Tuesday, April 20, 2010

ഗോപാലന്‍ ചേട്ടന്റെ സംബന്ധക്കാരി

രാവിലെ ഞാന്‍ കണ്ണും തിരുമ്മി എഴുനേറ്റു വരുമ്പോള്‍ മിക്കവാറും കണി കാണുന്നത്, പത്രക്കാരന്‍ റോഡില്‍ നിന്നും വീടിന്റെ വരാന്തയിലേയ്ക്കു വലിച്ചെറിയുമ്പോള്‍ ലക്‌ഷ്യം തെറ്റി മുറ്റത്തു നടുവടിച്ചു വീണ് അവശ നിലയില്‍ ചുരുണ്ട് കിടക്കുന്ന ന്യൂസ്‌ പേപ്പറാണ്.



ചിലപ്പോള്‍ പത്രം കിടക്കുന്നത് മുറ്റത്തോട് ചേര്‍ന്നുള്ള വഴിയരികില്‍ ആയിരിക്കും. അങ്ങിനെയാണെങ്കില്‍ ഞാന്‍ വായിക്കുന്നതിനു മുന്‍പ് ആ വഴി പോകുന്ന പലരും എന്റെ വീടിന്റെ മുറ്റത്തേയ്ക്ക് എത്തി നോക്കി ഉമ്മറത്ത് ആരുമില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അതെടുത്തു വിടര്‍ത്തി "വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍‍‍" വായിച്ചിട്ട് വീണ്ടും അവിടെത്തന്നെ ഇട്ടിട്ടു പോകാറുണ്ട്.



പത്രം കിട്ടിയാലുടന്‍ ഒറ്റ ഇരുപ്പില്‍ തന്നെ മുഴുവന്‍ വായിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്‌.



എങ്കില്‍ മാത്രമേ ഒന്ന്, രണ്ട് മുതലായ പ്രാഥമിക ക്ലാസ്സുകളില്‍ പോകാനുള്ള തോന്നല്‍ എനിക്കുണ്ടാവുകയുള്ളൂ .!!



അങ്ങിനെയാണെങ്കില്‍ പൊതുവായ അവധി ദിവസങ്ങളിലും ഹര്‍ത്താല്‍ ദിനത്തിലും "ഇയ്യാള്‍ ഒന്നിനും രണ്ടിനും പോകാറില്ലേ" എന്ന് എന്നോട് കൂടുതല്‍ സ്നേഹമുള്ള ചില മാന്യ വായനക്കാര്‍ ചോദിച്ചേക്കാം..



തീര്‍ച്ചയായും പോകും. ബാലരമയോ കളിക്കുടുക്കയോ വായിച്ചാല്‍ മതി. കാര്യങ്ങള്‍ വലിയ ബുദ്ധിമുട്ടില്ലാതെ നടന്നു പോകും.



പക്ഷെ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ബാലരമയോ കളിക്കുടുക്കയോ കിട്ടാതിരുന്ന ഞാന്‍ അവിടെ കിടന്ന ഒരു "ബുദ്ധി ജീവി ആഴ്ചപ്പതിപ്പ്" അബദ്ധത്തില്‍ വായിച്ചു കുഴപ്പത്തില്‍ ചാടിയതാണ് .


ദൈവമേ. അന്ന് ഞാന്‍ പെട്ട പാട് !!



ഒടുവില്‍ സംഗതി ഒന്ന് റെഡി ആയി കിട്ടാന്‍ വേണ്ടി "വയറിളക്കാനുള്ള ആയുര്‍വ്വേദ ചൂര്‍ണം" ചെറു ചൂടുവെള്ളത്തില്‍ കലക്കി മൂന്നു നേരം സേവിക്കേണ്ടി വന്നു !


അതാണ്‌ ഞാനും വായനയുമായുള്ള ബന്ധം.



അങ്ങനെ പതിവായുള്ള പത്രപാരായണത്തിനായി കണ്ണടയും ഫിറ്റു ചെയ്തു വരാന്തയിലെത്തിയ ഞാന്‍ ഞെട്ടി..



പത്രം കാണാനില്ല. അതിന്റെ കൂടെ വന്ന സപ്ലിമെന്റ് മാത്രം വഴിയില്‍ കിടക്കുന്നു...!!



