Wednesday, December 14, 2011

ഒരു പുലിയും മൂന്നു പാമ്പുകളും

 "ബാംഗ്ലൂര്‍ അഥവാ ബംഗളൂരു "  എന്നു പറയുന്ന സ്ഥലം  ഒരിക്കല്‍  "പെന്‍ഷന്‍കാരുടെ പറുദീസ"  ആയിരുന്നു പോലും.  !!

ചിലര്‍ ബാംഗ്ലൂരിനെ   ഉദ്യാനനഗരിയെന്നും സിലിക്കന്‍വാലിയെന്നും  വിളിച്ചിരുന്നത്രെ...

എന്നാലും പുസ്തകത്താളുകളില്‍ ഞാന്‍  വായിച്ച ബാംഗ്ലൂര്‍ അല്ല യഥാര്‍ഥത്തില്‍ ഞാന്‍ കണ്ട  ബംഗളൂരു.

നീര്‍ക്കോലി കുമ്പളങ്ങ വിഴുങ്ങിയതുപോലെയുള്ള വയറും   ഊര്‍ന്നു  വീഴുമോ എന്നു  പേടിപ്പിക്കുന്ന   രീതിയിലുള്ള പാന്റും  കഴുത്തില്‍ കുരുക്കിട്ടതു  പോലെയുള്ള  ടൈയ്യും  ധരിച്ചു  ലാപ്ടോപ്പും താങ്ങിപ്പിടിച്ചു  പോകുന്ന സോഫ്റ്റ്‌വയറന്മാരുടെ  ബാംഗ്ലൂര്‍...

വൈറ്റ് വാഷ് ചെയ്തതു പോലെയുള്ള മുഖവും  "മാറി നിന്നോ ഞാനിപ്പം പൊട്ടും" എന്ന രീതിയിലുള്ള  വസ്ത്രങ്ങളും  കുതിരവാല്‍ പോലെ  പിറകില്‍ കെട്ടി വച്ചിരിക്കുന്ന  മുടിയും ചെവിയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന മൊബൈലില്‍ സദാ സമയവും സംസാരിച്ചു കൊണ്ട് നടക്കുന്നവരുമായ  മത്തങ്ങാ നിതംബിനികളായ സോഫ്റ്റ്‌ വയറികളുടെ ബാംഗ്ലൂര്‍...
 
ഭിക്ഷക്കാര്‍  പോലും ഇംഗ്ലീഷ് പറയുന്ന ബാംഗ്ലൂര്‍... പക്ഷെ ഒറ്റ ബസ്സില്‍ പോലും അതു  പോകുന്ന സ്ഥലം  ഇംഗ്ലീഷില്‍ എഴുതി വയ്ക്കാത്ത  ബാംഗ്ലൂര്‍.!!
 
മലയാളത്തില്‍ ചോദിച്ചാല്‍   ഇംഗ്ലീഷില്‍  ഉത്തരം പറയുന്ന ബാംഗ്ലൂര്‍..... മലയാളമറിയാത്ത   മലയാളികളുള്ള   മലയാളികളുടെ ബാംഗ്ലൂര്‍.



ഇങ്ങനെയൊക്കെയുള്ള   "ബംഗളൂരു" ഒന്നു നേരില്‍ കണ്ടില്ലെങ്കില്‍ അതു എന്നെപ്പോലുള്ള  പെന്‍ഷന്‍കാര്‍ക്ക്  മുഴുവന്‍  നാണക്കേടല്ലേ ? 
 
എന്നൊക്കെ വിചാരിക്കിരിക്കുമ്പോഴാണ്  അപ്രതീക്ഷിതമായി ഒരു  ബംഗളൂരു  യാത്ര എനിക്ക് തരപ്പെട്ടത്.  ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഒരു   കോണ്‍ഫറന്‍സ്    ബംഗളൂരുവില്‍ നടക്കുന്നു. ആയതില്‍ പങ്കെടുക്കുവാന്‍ എനിക്കും ക്ഷണം കിട്ടി. 
 
അങ്ങനെ ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും കൂടി   ഒമ്പതാം തീയതി (വെള്ളിയാഴ്ച) രാവിലെ  ബംഗളൂരുവില്‍  'യശ്വന്ത്പൂര്‍'  സ്റ്റേഷനില്‍  എത്തി.   ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആംസ്ട്രോങ്ങിന്റെ ഭാവത്തില്‍   കമ്പിളിക്കോട്ടും തൊപ്പിയും  ധരിച്ചു  ചുമലില്‍ ഭാരമുള്ള ബാഗുകളും  തൂക്കി    സ്റ്റേഷന്റെ പുറത്തേയ്ക്ക്  ഞങ്ങള്‍  നടന്നു.   കമ്പനി അയച്ചു തന്നിരിക്കുന്ന പ്രോഗ്രാം ചാര്‍ട്ട്  പ്രകാരം  ഇന്ദിരാനഗറിലുള്ള "തിപ്സാന്ദ്ര" യിലാണ്  ഞങ്ങള്‍ക്കുള്ള താമസസൌകര്യങ്ങള്‍  ചെയ്തിരിക്കുന്നത്.


