Saturday, November 20, 2010

ഒരു കുട്ടമാക്രി വയറന്‍

അതിരാവിലെ എഴുനേറ്റ് അഞ്ചു കിലോമീറ്റര്‍ ഓട്ടം. ഓടിവന്നാലുടന്‍ പുഷ് അപ്പ്‌, ചിന്‍ അപ്പ്‌, തവള ചാട്ടം, തലകുത്തി മറിയല്‍ മുതലായ എമണ്ടന്‍ എക്സര്‍സൈസുകള്‍...

പട്ടാളത്തില്‍ ആയിരുന്നപ്പോള്‍ എന്റെ ആരോഗ്യത്തിന്റെ രഹസ്യം ഈ എക്സര്‍സൈസുകളായിരുന്നു.

പട്ടാളത്തില്‍ നിന്നു പിരിഞ്ഞു വന്നതിനു ശേഷവും ഓട്ടവും എക്സര്‍സൈസുകളും ഞാന്‍ നിറുത്തിയില്ല. അയല്‍ക്കാരനും സുഹൃത്തും പ്രമുഖ വക്കീലുമായ പണിക്കര്‍ സാര്‍ ആയിരുന്നു എന്റെ സഹ ഓട്ടക്കാരന്‍.

പക്ഷെ രണ്ടു മൂന്നു ദിവസത്തിനകം പണിക്കര്‍ സാര്‍ എന്റെ കൂടെയുള്ള ഓട്ടം നിറുത്തി. എന്നിട്ട് എന്നോടൊരു ചോദ്യം.

"രഘുവിന്റെ പിറകിലെന്താ മിസ്സൈല്‍ പിടിപ്പിച്ചിട്ടുണ്ടോ?"

ചോദ്യം കേട്ടു ഞാന്‍ ഞെട്ടി.

"ങേ.. അതെന്താ സാര്‍ അങ്ങിനെ ചോദിച്ചത്?"

തന്റെ ഉണ്ണിക്കുടവയറില്‍ തടവിക്കൊണ്ട് വക്കീല്‍ സാര്‍ പറഞ്ഞു.

"അല്ല ഇങ്ങനെ അന്തം വിട്ടുള്ള ഓട്ടം കണ്ടിട്ട് ചോദിച്ചതാ".

അതോടെ ഓട്ടം ഞാന്‍ ഒറ്റയ്ക്കാക്കി.

വീടിനടുത്തുള്ള ഇടവഴികളിലൂടെ ഒന്നു രണ്ടു കിലോമീറ്റര്‍ ഓടിയിട്ടു തിരിച്ചു വരുന്ന ഞാന്‍ വീടിന്റെ പിറകില്‍ പോയി എക്സര്‍സൈസുകള്‍ ചെയ്യും.

അയല്‍ക്കാരായ ചിലര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ തവളച്ചാട്ടം തലകുത്തി മറിയല്‍ മുതലായ മിലിട്ടറി എക്സര്‍സൈസുകള്‍ നിറുത്തി വയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. പകരം പുഷ് അപ്പിന്റെയും ചിന്‍ അപ്പിന്റെയും എണ്ണം കൂട്ടി.

ചിന്‍ അപ് ചെയ്യാനായി ഞാന്‍ തിരഞ്ഞെടുത്തത് വീടിന്റെ പിറകില്‍ നില്‍ക്കുന്ന മാവില്‍ ഒന്നെരയാള്‍ പൊക്കത്തില്‍ ചാഞ്ഞു കിടക്കുന്ന കൊമ്പായിരുന്നു.

ഒരിക്കല്‍ ഓട്ടം കഴിഞ്ഞു തിരിച്ചു വന്ന ഞാന്‍ ചിന്‍ അപ് ചെയ്യാനായി മാവിന്റെ ചുവട്ടിലെത്തി. കൊമ്പില്‍ ചാടിപ്പിടിച്ചു തൂങ്ങി ബദ്ധപ്പെട്ട് ഉയരുമ്പോഴാണ് ആ അലര്‍ച്ച കേട്ടത്.

