Tuesday, May 25, 2010

പാക്കരന്‍ ചേട്ടന്റെ കള്ളു കുടുക്ക

വെളുപ്പാന്‍ കാലത്ത് പെയ്ത മഴയുടെ കുളിരില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന എന്നെ കുത്തിയുണര്‍ത്തി കയ്യില്‍ പാലു വാങ്ങാനുള്ള പാത്രം ബലമായി പിടിപ്പിച്ചിട്ട് "പോത്തു പോലെ കിടന്നുറങ്ങാതെ പാലു തീരുന്നതിനു മുന്‍പ് പോയി വാങ്ങിക്കൊണ്ടു വാ മനുഷേനെ" എന്നു പറഞ്ഞ ഭാര്യയോടുള്ള അമര്‍ഷം പുറത്തു കാണിക്കാതെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ പാതി മയക്കത്തില്‍ പാല്‍ സൊസൈറ്റി ലക്ഷ്യമാക്കി നടന്ന ഞാന്‍ എതിരെ വന്ന ചെത്തുകാരന്‍ പാക്കരന്‍ ചേട്ടന്റെ അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞെട്ടി.


"എടാ നിനക്ക് എന്റെ കൂടെ പോലീസ് സ്റ്റേഷന്‍ വരെ ഒന്നു വരാമോ? എസ്.ഐ ഏമാന്‍ എന്നെ അങ്ങോട്ട്‌ വിളിപ്പിച്ചിരിക്കുവാ"


പോലീസ് സ്റ്റേഷന്‍ എന്നു കേട്ടതോടെ എന്റെ മയക്കം പമ്പ കടന്നു. ഞാന്‍ അന്ധാളിപ്പോടെ ചോദിച്ചു.


"ങേ ..പോലീസ് സ്റ്റേഷനിലേയ്ക്കോ? എന്തിനു?"


ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ പോലീസ് സ്റ്റേഷനില്‍ പോകുന്ന ആളാണ്‌ കുമാരപുരത്തുകാരുടെ സ്വന്തം കുടിയനായ പാക്കരന്‍ ചേട്ടന്‍. പാക്കരന്‍ ചേട്ടന്‍ പോയില്ലെങ്കില്‍ പോലീസ്സുകാര്‍ ഇങ്ങോട്ട് വന്നു അദ്ദേഹത്തെ കൊണ്ടുപോകും. പോലീസ് സ്റ്റേഷനില്‍ പോകുക എന്നത് അടുത്തുള്ള അമ്പലത്തില്‍ തൊഴാന്‍ പോകുന്നത് പോലെയാണ് പാക്കരന്‍ ചേട്ടന്. ആഴ്ചയില്‍ ഒരു തവണ അവിടെ പോയി എസ്. ഐ ഏമാനെയോ ഹേഡ് അങ്ങത്തെയോ തൊഴുത്‌ അവരു കൊടുക്കുന്ന പ്രസാദം (അടി പ്രസാദം അല്ലെങ്കില്‍ ഇടി പ്രസാദം) വാങ്ങണമെന്നുള്ളത് പാക്കരന്‍ ചേട്ടന് വളരെ നിര്‍ബന്ധമുള്ള ഒരു കാര്യവുമാണ്.


അയല്‍ക്കാര്‍ എന്ന നിലയില്‍ ഞാനും പാക്കരന്‍ ചേട്ടനും വലിയ സുഹൃത്തുക്കളാണ് എന്നു മാത്രമല്ല പാക്കരന്‍ ചേട്ടന്‍ ചെത്തിയിറക്കുന്ന സ്വയമ്പന്‍ തെങ്ങിന്‍ കള്ളിന്റെ ഒരു കടുത്ത ആരാധകന്‍ കൂടിയാണ് ഞാന്‍. എനിക്ക് കിട്ടുന്ന മിലിട്ടറി ക്വോട്ട ഫ്രീ ആയി അടിക്കുന്നവരുടെ ഒരു അസോസിയേഷന്‍ ഉണ്ടാക്കിയാല്‍ അതിന്റെ പ്രസിഡണ്ട്‌ ആകാനുള്ള സകല യോഗ്യതയും പാക്കരന്‍ ചേട്ടനുണ്ട്. അങ്ങനെ മിലിട്ടറി ക്വോട്ടയില്‍ തെങ്ങിന്‍ കള്ള് ചേര്‍ത്തത് പോലെയുള്ള "തീവ്രമായ" ഒരു ബന്ധമാണ് ഞാനും പാക്കരന്‍ ചേട്ടനും തമ്മിലുള്ളത്.


അങ്ങനെയുള്ള പാക്കരന്‍ ചേട്ടന്റെ കൂടെ പോയി വല്ല അടിപിടി കേസ്സിനും ജാമ്യം നില്കാനാണോ പറയുന്നത്? അങ്ങിനെ ആണെങ്കില്‍ വനിതാ എസ്. ഐ ഇടിയന്‍ ഭവാനിയുടെ കയ്യില്‍ നിന്നും കിട്ടുന്ന പ്രസാദം ഞാനും വാങ്ങേണ്ടി വരും.


'ദൈവമേ"


എന്ത് മറുപടി പറയണം എന്നറിയാതെ ഞാന്‍ പരുങ്ങി.


