്ട്. അതിന്റെ ഇരുവശങ്ങളിലും  കാടുപോലെ വളര്‍ന്നു നില്‍ക്കുന്ന  റോസാച്ചെടികളുടെ   ചില്ലകള്‍ നടപ്പതിയിലേയ്ക്ക് ചാഞ്ഞുനില്‍പ്പുണ്ട്.  ചില ചെടികളില്‍ കൊഴിയാറായി നില്‍ക്കുന്ന  കടും ചുവപ്പ്  നിറത്തിലുള്ള  റോസാപ്പൂക്കള്‍.  

നഗരത്തില്‍തന്നെ ആയിരുന്നെങ്കിലും  മെയിന്‍റോഡില്‍   നിന്നും അല്പം ഉള്ളിലേയ്ക്ക് മാറി  അധികം ജനവാസമില്ലാത്ത  ഒരു  സ്ഥലമായിരുന്നു അത്.    ഇങ്ങനെയൊരു  വീട്  ജനനിബിഡമായ ഈ  നഗരത്തില്‍ ഉണ്ടാകുമെന്ന് എനിക്ക് വിശ്വസിക്കാന്‍  കഴിഞ്ഞില്ല.  

മെയിന്‍റോഡും  കഴിഞ്ഞ് കഷ്ടിച്ചു ഒരു കാറിനുമാത്രം കടന്നുപോകാന്‍  വീതിയിലുള്ള  വഴിയിലൂടെ   അരകിലോമീറ്റര്‍  പിന്നിട്ട്  അടച്ചിട്ടിരിക്കുന്ന ഇരുമ്പ് ഗേറ്റിനു മുന്നില്‍ ഞാന്‍  എത്തുമ്പോള്‍ സമയം സന്ധ്യ മയങ്ങിയിരുന്നു. 


ഓട്ടോറിക്ഷയുടെ കൂലി  വാങ്ങുമ്പോള്‍ ഓട്ടോറിക്ഷാക്കാരന്‍  എന്നേയും പിന്നെ ആ വീടിനേയും സംശയ ദൃഷ്ടിയോടെ ഒന്ന്  നോക്കുകയുണ്ടായി.

ഓട്ടോറിക്ഷ വന്നുനില്‍ക്കുന്ന ശബ്ദം കേട്ടിട്ടാവണം  വീടിന്റെ കാര്‍പോര്‍ച്ചില്‍  എന്നെ പ്രതീക്ഷിച്ചെന്നപോലെ  നിന്നിരുന്ന ഒരു വൃദ്ധന്‍ ഓടിവന്നു. അയാള്‍   ഇരുമ്പ് ഗേറ്റ് വലിച്ചു തുറന്നു. അതിന്റെ പാളികള്‍ ആലോരസ്സപ്പെടുത്തുന്ന ഒരു ശബ്ദത്തോടെ പതുക്കെ  അകന്നപ്പോള്‍ ഞാന്‍ എന്റെ ബാഗുമായി ഉള്ളിലേയ്ക്ക് കയറി.

"സാര്‍ ഒത്തിരി താമസ്സിച്ചല്ലോ. ഞാന്‍ അഞ്ചു മണിമുതല്‍ ഇവിടെ വന്നു നില്ക്കുകയാ. ഇത്രയും താമസ്സിച്ചപ്പോള്‍ ഇനി നാളയെ വരൂന്നു  കരുതി." 

വൃദ്ധന്റെ  വാക്കുകളില്‍  ആശ്വാസവും അല്പം പരിഭ്രമവും കലര്‍ന്നിരുന്നു.

"ഓഫീസില്‍ നിന്നിറങ്ങാന്‍ അല്പം വൈകി. അതാ താമസിച്ചത്." ഞാന്‍ മറുപടി പറഞ്ഞു..

ചാഞ്ഞുകിടക്കുന്ന റോസാ ചെടികളില്‍ വസ്ത്രമുടക്കാതെ ഞങ്ങള്‍ മുന്നോട്ടു നടന്നു. വൃദ്ധന്‍ എന്റെ ബാഗ്  എടുത്തു കൊണ്ടുപോകാന്‍ സഹായിച്ചു.

