Monday, January 30, 2012

ആതിരയുടെ പ്രേതം

വര്‍ഷങ്ങളായി ആള്‍പ്പാര്‍പ്പില്ലാതെ  കിടന്ന  ഒരു വീടായിരുന്നു അത്.

വിശാലമായ പറമ്പിന്റെ  ഒത്തനടുക്കായി   തലയുയര്‍ത്തി  നില്‍ക്കുന്ന ഒരു പഴയ  രണ്ടുനില വീട്.!

കാലപ്പഴക്കം കൊണ്ട്  നിറം മങ്ങിയ  അതിന്റെ പുറംചുവരുകളില്‍  അവിടവിടെ പായല്‍ പൊതിഞ്ഞിരിക്കുന്നു. 

അരയേക്കറില്‍  അധികം വരുന്ന പറമ്പില്‍  മുഴുവന്‍ തെങ്ങുകളും വാഴകളും നിന്നിരുന്നു. പറമ്പിനു ചുറ്റും ആറടി  ഉയരത്തില്‍ മതിലു കെട്ടിയിട്ടുണ്ട്. കിഴക്ക് ദര്‍ശനമായി നില്‍ക്കുന്ന  വീടിന്റെ തെക്ക് പടിഞ്ഞാറേ മൂലയില്‍ ഒരു വലിയ പാലമരം നില്‍ക്കുന്നു.  അതില്‍   കാട്ടുചെടികളും ചൂരല്‍ വള്ളികളും  പടര്‍ന്നുകയറി   ഒരു  സര്‍പ്പക്കാവു പോലെ തോന്നിക്കുന്നു.   പാലയുടെ അടിയില്‍ കാവിനുള്ളില്‍ പുരാതനമെന്നു തോന്നിക്കുന്ന   ഒരു നാഗവിഗ്രഹം  മറിഞ്ഞുകിടക്കുന്നു. അതിനു മുന്‍പിലായി  ഇരുമ്പ് കമ്പിയിയുടെ മുകളില്‍  വെറ്റിലയുടെ ആകൃതിയില്‍ തീര്‍ത്ത   എണ്ണയൊഴിച്ചു  കത്തിയ്ക്കാവുന്ന  ഒരു കുത്തുവിളക്ക്  നാട്ടിനിര്‍ത്തിയിട്ടുണ്ട്. 

പണ്ടെങ്ങോ അവിടെ നാഗപൂജകളും വിളക്ക് വയ്പും നടന്നിട്ടുള്ളതിന്റെ  ലക്ഷണം കാണാമായിരുന്നു. 

വീടിന്റെ മുന്‍പില്‍  കാര്‍പോര്‍ച്ചില്‍ നിന്നും അല്പം അകന്ന് ഒരു തുളസ്സിത്തറ. അതിലെ തുളസ്സിച്ചെടി വാടിക്കരിഞ്ഞു നില്‍ക്കുന്നു. 

മുറ്റത്തിന്റെ ഇടതുവശത്തായി  ഒരു ചെറിയ ആമ്പല്‍ക്കുളം. അതില്‍ വെള്ളമുണ്ടായിരുന്നില്ല. കുളത്തിന്റെ  കരയില്‍  ഒരു യുവതിയുടെ അര്‍ദ്ധനഗ്നമായ കോണ്‍ക്രീറ്റ് പ്രതിമ. അവളുടെ  അരയില്‍ ഇരിക്കുന്ന കുടത്തില്‍ നിന്നും വെള്ളം കുളത്തിലേയ്ക്ക് വീഴുന്ന രീതിയിലാണ്  ആമ്പല്‍ക്കുളത്തിന്റെ  നിര്‍മ്മാണം. 

ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ വകയാണ്  ആ കെട്ടിടം.  ഏതാനും മാസങ്ങള്‍ക്ക്  മുന്‍പ്   വലിയ മുതല്‍ മുടക്കില്ലതെയാണ്  ആ കെട്ടിടം കമ്പനി വിലയ്ക്ക് വാങ്ങിയത്.   ആ വീട്ടില്‍ നടന്ന ചില സംഭവങ്ങള്‍ മൂലം   അതു വിലയ്ക്ക് വാങ്ങാന്‍ ആരും ധൈര്യപ്പെടാതിരുന്നതു കൊണ്ടാണ്  കമ്പനിക്ക് ആ വീട്  വളരെ കുറഞ്ഞ വിലയ്ക് കിട്ടിയത്.