"എടാ നീ പേടിക്കേണ്ടാ. എസ്. ഐ ഏമാന്റെ മൂന്ന് ബാറ്ററിയുടെ ഒരു ടോര്‍ച്ചു തിരിച്ചു കൊടുക്കാനാ പോകുന്നത്" എന്റെ വൈക്ലബ്യം മനസ്സിലായിട്ടാണോ എന്നറിയില്ല പാക്കരന്‍ ചേട്ടന്‍ കാര്യം തുറന്നു പറഞ്ഞു.



"ഓഹോ അത് ശരി..പക്ഷെ ഇടിയന്‍ ഭവാനിയുടെ ടോര്‍ച്ചു ചേട്ടന്റെ കയ്യില്‍ എങ്ങനെ വന്നു?" ഞാന്‍ സംശയം ഉന്നയിച്ചു.


"എടാ ഇന്നലെ രാത്രി ഞാന്‍ ഇച്ചിരി കൂടുതല്‍ വാറായിപ്പോയി. എന്നാലും ഒരു വിധത്തില്‍ നടന്നു ജങ്ങ്ഷനിലുള്ള ഗുരുമന്ദിരത്തിന്റെ അടുത്തെത്തിയപ്പോള്‍ കരണ്ടും പോയി. ഇരുട്ട് കാരണം നടക്കാന്‍ പറ്റാതെ ഞാന്‍ ഗുരുമന്ദിരത്തിന്റെ വരാന്തയില്‍ കിടക്കുമ്പോഴാ ഇടിയന്‍ ഭവാനി ജീപ്പില്‍ അതിലെ വന്നത്"


"ഓഹോ അപ്പോള്‍ രണ്ടെണ്ണം കിട്ടി അല്ലെ?"


"യേയ് ഇല്ലില്ല. സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ ഇടക്കൊക്കെ ഓരോ പൂശു തരുമെങ്കിലും നല്ല തങ്കപ്പെട്ട സ്വഭാവമാടാ അവര്‍ക്ക്"



"ങേ...അതെങ്ങിനെ ചേട്ടന് മനസ്സിലായി?"


"എടാ അല്ലെങ്കില്‍പിന്നെ ഇന്നലെ കുടിച്ചു വാറായി കിടന്ന എനിക്ക് അവരുടെ കയ്യിലിരുന്ന ടോര്‍ച്ചു തരുമോ? എന്നിട്ട് വേഗം വീട്ടില്‍ പോടാ എന്നൊരു ഉപദേശവും"


"ഓഹോ അത് കൊള്ളാമല്ലോ"



"ആ ടോര്‍ച്ചു കൊടുക്കാനാ ഞാന്‍ പോകുന്നത്..നീയും വാ.... പട്ടാളക്കാരനല്ലേ ..സ്ഥലം എസ്. ഐ യെ ഒന്ന് പരിചയപ്പെട്ടിരിക്കുന്നത് നല്ലതല്ലേ?" പാക്കരന്‍ ചേട്ടന്‍ ചോദിച്ചു.



അത് ശരിയാണല്ലോ. പോരെങ്കില്‍ ഇടിയന്‍ ഭവാനിയുടെ മൂത്ത മകളുടെ ഭര്‍ത്താവും പട്ടാളക്കാരനാണ്‌ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ലീവില്‍ വന്നിട്ടുണ്ടത്രേ. പാക്കരന്‍ ചേട്ടന്റെ കൂടെ സ്റ്റേഷന്‍ വരെ പോയാല്‍ സൗകര്യം കിട്ടുകയാണെങ്കില്‍ അവരുടെപട്ടാളക്കാരന്‍ മരുമകന്റെ കാര്യമൊക്കെ ഒന്ന് ചോദിച്ചു മനസ്സിലാക്കാം. ഞാന്‍ ഒരു പട്ടാളക്കാരന്‍ ആയ സ്ഥിതിയ്ക്ക് പട്ടാളക്കാരനായ മരുമകന്റെ കാര്യം ചോദിക്കുന്നത് ഇടിയന്‍ ഭവാനിയ്ക്കും ഇഷ്ടമാകും. ഏതായാലും സ്ഥലം എസ് ഐയുടെ മരുമകനായ പട്ടാളക്കാരന്റെ സുഹൃത്താകുന്നത് എന്തു കൊണ്ടും നല്ലതാണ് എന്നു എന്റെ മനസ്സ് മന്ത്രിച്ചു.


അങ്ങനെ ഞാനും പാക്കരന്‍ ചേട്ടനും കൂടി പത്തു മണിയോടെ പോലീസ് സ്റ്റേഷനിലേക്ക് യാത്രയായി. സ്ഥലം എസ്. ഐ ആയ ഇടിയന്‍ ഭവാനിയുടെ മൂന്നു ബാറ്ററിയുടെ ടോര്‍ച്ചും കക്ഷത്തില്‍ വച്ച് പാക്കരന്‍ ചേട്ടന്‍ തല ഉയര്‍ത്തിപ്പിടിച്ചു മുന്നില്‍ നടന്നു. സ്ഥലം എസ്.ഐയുടെ പട്ടാളക്കാരനായ മരുമകന്റെ പട്ടാളക്കാരനായ സുഹൃത്താകാന്‍ പോകുന്ന ഞാന്‍ എന്റെ തലയും സാമന്യം ഭേതപ്പെട്ട രീതിയില്‍ പൊക്കിപ്പിടിച്ച് കൊണ്ട് പാക്കരന്‍ ചേട്ടന്റെ പിറകെ നടന്നു. അദ്ദേഹത്തിന്റെ സഹ കുടിയന്മാര്‍ അസൂയയോടെ ഞങ്ങളുടെ പോക്ക് നോക്കി നിന്നു. ഇനി എന്നെങ്കിലും ഇടിയന്‍ ഭവാനി വരുന്ന വഴിയില്‍ കുടിച്ചുവീലൂരി വാളു വച്ച് കിടക്കണമെന്ന് തീരുമാനിച്ചതായി അവരില്‍ പലരുടെയും മുഖങ്ങള്‍ പറയുന്നുണ്ടായിരുന്നു.