എഴുനേറ്റാലുടനെ പേപ്പര്‍ വായന എന്റെ ശീലമാണെന്ന് അറിയാവുന്ന ഭാര്യയും മക്കളും ആ സമയത്ത് പത്ര വായന നടത്താറില്ല. പിന്നെ എവിടെപ്പോയി ഇന്നത്തെ പത്രം?



ഇനി വല്ല വഴിപോക്കരും എടുത്തോ എന്ന് ചിന്തിച്ചു മുറ്റത്തിറങ്ങിയ ഞാന്‍ ഒരു പിടിയും കിട്ടാതെ നില്‍ക്കുമ്പോഴാണ് എവിടെ നിന്നോ ഒരു പത്രം തലയ്ക്കു മുകളിലൂടെ പറന്നു വന്ന് എന്റെ അടുത്തു വീണത്‌.



കൂടെയൊരു ശബ്ദവും. "ഹും വയസനാം കാലത്ത് അങ്ങേരുടെ ഒരു പൂതി. നാണമില്ലല്ലോ അയാള്‍ക്ക് "


ഞാന്‍ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി..



"ഭവാനിയമ്മ "



എന്റെ വീടിന്റെ നേരെ പിറകിലാണ് ഭവാനിയമ്മയുടെ വീട്. പപ്പടം ഉണ്ടാക്കി വില്‍ക്കലാണ് ഭവാനിയമ്മയുടെ ജോലി. ഭാവാനിയമ്മ ഉണ്ടാക്കുന്ന പപ്പടം കൊണ്ടു പോയി വിറ്റതിനു ശേഷം ആ കാശിനു കള്ള് കുടിച്ചിട്ട് വന്ന് ഭവാനിയമ്മയെ ഇടിച്ചു പപ്പടമാക്കലാണ് അവരുടെ ഭര്‍ത്താവായ ഗോപാലന്‍ ചേട്ടന്റെ ജോലി. ഏക മകന്‍ സുരേഷ് ഗള്‍ഫിലാണ്.



രാവിലെ മുതല്‍ വൈകുന്നേരം വരെ പപ്പടം ഉണ്ടാക്കാനുള്ള മാവ് ഇടിക്കുന്ന ശബ്ദവും വൈകുന്നേരം ഭവാനിയമ്മയെ ഗോപാലന്‍ ചേട്ടന്‍ ഇടിക്കുന്ന ശബ്ദവും കൊണ്ടു മുഖരിതമാണ് ഭവാനിയമ്മയുടെ വീട്.



ഈയിടയായി ഭവാനിയമ്മയ്ക്ക് ഒരു സംശയം ഉണ്ടായിരിക്കുകയാണ്. പപ്പടം വില്‍ക്കാന്‍ പോകുന്ന ഗോപാലന്‍ ചേട്ടന്‍ ചിലപ്പോഴൊക്കെ ഒന്നും രണ്ടും ദിവസം കഴിഞ്ഞാണ് തിരിച്ചെത്തുന്നത്. ഗോപാലന്‍ ചേട്ടന് കാര്‍ത്തികപ്പള്ളിയില്‍ എവിടെയോ മറ്റൊരു "സംബന്ധം" കൂടി ഉണ്ടെന്നും അവിടെ പോകുന്നത് കൊണ്ടാണ് അദ്ദേഹം തിരിച്ചെത്താന്‍ വൈകുന്നത് എന്നുമാണ് ഭവാനിയമ്മയുടെ ന്യായീകരണം.



ഏതായാലും ഈ അസംബന്ധം അറിഞ്ഞ ഗോപാലന്‍ ചേട്ടന്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഭവാനിയമ്മയെ ഇടിച്ചു പപ്പടമാക്കുക മാത്രമല്ല അവരുടെ മുതുകത്ത് പപ്പട വട്ടത്തില്‍ ഒരു മുഴ കൂടി ഉണ്ടാക്കിക്കൊടുത്തു.



ആ മുഴയില്‍ തേയ്ക്കാനുള്ള കുഴമ്പ് വാങ്ങാന്‍ അതിരാവിലെ വൈദ്യശാലയില്‍ പോയിട്ടു വന്ന ഭവാനിയമ്മയാണ് എന്റെ പത്രം എടുത്തു വായിച്ചതിനു ശേഷം മതിലിനു മുകളിലൂടെ ബൈ എയറായി തിരിച്ചയച്ചിരിക്കുന്നത് എന്നെനിക്കു മനസ്സിലായി.



