Tuesday, March 15, 2011

മദമിളകിയ കൊമ്പനാന

ഇര വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ ഇഴഞ്ഞു വലിഞ്ഞു നീങ്ങുകയാണ് കേരളാ സര്‍ക്കാര്‍ വക ആനവണ്ടി. അതിന്റെ സൈഡ് സീറ്റില്‍ കഴുത്തു പിരിച്ച കോഴിയെപ്പോലെ ചാരിയിരുന്നു മയങ്ങിയ ഞാന്‍ എന്റെ തൊട്ടടുത്തു നിന്നും അതിഭയങ്കരമായ ശബ്ദത്തില്‍ ഒരു ചെണ്ട മേളം ഉയര്‍ന്നത് കേട്ട് ഞെട്ടിപ്പോയി.


"പണ്ടാരമടങ്ങാന്‍ ഇവനൊക്കെ മൊബൈലില്‍ ഒരു നല്ല റിംഗ് ടോണ്‍ ഇട്ടുകൂടെ? വെറുതെ മനുഷ്യരെ പേടിപ്പിക്കാന്‍ നടക്കുന്നു!!" എന്നൊക്കെയുള്ള അര്‍ഥത്തില്‍ സഹയാത്രികനു നേരെ രൂക്ഷമായി ഒരു നോട്ടമയച്ചിട്ടു ഞാന്‍ വീണ്ടും എന്റെ കുംഭകര്‍ണ്ണ സേവ തുടങ്ങി.

എന്ത് ... ആന വിരണ്ടെന്നോ...എവിടെ?"

സഹയാത്രികന്‍ തന്റെ മൊബൈലിലൂടെ ഉച്ചത്തില്‍ ചോദിക്കുന്നത് കേട്ട ഞാനും ഒരുമാത്ര വിരണ്ടു പോയി.


"ശെടാ ഇങ്ങേര്‍ എന്നെ പേടിപ്പിക്കാനായി മാത്രം വന്നിരിക്കുകയാണോ? മനസമാധാനത്തോടെ ഒന്നു മയങ്ങാനും സമ്മതിക്കില്ലേ?" ഞാന്‍ ചിന്തിച്ചു. എന്നിട്ട് അയാളുടെ സംസാരം ശ്രദ്ധിച്ചു.


"അയ്യോ... ശിവ ക്ഷേത്രത്തില്‍ പറയെടുക്കാന്‍ വന്ന ആനയാണോ? തിരുമേനിയെ കുലുക്കി താഴെയിട്ടു കുത്തിയെന്നോ? ദൈവമേ?"


അതോടെ എന്റെ ഉറക്കം പമ്പ കടന്നു. സംഭവം എവിടെ എന്നറിയാനായി ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ ശ്രദ്ധിച്ചു. അയാളാകട്ടെ കൂടുതല്‍ ഒന്നും പറയാതെ അപ്പുറത്തു നിന്നുള്ള സംസാരം മുക്കിയും മൂളിയും കേട്ടു കൊണ്ടിരുന്നു.


ഹോ... ഇപ്പോള്‍ പത്രമെടുത്താല്‍ ആന ഇടഞ്ഞതും ആനയ്ക്ക് മദമിളകി പാപ്പാനെ കുത്തിക്കൊന്ന വിവരവും മാത്രമേ വായിക്കനുള്ളൂ. കഴിഞ്ഞ ദിവസമാണ് ഹരിപ്പാട്ടുള്ള ഒരു ക്ഷേത്രത്തില്‍ ഉത്സവ എഴുന്നുള്ളത്തിനിടയില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിയത്. ഭാഗ്യത്തിന് അയാള്‍ ഉരുണ്ടു മാറി രക്ഷപ്പെട്ടു.


ഏതായാലും സംഭവത്തിന്റെ നിജസ്ഥിതി അറിയാനുള്ള എന്റെ ആകാംഷയ്ക്ക് ഫലപ്രാപ്തി വരുന്നതിനു മുന്‍പ് വണ്ടി എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പിലെത്തി. ഞാന്‍ തിടുക്കത്തില്‍ ബാഗുമെടുത്ത് വണ്ടിയില്‍ നിന്നിറങ്ങി.


ഹോ എന്നാലും അതൊരു ഭയങ്കര അതിശയമായിപ്പോയി. മഹാദേവന്‍ രക്ഷിച്ചതാണെന്നു പറ. അല്ലെങ്കില്‍ തിരുമേനി രക്ഷപ്പെടുമോ?"