സുഹൃത്തുക്കള്‍ രണ്ടു പേരും അധികം യാത്രകള്‍ ചെയ്തിട്ടുള്ളവരല്ല. ആയതിനാല്‍ മുന്‍ പട്ടാളക്കാരനും ഒരുപാടു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവനുമായ  എന്നെയാണ് അവര്‍ ലീഡറായി  നിയോഗിച്ചിരിക്കുന്നത്.    ഞാനാണെങ്കില്‍ ആദ്യമായാണ്  ബംഗളൂരു കാണുന്നത്.  

 കമ്പനി വക വണ്ടിയില്‍ ഞങ്ങള്‍  ഇന്ദിരാനഗറിലെത്തി. അവിടെ ഒരു ഹോട്ടലിന്റെ മുന്‍പില്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി എന്നിട്ട്  ഞങ്ങളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു.

ഞാന്‍ വണ്ടിയില്‍ ഇരുന്നുകൊണ്ട് ഹോട്ടലിന്റെ പേരു വായിച്ചു.

"ഹോട്ടല്‍ സെവന്‍ ഹില്‍സ്‌ "

അയ്യോ..ഹോട്ടല്‍ മാറിപ്പോയെന്നു  തോന്നുന്നു.  പ്രോഗ്രാം ചാര്‍ട്ടില്‍ കൊടുത്തിരിക്കുന്നത്   "തിപ്സാന്ദ്ര"  എന്നാണല്ലോ? സുഹൃത്തു  ശബ്ദമുയര്‍ത്തി.


ഞാന്‍ ഉടന്‍ ഡ്രൈവറോട്  ആജ്ഞാപിച്ചു.


"ഹേ മാന്‍ ...ഔര്‍ ഹോട്ടല്‍ ഈസ്‌   നോട്ട്  സെവന്‍ ഹില്‍സ്‌ ...ഗോ ടൂ  ടിപ്സാന്ദ്ര "


എന്നിട്ട്   അഭിമാനത്തോടെ  ഞാന്‍ സുഹൃത്തുക്കളെ  നോക്കി. എന്റെ "ശുഷ്കാന്തിയി"ലുള്ള  മതിപ്പ്  അവരുടെ മുഖഭാവങ്ങളില്‍   തെളിഞ്ഞു.


പെട്ടെന്ന് ഡ്രൈവര്‍ ഉറക്കെ ചിരിച്ചു...എന്നിട്ട്    പറഞ്ഞു...

"അയ്യോ സാര്‍...തിപ്സാന്ദ്ര  എന്നത്  ഇന്ത ഊരിന്റെ പേരു...  നീങ്കളുടെ ഹോട്ടല്‍ സെവെന്‍ ഹില്‍സ് താനെ.."

ങേ   "തിപ് സാന്ദ്ര" എന്നത്  ഇവിടുത്തെ സ്ഥലപ്പേരാണോ?   എനിക്കത് പുതിയ അറിവായിരുന്നു.


"ഓ അപ്പടിയാ"


ഞാന്‍ ചമ്മല്‍ പെട്ടെന്നു മറച്ചു. എന്നിട്ട് ബാഗുകളും മറ്റുമെടുത്തു  ഞങ്ങള്‍ക്കായി പറഞ്ഞിരിക്കുന്ന മുറിയിലെത്തി കുളിച്ചു തയ്യാറായി  കോണ്‍ഫറന്‍സ് നടക്കുന്ന സ്ഥലത്തേയ്ക്ക് പോയി.

ഞങ്ങളുടെ ഹോട്ടലിന്റെ അടുത്തു തന്നെയുള്ള മറ്റൊരു ഹോട്ടലിലാണ് കോണ്‍ഫറന്‍സ്  നടക്കുന്നത്.   അങ്ങോട്ട്‌  നടന്നു പോകാന്‍ ഞങ്ങള്‍  തീരുമാനിച്ചു.


വിശാലമായ റോഡിന്റെ ഇരുവശങ്ങളിലും  തണല്‍ വിരിച്ചു നില്‍ക്കുന്ന മരങ്ങള്‍..!അതിനു പിറകില്‍  തലയുയര്‍ത്തി നില്‍ക്കുന്ന വമ്പന്‍ കെട്ടിടങ്ങള്‍. ..

റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളേയും  വഴിയരികിലൂടെ  തിരക്കിട്ട് നടന്നു പോകുന്നവരെയും  ഞാന്‍ അതിശയത്തോടെ നോക്കി. 


ഒറ്റ ബസ്സില്‍ പോലും ഇംഗ്ലീഷില്‍ സ്ഥലപ്പേരു എഴുതിയിട്ടില്ല. എല്ലാ ബസ്സിലും ഓരോ നമ്പരും പോകുന്ന സ്ഥലപ്പേരു കന്നടയിലും  എഴുതിയിരിക്കുന്നു.



നടപ്പാതയിലൂടെ ആളുകള്‍ ഒറ്റയ്ക്കും കൂട്ടമായും ധൃതിയില്‍ നടക്കുന്നു. ഞാന്‍ അവരെ ശ്രദ്ധിച്ചു.ഒന്നിനും സമയമില്ല എന്ന മട്ടിലാണ് പലരുടെയും നടപ്പ്.......നടപ്പുമല്ല ഒട്ടവുമല്ല എന്ന രീതിയിലാണ്   മറ്റു ചിലരുടെ പോക്ക്.


 ട്രാഫിക് സിഗ്നലില്‍  ക്ഷമയോടെ കാത്തുകിടക്കുന്ന വാഹനങ്ങള്‍.  കേരളത്തിലായിരുന്നെങ്കില്‍  വാഹനങ്ങള്‍  സിഗ്നല്‍ വീഴുന്നതിനു മുന്‍പു തന്നെ    ഇരമ്പി  ഓടുമായിരുന്നു. ..ഞാന്‍ ഓര്‍ത്തു.

കാഴ്ചകള്‍ കണ്ടു നിന്നുപോയ എന്നെ  സുഹൃത്തുക്കള്‍ പിടിച്ചു വലിച്ചു  കോണ്‍ഫറന്‍സ് ഹാളിലെത്തിച്ചു.


വൈകിട്ട് ആറുമണിയോടെ കോണ്‍ഫറന്‍സ് തീര്‍ന്നു. തിരിച്ചു ഹോട്ടലില്‍ എത്തിയ ഞങ്ങള്‍ അടുത്ത   ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനായി ഒരു ആലോചനാ യോഗം ചേര്‍ന്നു. ആലോചനയുടെ തീവ്രത  വര്‍ദ്ധിപ്പിക്കുവാനായി ഒരു  കുപ്പി  "ബൊക്കാര്‍ഡി റമ്മും" അതിന് ആനുപാതികമായ അളവിലുള്ള മിക്സ്ച്ചറും  കായ വറുത്തതും അച്ചാറും  ഞങ്ങള്‍ കരുതിയിരുന്നു.



ബൊക്കാര്‍ഡി റമ്മിന്റെ  പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ സുഹൃത്തുക്കളില്‍  ഒരാള്‍ പുലിയും മറ്റൊരാള്‍ കരടിയുമായി മാറി.  അവര്‍ക്ക്     മുല്ലപ്പെരിയാറില്‍ ഡാം ഉടനെ കെട്ടണമെന്നും അതിനു സമ്മതിക്കാത്ത  ജയലളിതയെ  മദ്രാസ്സില്‍ പോയി നേരിട്ടു കണ്ടു നാലു ചീത്ത പറയണമെന്നും ഒത്താല്‍  അവര്‍ക്കിട്ടു  നാല്  ഇടി കൊടുക്കണമെന്നും  ആഗ്രഹമുദിച്ചു.  നമ്മള്‍ ഇപ്പോള്‍  ബാംഗ്ലൂരില്‍ ആണെന്നും തിരിച്ചു പോകുന്ന വഴിയ്ക്ക് മദ്രാസ്സില്‍ ഇറങ്ങാമെന്നും പറഞ്ഞ്  ഞാനവരെ ഒരു വിധത്തില്‍ ശാന്തരാക്കി. ഏതായാലും   അധികം താമസിക്കാതെ ബൊക്കാര്‍ഡി കുപ്പിയും മിക്സ്ച്ചറും  കാലിയാവുകയും പിറ്റേ ദിവസം രാവിലെ "ബന്നര്‍ഘട്ട  നാഷണല്‍ പാര്‍ക്കില്‍" (Bannerghatta National Park) പോയി ഒറിജിനല്‍ കരടിയേയും  പുലിയേയുമൊക്കെ നേരിട്ട് കാണാനുള്ള   തീരുമാനം ഉരുത്തിരിയുകയും ചെയ്തു.