"അല്ല കുഞ്ഞേ അങ്ങേര്‍ക്കു ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ? ഒന്നുമില്ലെങ്കിലും ഒരു കൊച്ചിന്റെ തന്തയല്ലേ?"



മതിലിനു മുകളിലൂടെ എന്റെ തല കണ്ട ഭവാനിയമ്മ വേദനയോടെ പരാതി പറഞ്ഞു..



"ഹേയ് പുള്ളിക്കാരന് അങ്ങനെ ഒരു ബന്ധം ഉണ്ടാകാന്‍ വഴിയില്ല ഭവാനിയമ്മേ. അതൊക്കെ ഭവാനിയമ്മയുടെ ഓരോ തോന്നലാ "



ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.



ഭവാനിയമ്മയ്ക്ക് ഞാന്‍ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവര്‍ എന്റെ കയ്യില്‍ ഇരിക്കുന്ന പത്രത്തിലേയ്ക്ക് ചൂണ്ടി പറഞ്ഞു..



"ഇല്ലാഞ്ഞിട്ടാണോ പത്രക്കാര്‍ എഴുതിയിരിക്കുന്നത്? ആ എന്തിരവളുടെ ഫോട്ടോയും അടിച്ചിട്ടുണ്ട് "



"എന്ത്? ഗോപാലന്‍ ചേട്ടന്റെ സംബന്ധക്കാരിയുടെ ഫോട്ടോ പത്രത്തില്‍ വന്നെന്നോ" ഞാന്‍ അതിശയിച്ചു.


ഹോ.... ഈ പത്രക്കാരുടെ ഒരു കാര്യം. ഒരാള്‍ ഉറച്ചു തുമ്മിയാല്‍ അപ്പോള്‍ തന്നെ അവരറിയും. അങ്ങിനെ വേണം പത്രക്കാര്‍. ഞാന്‍ പതിവായി വായിക്കുന്ന പത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ എനിക്ക് വളരെ മതിപ്പു തോന്നി..



അനന്തരം ഭവാനിയമ്മ തന്നെ ആ ഫോട്ടോ എന്നെ കാണിച്ചു തന്നു..



വെളുത്തു തുടുത്ത മുഖത്ത് വലിയൊരു കൂളിംഗ് ഗ്ലാസ് വച്ച സുന്ദരിയായ ഒരു സ്ത്രീയുടെ ഫോട്ടോ!!



ഫോട്ടോയുടെ അടിയില്‍ കൊടുത്തിരിക്കുന്ന തലക്കെട്ട്‌ ഞാന്‍ വായിച്ചു.. "ഐ. പി. എല്‍. വിവാദം‍"!!!



"അയ്യോ ഇവരാണോ ഗോപാലന്‍ ചേട്ടന്റെ സംബന്ധക്കാരി?" ഞാന്‍ അന്തം വിട്ടു വാ പൊളിച്ചു നിന്നു പോയി.



"പിന്നേ. കോവാലന്‍ ചേട്ടനോട് സമ്മന്തത്തിനു വന്നാല്‍ അവളുടെ കാലു ഞാന്‍ വെട്ടും. ഇത് ആ മന്ത്രിക്കൊച്ചന്റെ ആളല്ലേ"



ഭവാനിയമ്മ ദേഷ്യത്തോടെ നടന്നകന്നു. ഞാന്‍ പത്രം വീടിന്റെ വരാന്തയിലേക്ക്‌ എറിഞ്ഞിട്ടു "ഒന്നാം ക്ലാസ്" ലക്ഷ്യമാക്കി ഓടി..

Monday, April 12, 2010

ഓപ്പറേഷന്‍ തവളക്കാല്‍

പോളിറ്റ് ബ്യൂറോയുടെ നിരീക്ഷണത്തില്‍ അകപ്പെട്ട അച്ചുമാമന്റെ അവസ്ഥയിലാണ് ഞാനിപ്പോള്‍...!

കാരണം എന്താണെന്ന് ചോദിച്ചാല്‍, എന്റെ വീട്ടിലും ഒരു പോളിറ്റ്ബ്യൂറോ രൂപം കൊണ്ടിരിക്കുന്നു....!!