പത്തെര ആയപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും പോലീസ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ഇടിയന്‍ ഭവാനിയുടെ ജീപ്പ് പുറത്ത് കിടക്കുന്നു. വാദിയും പ്രതിയുമായ പലരും സ്റ്റേഷന്റെ പരിസരത്തു നില്‍ക്കുന്നുണ്ട്. മുഖത്തു ദൈന്യ ഭാവത്തോടെ കൈ കെട്ടി വിനീതരായി നില്‍ക്കുന്നവര്‍ പ്രതികളും ഗൌരവഭാവത്തില്‍ പോലീസ്സുകാരോട് സംസാരിച്ചു നില്‍ക്കുന്നവര്‍ വാദികളും ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു.



വലതു കയ്യില്‍ എല്ലാവരും കാണത്തക്ക രീതിയില്‍ ടോര്‍ച്ചും പിടിച്ച്, അഴിച്ചിട്ടിരിക്കുന്ന മുണ്ടിന്റെ കോന്തല ഇടതു കൈ കൊണ്ട് അല്പം ഉയര്‍ത്തിപ്പിടിച്ചു, നെഞ്ചും വിരിച്ചു കൊണ്ട് ചിരപരിചിതനെപ്പോലെ പാക്കരന്‍ ചേട്ടന്‍ ഇടിയന്‍ ഭാവാനിയുടെ മുറിയുടെ മുന്‍പില്‍ എത്തി. മുറിയുടെ പുറത്തിരിക്കുന്ന ഒരു പോലീസ്സുകാരന്‍ പാക്കരന്‍ ചേട്ടനെ കണ്ട് പരിചയഭാവത്തില്‍ ഒന്നു ചിരിച്ചു. പക്ഷെ അയാളെ ഒട്ടും മൈന്‍ഡ് ചെയ്യാതെ പാക്കരന്‍ ചേട്ടന്‍ ഹാഫ് ഡോറിനു മുകളിലൂടെ മുറിയുടെ ഉള്ളിലേയ്ക്ക് എത്തി നോക്കിയിട്ട് പുറത്ത് നില്‍ക്കുന്ന എന്റെ നേരെ "ഞാന്‍ അകത്തു ചെന്ന് ടോര്‍ച്ചു കൊടുത്തിട്ട് നിന്നെ വിളിക്കാം" എന്ന രീതിയില്‍ ആംഗ്യം കാണിച്ചിട്ട് ഡോര്‍തുറന്നു അകത്തേയ്ക്ക് കയറി.


ഇടിയന്‍ ഭവാനിയോടു എങ്ങനെ സംസാരം തുടങ്ങണം എന്നു ഞാന്‍ ആലോചിച്ചു. പട്ടാളക്കാരനാണ്‌ എന്നുള്ള കാര്യം ആദ്യം തന്നെ പറയണം. എന്നിട്ട് വേണം മരുമകനെപ്പറ്റി ചോദിക്കുവാന്‍. ഒരു പക്ഷെ ഞാന്‍ പട്ടാളക്കാരനാണ്‌ എന്നു പറയുമ്പോള്‍ തന്നെ അവര്‍ മരുമകന്റെ കാര്യം പറയുമായിരിക്കും. അങ്ങിനെ ആണെങ്കില്‍ സംഗതി എളുപ്പമായി. ചിലപ്പോള്‍ ഉടനെ തന്നെ മരുമകനെ ഫോണില്‍ വിളിക്കാനും മതി. ഏതായാലും അസുലഭമായ ഈ കൂടിക്കാഴ്ചയില്‍ ഞാനും സ്ഥലം എസ് ഐയും സുഹൃത്തുക്കളാകുമെന്നും അതോടെ എന്റെ വില കുമാരപുരത്തും ഹരിപ്പാട്ടും കുത്തനെ ഉയരുമെന്നും ഞാന്‍ മനസ്സില്‍ഉറപ്പിച്ചു.



ഇടിയന്‍ ഭവാനിയുടെ മുറിയില്‍ പോയ പാക്കരന്‍ ചേട്ടന്റെ വരവ് പ്രതീക്ഷിച്ചു അക്ഷമനായി പുറത്ത് നിന്ന ഞാന്‍ മുറിക്കുള്ളില്‍ നിന്നും പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദം കേട്ട് ഞെട്ടി. കൂടെ ഇടിയന്‍ ഭവാനിയുടെ ഇടിമുഴക്കം പോലുള്ള അലര്‍ച്ചയും.



"ഭാ ... വെള്ളമടിച്ചിട്ട് വീട്ടില്‍ പോകാതെ വഴിയില്‍ കിടക്കും അല്ലേടാ.... ഇനി വഴിയിലെങ്ങാനും നീ വീലൂരി കിടക്കുന്നത് ഞാന്‍ കണ്ടാല്‍.. നിന്റെ ഈ വീര്‍ത്തിരിക്കുന്ന കള്ള് കുടുക്കയുണ്ടല്ലോ.. ഇടിച്ചു ഞാന്‍ കലക്കിക്കളയും.."



