Tuesday, March 15, 2011

മദമിളകിയ കൊമ്പനാന

ഇര വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു വലിഞ്ഞു നീങ്ങുകയാണ് കേരളാ സര്‍ക്കാര്‍ വക ആനവണ്ടി. അതിന്റെ സൈഡ് സീറ്റില്‍ കഴുത്തു പിരിച്ച കോഴിയെപ്പോലെ ചാരിയിരുന്നു മയങ്ങിയ ഞാന്‍ എന്റെ തൊട്ടടുത്തു നിന്നും അതിഭയങ്കരമായ ശബ്ദത്തില്‍ ഒരു ചെണ്ട മേളം ഉയര്‍ന്നത് കേട്ട് ഞെട്ടിപ്പോയി.


"പണ്ടാരമടങ്ങാന്‍ ഇവനൊക്കെ മൊബൈലില്‍ ഒരു നല്ല റിംഗ് ടോണ്‍ ഇട്ടുകൂടെ? വെറുതെ മനുഷ്യരെ പേടിപ്പിക്കാന്‍ നടക്കുന്നു!!" എന്നൊക്കെയുള്ള അര്‍ഥത്തില്‍ സഹയാത്രികനു നേരെ രൂക്ഷമായി ഒരു നോട്ടമയച്ചിട്ടു ഞാന്‍ വീണ്ടും എന്റെ കുംഭകര്‍ണ്ണ സേവ തുടങ്ങി.

എന്ത് ... ആന വിരണ്ടെന്നോ...എവിടെ?"

സഹയാത്രികന്‍ തന്റെ മൊബൈലിലൂടെ ഉച്ചത്തില്‍ ചോദിക്കുന്നത് കേട്ട ഞാനും ഒരുമാത്ര വിരണ്ടു പോയി.


"ശെടാ ഇങ്ങേര്‍ എന്നെ പേടിപ്പിക്കാനായി മാത്രം വന്നിരിക്കുകയാണോ? മനസമാധാനത്തോടെ ഒന്നു മയങ്ങാനും സമ്മതിക്കില്ലേ?" ഞാന്‍ ചിന്തിച്ചു. എന്നിട്ട് അയാളുടെ സംസാരം ശ്രദ്ധിച്ചു.


"അയ്യോ... ശിവ ക്ഷേത്രത്തില്‍ പറയെടുക്കാന്‍ വന്ന ആനയാണോ? തിരുമേനിയെ കുലുക്കി താഴെയിട്ടു കുത്തിയെന്നോ? ദൈവമേ?"


അതോടെ എന്റെ ഉറക്കം പമ്പ കടന്നു. സംഭവം എവിടെ എന്നറിയാനായി ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ ശ്രദ്ധിച്ചു. അയാളാകട്ടെ കൂടുതല്‍ ഒന്നും പറയാതെ അപ്പുറത്തു നിന്നുള്ള സംസാരം മുക്കിയും മൂളിയും കേട്ടു കൊണ്ടിരുന്നു.


ഹോ... ഇപ്പോള്‍ പത്രമെടുത്താല്‍ ആന ഇടഞ്ഞതും ആനയ്ക്ക് മദമിളകി പാപ്പാനെ കുത്തിക്കൊന്ന വിവരവും മാത്രമേ വായിക്കനുള്ളൂ. കഴിഞ്ഞ ദിവസമാണ് ഹരിപ്പാട്ടുള്ള ഒരു ക്ഷേത്രത്തില്‍ ഉത്സവ എഴുന്നുള്ളത്തിനിടയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിയത്. ഭാഗ്യത്തിന് അയാള്‍ ഉരുണ്ടു മാറി രക്ഷപ്പെട്ടു.


ഏതായാലും സംഭവത്തിന്റെ നിജസ്ഥിതി അറിയാനുള്ള എന്റെ ആകാംഷയ്ക്ക് ഫലപ്രാപ്തി വരുന്നതിനു മുന്‍പ് വണ്ടി എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പിലെത്തി. ഞാന്‍ തിടുക്കത്തില്‍ ബാഗുമെടുത്ത് വണ്ടിയില്‍ നിന്നിറങ്ങി.