ഭാര്യയാണ് ഈ പോളിറ്റ് ബ്യൂറോയുടെ ചീഫ്. പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞു ഫലം കാത്തു കഴിയുന്ന മകനും അഞ്ചാംക്ലാസ് വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കി പുതിയ സ്കൂളില്‍ ആറാം ക്ലാസില്‍ പഠിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന മകളുമാണ് ബ്യൂറോയിലെ മറ്റു "മുതിര്‍ന്ന" അംഗങ്ങള്‍. !!!

തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്നെ ശാസിക്കലാണ് ഈ മൂന്നംഗ പോളിറ്റ് ബ്യൂറോയുടെ സ്ഥിരം പരിപാടി. പോരാത്തതിന് ഒരു പെരുമാറ്റച്ചട്ടവും ഈ പോളിറ്റ് ബ്യൂറോ എനിക്ക് നല്‍കിയിട്ടുണ്ട്.

ഞായറാഴ്ചകളില്‍ സ്ഥിരമായുള്ള മദ്യപാനം നിറുത്തുക, അയല്‍ക്കാരെ വിളിച്ചിരുത്തി പട്ടാളക്കഥകള്‍ പറഞ്ഞു ബോറടിപ്പിക്കുകതിരിക്കുക, അയല്‍ക്കാരെ കിട്ടാത്തപ്പോള്‍ ഭാര്യയേയും മക്കളെയും വാചകമടിച്ചു ശല്യപ്പെടുത്താതിരിക്കുക, പ്രാതല്‍, ഉച്ചഭക്ഷണം അത്താഴം എന്നിവ കൃത്യ സമയത്ത് തന്നെ വേണം എന്ന് വാശി പിടിക്കാതിരിക്കുക, ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിച്ചു പേടിപ്പിക്കാതിരിക്കുക എന്നിവയൊക്കെയാണ് മേല്‍പ്പടി ബ്യൂറോ എനിക്ക് തന്നിരിക്കുന്ന പെരുമാറ്റച്ചട്ടത്തിലെ മുഖ്യ നിബന്ധനകള്‍.

ഇവ കൂടാതെ പൊടിക്കുപ്പിയുടെ വലിപ്പം പോലുമില്ലാത്ത മകളുടെ വകയായി ഒരു നിബന്ധന വേറെയും ഇഷ്യൂ ചെയ്തിട്ടുണ്ട്.

"ടി വിയുടെ റിമോട്ട് അനധികൃതമായി കൈവശപ്പെടുത്തി ചാനലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാതിരിക്കുക" എന്നതാണ് അവളുടെ നിബന്ധന.

അങ്ങനെ പോളിറ്റ് ബ്യൂറോയുടെ ശാസന ഭയന്ന്, "നില്‍ക്കണോ അതോ പോണോ" എന്ന കണ്ടീഷനില്‍ ഭരണം നടത്തുന്ന അച്ചുമാമാനെപ്പോലെ ഞാന്‍ കഴിയുമ്പോഴാണ് ഈ കഥയ്ക്ക്‌ ആസ്പദമായ സംഭവം നടക്കുന്നത്.

"പ്രാതല്‍, ഉച്ചഭക്ഷണം അത്താഴം എന്നിവ കൃത്യ സമയത്ത് തന്നെ വേണം എന്ന് വാശി പിടിക്കാതിരിക്കുക" എന്ന പെരുമാറ്റച്ചട്ടത്തിലെ നാലാമത്തെ നിബന്ധന അക്ഷരം പടി പാലിച്ചുകൊണ്ട്‌, രണ്ടു മണിയായിട്ടും കിട്ടാത്ത ഉച്ചഭക്ഷണത്തിനു വേണ്ടി ഞാന്‍ വയറും തിരുമ്മി കാത്തിരിക്കുമ്പോഴാണ് അടുക്കളയില്‍ എന്തോ വെളിച്ചെണ്ണയില്‍ വറുക്കുന്ന ഒരു സുഗന്ധം എന്റെ മൂക്കിനെ തഴുകിയത്.