"ഭാ വൃത്തി കെട്ടവനെ ഇറങ്ങെടാ താഴെ"

അലര്‍ച്ച കേട്ടു പേടിച്ചു പോയ ഞാന്‍ കൈവിട്ടു താഴെ വീണു.

നോക്കുമ്പോള്‍ അപ്പുറത്തെ വീടിന്റെ മതിലിനു മുകളില്‍ ഭവാനിയമ്മയുടെ തല.

"പെണ്‍ പിള്ളേര് മുറ്റമടിക്കുന്നത് എത്തി നോക്കുന്നോടാ കുരുത്തം കെട്ടവനെ"

അതോടെ ഞാന്‍ ചിന്‍ അപ്പും നിറുത്തി.

ബാക്കിയുണ്ടായിരുന്ന പുഷ് അപ്പും ഓട്ടവും എറണാകുളത്ത് ജോലി കിട്ടിയതോടെ നിന്നു.

ഓടാന്‍ അവിടെ സ്ഥലമില്ലാഞ്ഞിട്ടല്ല. ഓടിയാല്‍ ഒന്നുകില്‍ ഞാന്‍ ഏതെങ്കിലും വണ്ടിയില്‍ പോയി ഇടിക്കും. അല്ലെങ്കില്‍ ഓടി വരുന്ന വണ്ടി എന്നെ ഇടിക്കും.

അങ്ങനെ ശരീര സൌന്ദര്യം നില നിര്‍ത്താന്‍ മാര്‍ഗ്ഗമില്ലാതെ കഴിഞ്ഞിരുന്ന ഞാന്‍ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കി.

"സിക്സ്ത് പാക്" ആയിരുന്ന എന്റെ വയര്‍ സിമന്റു പാക്കറ്റ് പോലെ വീര്‍ത്തു വീര്‍ത്തു വരുന്നു എന്ന നഗ്നസത്യം !!

അതോടെ എന്റെ ഉറക്കം നഷ്ടപ്പെട്ടു. വിശപ്പ്‌ നഷ്ടപ്പെട്ടു. ചിന്താധീനനായി വയറും തിരുമ്മി ഇരുന്ന എന്നെ കൂട്ടുകാര്‍ സമാധാനിപ്പിച്ചു.

"വിഷമിക്കാതിരിയെടാ പരിഹാരമുണ്ട്".

"എന്തു പരിഹാരം? വയറു കണ്ടോ വീര്‍ത്തു വീര്‍ത്തു വരുന്നത്? ഇങ്ങനെ പോയാല്‍ മൂന്നു മാസം കഴിയുമ്പോള്‍ ഞാന്‍ ആലപ്പുഴയിലാണെങ്കില്‍ എന്റെ വയര്‍ തിരുവന്തപുരത്തായിരിക്കും."

"ഓടിയാല്‍ മതി" ...അഭിപ്രായം സുമേഷിന്റെ വക.

"എവിടെപ്പോയി ഓടാന്‍? എറണാകുളത്ത് ഞാന്‍ ഓടില്ല"

"എങ്കില്‍ നീ ജിമ്മില്‍ പോ." പിള്ള സാര്‍ നിര്‍ദ്ദേശിച്ചു.

"എന്നിട്ടു വേണം ശരീരത്തില്‍ ബാക്കിയുള്ള സാധങ്ങള്‍ കൂടി വീര്‍ത്തു വരാന്‍" ആ നിര്‍ദ്ദേശം എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല.

"എങ്കില്‍ വയറു കുറക്കാനുള്ള എണ്ണയില്ലേ ? ഏതോ ഒരു തൈലം? അതു വാങ്ങി ഉപയോഗിക്ക്...ഒരു മാസം കൊണ്ട് ചുരുങ്ങും."