ഹോ എന്നാലും അതൊരു ഭയങ്കര അതിശയമായിപ്പോയി. മഹാദേവന്‍ രക്ഷിച്ചതാണെന്നു പറ. അല്ലെങ്കില്‍ തിരുമേനി രക്ഷപ്പെടുമോ?"


"ബേക്കറിക്കാരന്‍ പപ്പനാവന്‍ ചേട്ടന്‍ ഞാന്‍ ഓര്‍ഡര്‍ കൊടുത്ത ഹലുവയും നെയ്യപ്പവും കടലാസില്‍ പൊതിഞ്ഞു കൊണ്ട് അടുത്തു നിന്ന് ബീഡി വലിച്ചു കൊണ്ടിരുന്ന ചെത്തുകാരന്‍ സോമനോട് പറയുന്നത് കേട്ടപ്പോള്‍ സംഭവം നടന്നതു തന്നെയാണെന്ന് എനിക്ക് മനസ്സിലായി.


"നാലു തെങ്ങ് കുത്തി മറിച്ചു..ഒരു വീടിന്റെ മതിലും തകര്‍ത്തു....ആന ഇപ്പോഴും ഓട്ടം നിറുത്തിയില്ലെന്നാ അറിഞ്ഞത്".. ചെത്തുകാരന്‍ സോമന്‍ തനിക്കറിയാവുന്ന വിവരം പറഞ്ഞു...


"മയക്കു വെടിക്കാര്‍ ഇതുവരെ വന്നിട്ടില്ലത്രേ..എന്തായാലും ഞാന്‍ കട അടക്കാന്‍ പോവാ. എപ്പോഴാ ആന ഇതിലെ വരുന്നതെന്ന് ആര്‍ക്കറിയാം". പപ്പനാവന്‍ ചേട്ടന്‍ എന്റെ കയ്യില്‍ നിന്നും പൈസാ പെട്ടെന്ന് വാങ്ങിയിട്ട് കട അടയ്ക്കാന്‍ തുടങ്ങി.



ദൈവമേ ഇവിടെ അടുത്തെങ്ങാനുമാണോ ആന വിരണ്ടത്? ഞാന്‍ പേടിയോടെ ഓര്‍ത്തു. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. ഏതായാലും പെട്ടെന്ന് വീട്ടിലെത്താം. ഞാന്‍ പൊതി ബാഗിനുള്ളില്‍ വച്ചിട്ട് തിടുക്കത്തില്‍ വീട്ടിലേയ്ക്ക് നടന്നു


ഹൈവേയില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാട്ടു മാറിയാണ് എന്റെ വീട്. പഞ്ചായത്ത് വഴിയിലൂടെ അര കിലോമീറ്റര്‍ നടന്നു കഴിയുമ്പോള്‍ ഒരു ദേവീ ക്ഷേത്രമുണ്ട്. ക്ഷേത്രത്തിന്റെ വലതു വശത്തുകൂടി അല്‍പ്പം നടക്കുമ്പോള്‍ കാട് പിടിച്ചു കിടക്കുന്ന കുറച്ചു സ്ഥലമുണ്ട്. അവിടെ വഴി വിളക്കുകള്‍ ഇല്ല. അല്പം അകലെ താമസിക്കുന്ന സിമന്റു കച്ചവടക്കാരന്‍ അന്ത്രുമാന്‍ ഹാജിയുടെ മതിലു കെട്ടിയ വലിയ വീട്ടില്‍ നിന്നുള്ള വെളിച്ചം മാത്രമാണ് യാത്രക്കാര്‍ക്ക് രാത്രിയില്‍ ആ വഴി നടക്കാന്‍ അല്പമെങ്കിലും സഹായമാകുന്നത്.