മണം പിടിക്കുന്ന പോലീസ് നായയെപ്പോലെ ഞാന്‍ അടുക്കള വാതിലില്‍ വരെ പോയി അകത്തേയ്ക്ക് ഒളിഞ്ഞു നോക്കി. ഭാര്യ ഫ്രയിംഗ് പാനില്‍ നിന്നും എന്തോ വറുത്തു കോരുന്നു. ഹൃദ്യമായ ആ മണം ഞാന്‍ ആവോളം ഉള്ളിലേയ്ക്ക് വലിച്ചു കയറ്റി. എന്നിട്ട് തിരിച്ചു വന്നു യഥാസ്ഥാനത്തു ഇരുന്നിട്ട് ഊണിനു വിളിക്കാനായി ഭാര്യ പ്രത്യക്ഷപ്പെടുന്നതും നോക്കി ക്ഷമയോടെ കാത്തിരുന്നു...

ഏതായാലും അധികം കഴിയുന്നതിനു മുന്‍പ് സുഗന്ധ പൂരിതമായ ആ വിഭവവുമായി ഭാര്യ എന്റെ മുന്നിലെത്തി....വെളുത്ത പ്ലേറ്റില്‍ കടും ചുവപ്പ് നിറത്തിലുള്ള രണ്ടു ചെറിയ ഇറച്ചി കഷണങ്ങള്‍!. കല്യാണ പെണ്ണിന്റെ തലയില്‍ മുല്ലപ്പൂ ചൂടിക്കുന്നത് പോലെ ആ ഇറച്ചി കഷണങ്ങളുടെ ചുറ്റും സവാള കൊണ്ടു ഒരു ഡെക്കറേഷനും ചെയ്തു വച്ചിട്ടുണ്ട്.

" എന്താ ഇത് ? കാടയിറച്ചിയോ" ഞാന്‍ ഭാര്യയോടു ചോദിച്ചു..

"അയ്യോ പപ്പാ... ഇത് കാടയും കൂടയുമൊന്നുമല്ല. ഇതാണ് "ഫ്രോഗ്സ് ലെഗ്" ഭാര്യയോടുള്ള എന്റെ ചോദ്യത്തിന് ഉത്തരം തന്നത് മകളാണ്.

"ഫ്രോഗ്സ് ലെഗ്ഗോ" അതെന്തു സാധനം? ഞാന്‍ കണ്ണു മിഴിച്ചു.

" അയ്യോ ഫ്രോഗ്സ് ലെഗ് എന്ന് പറഞ്ഞാല്‍ ലെഗ്ഗ് ഓഫ് ഫ്രോഗ്. അതായത് തവളയുടെ കാല് ...ഈ പപ്പയുടെ ഒരു കാര്യം"


ആഹാ ...അതു ശരി...അപ്പോള്‍ ഇതാണല്ലേ പോഷക സമ്പുഷ്ടവും രുചികരവുമായ "തവളക്കാല്‍" എന്ന ഫൈവ് സ്റ്റാര്‍ വിഭവം? ജിംനേഷ്യത്തില്‍ നിന്നും ഇറങ്ങി വരുന്നവരെപ്പോലെ മസ്സില് പിടിച്ച് പാട വരമ്പുകളില്‍ കുത്തിയിരുന്നു പേക്രോം പേക്രോം എന്ന് കരയുന്ന തവളകള്‍ ഇഷ്ടം പോലെയുള്ള ആലപ്പുഴയിലെ സ്ഥിര താമസക്കാരനായ എനിക്ക്, തവളക്കാല്‍ എന്ന വിശിഷ്ടമായ ഭോജ്യം കഴിക്കാന്‍ പോയിട്ട് ഉപ്പു നോക്കാന്‍ പോലും കിട്ടിയിട്ടില്ലല്ലോ എന്ന് ഞാന്‍ കുന്ടിതപ്പെട്ടിട്ടുണ്ട്. വീടിനു പുറകിലുള്ള പാടത്തും അടുത്ത വീട്ടുകാരുടെ പറമ്പിലുള്ള കുളത്തിലും മഴ പെയ്തു കഴിയുമ്പോള്‍ ചാടി നടക്കുന്ന പച്ചത്തവളകളുടെ മാംസളമായ കാലുകള്‍ കണ്ടു ഞാന്‍ പലപ്പോഴും നെടുവീര്‍പ്പിട്ടിട്ടുമുണ്ട്. "ഈ കാലുകളൊക്കെ വല്ല സായിപ്പന്മാരും കൊണ്ടുപോയി കഴിക്കുമല്ലോഡാ തവളക്കുട്ടാ" എന്ന ആത്മഗതത്തോടെയാണ് ഈ നെടുവീര്‍പ്പ് പുറത്തു പോകുന്നത്.