"ഉം... ചുരുങ്ങും... ചുരുങ്ങും..അതെങ്ങാനും ഒലിച്ചു താഴോട്ട് ഇറങ്ങിയാല്‍ അവിടെയുള്ള "സാമഗ്രി"കള്‍ കൂടി ചുരുങ്ങിക്കിട്ടും."

"എന്നാല്‍ പിന്നെ നീയിങ്ങനെ വയറും വീര്‍പ്പിച്ചു നടക്ക്...ഞങ്ങള്‍ക്ക് വേറെ പണിയുണ്ട്." കൂട്ടുകാര്‍ എഴുനേറ്റു പോയി.

ഒടുവില്‍ മുടങ്ങിപ്പോയ ഓട്ടവും പുഷ് അപ്പും വീണ്ടും തുടങ്ങാന്‍ ഞാന്‍ പ്ലാന്‍ ചെയ്തു. ഞായറാഴ്ച വീട്ടിലെത്തുമ്പോള്‍ മാത്രമേ ഓട്ടമുള്ളൂ. ബാക്കിയുള്ള ദിവസങ്ങളില്‍ സൂര്യ നമസ്കാരം മാത്രം. അതും വയറു കുറയാന്‍ സഹായിക്കുമത്രേ.

മാവിന്റെ കൊമ്പിലെ ചിന്‍ അപ് വേണ്ട. പഴയ ചിന്‍ അപ്പിന്റെ കാര്യം ഇതുവരെ ഭാര്യ അറിയാതിരുന്നത്‌ ഭാഗ്യം.

അങ്ങിനെ ഞായറാഴ്ച രാവിലെ നേരം പര പരാ വെളുത്തപ്പോള്‍ ബര്‍മുഡയും ബനിയനും ധരിച്ചു ഞാന്‍ ഓട്ടത്തിനു റെഡിയായി.

വീടിനു മുന്‍പിലുള്ള പഞ്ചായത്ത് വഴിയിലൂടെ ഓടി ദേവീ ക്ഷേത്രത്തിനു വലം വച്ച് മറ്റൊരു വഴിയിലൂടെ തിരിച്ചെത്തുക. അതാണ്‌ പ്ലാന്‍.

ഇടക്കൊരു തോടും തടിപ്പാലവുമുണ്ട്.

ഓടിക്കൊണ്ടിരുന്ന ഞാന്‍ ദേവീ ക്ഷേത്രം കഴിഞ്ഞു തടിപ്പാലത്തിനടുത്തെത്തിയപ്പോഴാണ് അതു ശ്രദ്ധിച്ചത്. എന്റെ പിറകെ വേറെ ആരൊക്കെയോ ഓടുന്നുണ്ട്.

ഞാന്‍ തിരിഞ്ഞു നോക്കി.

അയ്യോ....നാലു പട്ടികള്‍...!

എന്റെ പിറകെ നാലു കാലും പറിച്ച് ഓടുകയാണവര്‍ !!

ദൈവമേ.. ഇവരും വയറും കുറയ്ക്കാനുള്ള യജ്ഞത്തിലാണോ?

ഓട്ടത്തിനു സ്പീഡ് കൂടിയിട്ടു ഞാന്‍ പാലത്തിലേയ്ക്ക് കയറി...

പെട്ടെന്നാണ് അതു സംഭവിച്ചത്.

എന്റെ ഒപ്പം പാലത്തില്‍ കയറിയ ഒരു പട്ടി പടയണിക്കോലക്കാരന്റെ പാവാട പോലെ തൂങ്ങിക്കിടക്കുന്ന എന്റെ ബര്‍മുഡയില്‍ പിടുത്തമിട്ടു.

ബര്‍മുഡയെ രക്ഷിക്കാനുള്ള തത്രപ്പാടില്‍ പാലത്തില്‍ നിന്നും കാല്‍ വഴുതിയ ഞാന്‍ തോട്ടിലേയ്ക്കു വീണു.