ഞാന്‍ കാലുകള്‍ നീട്ടി വച്ച് നടന്നു. ദേവീ ക്ഷേത്രം കഴിഞ്ഞു. ഇരുട്ട വീണു കിടക്കുന്ന വഴിയിലൂടെ മൊബൈലിലെ ലൈറ്റ് ഓണ്‍ ചെയ്തു പിടിച്ചു കൊണ്ടു മതിലു കെട്ടിയ വീടും കഴിഞ്ഞു മുന്‍പോട്ട് നടക്കുമ്പോഴാണ് വഴിയുടെ ഇടതു വശത്തു നിന്നും എന്തോ ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ടത്.


ഞാന്‍ നടത്തം പെട്ടെന്ന് നിറുത്തി. എന്നിട്ട് കൈതക്കാടുകള്‍ നിറഞ്ഞു നില്‍ക്കുന്ന പറമ്പിലെ ഇരുട്ടിലേയ്ക്കു സൂക്ഷിച്ചു നോക്കി.

അയ്യോ....


ആ കാഴ്ച കണ്ട ഞാന്‍ അറിയാതെ നിലവിളിച്ചു പോയി...കൈതക്കാടുകളുടെ നടുവില്‍ നില്‍ക്കുകയാണ് ഒരു കൊമ്പനാന. !!.


ഇരുട്ട് കട്ട പിടിച്ചതു പോലെയുള്ള ശരീരം. മുറം പോലെ വിടര്‍ന്ന ചെവികള്‍..തെളിഞ്ഞു മിന്നുന്ന മുഴുത്ത കൊമ്പുകള്‍. തല കുലുക്കി, തുമ്പിക്കൈ കൊണ്ടു കൈതകളെ വലിച്ചു പറിച്ചു അമ്മാനമാടുകയാണ് ആ ഭീകര രൂപി.

ഞാന്‍ നില്കുന്നിടത്തു നിന്നും വെറും പത്തടി ദൂരത്തിലാണ് അവന്റെ നില്‍പ്പ്.


രണ്ടടി മുന്‍പോട്ടെടുത്തു തുമ്പിക്കൈ നീട്ടിയാല്‍ എന്നെ പിടിക്കാന്‍ പറ്റുന്ന അകലം മാത്രം.!!


എന്റെ സാമീപ്യം മനസ്സിലാക്കിയിട്ടാണെന്ന് തോന്നുന്നു അവനൊന്നു ചിന്നം വിളിച്ചു. കയ്യിരുന്ന ഓല മടല്‍ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. മുന്‍കാലുകളില്‍ ഒരെണ്ണം ഉയര്‍ത്തി മുന്‍പോട്ട് ആഞ്ഞു കൊണ്ട് തുമ്പിക്കൈ വീശി.


അത് കണ്ട ഞാന്‍ പൂക്കുല പോലെ വിറച്ചു. ഹൃദയം പെരുമ്പറ കൊട്ടി...മരണം മദയാനയുടെ രൂപത്തില്‍ എന്റെ തൊട്ടു മുന്‍പില്‍.

എങ്ങിനെ രക്ഷപ്പെടും?

വിറളി പിടിച്ച ആനയാണ് മുന്‍പില്‍ നില്‍ക്കുന്നത്.

പറയെടുപ്പിനിടയില്‍ തിരുമേനിയെ കുലുക്കി വീഴ്ത്തി കുത്തിയ കൊമ്പന്‍ ...

നാട്ടുകാരെ മുഴുവന്‍ ഭയത്തിന്റെ മുള്‍മുനയില്‍ നിറുത്തിയവന്‍...

മഹാദേവാ...രക്ഷിക്കണേ ....