ഹാഫ് ഡോര്‍ തുറന്നടയുന്നതും പാക്കരന്‍ ചേട്ടന്‍ എലിവാണം പോലെ പായുന്നതും കണ്ട ഞാന്‍ ഒട്ടും സമയം കളയാതെ പാക്കരന്‍ ചേട്ടന്റെ പിറകെ വിട്ടു. "കള്ളു കുടുക്ക" എന്നു ഇടിയന്‍ ഭവാനി പറഞ്ഞത് പാക്കരന്‍ ചേട്ടന്റെ "കുടവയര്‍" ആണെന്നും അതേ പോലെയുള്ള ഒരു "കള്ളു വയര്‍" എനിക്കും ഉണ്ടെന്നും ഓടുന്ന വഴിയില്‍ ഞാന്‍ ഓര്‍ക്കാതിരുന്നില്ല.


Thursday, May 13, 2010

ബ്ലോഗര്‍കോം വനത്തിലെ ബ്ലോഗര്‍ ജീവികള്‍


ബൂലോകം മുഴുവന്‍
വ്യാപിച്ചു കിടക്കുന്ന "നിത്യഹരിത ബ്ലോഗര്‍ കോം" വനങ്ങളില്‍ സുലഭമായി കാണാറുള്ള ഒരു അത്ഭുത പ്രതിഭാസമാണ് "ബ്ലോഗ്ഗര്‍ ജീവികള്‍".



കൂടുതല്‍ മഴ ലഭിക്കുന്ന നിത്യ ഹരിത ബ്ലോഗര്‍കോം വനങ്ങളില്‍ മാത്രമല്ല ഊഷര കാലാവസ്ഥയില്‍ വളരുന്ന "വേര്‍ഡ്‌ പ്രസ്‌ " വിഭാഗത്തില്‍ പെട്ട കണ്ടല്‍ക്കാടുകളിലും ഈ ജീവികളുടെ സാന്നിധ്യമുണ്ട്. പുലികളെപ്പോലെ ഗര്‍ജ്ജിക്കാനുള്ള കഴിവാണ് ബ്ലോഗ്ഗര്‍ ജീവികളുടെ പ്രത്യേകത. കൂടുതല്‍ ഗാംഭീര്യത്തോടെ ഗര്‍ജ്ജിക്കുന്ന ബ്ലോഗ്ഗര്‍ ജീവികള്‍ "പുലിയന്‍ ബ്ലോഗ്ഗര്‍ ജീവികള്‍" എന്ന അപര നാമത്തിലും അറിയപ്പെടാറുണ്ട്.



ബ്ലോഗ്ഗര്‍ ജീവികളുടെ ഉത്ഭവത്തെ കുറിച്ച് പല അഭ്യൂഹങ്ങളും നിലവിലുണ്ട് എങ്കിലും കൃത്യമായ ഒരു കാരണം ഇതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. കേരളത്തില്‍ നിന്നാണ് ബ്ലോഗ്ഗര്‍ ജീവികളുടെ ഉത്പത്തി എന്ന് പ്രമുഖ ബ്ലോഗ്ഗര്‍ ജീവി ചരിത്രകാരനായ വിശാലാക്ഷ പണിക്കര്‍ തന്റെ "ബ്ലോഗ്ഗര്‍ജീവി പുരാണ"ത്തില്‍ പറയുന്നു. എങ്കിലും കേരളം അടക്കമുള്ള ദക്ഷിണ ഭാരത സംസ്ഥാനങ്ങളില്‍ ഈ ജീവികളുടെ സാന്നിധ്യം നാമമാത്രമാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ്‌ മേഘലകളിലും അമേരിക്ക, കാനഡ, ജപ്പാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലുമുള്ള നിബിഡ വനങ്ങളിലേയ്ക്ക് "ജീവസന്ധാരണാര്‍ഥം" കുടിയേറിപ്പോയതാണ് കേരളത്തില്‍ ബ്ലോഗര്‍ ജീവികളുടെ എണ്ണം ഗണ്യമായി കുറയാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.




വിശാലാക്ഷ പണിക്കരുടെ "ബ്ലോഗ്ഗര്‍ ജീവി പുരാണം" വായിച്ചപ്പോഴാണ് ഒരു ബ്ലോഗര്‍ ജീവി ആകണമെന്നും ഏതെങ്കിലും ഒരു പുലിയന്‍ ബ്ലോഗ്ഗര്‍ ജീവിയെ നേരിട്ട് കാണണമെന്നുള്ള ആഗ്രഹം എന്നില്‍ ഉടലെടുക്കുന്നത്. പക്ഷെ നിബിഡമായ ബ്ലോഗ്ഗര്‍കോം വനാന്തരങ്ങളിലുള്ള ഗൂഡമായ മാളങ്ങളില്‍ കഴിയുന്ന ബ്ലോഗ്ഗര്‍ ജീവികളെ നേരിട്ട് കാണുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ബ്ലോഗ്ഗര്‍ ജീവികള്‍ തന്റെ മാളത്തിനുള്ളില്‍ നിന്നും പുറത്തു വരുന്നത് എന്നു മാത്രമല്ല മത്സ്യ മാംസാദികള്‍ ഉള്‍പ്പെടുന്ന മൃഷ്ടാന്ന ഭോജനം സുലഭമായി ലഭിക്കുന്ന കടല്‍ തീരങ്ങളിലോ കായലിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളിലോ മാത്രമേ അവ പ്രത്യക്ഷപ്പെടുകയുള്ളൂ.