എന്റെ കൂടെ ബര്‍മുഡയില്‍ പല്ലുടക്കിയ പട്ടിയും വീണതോടെ മറ്റു പട്ടികളില്‍ രണ്ടെണ്ണം പാലത്തിലും ഒരെണ്ണം തോടിന്റെ അപ്പുറത്തെ കരയിലും നിന്നു കുരയ്ക്കാന്‍ തുടങ്ങി.

കൊച്ചു വെളുപ്പാന്‍ കാലത്ത് തോട്ടില്‍ എന്തോ വീഴുന്ന ശബ്ദവും ഒപ്പം പട്ടികളുടെ കുരയും കൂടിയായപ്പോള്‍ പരിസരവാസികള്‍ ഉണര്‍ന്നു. അവര്‍ ടോര്‍ച്ചും മറ്റുമായി വന്നു.

ടോര്‍ച്ചിന്റെ പ്രകാശത്തില്‍ ഒരുവിധത്തില്‍ ഞാന്‍ കരയില്‍ കയറി.

എന്നിട്ടു പരിചയക്കാരായ നാട്ടുകാരെ നോക്കി വെറുതെ ചിരിച്ചു. പിന്നെ വിറച്ചുകൊണ്ട് കൂനിക്കൂടി നിന്നു. .

അപ്പോള്‍ ആരോ പറയുന്നത് കേട്ടു.

"പാവം കൊച്ചന്‍.... ശരിക്ക് വെള്ളം കുടിച്ചിട്ടുണ്ട്... കണ്ടോ വയറു കുട്ടമാക്രിയെപ്പോലെ വീര്‍ത്തിരിക്കുന്നത്."

വെളുപ്പാന്‍ കാലത്ത് വെള്ളത്തില്‍ വീണു മാക്രിയായ ഞാന്‍ എന്റെ കുട്ടമാക്രി വയറും തള്ളി വീട്ടിലേയ്ക്ക് നടന്നു..

13 comments:

  1. അങ്ങനെ ശരീര സൌന്ദര്യം നില നിര്‍ത്താന്‍ മാര്‍ഗ്ഗമില്ലാതെ കഴിഞ്ഞിരുന്ന ഞാന്‍ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കി.

    ReplyDelete
  2. അപ്പൊ ഇനി ഇരുട്ടത്ത് ഇറങ്ങി നടക്കേണ്ട. കുട്ടാ മാക്രി ആണെന്ന് കരുതി ആരെങ്കിലും തല്ലി കൊന്നാലോ...കൊള്ളാട്ടാ.....സസ്നേഹം

    ReplyDelete
  3. ദൈവമെ. ഇതാ ഞാനും എക്സർസൈസ് ചെയ്യാത്തത്. അല്ലാതെ എന്റെ വീട്ടുകാർ പറയുമ്പോലെ മടികൊണ്ടല്ല. സത്യം!

    ReplyDelete
  4. ഉം... ചുരുങ്ങും... ചുരുങ്ങും..അതെങ്ങാനും ഒലിച്ചു താഴോട്ട് ഇറങ്ങിയാല്‍ അവിടെയുള്ള "സാമഗ്രി"കള്‍ കൂടി ചുരുങ്ങിക്കിട്ടും.

    ഇത് പഞ്ച്!

    പിന്നെ സാരമില്ല ഒരു പത്തു മാസം കഴിയുമ്പോ ഒന്ന് പ്രസവിച്ച മതി വയറു റെഡി

    ReplyDelete
  5. യ്യ യ്യേ!
    എന്നാലും കുട്ടമാക്രിയുടെ പോലത്തെ വയറ് മഹാബോറ് തന്നെ.നന്നായിപ്പോയി! അതു തന്നെ വരണം ..
    മര്യാദക്ക് ബ്ലോഗ് എഴുതി നടന്നപ്പോള്‍ ഈ കുഴപ്പമൊന്നുമുണ്ടായില്ലല്ലോ. ബൂലോകത്ത് നിന്ന് മാറി ഉടനെ കൂട്ട് വന്നില്ലേ കുട്ടമാക്രി!ഇനി ഒരെ ഒരു മാര്‍ഗമേയുള്ളു പഴെ പോലെ പോസ്റ്റ്കള്‍ എഴുതിയിടുക.. പൂര്‍വ്വസ്ഥിതി പ്രാപിക്കാം...
    വീണ്ടും പോസ്റ്റ് വന്നതില്‍ സന്തോഷം..