കാര്‍ പോര്‍ച്ചിന്റെ ഒരു വശത്ത്‌  കുറെ ഉണങ്ങിയ  തേങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്നു.

വൃദ്ധന്‍ ബാഗ്‌  നിലത്തു വച്ചിട്ട്  പോക്കറ്റില്‍ നിന്നും ഒരു താക്കോല്‍   കൂട്ടം പുറത്തെടുത്തു. പിന്നെ അതില്‍ ഏറ്റവും വലുത്  തിരഞ്ഞെടുത്തു മുന്‍ വാതിലിന്റെ പൂട്ട്‌ തുറന്നു.

തേക്ക്  പലക കൊണ്ട് നിര്‍മ്മിച്ച കനത്ത വാതില്‍ ഒരു ഞരക്കത്തോടെ  തുറന്നു. വീടിനുള്ളില്‍ അന്ധകാരം നിറഞ്ഞിരുന്നു. വൃദ്ധന്‍ അകത്തു കയറി ലൈറ്റ് ഓണ്‍ ചെയ്തു. നാല്പതു വാട്ടിന്റെ ബള്‍ബില്‍ നിന്നുള്ള വിളറിയ പ്രകാശം ആ മുറിയില്‍ നിറഞ്ഞു.

പഴകിയ ഗന്ധവും പൊടിയും നിറഞ്ഞ വായു ശ്വസിച്ചപ്പോള്‍ എനിക്ക് നേരിയ ശ്വാസംമുട്ടല്‍  അനുഭവപ്പെട്ടു. 

ഞാന്‍ അകത്തു കയറി ചുറ്റും നോക്കി. ഞാന്‍ നിന്നിരുന്ന  മുറി  ഒരു ഹാള്‍ പോലെ തോന്നിച്ചു.   അതിന്റെ ഭിത്തിയില്‍    ചില ചിത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ട്.    അതില്‍ മാറാല പിടിച്ചിരിക്കുന്നു.  ഇടതു ഭാഗത്തും പിറകിലും വേറെ രണ്ടു മുറികള്‍ കണ്ടു.  വടക്ക് പടിഞ്ഞാറ് ദിശയിലാണ് അടുക്കള.

അടുക്കള വാതിലിന്റെ ഇടതു വശം ചേര്‍ന്ന് മുകളിലെയ്ക്കുള്ള ഗോവണി പോകുന്നു. 

"സാര്‍...മുകളില്‍ മൂന്നു കിടപ്പുമുറികളാണുള്ളത്.  സാറിനു ഇഷ്ടമുള്ള  മുറി ഉപയോഗിക്കാം. പക്ഷെ ഇതാ ഈ കാണുന്ന മുറി മാത്രം തുറക്കരുത്."  ഹാളിനോടു ചേര്‍ന്ന്  വലതുവശത്തുള്ള  മുറി ചൂണ്ടി വൃദ്ധന്‍ പറഞ്ഞു.


സത്യത്തില്‍ ഞാന്‍ ആഗ്രഹിച്ചതും ആ മുറി ആയിരുന്നു. കാരണം  അതിന്റെ ജനാലകള്‍ പുറത്തേയ്ക്ക് തുറക്കാവുന്നതും  ഗേറ്റുവരെ നോട്ടം കിട്ടുന്ന തരത്തിലുമായിരുന്നു.

"അതെന്താ ആ മുറി തുറന്നാല്‍?" ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു.

"അപ്പൊ സാര്‍  ഈ വീടിന്റെ കഥകള്‍ ഒന്നും അറിഞ്ഞിട്ടല്ലേ ഇവിടെ താമസത്തിന് വന്നത്?" വൃദ്ധന്‍ ഒന്നു ഞെട്ടിയതു പോലെ എനിക്ക്  തോന്നി.  

 "കഥകളോ? എന്തു കഥകള്‍.? "

"ആ മുറിയിലാണ്  ആതിരക്കുഞ്ഞു തൂങ്ങി മരിച്ചത്."