ബ്ലോഗ്ഗര്‍ ജീവികളെ നേരിട്ട് കാണണം എന്ന ആഗ്രഹം കലശലായപ്പോള്‍ കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ബ്ലോഗര്‍ ജീവികളെ ക്കുറിച്ച് ഞാന്‍ അന്വേഷണം ആരംഭിച്ചു. ആ അന്വേഷണത്തിന്റെ ഒടുവില്‍ ഞാന്‍ ചെന്നെത്തിയത് ആലപ്പുഴ ജില്ലയിലെ ഏവൂര്‍ വനങ്ങളില്‍ വിഹരിക്കുന്ന ഒരു പുലിയന്‍ ബ്ലോഗര്‍ ജീവിയുടെ മടയിലാണ്. പുലിയന്‍ ബ്ലോഗ്ഗര്‍ ജീവികള്‍ ആക്രമണകാരികളാണ് എന്നുള്ളതിനാല്‍ മടയുടെ പുറത്തു അല്പം ദൂരെ മാറി നിന്നു കൊണ്ട് ഞാന്‍ എന്റെ ദൂരഭാഷിണി യന്ത്രത്തില്‍ നിന്നും പുലിയന്‍ ബ്ലോഗര്‍ ജീവിയുടെ ദൂരഭാഷിണി യന്ത്രത്തിലേയ്ക്ക് വിളിച്ചു.




നിമിഷങ്ങള്‍ക്കുള്ളില്‍ പുലിയന്‍ ബ്ലോഗര്‍ ജീവിയുടെ ദൂരഭാഷിണി യന്ത്രത്തില്‍ നിന്നും അടുത്തയിട ഇറങ്ങിയ നീലത്താമര എന്ന മലയാള ചലച്ചിത്രത്തിലെ ആയുര്‍വ്വേദ മധുരമായ ഒരു ഗാനം കേട്ടു.



"എലാദി ലേഹ്യത്തിനൊപ്പം
ഒന്നെര ഗ്ലാസ്സു വെള്ളമൊഴിച്ച്
അതിരാവിലെ എന്നും കുടിച്ചാല്‍ മാറുമോ മുറുക്കം...
വയറിന്റെ അകത്തുള്ള പിരിമുറുക്കം"



ഗാനം കേട്ടു രസിച്ചു നിന്ന എന്റെ ചെവിയില്‍ പെട്ടെന്നൊരു ചോദ്യം വന്നു വീണു.



"ഹലോ... ആരാണ്?"


"ഹലോ.. ഇത് ഏവൂര്‍ വനത്തിലെ ജയന്തന്‍ ബ്ലോഗ്ഗര്‍ ജീവിയല്ലേ?" ഞാന്‍ ഭവ്യതയോടെ ചോദിച്ചു.


"അതെ. ആരാണ് വിളിക്കുന്നത്?"


"ഞാന്‍ ഒരു നവാഗത ബ്ലോഗര്‍ ജീവിയാണ്. പേര് രഘുനാഥന്‍ ബ്ലോഗര്‍ ജീവി. താങ്കളുടെ റേഞ്ചില്‍ തന്നെയുള്ള ഹരിപ്പാട് ആണ് എന്റെ സ്വദേശം"


ഞാന്‍ ജയന്തന്‍ ബ്ലോഗര്‍ ജീവിയെ സ്വയം പരിചയപ്പെടുത്തി...


"ഓ.. മനസ്സിലായി...ഇടക്കിടയ്ക്ക് ഹരിപ്പാട് വനത്തില്‍ നിന്നും ചെറിയ ഗര്‍ജ്ജനങ്ങള്‍ ഞാന്‍ കേള്‍ക്കാറുണ്ട്. എന്താ താങ്കളുടെ ഗര്‍ജ്ജനങ്ങള്‍ക്ക് ഒരു ഗാംഭീര്യം വരുന്നില്ലല്ലോ?"


ജയന്തന്‍ ബ്ലോഗര്‍ ജീവി ചോദിച്ചു...


"അത്....അത്...ഗര്‍ജ്ജിക്കുമ്പോള്‍ ശ്വാസം നിന്നു പോകുന്നതു കൊണ്ടാ ഗാംഭീര്യം വരാത്തത്. തന്നെയുമല്ല ചെറിയ രീതിയില്‍ വലിവിന്റെ അസുഖമുണ്ട്"


"അതുശരി. എന്തിനാ വിളിച്ചത്? വലിവിനുള്ള അരിഷ്ടം, ആസവം, എന്നിവ വല്ലതും ആവശ്യമുണ്ടോ?"


"അയ്യോ വിളിച്ചത് അതിനല്ല. അരിഷ്ടം രണ്ടു മൂന്ന് കുപ്പി വാങ്ങി വച്ചിട്ടുണ്ട്. വിശാലാക്ഷ പണിക്കരുടെ ബ്ലോഗര്‍ ജീവി പുരാണത്തില്‍ നിന്നാണ് ഞാന്‍ താങ്കളെപ്പറ്റി അറിയുന്നത്. ‍ഒരു പുലിയന്‍ ബ്ലോഗര്‍ ജീവിയെ നേരിട്ട് കാണാനുള്ള ആഗ്രഹം കൊണ്ടാണ് വിളിച്ചത് "


ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.