കമ്പനി വാങ്ങുന്നതിന് മുന്‍പ്  അവിടെ താമസ്സിച്ചിരുന്നത്  ഒരു ബ്രാഹ്മണ കുടുംബമായിരുന്നു.

 
 ഉള്ളിലേയ്ക്ക്  വലിച്ചു തുറക്കാവുന്ന  ഇരുമ്പ് ഗേറ്റില്‍ നിന്നും വീടിന്റെ  കാര്‍പോര്‍ച്ചുവരെ മൂന്നടി വീതിയില്‍ കരിങ്കല്ല് പാകിയ നടപ്പാതയുണ്ട്. അതിന്റെ ഇരുവശങ്ങളിലും  കാടുപോലെ വളര്‍ന്നു നില്‍ക്കുന്ന  റോസാച്ചെടികളുടെ   ചില്ലകള്‍ നടപ്പതിയിലേയ്ക്ക് ചാഞ്ഞുനില്‍പ്പുണ്ട്.  ചില ചെടികളില്‍ കൊഴിയാറായി നില്‍ക്കുന്ന  കടും ചുവപ്പ്  നിറത്തിലുള്ള  റോസാപ്പൂക്കള്‍.  

നഗരത്തില്‍തന്നെ ആയിരുന്നെങ്കിലും  മെയിന്‍റോഡില്‍   നിന്നും അല്പം ഉള്ളിലേയ്ക്ക് മാറി  അധികം ജനവാസമില്ലാത്ത  ഒരു  സ്ഥലമായിരുന്നു അത്.    ഇങ്ങനെയൊരു  വീട്  ജനനിബിഡമായ ഈ  നഗരത്തില്‍ ഉണ്ടാകുമെന്ന് എനിക്ക് വിശ്വസിക്കാന്‍  കഴിഞ്ഞില്ല.  

മെയിന്‍റോഡും  കഴിഞ്ഞ് കഷ്ടിച്ചു ഒരു കാറിനുമാത്രം കടന്നുപോകാന്‍  വീതിയിലുള്ള  വഴിയിലൂടെ   അരകിലോമീറ്റര്‍  പിന്നിട്ട്  അടച്ചിട്ടിരിക്കുന്ന ഇരുമ്പ് ഗേറ്റിനു മുന്നില്‍ ഞാന്‍  എത്തുമ്പോള്‍ സമയം സന്ധ്യ മയങ്ങിയിരുന്നു. 


ഓട്ടോറിക്ഷയുടെ കൂലി  വാങ്ങുമ്പോള്‍ ഓട്ടോറിക്ഷാക്കാരന്‍  എന്നേയും പിന്നെ ആ വീടിനേയും സംശയ ദൃഷ്ടിയോടെ ഒന്ന്  നോക്കുകയുണ്ടായി.

ഓട്ടോറിക്ഷ വന്നുനില്‍ക്കുന്ന ശബ്ദം കേട്ടിട്ടാവണം  വീടിന്റെ കാര്‍പോര്‍ച്ചില്‍  എന്നെ പ്രതീക്ഷിച്ചെന്നപോലെ  നിന്നിരുന്ന ഒരു വൃദ്ധന്‍ ഓടിവന്നു. അയാള്‍   ഇരുമ്പ് ഗേറ്റ് വലിച്ചു തുറന്നു. അതിന്റെ പാളികള്‍ ആലോരസ്സപ്പെടുത്തുന്ന ഒരു ശബ്ദത്തോടെ പതുക്കെ  അകന്നപ്പോള്‍ ഞാന്‍ എന്റെ ബാഗുമായി ഉള്ളിലേയ്ക്ക് കയറി.

"സാര്‍ ഒത്തിരി താമസ്സിച്ചല്ലോ. ഞാന്‍ അഞ്ചു മണിമുതല്‍ ഇവിടെ വന്നു നില്ക്കുകയാ. ഇത്രയും താമസ്സിച്ചപ്പോള്‍ ഇനി നാളയെ വരൂന്നു  കരുതി." 