"ബേക്കറിക്കാരന്‍ പപ്പനാവന്‍ ചേട്ടന്‍ ഞാന്‍ ഓര്‍ഡര്‍ കൊടുത്ത ഹലുവയും നെയ്യപ്പവും കടലാസില്‍ പൊതിഞ്ഞു കൊണ്ട് അടുത്തു നിന്ന് ബീഡി വലിച്ചു കൊണ്ടിരുന്ന ചെത്തുകാരന്‍ സോമനോട് പറയുന്നത് കേട്ടപ്പോള്‍ സംഭവം നടന്നതു തന്നെയാണെന്ന് എനിക്ക് മനസ്സിലായി.


"നാലു തെങ്ങ് കുത്തി മറിച്ചു..ഒരു വീടിന്റെ മതിലും തകര്‍ത്തു....ആന ഇപ്പോഴും ഓട്ടം നിറുത്തിയില്ലെന്നാ അറിഞ്ഞത്".. ചെത്തുകാരന്‍ സോമന്‍ തനിക്കറിയാവുന്ന വിവരം പറഞ്ഞു...


"മയക്കു വെടിക്കാര്‍ ഇതുവരെ വന്നിട്ടില്ലത്രേ..എന്തായാലും ഞാന്‍ കട അടക്കാന്‍ പോവാ. എപ്പോഴാ ആന ഇതിലെ വരുന്നതെന്ന് ആര്‍ക്കറിയാം". പപ്പനാവന്‍ ചേട്ടന്‍ എന്റെ കയ്യില്‍ നിന്നും പൈസാ പെട്ടെന്ന് വാങ്ങിയിട്ട് കട അടയ്ക്കാന്‍ തുടങ്ങി.



ദൈവമേ ഇവിടെ അടുത്തെങ്ങാനുമാണോ ആന വിരണ്ടത്? ഞാന്‍ പേടിയോടെ ഓര്‍ത്തു. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. ഏതായാലും പെട്ടെന്ന് വീട്ടിലെത്താം. ഞാന്‍ പൊതി ബാഗിനുള്ളില്‍ വച്ചിട്ട് തിടുക്കത്തില്‍ വീട്ടിലേയ്ക്ക് നടന്നു


ഹൈവേയില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാട്ടു മാറിയാണ് എന്റെ വീട്. പഞ്ചായത്ത് വഴിയിലൂടെ അര കിലോമീറ്റര്‍ നടന്നു കഴിയുമ്പോള്‍ ഒരു ദേവീ ക്ഷേത്രമുണ്ട്. ക്ഷേത്രത്തിന്റെ വലതു വശത്തുകൂടി അല്‍പ്പം നടക്കുമ്പോള്‍ കാട് പിടിച്ചു കിടക്കുന്ന കുറച്ചു സ്ഥലമുണ്ട്. അവിടെ വഴി വിളക്കുകള്‍ ഇല്ല. അല്പം അകലെ താമസിക്കുന്ന സിമന്റു കച്ചവടക്കാരന്‍ അന്ത്രുമാന്‍ ഹാജിയുടെ മതിലു കെട്ടിയ വലിയ വീട്ടില്‍ നിന്നുള്ള വെളിച്ചം മാത്രമാണ് യാത്രക്കാര്‍ക്ക് രാത്രിയില്‍ ആ വഴി നടക്കാന്‍ അല്പമെങ്കിലും സഹായമാകുന്നത്.


ഞാന്‍ കാലുകള്‍ നീട്ടി വച്ച് നടന്നു. ദേവീ ക്ഷേത്രം കഴിഞ്ഞു. ഇരുട്ട വീണു കിടക്കുന്ന വഴിയിലൂടെ മൊബൈലിലെ ലൈറ്റ് ഓണ്‍ ചെയ്തു പിടിച്ചു കൊണ്ടു മതിലു കെട്ടിയ വീടും കഴിഞ്ഞു മുന്‍പോട്ട് നടക്കുമ്പോഴാണ് വഴിയുടെ ഇടതു വശത്തു നിന്നും എന്തോ ഒടിഞ്ഞു വീഴുന്ന ശബ്ദം കേട്ടത്.