"ഇതെവിടുന്നു കിട്ടി? നിനക്ക് തവള പിടുത്തവും അറിയാമോ? ഞാന്‍ ആശ്ചര്യത്തോടെ ഭാര്യയോടു ചോദിച്ചു.

"ഞാന്‍ പിടിച്ചതല്ല. അപ്പുറത്തെ മണിയമ്മയുടെ മകന്‍ രാഹുല്‍, അവരുടെ വീടിനു പുറകിലുള്ള പാടത്തു നിന്ന് പിടിച്ചതാ....

'ഓഹോ' ..

"രഘു മാമനു വറുത്തു കൊടുക്ക്‌ ആന്റീ" എന്ന് പറഞ്ഞു അവന്‍ കൊണ്ടുവന്നു തന്നതാ." ഭാര്യ പറഞ്ഞു.

"ഹോ.. എന്ത് സ്നേഹമുള്ള കൊച്ചന്‍! ഏതെങ്കിലും സായിപ്പിന്റെ വയറ്റില്‍ പോകേണ്ട തവളയല്ലേ ഇത്? രാത്രിയില്‍ പെട്രോമാക്സുമായി പോയി പിടിച്ചു തൊലി പൊളിച്ചു റെഡിയാക്കി മസാലയും തിരുമ്മി കൊണ്ടു വന്നു തന്നില്ലേ? വളരെക്കാലമായി മനസ്സില്‍ കൊണ്ട് നടന്ന "തവളയെ തിന്നണം" എന്ന ആഗ്രഹം സാധിച്ചു തന്ന രാഹുലിന് ഞാന്‍ മനസ്സില്‍ നന്ദി പറഞ്ഞു.

കൂടുതല്‍ താമസിച്ചാല്‍ ഒരു പക്ഷെ എന്റെ ഇടതും വലതും ഇരിക്കുന്ന പോളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ അവര്‍ക്ക് കിട്ടിയ കാലുകള്‍ ശാപ്പിട്ടിട്ടു എന്റെ തവളക്കാലില്‍ നോട്ടമിടുമോ എന്ന് ഭയന്ന ഞാന്‍ ഒട്ടും സമയം കളയാതെ വിശിഷ്ടമായ ആ ഭോജ്യത്തെ ആഹരിച്ചിട്ടു നീട്ടി ഏമ്പക്കം വിട്ടു.

സന്ധ്യ കഴിഞ്ഞപ്പോള്‍ പെയ്ത ശക്തമായ വേനല്‍ മഴയില്‍ മുറ്റത്തേയ്ക്ക് മറിഞ്ഞു വീണ വാഴയെ പൊക്കി നേരെ നിര്‍ത്തുവാനായി പുറത്തിറങ്ങിയ ഞാന്‍ വീടിന്റെ നേരെ പുറകിലുള്ള പാടത്തു നിന്നും മാക്രികളുടെ കോറസ്സായുള്ള കരച്ചില്‍ കേട്ടു. ഉച്ചക്ക് കഴിച്ച തവളക്കാലിന്റെ രുചി നാക്കിന്റെ തുമ്പത്തു നിന്നും പോകാത്തതിനാല്‍ എന്റെ മനസ്സില്‍ പെട്ടന്നൊരു പദ്ധതി രൂപം കൊണ്ടു.. ആ പദ്ധതിക്ക് ഉടന്‍തന്നെ ഞാന്‍ ഒരു മിലിട്ടറി പേരുമിട്ടു.

"ഓപ്പറേഷന്‍ തവളക്കാല്‍"

പോളിറ്റ് ബ്യൂറോയുടെ അനുമതി ഇല്ലാതെ യാതൊരു വിധ പദ്ധതികളും നടത്താന്‍ പാടില്ല എന്നുള്ളത് കൊണ്ടു ഞാന്‍ പുതിയ പദ്ധതിയെപ്പറ്റി ബ്യൂറോയുമായി ചര്‍ച്ച ചെയ്തു. മെമ്പര്‍മാരായ മകനും മകളും പദ്ധതി കൊള്ളാം എന്ന് അഭിപ്രായപ്പെട്ടെങ്കിലും ബ്യൂറോ ചീഫ് ആയ ഭാര്യ അനുകൂലിച്ചില്ല. കാരണം അവള്‍ തവളക്കാല്‍ കഴിക്കില്ല.