പിന്നെ കൂടുതല്‍ ആലോചിച്ചില്ല. കയ്യില്ലിരുന്ന ബാഗ് ഞാന്‍ ആനയുടെ നേരെ വലിച്ചെറിഞ്ഞു. ഒപ്പം നേരെ പിറകോട്ടു തിരിഞ്ഞ്‌ അല്‍പ്പം ഓടിയിട്ട് അടുത്തുള്ള വലിയ വീടിന്റെ മതിലിന്റെ മുകളിലൂടെ ഒരു കരണം മറിച്ചില്‍....

പട്ടാളത്തില്‍ ട്രെയിനിംഗ് ചെയ്തതിന്റെ ഗുണം...

മതിന്റെ ഉള്ളില്‍ വിരിച്ചിരുന്ന മണലില്‍ നടുവും തല്ലി വീണ എന്റെ ജീന്‍സില്‍ പെട്ടെന്നൊരു പിടുത്തം വീണു.

ദൈവമേ... ആരാണ് എന്നെ പിറകോട്ടു വലിക്കുന്നത്?.... ഞാന്‍ തിരിഞ്ഞു നോക്കി.

എന്റമ്മോ...


കടിയന്‍ പട്ടിയുടെ മുന്‍പിലാണല്ലോ വീണിരിക്കുന്നത്?

കമിഴ്ന്നു കിടക്കുന്ന എന്റെ ജീന്‍സിന്റെ പോക്കറ്റിലാണ് നായുടെ പിടുത്തം..അതില്‍ നിന്നും രക്ഷപ്പെടാനായി ഗാട്ടാ ഗുസ്തിക്കാരനെപ്പോലെ മണലിലൂടെ മുട്ടുകാലില്‍ ഇഴയുകയാണ് ഞാന്‍. ജീന്‍സിന്റെ പുറകില്‍ പിടുത്തമിട്ട നായയാണെങ്കില്‍ സര്‍വ്വ ശക്തിയുമെടുത്ത് എന്നെ പുറകോട്ടു വലിക്കുകയാണ് .

നായുടെ കുരയും എന്റെ നിലവിളിയും കേട്ട വീട്ടുകാര്‍ ഓടിവന്നു...എന്റെ ജീന്‍സില്‍ കടിച്ചു തൂങ്ങികിടക്കുന്ന പട്ടിയെ അന്ത്രുമാന്‍ ഹാജി ഒരു വിധത്തില്‍ വിടുവിച്ചു കൂട്ടില്‍ കയറ്റി അടച്ചു.

പട്ടിയുടെ വലിയില്‍ പകുതി ഊര്‍ന്നു പോയ ജീന്‍സ് ബദ്ധപ്പെട്ടു വലിച്ചു കയറ്റുന്ന എന്നെ കണ്ട അന്ത്രുമാന്‍ ഹാജിയുടെ സഹധര്‍മ്മിണി നബീസുമ്മയും അവരുടെ ഏകമകള്‍ പാവാട പ്രായക്കാരി സീനത്തും കണ്ണുകള്‍ പൊത്തി.


അന്ത്രുമാന്‍ ഹാജിയാകട്ടെ എന്നേയും പൂട്ടിക്കിടക്കുന്ന ഗേറ്റിനെയും സംശയത്തോടെ മാറി മാറി നോക്കുന്നത് കണ്ട ഞാന്‍ വിക്കി വിക്കി പറഞ്ഞു.

"അതു പിന്നെ...വിരണ്ട ആനയെ കണ്ടപ്പോള്‍ പേടിച്ചു മതിലിനു മുകളിലൂടെ അറിയാതെ ചാടിപ്പോയതാ"


"വിരണ്ട ആനയോ? എവിടെ ?"അന്ത്രുമാന്‍ ഹാജിയും ഞെട്ടി.

"ഈ മതിലിനു വെളിയില്‍...റോഡില് ..." ഞാന്‍ പറഞ്ഞു.

ഹഹഹ...ഹാ ..... അന്ത്രുമാന്‍ ഹാജി ഉറക്കെ ചിരിച്ചു.