ഞാന്‍ നടത്തം പെട്ടെന്ന് നിറുത്തി. എന്നിട്ട് കൈതക്കാടുകള്‍ നിറഞ്ഞു നില്‍ക്കുന്ന പറമ്പിലെ ഇരുട്ടിലേയ്ക്കു സൂക്ഷിച്ചു നോക്കി.

അയ്യോ....


ആ കാഴ്ച കണ്ട ഞാന്‍ അറിയാതെ നിലവിളിച്ചു പോയി...കൈതക്കാടുകളുടെ നടുവില്‍ നില്‍ക്കുകയാണ് ഒരു കൊമ്പനാന. !!.


ഇരുട്ട് കട്ട പിടിച്ചതു പോലെയുള്ള ശരീരം. മുറം പോലെ വിടര്‍ന്ന ചെവികള്‍..തെളിഞ്ഞു മിന്നുന്ന മുഴുത്ത കൊമ്പുകള്‍. തല കുലുക്കി, തുമ്പിക്കൈ കൊണ്ടു കൈതകളെ വലിച്ചു പറിച്ചു അമ്മാനമാടുകയാണ് ആ ഭീകര രൂപി.

ഞാന്‍ നില്കുന്നിടത്തു നിന്നും വെറും പത്തടി ദൂരത്തിലാണ് അവന്റെ നില്‍പ്പ്.


രണ്ടടി മുന്‍പോട്ടെടുത്തു തുമ്പിക്കൈ നീട്ടിയാല്‍ എന്നെ പിടിക്കാന്‍ പറ്റുന്ന അകലം മാത്രം.!!


എന്റെ സാമീപ്യം മനസ്സിലാക്കിയിട്ടാണെന്ന് തോന്നുന്നു അവനൊന്നു ചിന്നം വിളിച്ചു. കയ്യിരുന്ന ഓല മടല്‍ ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. മുന്‍കാലുകളില്‍ ഒരെണ്ണം ഉയര്‍ത്തി മുന്‍പോട്ട് ആഞ്ഞു കൊണ്ട് തുമ്പിക്കൈ വീശി.


അത് കണ്ട ഞാന്‍ പൂക്കുല പോലെ വിറച്ചു. ഹൃദയം പെരുമ്പറ കൊട്ടി...മരണം മദയാനയുടെ രൂപത്തില്‍ എന്റെ തൊട്ടു മുന്‍പില്‍.

എങ്ങിനെ രക്ഷപ്പെടും?

വിറളി പിടിച്ച ആനയാണ് മുന്‍പില്‍ നില്‍ക്കുന്നത്.

പറയെടുപ്പിനിടയില്‍ തിരുമേനിയെ കുലുക്കി വീഴ്ത്തി കുത്തിയ കൊമ്പന്‍ ...

നാട്ടുകാരെ മുഴുവന്‍ ഭയത്തിന്റെ മുള്‍മുനയില്‍ നിറുത്തിയവന്‍...

മഹാദേവാ...രക്ഷിക്കണേ ....

പിന്നെ കൂടുതല്‍ ആലോചിച്ചില്ല. കയ്യില്ലിരുന്ന ബാഗ് ഞാന്‍ ആനയുടെ നേരെ വലിച്ചെറിഞ്ഞു. ഒപ്പം നേരെ പിറകോട്ടു തിരിഞ്ഞ്‌ അല്‍പ്പം ഓടിയിട്ട് അടുത്തുള്ള വലിയ വീടിന്റെ മതിലിന്റെ മുകളിലൂടെ ഒരു കരണം മറിച്ചില്‍....

പട്ടാളത്തില്‍ ട്രെയിനിംഗ് ചെയ്തതിന്റെ ഗുണം...

മതിന്റെ ഉള്ളില്‍ വിരിച്ചിരുന്ന മണലില്‍ നടുവും തല്ലി വീണ എന്റെ ജീന്‍സില്‍ പെട്ടെന്നൊരു പിടുത്തം വീണു.

ദൈവമേ... ആരാണ് എന്നെ പിറകോട്ടു വലിക്കുന്നത്?.... ഞാന്‍ തിരിഞ്ഞു നോക്കി.

എന്റമ്മോ...


കടിയന്‍ പട്ടിയുടെ മുന്‍പിലാണല്ലോ വീണിരിക്കുന്നത്?