ഒടുവില്‍ "ഓപ്പറേഷന്‍ തവളക്കാലില്‍" നിന്നും ചീഫിനെ ഒഴിവാക്കി. മൂന്ന് ബാറ്ററിയുടെ എവറെഡി ടോര്‍ച്ച്, തവളയെ പിടിച്ചു സൂക്ഷിക്കാനുള്ള പാത്രം എന്നീ സന്നാഹങ്ങളോടെ എന്റെ നേതൃത്തിലുള്ള ദൌത്യ സംഘം പാട വരമ്പിലേയ്ക്ക് മാര്‍ച്ച് ചെയ്തു. ദൌത്യ സംഘത്തിന്റെ "ഓപ്പറേഷണല്‍ ഹെഡ്" ആയ ഞാന്‍ തവളയെ പിടിക്കുന്ന വിധം ദൌത്യ സംഘത്തിനു വിവരിച്ചു കൊടുത്തു.

മൂന്ന് ബാറ്ററിയുടെ ടോര്‍ച്ച് മകളെ ഏല്‍പ്പിച്ചു. തവളയെ കണ്ടാല്‍ അതിന്റെ നേരെ തന്നെ ടോര്‍ച്ച് തെളിച്ചു നിര്‍ത്തണമെന്ന് അവളെ ശട്ടം കെട്ടി. തവളയെ സൂക്ഷിക്കാനുള്ള പാത്രം മകനെ ഏല്പിച്ചു. ടോര്‍ച്ചിന്റെ പ്രകാശത്തില്‍ കണ്ണു മഞ്ചിപ്പോകുന്ന തവളയെ ഞാന്‍ ആക്രമിച്ചു കീഴ്പ്പെടുത്തുമ്പോള്‍ അവ വീണ്ടും ചാടിപ്പോകാതിര്‍ക്കാനുള്ള ചുമതല അവനാണ്.

അങ്ങനെ ദൌത്യ സംഘം പാട വരമ്പിലൂടെ നടക്കുമ്പോഴാണ് കണ്‍ കുളിരുന്ന ആ കാഴ്ച കണ്ടത്.

ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ വരമ്പില്‍ തന്നെ കുത്തിയിരിക്കുകയാണ് ഒരു തവള !!

പച്ച നിറമുള്ള മിനുത്ത തടിച്ച ദേഹം...

നല്ല എമണ്ടന്‍ കാലുകള്‍...

ടോര്‍ച്ചിന്റെ പ്രകാശത്തില്‍ അന്തം വിട്ടിരിക്കുകയാണ് ആ ഹത ഭാഗ്യന്‍...

ഞാന്‍ ലൈറ്റ് തവളയുടെ നേരെ തന്നെ തെളിച്ചു പിടിക്കാന്‍ മകള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. എന്നിട്ട് മുണ്ട് മടക്കി ഉടുത്തു...തോര്‍ത്തു തലയില്‍ കെട്ടി... കളരിപ്പയറ്റുകാരെപ്പോലെ ഒരു കാല്‍ ഉയര്‍ത്തി ഒരു പൊസിഷന്‍ !!

പിന്നെ വരമ്പില്‍ ഇരിക്കുന്ന തവളയെ ലക്ഷ്യമാക്കി ഒരു കുതിക്കല്‍....അല്ല പറക്കല്‍...!!

ഒരു നിമിഷം.....

ലൈറ്റണഞ്ഞു...ഒപ്പം പാടത്തെ ചെളിയില്‍ ഭാരമുള്ള എന്തോ വീഴുന്ന ശബ്ദം..കൂടെ മാക്രിയുടേതിനു സാമ്യമുള്ള ഒരു കരച്ചില്‍.. .!!

പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു...

ചെളിയില്‍ പൂണ്ടു കിടക്കുകയാണ് ഒരു എമണ്ടന്‍ തവള!!!

തവളയെപ്പോലെ ചെളിയില്‍ പൂണ്ടു കിടക്കുന്ന ഓപ്പറേഷണല്‍ ഹെഡിനെ കണ്ടു ദൌത്യ സംഘത്തിലെ പോളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ അന്തം വിട്ടു നിന്നു...

മൂന്നാറില്‍ കുടി ഒഴിപ്പിക്കാന്‍ പോയ അച്ചു മാമനെപ്പോലെ .!!!