"ഓഹോ. കാണുന്നതില്‍ വിരോധമില്ല. പക്ഷെ ഞാന്‍ അല്പം തിരക്കിലാണല്ലോ. ഒരു ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാ"


"ഗവേഷണമോ. എന്തു ഗവേഷണമാണ്.?"


"നിങ്ങളെപ്പോലെയുള്ള നവാഗത ബ്ലോഗ്ഗര്‍ ജീവികള്‍ക്ക് "ഗര്‍ജ്ജനോര്‍ജ്ജം" കിട്ടാനായി ഞാന്‍ ഉണ്ടാക്കുന്ന ആയുര്‍വ്വേദ മൂല്യങ്ങളടങ്ങിയ "അവിയല്‍" എന്ന ലേഹ്യത്തിന്റെ ഗര്‍ജ്ജന സംവര്‍ദ്ധക ശക്തിയെക്കുറിച്ചാണ് ഗവേഷണം നടത്തുന്നത്."



"ഓ അത് ശരി. താങ്കളുടെ അവിയല്‍ ലേഹ്യം ഞാനും കഴിക്കാറുണ്ട്. വളരെ ഊര്‍ജ്ജദായകമാണ് ആ ലേഹ്യം.



"വളരെ നന്ദി. എനിക്ക് ഈ ആഴ്ചയിലെ അവിയല്‍ ലേഹ്യം ഉണ്ടാക്കാനുള്ള സമയമാണ്. അതുകൊണ്ട് പിന്നീട് എപ്പോഴെങ്കിലും നമുക്ക് കാണാം"



എവൂരിലെ ജയന്തന്‍ ബ്ലോഗ്ഗര്‍ജീവി തന്റെ ദൂരഭാഷിണി യന്ത്രം കട്ടു ചെയ്തതോടെ ഞാന്‍ നിരാശയോടെ തിരിച്ചു നടന്നു. രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എറണാകുളം റേഞ്ചിലുള്ള "നന്ദ പര്‍വ്വത" മലനിരകളില്‍ ഒരു ബ്ലോഗ്ഗര്‍ ജീവി വിഹരിക്കുന്ന വിവരം കിട്ടിയ ഞാന്‍ ഉടന്‍ എന്റെ ദൂരഭാഷിണിയില്‍ കൂടി നന്ദ പര്‍വ്വത മല നിരകളിലെയ്ക്ക് വിളിച്ചു.



"ഹലോ നന്ദ പര്‍വ്വത മലനിരകളുടെ അധിപന്‍ നന്ദപ്പന്‍ ബ്ലോഗ്ഗര്‍ ജീവിയല്ലേ?"



"അതെ.നന്ദപ്പന്‍ ബ്ലോഗര്‍ ജീവിയാണ്. ആരാ വിളിക്കണതു?"



"ഞാന്‍ ഒരു നവാഗത ബ്ലോഗ്ഗര്‍ ജീവിയാണ്.. പേര് രഘുനാഥന്‍ ബ്ലോഗ്ഗര്‍ ജീവി.ഒരു പുലിയന്‍ ബ്ലോഗ്ഗര്‍ ജീവിയെ നേരിട്ട് കാണാനുള്ള ആഗ്രഹം കൊണ്ട് വിളിച്ചതാണ്"



"ഓഹോ...അതിനെന്താ നമുക്ക് കാണാമല്ലോ...പക്ഷെ ഇപ്പോള്‍ എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാനുണ്ട്."


നന്ദപ്പന്‍ ബ്ലോഗര്‍ ജീവി അല്പം വിഷമത്തോടെ എന്നെ അറിയിച്ചു.


"അതെയോ...എങ്ങോട്ടാണ് ഇത്ര അത്യാവശ്യമായി പോകുന്നത് ?"



"നന്ദ പര്‍വ്വത മലനിരകളുടെ ഭാഗമായ ദൃശ്യപര്‍വ്വതത്തില്‍ ഒരു മരം ഉണങ്ങിപ്പോയതായി വിവരം ലഭിച്ചിരിക്കുന്നു. അതിന്റെ ഫോട്ടോ എടുത്തു മറ്റു ബ്ലോഗ്ഗര്‍ ജീവികളെ കാണിക്കാനായി ഞാന്‍ പുറപ്പെടുകയാണ്.അത് കൊണ്ട് നമുക്ക് പിന്നെക്കാണാം"



നന്ദ പര്‍വ്വത മലനിരകളുമായുള്ള കണക്ഷനും കട്ടായതില്‍ നിരാശ പൂണ്ട ഞാന്‍ എന്റെ മടയില്‍ തിരിച്ചെത്തി. മടയുടെ അകത്തുള്ള രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുന്ന "നിരാശ നിഷ്കാസിതാ ലായനിയില്‍" നിന്നും നൂറു മില്ലി എടുത്തു കഴിച്ചിട്ട് മാളത്തിന്റെ പുറത്തുള്ള പാറപ്പുറത്ത് കിടന്നു കൂര്‍ക്കം വലിച്ചു തുടങ്ങി.