കമിഴ്ന്നു കിടക്കുന്ന എന്റെ ജീന്‍സിന്റെ പോക്കറ്റിലാണ് നായുടെ പിടുത്തം..അതില്‍ നിന്നും രക്ഷപ്പെടാനായി ഗാട്ടാ ഗുസ്തിക്കാരനെപ്പോലെ മണലിലൂടെ മുട്ടുകാലില്‍ ഇഴയുകയാണ് ഞാന്‍. ജീന്‍സിന്റെ പുറകില്‍ പിടുത്തമിട്ട നായയാണെങ്കില്‍ സര്‍വ്വ ശക്തിയുമെടുത്ത് എന്നെ പുറകോട്ടു വലിക്കുകയാണ് .

നായുടെ കുരയും എന്റെ നിലവിളിയും കേട്ട വീട്ടുകാര്‍ ഓടിവന്നു...എന്റെ ജീന്‍സില്‍ കടിച്ചു തൂങ്ങികിടക്കുന്ന പട്ടിയെ അന്ത്രുമാന്‍ ഹാജി ഒരു വിധത്തില്‍ വിടുവിച്ചു കൂട്ടില്‍ കയറ്റി അടച്ചു.

പട്ടിയുടെ വലിയില്‍ പകുതി ഊര്‍ന്നു പോയ ജീന്‍സ് ബദ്ധപ്പെട്ടു വലിച്ചു കയറ്റുന്ന എന്നെ കണ്ട അന്ത്രുമാന്‍ ഹാജിയുടെ സഹധര്‍മ്മിണി നബീസുമ്മയും അവരുടെ ഏകമകള്‍ പാവാട പ്രായക്കാരി സീനത്തും കണ്ണുകള്‍ പൊത്തി.


അന്ത്രുമാന്‍ ഹാജിയാകട്ടെ എന്നേയും പൂട്ടിക്കിടക്കുന്ന ഗേറ്റിനെയും സംശയത്തോടെ മാറി മാറി നോക്കുന്നത് കണ്ട ഞാന്‍ വിക്കി വിക്കി പറഞ്ഞു.

"അതു പിന്നെ...വിരണ്ട ആനയെ കണ്ടപ്പോള്‍ പേടിച്ചു മതിലിനു മുകളിലൂടെ അറിയാതെ ചാടിപ്പോയതാ"


"വിരണ്ട ആനയോ? എവിടെ ?"അന്ത്രുമാന്‍ ഹാജിയും ഞെട്ടി.

"ഈ മതിലിനു വെളിയില്‍...റോഡില് ..." ഞാന്‍ പറഞ്ഞു.

ഹഹഹ...ഹാ ..... അന്ത്രുമാന്‍ ഹാജി ഉറക്കെ ചിരിച്ചു.

"അതു വിരണ്ട ആനയൊന്നുമല്ല...ദേവീ ക്ഷേത്രത്തില്‍ പറയെടുക്കാന്‍ വന്ന ആനയാ...പറ എടുപ്പിനുള്ള സമയം കഴിഞ്ഞതു കൊണ്ടു ഓനെ ഇബിടെ തളച്ചതാ"

"ങേ...അപ്പോള്‍ ആന വിരണ്ടു എന്നു പറയുന്നത് കേട്ടല്ലോ...?"

ഞാന്‍ ചമ്മല്‍ മറയ്ക്കാന്‍ പാടുപെട്ടു കൊണ്ടു ചോദിച്ചു....

"അതു ശരിയാ.. പക്ഷെങ്കി അതിനെ എപ്പോഴേ തളച്ചു...മാത്രമല്ല അതു നടന്നതു ഇബിടല്ല.... കായംകുളത്തിനടുത്താ..."

അന്ത്രുമാന്‍ ഹാജി പിന്നെയും ചിരിച്ചു...കൂടെ നിന്ന നബീസുമ്മയും അവരുടെ ഏക മകള്‍ സീനത്തും അടക്കിച്ചിരിച്ചു.

പക്ഷെ എനിക്ക് മാത്രം ചിരി വന്നില്ല. കാരണം ആനയുടെ നേരെ വലിച്ചെറിഞ്ഞ എന്റെ ബാഗിനെപ്പറ്റി ചിന്തിക്കുകയായിരുന്നു ഞാന്‍ .



27 comments:

  1. ആ കാഴ്ച കണ്ട ഞാന്‍ അറിയാതെ നിലവിളിച്ചു പോയി...കൈതക്കാടുകളുടെ നടുവില്‍ നില്‍ക്കുകയാണ് ഒരു കൊമ്പനാന. !!.