"ആതിരയോ?  അതാര്?'

"ഈ വീടിന്റെ ഉടമസ്ഥനായിരുന്ന വാസുദേവന്‍ നമ്പൂതിരിയുടെ മകള്‍"

"ഉവ്വോ..എന്തിനാ ആ കുട്ടി തൂങ്ങി മരിച്ചത്?" എനിക്കത് പുതിയ അറിവായിരുന്നു.

"അതൊന്നും എനിക്കറിയില്ല സാര്‍...ഈ വീട് വില്‍ക്കാനുള്ള കാരണം അതാ..  ആ കുട്ടിയുടെ പ്രേതം എവിടൊക്കെ ഉണ്ടെന്നാ ആളുകള്‍ പറയുന്നത്...പലരും കണ്ടിട്ടുണ്ട് " അതു പറയുമ്പോള്‍  വൃദ്ധന്റെ കണ്ണുകളില്‍ ഭയം നിഴലിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു.  

"ഹ ഹ പ്രേതത്തിലൊന്നും എനിക്ക് വിശ്വാസമില്ല. ഞാന്‍ ഒരു മുന്‍പട്ടാളക്കാരനാ" ഞാന്‍ ചിരിയോടെ പറഞ്ഞു..

"സാറിന്റെ ഇഷ്ടംപോലെ ചെയ്യ്...പക്ഷെ ആ മുറിയില്‍ സാര്‍ കയറരുത്‌ എന്നേ എനിക്ക് പറയാനുള്ളൂ.."


വൃദ്ധന്‍ താക്കോല്‍ കൂട്ടം എന്റെ കയ്യില്‍ ഏല്‍പ്പിച്ചു മടങ്ങാനുള്ള തിടുക്കം കൂട്ടി.

"സാറേ ഉറങ്ങുന്നതിനു മുന്‍പ് ഗേറ്റ് പൂട്ടിയേക്കണം. ഇവിടെ മുഴുവന്‍ കള്ളന്മാരാ...കുറെ രാജസ്ഥാനി പെണ്ണുങ്ങള്‍  ഇറങ്ങിയിട്ടുണ്ട്.. പകല്‍ ഭിക്ഷതെണ്ടാന്‍ വരുന്ന ഭാവത്തില്‍   എല്ലാം നോക്കി വച്ചിട്ട്  പോകും...രാത്രിയില്‍ വന്നു മോട്ടിക്കാന്‍..."  

വൃദ്ധന്‍  കാര്‍ പോര്‍ച്ചില്‍ കടന്ന ഉണക്കത്തേങ്ങകളില്‍ മൂന്നു നാലെണ്ണം എടുത്തു തന്റെ സഞ്ചിയില്‍ ഇട്ടു. ബാക്കി  വന്ന തേങ്ങകള്‍ കാലു കൊണ്ട് ഒരു മൂലയിലേയ്ക്ക് ഒതുക്കി. പിന്നെ തന്റെ സൈക്കിളിന്റെ കാരിയറില്‍ സഞ്ചി തൂക്കിയിട്ടു തിടുക്കത്തില്‍ ഗേറ്റ്   കടന്നു പോയി. 

വൃദ്ധന്‍ പോയ ഉടന്‍ ഏതു മുറി  ഉപയോഗിക്കണമെന്ന് ഞാന്‍ ഒരുമാത്ര ആലോചിച്ചു.  വൃദ്ധന്‍ തുറക്കരുതെന്നു  പറഞ്ഞ മുറി  ഒഴിവാക്കി അടുക്കളയോട് ചേര്‍ന്നുള്ള മുറി തുറന്നു. വൃദ്ധന്‍ അതു  വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. അതില്‍ എന്റെ ബാഗും മറ്റു സാധനങ്ങളും   എടുത്തുവച്ചു.   ഒരു കട്ടിലും മേശയും മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളൂ. പഴയ മോഡലില്‍ ഉള്ള ഒരു സീലിംഗ് ഫാനും  ഒരു സി എഫ് എല്‍ ലാമ്പും അതില്‍ ഉണ്ടായിരുന്നു. ഫാനിന്റെ   റെഗുലെറ്ററും  സ്വിച്ചുകളും  ചെളി പിടിച്ചു കറുത്തിരുന്നു.  