"അതു വിരണ്ട ആനയൊന്നുമല്ല...ദേവീ ക്ഷേത്രത്തില്‍ പറയെടുക്കാന്‍ വന്ന ആനയാ...പറ എടുപ്പിനുള്ള സമയം കഴിഞ്ഞതു കൊണ്ടു ഓനെ ഇബിടെ തളച്ചതാ"

"ങേ...അപ്പോള്‍ ആന വിരണ്ടു എന്നു പറയുന്നത് കേട്ടല്ലോ...?"

ഞാന്‍ ചമ്മല്‍ മറയ്ക്കാന്‍ പാടുപെട്ടു കൊണ്ടു ചോദിച്ചു....

"അതു ശരിയാ.. പക്ഷെങ്കി അതിനെ എപ്പോഴേ തളച്ചു...മാത്രമല്ല അതു നടന്നതു ഇബിടല്ല.... കായംകുളത്തിനടുത്താ..."

അന്ത്രുമാന്‍ ഹാജി പിന്നെയും ചിരിച്ചു...കൂടെ നിന്ന നബീസുമ്മയും അവരുടെ ഏക മകള്‍ സീനത്തും അടക്കിച്ചിരിച്ചു.

പക്ഷെ എനിക്ക് മാത്രം ചിരി വന്നില്ല. കാരണം ആനയുടെ നേരെ വലിച്ചെറിഞ്ഞ എന്റെ ബാഗിനെപ്പറ്റി ചിന്തിക്കുകയായിരുന്നു ഞാന്‍ .



Wednesday, March 9, 2011

ഹൈമവതിയുടെ പ്രേതം

ഒരിക്കല്‍ തിരുവനന്തപുരം മിലിട്ടറി ക്യാമ്പില്‍ മൂന്ന് മാസക്കാലം ഞാന്‍ ജോലി നോക്കിയിരുന്നു. ജോലിക്ക് വേണ്ടി അവിടെ റിപ്പോര്‍ട്ട് ചെയ്ത അന്നു രാത്രിയാണ് സുന്ദരിയും സുശീലയും വെള്ള വസ്ത്രധാരിണിയും കൊച്ചു വെളുപ്പാന്‍ കാലത്തു മാത്രം പുറത്തിറങ്ങി മനുഷ്യരെ പേടിപ്പിക്കുന്നവളുമായ "ഹൈമവതി" എന്ന "മിലിട്ടറി പ്രേതത്തിനെ" ഞാന്‍ കാണുന്നത്.


പെട്ടിയും കിടക്കയും വാട്ടര്‍ ബോട്ടിലും തൂക്കി പാങ്ങോട് മിലിട്ടറി ക്യാമ്പിന്റെ മെയിന്‍ഗേറ്റില്‍ എത്തിയ എന്നെ അവിടത്തെ കാവല്‍ക്കാര്‍ ഏതോ അന്യഗ്രഹ ജീവിയെ കണ്ട ശാസ്ത്രകാരന്മാരെപ്പോലെ ഇരുന്നും കിടന്നും തലകുത്തി നിന്നും പരിശോധിക്കാന്‍ തുടങ്ങി . പരിശോധനയുടെ ഡോസ് കൂടുന്നതു കണ്ടപ്പോള്‍, അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുകാരനെ മുന്‍‌കൂര്‍ ജാമ്യം കാണിക്കുന്ന പ്രതിയെപ്പോലെ എന്റെ കൈവശം ഉണ്ടായിരുന്ന സകല രേഖകളും ഐഡന്റിറ്റി കാര്‍ഡും കാണിച്ച് ഒരു വിധത്തില്‍ മാനഹാനി കൂടാതെ രക്ഷപ്പെട്ട ഞാന്‍ ആദ്യം കണ്ട ബാരക്കിന്റെ പുറത്തു പെട്ടിയും മറ്റും വച്ച ശേഷം അകത്തു കയറി ഒരു വിഹഗ വീക്ഷണം നടത്തി.