    ReplyDelete
  2. വായിച്ചു കൊള്ളാം എന്നാലും എന്റെ ...

    ReplyDelete
  3. ഒരാനയായപ്പോൾ ഇത്രയും,
    പാക്കിസ്ഥാനയിരുന്നെങ്കിലോ ?

    ReplyDelete
  4. “”ആനയുടെ നേരെ വലിച്ചെറിഞ്ഞ എന്റെ ബാഗിനെപ്പറ്റി ചിന്തിക്കുകയായിരുന്നു ഞാന്‍“”

    അങ്ങിനെ വേണം. കോണ്ടസ്സയും കരിമീനും തരാന്ന് പറഞ്ഞ് പറ്റിച്ചതല്ലേ! ഇങ്ങിനെ കുറേ നഷ്ടപ്പെടട്ടെ!! ;) :) :)


    (പഴേ ഗുമ്മില്ലാ) :(

    ReplyDelete
  5. ആ ബാഗ് എന്നിട്ട് തിരിച്ചെടുത്തില്ലേ?

    ReplyDelete
  6. നന്ദി പ്രണവം രവികുമാര്‍ ...

    നന്ദി ആചാര്യാ

    നന്ദി കലാ വല്ലഭാ ..ഹി ഹി പാകിസ്താന്‍ ആയിരുന്നെങ്കില്‍.....ഒരു വെടി എങ്കിലും വയ്ക്കാമായിരുന്നു...

    ഹ ഹ നന്ദി നന്ദേട്ടാ... കോണ്ടസ്സയും കരിമീനും റെഡി..

    നന്ദി ശ്രീ... ബാഗ് രാവിലെ കിട്ടി..ഭാഗ്യം..

    ReplyDelete
  7. കൊള്ളാം മാഷേ ....

    ReplyDelete
  8. അക്കരെയക്കരെയില്‍ മോഹന്‍ലാല്‍ ശ്രീനിവാസനോടു പറഞ്ഞതുപോലെ കുറെ ബാഗുകള്‍ കയ്യില്‍ സൂക്ഷിക്കുന്നതു നന്നായിരിക്കും എപ്പൊഴാ ആവശ്യം വരുന്നത്‌ എന്നറിയില്ലല്ലൊ.

    പിന്നെ ഒരുകാര്യം അയാളുടെ മൊബയില്‍ അന്നേരം ശബ്ദിച്ചില്ലായിരുന്നെകില്‍ കായംകുളത്തു ചെന്നല്ലെ ഇറങ്ങുമായിരുന്നുള്ളു?

    അതിനുള്ള നന്ദി പോലും കൊടൂക്കാതെ കഷ്ടം ഹ ഹ ഹ :)

    ReplyDelete
  9. നന്ദി Naushu..

    നന്ദി ഹെറിട്ടേജ് സാര്‍ ...
    ശരിയാ അങ്ങേരുടെ മൊബൈല്‍ അടിച്ചില്ലെങ്കില്‍ ഞാന്‍ കായംകുളത്തു എത്തിയേനെ...

    ReplyDelete
  10. "ഈ ആനക്കു്‌ മദമിളകിയിട്ടില്ല, ഇതു്‌ ചിന്നം വിളിച്ചാലും നിങ്ങളുടെ നേരെ ഓടി വന്നാലും പേടിക്കാനില്ല" എന്നൊരു ബോർഡ് ആനയുടെ കഴുത്തിൽ ഫ്ലൂറസന്റ് പെയിന്റ് കൊണ്ടു്‌ എഴുതി കെട്ടിത്തൂക്കണം.

    സന്ധ്യക്കു്‌ 6 മണി കഴിഞ്ഞാൽ ആന എഴുന്നേറ്റു്‌ നിൽക്കുന്നതു്‌ നിയമവിരുദ്ധമാക്കണം.

    "ശുനകനെ സൂക്ഷിച്ചാൽ വസ്ത്രത്തിൽ സുഷിരമാവാതെ സൂക്ഷിക്കാം" എന്നൊരു ബോർഡ് അന്ത്രുമാൻ മുതലാളിയും വെക്കണം.

    ReplyDelete
  11. പ്രവീണ്‍ ...
    ഇന്നത്തെ കാലത്ത് മദം പൊട്ടുന്നത് ....ആനയ്ക്കല്ല .പാപ്പാന്മാര്‍ക്കാ.ഹ ഹ
    നന്ദി ....