    ReplyDelete
  6. കുട്ടമാക്രീ!
    കലക്കി.
    നമുക്കൊന്നു കൂടണ്ടേ!?

    ReplyDelete
  7. നന്ദി യാത്രികാ
    നന്ദി അച്ചായാ

    നന്ദി ഒഴാക്കാന്‍

    നന്ദി മാണിക്യം ചേച്ചി..
    കുറച്ചുനാളത്തേയ്ക്ക് ഒരു "കുട്ടി ബ്രേക്ക് " എടുത്തതാ... ഇനി കുറച്ചുനാള്‍ ഇവിടെ കാണുമെന്നു കരുതാം...

    നന്ദി ജയന്‍ സാര്‍....
    എന്നാ കൂടുന്നത്? ഞാന്‍ റെഡി

    ReplyDelete
  8. പുറകിൽ നാലു പട്ടികൾ.

    അത് മീനിന്റെ മണം പിടിച്ച് വന്നതായിരിക്കും..കിട്ടിയതോ ബർമുഡയും.
    ഇനിയെങ്കിലും ആ ബർമുഡ ഇട്ട് ഓടരുത്!
    (പകരം എന്തെങ്കിലും ഇട്ടേക്കണേ!!)

    ReplyDelete
  9. "ഉം... ചുരുങ്ങും... ചുരുങ്ങും..അതെങ്ങാനും ഒലിച്ചു താഴോട്ട് ഇറങ്ങിയാല്‍

    കുറച്ച്‌ കുറച്ച്‌ എക്സ്‌ വരുന്നുണ്ട്‌ അതാണല്ലെ ഒരു എക്സ്‌ പട്ടാളക്കാരന്‍ :)

    ReplyDelete
  10. സത്യം പറയാലോ,ആദ്യമായിട്ടാണ് ഞാന്‍ ഒരു ബ്ലോഗിലെ ഒരു പോസ്റ്റ്‌ മുഴുവനായി വായിക്കുന്നത്.എനികിഷ്ടപ്പെട്ടു ഇത്.നന്ദി

    ReplyDelete
  11. "മാവിന്റെ കൊമ്പിലെ ചിന്‍ അപ് വേണ്ട. പഴയ ചിന്‍ അപ്പിന്റെ കാര്യം ഇതുവരെ ഭാര്യ അറിയാതിരുന്നത്‌ ഭാഗ്യം."

    അതെ ...അല്ലെങ്കില്‍ കുട്ടമാക്രി തട്ട് കൊണ്ട മാക്രി ആയേനെ ,,,,,,

    ചിരിപ്പിച്ചു ട്ടോ പട്ടാളം

    ReplyDelete
  12. എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് ഞാന്‍ വിചാരിക്കും രാവിലെ എഴുനേറ്റു ഓടണം എന്ന് .
    പിറ്റേന്ന് രാവിലെ , പത്ത് മണിയാവുമ്പോള്‍ ഓടുന്നത് കണ്ടാല്‍ നാട്ടുകാര്‍ കല്ല്‌ വാരി ഏറിയും എന്നുള്ളത് കൊണ്ട് ഓട്ടം നടക്കാറില്ല .
    ഇങ്ങനെ ആണെങ്കില്‍ എന്റെ വയറും ചാടും ..

    ReplyDelete
  13. ചിന്‍ അപ് എക്സര്സൈസ്സു നാട്ടില്‍
    പോയിട്ട് ഒന്ന് നോക്കണം

    ReplyDelete