ഞാന്‍ നില്ക്കുന്നത് പട്ടാള ബാരക്കിലാണോ അതോ അഭയാര്‍ഥി ക്യാമ്പിലാണോ എന്നെനിക്കു സംശയമായി. കാരണം എല്ലാ കട്ടിലുകളിലും ആളുണ്ട്. ട്രെയിനില്‍ റിസര്‍വേഷന്‍ കിട്ടാത്ത ആളുകള്‍ ബെര്‍ത്തിനിടയില്‍ ബെഡ് ഷീറ്റ് വിരിച്ചു കിടക്കുന്നതുപോലെ കട്ടിലുകള്‍ക്കിടയിലുള്ള സ്ഥലവും പലരും ബുക്ക് ചെയ്തു വച്ചിട്ടുണ്ട്. എല്ലാ ബാരക്കിലും ഏതാണ്ട് ഇതു തന്നെയാണ് സ്ഥിതി. ഇനിയിപ്പോള്‍ ബാക്കിയുള്ളത് വരാന്ത മാത്രമാണ്. അവിടെയാണെങ്കില്‍ ലൈറ്റ് ഫാന്‍ മുതലായ കാര്യങ്ങള്‍ ഒന്നും തന്നെയില്ല. എനിക്കാണെങ്കില്‍ വല്ലാത്ത യാത്രാ ക്ഷീണവും. ഏതായാലും ഇന്നു വരാന്തയില്‍ തന്നെ കിടക്കാമെന്ന് തീരുമാനിച്ച ഞാന്‍ വാതിലിന്റെ അരികില്‍ നിന്നും അല്പം മാറി ബെഡ് വിരിച്ചു. പെട്ടിയും മറ്റും ഒതുക്കി വച്ചു. എന്നിട്ട് ബാത്ത് റൂം കണ്ടുപിടിച്ചു ഒരു കുളിയും പാസ്സാക്കിയിട്ട് അടുത്ത നീക്കങ്ങള്‍ ആസൂത്രണം ചെയ്തു.


സമയം രാത്രി എട്ടു മണിയായി. തമ്പാനൂരില്‍ നിന്നും വാങ്ങിയ പൊറോട്ടയും ബീഫ് ഫ്രൈയും തലേന്ന് ട്രെയിനില്‍ വച്ചു കഴിച്ചതിന്റെ ബാക്കി അര കുപ്പിയോളം 'മിലിട്ടറി'യില്‍ ഒന്നേ ഈസ്റ്റു‌ രണ്ട് എന്ന അനുപാതത്തില്‍ കൊക്കോകോളയുമായി ചേര്‍ത്ത് വാട്ടര്‍ ബോട്ടിലില്‍ സൂക്ഷിച്ചിരിക്കുന്ന "ബോര്‍ഡോ മിശ്രിതവും" കഴിച്ച ശേഷം ബെഡ്ഡില്‍ നീണ്ടു നിവര്‍ന്നു കിടന്ന ഞാന്‍ അല്പസമയത്തിനകം ഗാഡമായ ഉറക്കത്തിലായി.


അര്‍ദ്ധ രാത്രി ആയിട്ടുണ്ടാകും ബോര്‍ഡോ മിശ്രിതത്തിന്റെ പ്രവര്‍ത്തന ഫലമായി ഉണ്ടായ 'മിനറല്‍ വാട്ടര്‍' നിറഞ്ഞത്‌ മൂലം നാദസ്വരക്കരുടെ കവിള്‍ പോലെയായ എന്റെ വയറിനെ ഒന്നു റിലാക്സ് ചെയ്യിക്കാം എന്ന് തീരുമാനിച്ച ഞാന്‍ ബെഡ്ഡില്‍ നിന്നും എഴുനേറ്റു. പക്ഷെ ഇരുട്ട് കാരണം ഒന്നും ശരിക്ക് കാണാന്‍ പറ്റുന്നില്ല. പരിചയമില്ലാത്ത സ്ഥലമല്ലേ? ഇരുട്ടത്ത് നടന്നു ഉരുണ്ടു വീണു കാലോ കയ്യോ ഒടിഞ്ഞാല്‍ തിരുമ്മാന്‍ ഞാന്‍ മാത്രമെ കാണുകയുള്ളൂ എന്ന നഗ്നസത്യം അറിയാവുന്നത് കൊണ്ടു വരാന്തയുടെ അരികില്‍ നിന്നിട്ട് മിനറല്‍വാട്ടര്‍ പമ്പ് ചെയ്യാനുള്ള "യന്ത്രം" പുറത്തേക്ക് ഫുള്‍ സ്പീഡില്‍ തുറന്നുവച്ചു.