കട്ടിലില്‍ ഒരു പുതിയ  മെത്തയും തലയിണയും ഉണ്ടായിരുന്നു. കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം വൃദ്ധന്‍ വാങ്ങിയതാവുമെന്നു ഞാന്‍ ഊഹിച്ചു.  

ഏതായാലും വൃദ്ധന്‍ പറഞ്ഞ മുറി നാളെ പകല്‍ സമയം ഒന്ന്  തുറന്നു നോക്കണമെന്നു ഞാന്‍ തീരുമാനിച്ചു. 

കാര്‍പോര്‍ച്ചിനോട്   ചേര്‍ന്നുള്ളതായിരുന്നു ആ മുറി. അതിന്റെ ജനാലകള്‍ തുറന്നാല്‍ ഗേറ്റും സര്‍പ്പക്കാടിന്റെ കുറച്ചു ഭാഗവും കാണാമായിരുന്നു. 

ഞാന്‍ കുളി കഴിഞ്ഞു വന്ന്  പൊതിയായി വാങ്ങിയ ഭക്ഷണം കഴിച്ചിട്ട്   അന്നത്തെ പ്രധാന  വിവരങ്ങള്‍ ഡയറിയില്‍ കുറിച്ചു.  പിന്നെ  ബാഗില്‍ നിന്നും ഒരു ബെഡ് ഷീറ്റെടുത്ത്  കട്ടിലില്‍ വിരിച്ചു. തലയിണ ക്രാസിയില്‍ ഉയര്‍ത്തിവച്ച്  ലൈബ്രറിയില്‍ നിന്നും കഴിഞ്ഞ ദിവസമെടുത്ത  പുസ്തകം വായിച്ചു നിര്‍ത്തിയിടത്തു നിന്നും  തുടര്‍ന്ന്  വായിച്ചു തുടങ്ങി. 

വായനയ്ക്കിടയില്‍ ക്ഷീണം മൂലം ഞാന്‍    ഉറങ്ങിപ്പോയി. 

അര്‍ദ്ധരാത്രി ആയിട്ടുണ്ടാകണം. എന്തോ ശബ്ദം കേട്ടതുപോലെ പെട്ടെന്ന്  ഞാന്‍ ഞെട്ടിയുണര്‍ന്നു. 

ജനാലയുടെ പുറത്തു കാര്‍പോര്‍ച്ചില്‍  എനിക്ക്  പുറംതിരിഞ്ഞ്  ഒരു സ്ത്രീ രൂപം നില്‍ക്കുന്നു.!
 
അവള്‍ കടുംകളറിലുള്ള  ഒരു സാരി  ധരിച്ചിരുന്നു.

ആറടിയോളം പൊക്കം തോന്നുന്ന ബലിഷ്ടമായ ശരീരഘടനയുള്ള  അവളുടെ കനത്ത നിതംബത്തെ മറയ്ക്കുന്ന  ഇടതൂര്‍ന്ന മുടിയിഴകള്‍..   

ഏതോ ഒരു പൂവിന്റെ  മത്തു പിടിപ്പിക്കുന്ന  സുഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നതു പോലെ  എനിക്ക് തോന്നി. 

ആള്‍ത്തമസ്സമില്ലാതിരുന്ന ഈ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക്  എന്തിനു വന്നു...ഞാന്‍ അത്ഭുതപ്പെട്ടു.        

മുറിയില്‍ നിന്നും ഗേറ്റിലേയ്ക്ക്  നീളുന്ന പ്രകാശക്കീറില്‍   മറ്റൊരു കാഴ്ചകൂടി ഞാന്‍ കണ്ടു...    

ഗേറ്റിന്റെ  അടുത്തായി ഒരു കറുത്ത നായ നില്‍ക്കുന്നു.  അത്  അവളെത്തന്നെ  സൂക്ഷിച്ചു നോക്കുന്നു. 