ഒരു ബ്ലോഗ്ഗര്‍ ജീവിയെ നേരിട്ട് കാണാത്തതിലുള്ള നിരാശയും അതു മാറ്റാനുള്ള നിരാശ നിഷ്കാസിത ലായനിയുമായി ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കുമ്പോഴാണ് വട്ടപ്പറമ്പ് വനമധ്യത്തിലുള്ള തന്റെ മടയില്‍ ഒരു പുലിയന്‍ ബ്ലോഗ്ഗര്‍ ജീവി, ദൂരെ ശ്യാമാംബരത്തിലെയ്ക്ക് മിഴികള്‍ നട്ട് ധ്യാന നിമഗ്നനായി ഇരിക്കുന്ന വിവരം അറിയുന്നത്.



ഒട്ടും താമസ്സിച്ചില്ല. എന്റെ ദൂരഭാഷിണി യന്ത്രം പ്രവര്‍ത്തനക്ഷമമായി. അല്പം കഴിഞ്ഞപ്പോള്‍ അതിലൂടെ ഘനഗംഭീരമായ ഒരു ശബ്ദം കേട്ടു ഞാന്‍ ഞെട്ടി.



"ഹലോ ആരാണ്."



മുഴങ്ങുന്ന ആ ശബ്ദം കേട്ടതോടെ എന്റെ നെഞ്ചിടിപ്പ് കൂടി. ശ്യാമാംബരത്തിലെയ്ക്ക് മിഴികള്‍ നട്ട് എകാഗ്രനായി ധ്യാനത്തിലമര്‍ന്നിരുന്ന പുലിയന്‍ ബ്ലോഗര്‍ ജീവിയെയാണ് ഞാന്‍ ഫോണ്‍ ചെയ്തു ശല്യപ്പെടുത്തിയിരിക്കുന്നത്. ശബ്ദം കേട്ടിട്ട് ദേഷ്യക്കാരനും ഗൌരവക്കാരനുമാണെന്ന് തോന്നുന്നു.



"ബ്ലോഗര്‍കോം കാവിലമ്മേ
കുഴപ്പമാകുമോ.?"



"ഞാന്‍ ഒരു നവാഗത ബ്ലോഗ്ഗര്‍ ജീവിയാണ്. പേര് രഘുനാഥന്‍ ബ്ലോഗ്ഗര്‍ ജീവി. ഒരു പുലിയന്‍ ബ്ലോഗ്ഗര്‍ ജീവിയെ നേരില്‍ക്കാനാണുള്ള ഒടുക്കത്തെ ആഗ്രഹം മൂലമാണ് വിളിച്ചത്. ശല്യപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം"



ഞാന്‍ വിക്കി വിക്കി പറഞ്ഞു ..



"ഓഹോ..ഞാന്‍ അങ്ങനെ ആരെയും കാണാറില്ല. അത്ര നിര്‍ബന്ധമാണെങ്കില്‍ കാണാം. പക്ഷെ ഒരു കണ്ടീഷനുണ്ട്" ഘന ഗംഭീര സ്വരം വീണ്ടും.


ഭഗവാനെ...ആ ശബ്ദം കേട്ടപ്പോള്‍ തന്നെ എന്റെ കണ്ടീഷന്‍ മോശമായിരിക്കുകയാണ്. ഇനി എന്താണാവോ ബ്ലോഗര്‍ ജീവി പറയാന്‍ പോകുന്നത്? ഞാന്‍ ദൂരഭാഷിണി യന്ത്രം ചെവിയില്‍ ചേര്‍ത്തു ബ്ലോഗര്‍ ജീവിയുടെ അടുത്ത വാക്കുകള്‍ക്കു വേണ്ടി കാത്തു.



"എന്നെ കാണാന്‍ വരുന്നവര്‍ എന്നോടൊപ്പം ഭക്ഷണം കഴിക്കണം എന്നുള്ളത് എനിക്ക് നിര്‍ബന്ധമാണ്‌. അങ്ങനെ കഴിക്കാന്‍ തയ്യാറുണ്ടെങ്കില്‍ മാത്രം നമുക്ക് കാണാം".



അതോടെ ഞാന്‍ പരുങ്ങി.



തികഞ്ഞ മാംസാഹാരികളാണ് പുലിയന്‍ ബ്ലോഗര്‍ ജീവികള്‍ എന്നാണ് ബ്ലോഗര്‍ ജീവി പുരാണത്തില്‍ പറയുന്നത്. തന്റെ മുന്‍പില്‍ പെടുന്ന നവാഗത ബ്ലോഗര്‍ ജീവികളെ ആക്രമിച്ചു കൊന്നു തിന്നുന്നതാണ് പല പുലിയന്‍ ബ്ലോഗര്‍ ജീവികളുടേയും രീതി. മിക്കവാറും ബ്ലോഗ്ഗര്‍ ജീവികള്‍ സ്വയം ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ ഗുണമേന്മ പരീക്ഷിക്കാനായി അതു മറ്റു ബ്ലോഗര്‍ ജീവികളെക്കൊണ്ട് ബലമായി തീറ്റിക്കാറുള്ളതായും കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ഗണത്തില്‍ പെട്ടതാണോ ഈ ബ്ലോഗര്‍ ജീവി.? ബ്ലോഗ്ഗര്‍കോം വനാന്തരങ്ങളില്‍ വളരെക്കാലമായി വിഹരിക്കുന്ന ആക്രമണകാരിയായ ഒരു പുലിയന്‍ ബ്ലോഗര്‍ ജീവിയെ കാണാന്‍ പോയതിന്റെ പേരില്‍ ആ പുലിയുടെ ആക്രമണമേറ്റ് ദിവംഗതനാകാനാണോ എന്റെ വിധി?