യന്ത്രം അതിന്റെ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടിരുന്നു. അതൊന്നു തീര്‍ന്നിട്ട് വേണം അടുത്ത ഉറക്കം തുടങ്ങാന്‍ എന്ന് കരുതി അക്ഷമനായി നിന്ന ഞാന്‍ പെട്ടെന്നാണ്‌ അല്പം അകലെ നില്ക്കുന്ന വെളുത്ത ഒരു രൂപം കണ്ടത്. അര്‍ദ്ധരാത്രി സമയം. ആറടിയോളം പൊക്കമുള്ള, വെള്ളത്തുണി കൊണ്ടു പൊതിഞ്ഞ പോലെയുള്ള ആ രൂപം അപ്രതീക്ഷിതമായി കണ്ട ഞാന്‍ സ്വന്തം വീട്ടില്‍ കള്ളന്‍ കയറിയ കാര്യമറിഞ്ഞ പോലീസ് ഇന്‍സ്പെക്ടര്‍ ഞെട്ടുന്ന പോലെ ഒന്നു ഞെട്ടി. ആ ഞെട്ടലിനിടയില്‍ മിനറല്‍ വാട്ടര്‍ പമ്പ് ചെയ്തിരുന്ന യന്ത്രം നിന്നു പോയ വിവരം ഞാന്‍ അറിഞ്ഞില്ല. ഞെട്ടലിന്റെ ശക്തിയില്‍ എന്റെ കണ്ണിന്റെ കാഴ്ച പോയതാണോ എന്തോ പിന്നെ നോക്കിയപ്പോള്‍ ആ രൂപത്തെ അവിടെ കണ്ടില്ല.


പട്ടാളക്കാരനായ എനിക്ക് ഭൂതം പ്രേതം എന്നിവയില്‍ അശേഷം വിശ്വാസമില്ല. കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസ്സില്‍ ഹൈമവതി എന്ന ഒരു പെണ്‍കുട്ടിയുടെ പ്രേതം അലയുന്നതായി ഏതോ ചാനലില്‍ "വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന പരിപാടിയില്‍ കണ്ട കാര്യം എനിക്കോര്‍മ വന്നു. ഇതു തിരുവനന്തപുരവും കാര്യവട്ടം ഇതിനടുത്തുമാണല്ലോ? അപ്പോള്‍ തന്റെ വാര്‍ത്ത പടം സഹിതം ചാനലില്‍ വന്ന കാര്യമറിഞ്ഞ പ്രേതം അവിടെ നിന്നും സ്ഥലം മാറി ഒരു ശല്യവുമില്ലാത്ത പട്ടാള ക്യാമ്പില്‍ വന്നതാണോ? അങ്ങനെ ആണെങ്കില്‍ ഒരു പാവം പ്രേതവുമായി വെറുതെ ഏറ്റുമുട്ടേണ്ട എന്ന് കരുതിയ ഞാന്‍ ഉടന്‍തന്നെ വാട്ടര്‍ ബോട്ടിലില്‍ ബാക്കി ഉണ്ടായിരുന്ന ബോര്‍ഡോ മിശ്രിതം കഴിച്ചു എന്റെ കുറഞ്ഞുപോയ ധൈര്യത്തിന്‍റെ അളവ് വീണ്ടും 'ഫുള്‍' ആക്കി മൂടിപ്പുതച്ചു കിടന്നു.