അടുത്ത ദിവസം  രാവിലെ ഞങ്ങള്‍   ബന്നര്‍ഘട്ട നാഷണല്‍ പാര്‍ക്ക് കാണാന്‍  പുറപ്പെട്ടു.  പോകുന്ന വഴിയ്ക്ക് അടുത്തുള്ള ഒരു ഇഡ്ഡലി ഷോപ്പില്‍  കയറി കര്‍ണാടക സ്പെഷ്യല്‍ ഇഡ്ഡലിയും  വടയും ചായും കഴിച്ചു. പിന്നെ ആ കടയിലെതന്നെ ഒരു ജോലിക്കാരന്‍ പയ്യനോട്  ബന്നര്‍ഘട്ടയ്ക്ക്   പോകാനുള്ള  വഴി ഏതെന്നു ഞാന്‍  എനിക്കറിയാവുന്ന തമിഴില്‍  ചോദിച്ചു. 

"തമ്പീ ..ഇന്ത  ബന്നര്‍ഘട്ടയ്ക്കുള്ള  വളിയേത്?"

അതിനു മറുപടിയായി അവന്‍  നല്ല സ്വയമ്പന്‍ കന്നടയില്‍  പത്തു മിനിട്ട്  സംസാരിച്ചു. അതില്‍  ബന്നര്‍ഘട്ട എന്ന പേരും  365  എന്ന നമ്പരും മാത്രമേ  ഞങ്ങള്‍ക്ക്   മനസ്സിലായുള്ളൂ.   


പയ്യന്റെ കന്നഡ കേട്ട്  വിരണ്ടുപോയ സുഹൃത്തുക്കളെ ഞാന്‍  സമാധാനിപ്പിച്ചു.   

ഇനി ആരോട്  വഴി ചോദിക്കും എന്ന ചിന്തയില്‍  ഞങ്ങള്‍   റോഡരികില്‍  നിന്നു. ഇംഗ്ലീഷില്‍ ചോദിക്കുബോള്‍ തമിഴിലും തമിഴില്‍ ചോദിക്കുമ്പോള്‍ കന്നടയിലും ഉത്തരം നല്‍കുന്ന "ബംഗളൂരു" കാരോട്   എനിക്കപ്പോള്‍ എന്തെന്നില്ലാത്ത ദേഷ്യം തോന്നി.


അപ്പോഴാണ്‌ എന്റെ തലയില്‍  ഒരു ചിന്തയുദിച്ചത്‌...

ബൂലോകത്തിലെ പ്രശസ്ത   "ചിതലായ"  പ്രവീണ്‍, "കായംകുളം സൂപ്പര്‍ ഫാസ്റ്റിന്റെ"  ഓണര്‍  കം പ്രോപ്രൈറ്റര്‍ അരുണ്‍ കായംകുളം, "നോട്ട് ഒണ്‍ലി മാത്രമല്ല ബട്ട് ആള്‍സോ" കൂടിയായ  ക്യാപ്ടന്‍  ആഷ്‌ലി ഹഡോക് , കണ്ണനുണ്ണി  ബൂലോഗത്തിന്റെ  ശ്രീയായ ശ്രീമാന്‍ ശ്രീ  മുതലായ ബ്ലോഗ്‌ പുലികള്‍ അധിവസിക്കുന്നതു  ഈ  ബംഗളൂരു നഗരത്തിലല്ലേ? അപ്പോള്‍ അവരില്‍ ആരെയെങ്കിലും  ഒന്നു വിളിച്ചു ചോദിച്ചാലോ?


ഞാന്‍ എന്റെ മൊബൈലില്‍  നമ്പര്‍ തപ്പി...ആദ്യം കിട്ടിയത്  ചിതല്‍ പ്രവീണിന്റെ നമ്പരാണ്...

ഭാഗ്യത്തിന്  പ്രവീണിനെ ലൈനില്‍ കിട്ടി.  ഞാന്‍ ബാംഗ്ലൂര്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ പ്രവീണിന് അത്ഭുതം. ബന്നര്‍ഘട്ടയ്ക്ക് പോകാനുള്ള  ബസ് വരുന്ന സ്റ്റോപ്പും കേറാനുള്ള  ബസിന്റെ നമ്പരും പ്രവീണ്‍ പറഞ്ഞു തന്നു.