ആരാണവള്‍ ...

"സാറേ ആ മുറി തുറക്കരുത്...ആതിരക്കുഞ്ഞു തൂങ്ങിമരിച്ച മുറിയാ അത്.." വൃദ്ധന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി..

"ഈശ്വരാ..."

 എന്റെ ശരീരത്തിലെ രോമകൂപങ്ങള്‍ എഴുനേറ്റു നിന്നു...

സര്‍വ്വീസിലിരിക്കുമ്പോള്‍  ഓപ്പറേഷനുകളില്‍  പൊരുതിമരിച്ച   പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ക്ക്  രാത്രി മുഴവന്‍ ഞാന്‍ ഒറ്റയ്ക്ക് കാവല്‍ നിന്നിട്ടുണ്ട്. 

ഓപ്പറേഷനുകളില്‍ പങ്കെടുക്കുമ്പോള്‍ ശവക്കല്ലറകളുടെ മറവുപറ്റി ദീര്‍ഘനേരം പതുങ്ങിക്കിടക്കേണ്ടതായി വന്നിട്ടുണ്ട്. 

പക്ഷെ ഇവിടെ  ഈ അര്‍ദ്ധരാത്രിയില്‍ .. പണ്ടെങ്ങോ തൂങ്ങി മരിച്ച ഒരു യുവതിയുടെ  പ്രേതം..  എന്റെ   തൊട്ടുമുന്‍പില്‍...   

ഈ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍  ഒരു മിന്നല്‍പോലെ എന്റെ ദേഹത്തെ പ്രകമ്പനം കൊള്ളിച്ചു...


ഒരു നിമിഷം...എന്റെ ബോധം മറഞ്ഞു...

 ************************************************************************************************************
"സാറേ...ഇതുവരെ ഉണര്‍ന്നില്ലേ...മണി ഒമ്പതായി"  വൃദ്ധന്റെ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്...

ഞാന്‍ എഴുനേല്‍ക്കാന്‍  ശ്രമിച്ചു...ദേഹം മുഴുവന്‍ നുറുങ്ങുന്ന വേദന... തല പിളരുന്നത് പോലെ...  ശരീരം തുള്ളി വിറയ്ക്കുന്നു...

"എന്താ സാര്‍ സുഖമില്ലേ...സാറിന്നലെ മുന്‍വശത്തെ വാതിലിന്റെ കൊളുത്തു പോലും ഇട്ടില്ലല്ലോ..ഗേറ്റും പൂട്ടിയില്ല."

വൃദ്ധന്‍  അകത്തു വന്നു...മൂടിപ്പുതച്ചു കിടന്ന എന്റെ നെറ്റിയില്‍ തൊട്ടു...

ഹോ പൊള്ളുന്ന പനിയാണല്ലോ. എന്തുപറ്റി  ഇത്ര പെട്ടെന്നു പനി പിടിയ്ക്കാന്‍?'

ഞാന്‍ ഒന്നും മിണ്ടിയില്ല. ഇന്നലെ രാത്രിയിലെ അനുഭവം വൃദ്ധനോടു പറയണോയെന്നു ഞാന്‍ ആലോചിച്ചു.

"സാര്‍ അറിഞ്ഞോ? കാര്‍പോര്‍ച്ചില്‍ കിടന്ന തേങ്ങാ മുഴുവന്‍  രാത്രിയില്‍ ആരോ കൊണ്ടുപോയി...ആ രാജസ്ഥാനി പെണ്ണുങ്ങങ്ങളായിരിക്കും! കുറഞ്ഞത്‌ പത്തു തേങ്ങായെങ്കിലും  ഉണ്ടായിരുന്നു...ഈ  വീട്  നോക്കുന്നതിനു കൂലിയായി ആകെ എനിക്കു കിട്ടുന്നത് അതു മാത്രമാ "..

ഈശ്വരാ....

അപ്പോള്‍ ഇന്നലെ രാത്രിയില്‍ ഞാന്‍ കണ്ടത് ആതിരയുടെ പ്രേതമായിരുന്നോ  അതോ......?