ഒരു വിധത്തില്‍ നേരം വെളുത്തു. പകല്‍ സമയം ബോര്‍ഡോ മിശ്രിതം കഴിക്കാതെ തന്നെ എനിക്ക് നല്ല ധൈര്യമാണ്. അതുകൊണ്ട് പകല്‍ മുഴുവന്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ മുഴുകിയതിനാല്‍ ഹൈമവതിയോ അവളുടെ പ്രേതമോ എന്നെ ശല്യപ്പെടിത്തിയില്ല. പക്ഷെ വരാന്തയിലെ കിടപ്പ് മാറ്റാനുള്ള എന്റെ ശ്രമം മാത്രം സ്ഥലമില്ല എന്ന കാരണത്താല്‍ ഫലവത്തായില്ല.


അന്ന് രാത്രിയില്‍ മെസ്സില്‍ "റം ഇഷ്യൂ" ഉണ്ടായിരുന്നതുകൊണ്ട് കാര്യമായ അളവില്‍ തന്നെ ബോര്‍ഡോ മിശ്രിതവും സേവിച്ചു സമാധിയായ ഞാന്‍ വെളുപ്പിന് ഉദ്ദേശം മൂന്നു മണിയോടെ "മിനറല്‍ വാട്ടര്‍ " പമ്പ് ചെയ്യാനായി എഴുനേറ്റു. ബാരക്കിനു പുറത്തിറങ്ങി അല്പം അകലെയുള്ള ചെടിയുടെ അടുത്ത്‌ പോയി യന്ത്രം തുറന്നു വച്ചിട്ട് ഞാന്‍ ചുറ്റുമൊന്നു ശ്രദ്ധിച്ചു. തലേന്ന് എന്നെ ഭയപ്പെടുത്തിയ പ്രേതമോ അതിന്‍റെ പൊടിയോ പോലും അവിടെയില്ല എന്നുറപ്പ് വരുത്തിയ മനസ്സമാധാനത്തോടെ കാര്യം സാധിച്ചു കൊണ്ടിരിക്കേ ആരോ എന്നെ പുറകില്‍ നിന്നും ഒന്നു തോണ്ടിയതുപോലെ എനിക്ക് തോന്നി.


യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ ശല്യപ്പെടുത്തിയത്തിലുള്ള നീരസത്തോടെ പുറകിലേക്ക് തിരിഞ്ഞ ഞാന്‍ എന്റെ തൊട്ടു പുറകില്‍ ഇന്നലെ രാത്രിയില്‍ കണ്ട അതേ പ്രേതത്തെ ക്ലോസപ്പായി കണ്ടതോടെ ഞെട്ടുകയും അതിനൊപ്പം ഒന്നു ബോധം കെടാനുള്ള പ്രാരംഭ നടപടിയിലേക്ക് കടക്കുകയും ചെയ്തു.പക്ഷെ ബോധം കെടാനുള്ള എന്റെ ശ്രമത്തെ വിഫലമാക്കിക്കൊണ്ട് പുറകില്‍ നിന്ന പ്രേതം ഒറ്റ അലര്‍ച്ച!!


"ആരാടാ ഇവിടെ മൂത്രമൊഴിക്കുന്നത്? കുറച്ചു ദൂരെപ്പോയി ഒഴിച്ചുകൂടെ?"


വെളുത്ത പാന്റും ഷര്‍ട്ടും തൊപ്പിയും വച്ചു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനായി മെസ്സിലേക്ക് പോകുന്ന "കുക്ക് വേലപ്പന്‍" സാറിനെ കണ്ടാല്‍ സാക്ഷാല്‍ ഹൈമവതിയുടെ പ്രേതം പോലും പേടിച്ചു മൂത്രമൊഴിച്ചു പോവും എന്നുള്ള കാര്യം അപ്പോഴാണ്‌ എനിക്ക് മനസ്സിലാകുന്നത്‌