ഏതു ദുര്‍ബ്ബല നിമിഷത്തിലാണ് ഇങ്ങനെ ഒരാഗ്രഹം എന്റെ മനസ്സില്‍ ഉണ്ടായത് എന്നു ഞാന്‍ ഭീതിയോടെ ഓര്‍ത്തു..



ഏതായാലും ഇവിടെ വരെ എത്തി.. പിന്മാറുന്നത് ബ്ലോഗ്ഗര്‍ ജീവികുലത്തിനു മുഴുവന്‍ അപമാനകരമാണ്. ഇനി വരുന്നത് പോലെ തന്നെ അനുഭവിക്കുക. ഞാന്‍ പരമാവധി ധൈര്യം സംഭരിച്ചു. എന്നിട്ട് വട്ടപ്പറമ്പിലെ പുലിയന്‍ ബ്ലോഗര്‍ ജീവിയോടു പറഞ്ഞു.



"ശരി....എപ്പോഴാണ് താങ്കളെ കാണാന്‍ വരേണ്ടത്?"




"ഞാന്‍ അര മണിക്കൂറിനുള്ളില്‍ എറണാകുളം റേഞ്ചിലുള്ള കടവന്ത്ര വനത്തിലെത്തും. അവിടെ വന്നാല്‍ കാണാം" പുലിയന്‍ ബ്ലോഗര്‍ ജീവി തന്റെ ദൂര ഭാഷിണി യന്ത്രം ഓഫ്‌ ചെയ്തു.



ഞാന്‍ വാച്ചില്‍ നോക്കി...സമയം ഒരു മണി ആയിരിക്കുന്നു...ഒട്ടും താമസിക്കാതെ ഞാന്‍ കടവന്ത്ര വനത്തിലേയ്ക്കു യാത്രയായി.



കടവന്ത്ര വനത്തിലെത്തിയ ഞാന്‍ വട്ടപ്പറമ്പിലെ പ്രവീണനായ പുലിയന്‍ ബ്ലോഗര്‍ജീവിയുടെ ആഗമനം പ്രതീക്ഷിച്ച് അടുത്തു കണ്ട പാറയുടെ പുറത്തിരുന്നു.



അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ ഇരുന്ന പാറയുടെ പുറകിലായി ഒരു വലിയ ഇരമ്പല്‍ കേട്ടു. കൂടെ ഇടി മുഴങ്ങുന്ന ശബ്ദത്തില്‍ വിറപ്പിക്കുന്ന ഒരു ചോദ്യവും ...



"ഹരിപ്പാട് വനത്തിലെ രഘുനാഥന്‍ ബ്ലോഗര്‍ ജീവിയല്ലേ?"



ദൈവമേ.....



വട്ടപ്പറമ്പിലെ പുലിയന്‍ ബ്ലോഗര്‍ ജീവി എത്തിക്കഴിഞ്ഞു. എന്റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞതായി എനിക്ക് തോന്നി. ഒന്നുകില്‍ ഞാന്‍ ഈ പുലിയന്‍ ബ്ലോഗര്‍ ജീവിയുടെ ഭക്ഷണമാകും. അല്ലെങ്കില്‍ താന്‍ ഉണ്ടാക്കിയ ഏതെങ്കിലും ഭക്ഷണം അത് എന്നെക്കൊണ്ട് തീറ്റിക്കും. രണ്ടായാലും എന്റെ കഥ കഴിഞ്ഞതു തന്നെ. ഞാന്‍ വിറയലോടെ പുറകിലേയ്ക്ക് തിരിഞ്ഞു നോക്കി.


അത്ഭുതം....!!!!



ശാരീരികസ്ഥിതിയില്‍ എന്നേക്കാള്‍ അശുവായ ഒരു ജീവി!.... ജീവി ഇരിക്കുന്നത് ഒരു ഹീറോ ആക്ടീവയുടെ മുകളില്‍!!..ജീവിയുടെ തലയില്‍ ഒരു കറുത്ത ഹെല്‍മെറ്റ്‌ !!!



ജീവിതത്തില്‍ ആദ്യമായി കാണുന്ന പുലിയന്‍ ബ്ലോഗര്‍ ജീവി...!!!! ആ ജീവിയെ ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.



തലയില്‍ നിന്നും ഹെല്‍മെറ്റ്‌ എടുത്തിട്ടു വട്ടപ്പറമ്പിലെ പ്രവീണന്‍ ബ്ലോഗര്‍ജീവി ചിരിച്ചു. ആക്രമണകാരിയായ ഒരു ബ്ലോഗര്‍ ജീവിയെ പ്രതീക്ഷിച്ചിരുന്ന ഞാന്‍ ശാന്തനായ ആ ബ്ലോഗര്‍ ജീവിയുടെ സൌമ്യമായ മുഖവും മനോഹരമായ ചിരിയും കണ്ടു ആശ്വാസത്തോടെ നിശ്വസിച്ചു.



പിന്നെ ആ ബ്ലോഗര്‍ ജീവി എന്റെ കയ്യില്‍ പിടിച്ചു കൊണ്ട് അടുത്തുള്ള ഭക്ഷണ ശാലയിലേയ്ക്ക് നടന്നു.


അപ്പോഴും ബ്ലോഗര്‍ കോം വനങ്ങളിലെ മടകളില്‍ ഇരുന്ന് പുലിയന്‍ ബ്ലോഗര്‍ ജീവികള്‍ ഗര്‍ജ്ജിക്കുന്നുണ്ടായിരുന്നു.