    ReplyDelete
  12. വായിച്ചു. ബാഗു കിട്ടിയല്ലോ.നന്നായിട്ടുണ്ട് എഴുത്ത്.

    ReplyDelete
  13. എന്തിനാ മാഷേയ് ആനയെ ഇങിനെ പേടിക്കുന്നത്..?!!!
    കാലു മടക്കി നെഞ്ചാമ്മൂടി നോക്കി ഒരു ചവിട്ടങ് കൊടുക്കണം..:)

    ReplyDelete
  14. നന്ദി മുകിലെ...

    നന്ദി ഭായി...

    ReplyDelete
  15. ഫോളോചെയ്യാൻ പറ്റുന്നില്ല. പട്ടാളക്കാരനായതുകൊണ്ട് പിന്നിലാരും വേണ്ടെന്ന് തീരുമാനിച്ചൊ?

    ReplyDelete
  16. പ്രിയ മിനി ടീച്ചര്‍ ...
    പട്ടാളക്കഥകള്‍ താങ്കള്‍ക്കു ഇ മെയില്‍ വഴി കിട്ടാനുള്ള ഒരു നൂതന സംവിധാനം ഗൂഗിള്‍ അമ്മാവന്‍ ഒപ്പിച്ചു തന്നിട്ടുണ്ട്...ദയവായി
    "ഉണ്ടയില്ലാത്ത വെടികള്‍ മെയില്‍ വഴി" എന്ന ലിങ്ക് ഉപയോഗിക്കുമല്ലോ?

    ReplyDelete
  17. ആധ്യമായ് ആണ് ഞാന്‍ ഒരു പട്ടാളക്കാരന്‍ പേടിച്ചു മതില്‍ ചാടി ഓറ്റിഎന്നു കേള്‍ക്കണേ.......

    പട്ടലാകരന്റെ വെടി എന്തായാലും ഏറ്റു, വായിക്കാന്‍ രെസമുന്ടയിര്‍ന്നു, ആള്‍ ദി ബെസ്റ്റ്................

    ReplyDelete
  18. പ്രിയ ചേര്‍ത്തലക്കാരാ ...

    വായിച്ചതിനും ചതിനും അഭിപ്രായം എഴുതിയതിനും നന്ദി..

    ReplyDelete
  19. രഘുവേട്ടാ, കലക്കി കേട്ടോ.. ഈ കുരക്കുന്ന പട്ടി കടിക്കില്ല എന്ന് പറഞ്ഞ പോലെ ചിന്നം വിളിക്കുന്ന ആന കുത്തില്ല എന്നുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.. ഏതായാലും നായക്ക് പോകറ്റില്‍ കടിക്കാന്‍ തോനിയത് നന്നായി. സ്വല്പം മാറി സ്ഥാനാര്‍ത്തിയെയും കൊണ്ടു പോയിരുന്നെങ്കില്‍ എന്താകുമായിരുന്നു കഥ!

    ReplyDelete
  20. ശരിക്കും താങ്കൾ പട്ടാളത്തിൽ നിന്നു പെൻഷൻ പറ്റിയതൊ അതോ ഈ ധൈര്യം കണ്ട് കണ്ട് അവർ പറഞ്ഞു വിട്ട..... :))

    ReplyDelete
  21. പ്രിയ ആസാദ്.... നന്ദി ...

    നന്ദി ആര്‍ദ്ര ആസാദ്...

    ReplyDelete
  22. അതേയ്...എല്ലാം ഞാന്‍ ക്ഷമിയ്ക്കും. ആ ബാഗില്‍ കുപ്പി ഉണ്ടായിര്‍ന്നു, അത് പൊട്ടി എന്ന് എങ്ങാനും അറിഞ്ഞാ....ങാ... ;)

    ReplyDelete
  23. റീ പോസ്റ്റിങ്ങ് ആണല്ലേ?

    ReplyDelete
  24. വെറുതെ ആനയെ പേടിപ്പിച്ചു പാവം ആന.. ആന ആണെങ്കിലും രാത്രി ചെന്ന് പേടിപ്പിച്ചു ആന മുള്ളി നാശം ആക്കിയിട്ടുണ്ടാകും. വളരെ ശരിയാണ് ഒന്നിനെ നമ്മൾ അറിയാതെ പേടിച്ചു പോയാൽ ആ പേടി നമ്മുടെ കൂടെ കുറെ നേരം കാണും

    ReplyDelete