നാഷണല്‍ പാര്‍ക്ക് കണ്ടിട്ട് തിരിച്ചു വരുന്ന വഴിയ്ക്ക്   ജയദേവ ഹോസ്പിറ്റലിനടുത്തു ഇറങ്ങണമെന്നും താന്‍  അവിടെ അടുത്താണ്  താമസിക്കുന്നതെന്നും അവിടെവച്ചു നേരിട്ട് കാണാമെന്നും പ്രവീണ്‍ അറിയിച്ചു.

അങ്ങനെ ഞങ്ങള്‍  ബന്നാര്‍ഘട്ടായിലേയ്ക്കു യാത്രയായി.


ഉച്ചയോടെ ഞങ്ങള്‍ നാഷണല്‍ പാര്‍ക്കും ബട്ടര്‍ ഫ്ലൈ ഉദ്യാനവും കണ്ടു തിരിച്ചു വന്നു. അപ്പോളോ  ഹോസ്പിറ്റലിന്റെ  അടുത്തെത്തിയപ്പോള്‍ ഞാന്‍ പ്രവീണിനെ വിളിച്ചു.

താന്‍ വരുവാന്‍ അല്പം താമസ്സിക്കുമെന്നും അടുത്ത ഹോട്ടലില്‍ കയറി ഉച്ചഭക്ഷണം കഴിക്കാനും പ്രവീണ്‍ നിര്‍ദ്ദേശിച്ചു.

ഞങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും പ്രവീണിന്റെ വിളി വന്നു.   ഹോട്ടലില്‍ നിന്നും പുറത്തു വന്ന്   ഞാന്‍ നില്‍ക്കുന്ന സ്ഥലം പ്രവീണിന് പറഞ്ഞു കൊടുത്തു.

കാറിലിരുന്ന പ്രവീണ്‍ എന്നെ കണ്ടു...അല്പം കൂടി മുന്‍പോട്ടു പോയി  യൂ ടേണ്‍ എടുത്തു വന്ന പ്രവീണ്‍ ഹോട്ടലിന്റെ മുന്‍പില്‍ കാര്‍ നിര്‍ത്തി. 


ബ്ലോഗിലൂടെയും ഫോണിലൂടെയും പരിചയമുണ്ടെങ്കിലും പ്രവീണിനെ ഞാന്‍  ആദ്യമായി നേരിട്ട്  കാണുകയാണ്.


സൌമ്യപ്രകൃതിയുള്ള  സുമുഖനായ  ചെറുപ്പക്കാരന്‍... മൃദുവായ സംസാരം... ചിരിക്കുന്ന മുഖം...


ഞാന്‍ പ്രവീണിനെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തി. ഇന്റര്‍നെറ്റിലൂടെയുള്ള പരിചയമാണെന്ന് പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകളില്‍   അത്ഭുതം.
 
ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി...

പ്രവീണ്‍ എന്നെ കണ്ടതിനു ശേഷം തിരിച്ചു പോകും എന്നാണു ഞാന്‍ കരുതിയത്‌.

പക്ഷെ  എന്നെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു കൊണ്ട്  പ്രവീണ്‍  ചോദിച്ചു...

"രഘുവേട്ടാ  എവിടാ ഷോപ്പിംഗ്‌...മജസ്റ്റിക്കില്‍  പോകണോ എം ജി റോഡില്‍ പോകണോ?"


"ങേ ..അപ്പോള്‍  പ്രവീണ്‍ ഇപ്പോള്‍ തിരിച്ചു പോകുന്നില്ലേ ? താമസിച്ചാല്‍ വീട്ടില്‍  പോളിറ്റ് ബ്യൂറോ കുഴപ്പമുണ്ടാക്കുമോ? " ഞാന്‍ ചോദിച്ചു.

"ഹേയ്  അതു പേടിക്കെണ്ടാ.  ഇന്നത്തെ ദിവസം ഞാന്‍ രഘുവേട്ടന് വേണ്ടി  ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാ ഹ ഹ...വണ്ടിയില്‍ കേറ്."

എന്നേയും  സുഹൃത്തുക്കളെയും കയറ്റി പ്രവീണിന്റെ കാര്‍ ഒരു ഷോപ്പിംഗ്‌ മാളിലെയ്ക്ക് പാഞ്ഞു.

പക്ഷെ   വേലിയിലിരുന്ന പാമ്പുകളെയാണ്    എടുത്തു  താന്‍  കാറില്‍ കയറ്റിരിക്കുന്നത്    എന്ന വിവരം  പാവം പ്രവീണ്‍  അപ്പോള്‍ അറിഞ്ഞിരുന്നില്ല.


(ഒരു ഭാഗം കൂടി എഴുതേണ്ടി വരും...അടുത്തത്‌   "ചിതലു പിടിച്ച ഒരു  പുലിവാല്‍")