വൃദ്ധന്റെ  വാക്കുകളില്‍  ആശ്വാസവും അല്പം പരിഭ്രമവും കലര്‍ന്നിരുന്നു.

"ഓഫീസില്‍ നിന്നിറങ്ങാന്‍ അല്പം വൈകി. അതാ താമസിച്ചത്." ഞാന്‍ മറുപടി പറഞ്ഞു..

ചാഞ്ഞുകിടക്കുന്ന റോസാ ചെടികളില്‍ വസ്ത്രമുടക്കാതെ ഞങ്ങള്‍ മുന്നോട്ടു നടന്നു. വൃദ്ധന്‍ എന്റെ ബാഗ്  എടുത്തു കൊണ്ടുപോകാന്‍ സഹായിച്ചു.

കാര്‍ പോര്‍ച്ചിന്റെ ഒരു വശത്ത്‌  കുറെ ഉണങ്ങിയ  തേങ്ങകള്‍ കൂട്ടിയിട്ടിരിക്കുന്നു.

വൃദ്ധന്‍ ബാഗ്‌  നിലത്തു വച്ചിട്ട്  പോക്കറ്റില്‍ നിന്നും ഒരു താക്കോല്‍   കൂട്ടം പുറത്തെടുത്തു. പിന്നെ അതില്‍ ഏറ്റവും വലുത്  തിരഞ്ഞെടുത്തു മുന്‍ വാതിലിന്റെ പൂട്ട്‌ തുറന്നു.

തേക്ക്  പലക കൊണ്ട് നിര്‍മ്മിച്ച കനത്ത വാതില്‍ ഒരു ഞരക്കത്തോടെ  തുറന്നു. വീടിനുള്ളില്‍ അന്ധകാരം നിറഞ്ഞിരുന്നു. വൃദ്ധന്‍ അകത്തു കയറി ലൈറ്റ് ഓണ്‍ ചെയ്തു. നാല്പതു വാട്ടിന്റെ ബള്‍ബില്‍ നിന്നുള്ള വിളറിയ പ്രകാശം ആ മുറിയില്‍ നിറഞ്ഞു.

പഴകിയ ഗന്ധവും പൊടിയും നിറഞ്ഞ വായു ശ്വസിച്ചപ്പോള്‍ എനിക്ക് നേരിയ ശ്വാസംമുട്ടല്‍  അനുഭവപ്പെട്ടു. 

ഞാന്‍ അകത്തു കയറി ചുറ്റും നോക്കി. ഞാന്‍ നിന്നിരുന്ന  മുറി  ഒരു ഹാള്‍ പോലെ തോന്നിച്ചു.   അതിന്റെ ഭിത്തിയില്‍    ചില ചിത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ട്.    അതില്‍ മാറാല പിടിച്ചിരിക്കുന്നു.  ഇടതു ഭാഗത്തും പിറകിലും വേറെ രണ്ടു മുറികള്‍ കണ്ടു.  വടക്ക് പടിഞ്ഞാറ് ദിശയിലാണ് അടുക്കള.

അടുക്കള വാതിലിന്റെ ഇടതു വശം ചേര്‍ന്ന് മുകളിലെയ്ക്കുള്ള ഗോവണി പോകുന്നു. 

"സാര്‍...മുകളില്‍ മൂന്നു കിടപ്പുമുറികളാണുള്ളത്.  സാറിനു ഇഷ്ടമുള്ള  മുറി ഉപയോഗിക്കാം. പക്ഷെ ഇതാ ഈ കാണുന്ന മുറി മാത്രം തുറക്കരുത്."  ഹാളിനോടു ചേര്‍ന്ന്  വലതുവശത്തുള്ള  മുറി ചൂണ്ടി വൃദ്ധന്‍ പറഞ്ഞു.


സത്യത്തില്‍ ഞാന്‍ ആഗ്രഹിച്ചതും ആ മുറി ആയിരുന്നു. കാരണം  അതിന്റെ ജനാലകള്‍ പുറത്തേയ്ക്ക് തുറക്കാവുന്നതും  ഗേറ്റുവരെ നോട്ടം കിട്ടുന്ന തരത്തിലുമായിരുന്നു.

"അതെന്താ ആ മുറി തുറന്നാല്‍?" ഞാന്‍ ജിജ്ഞാസയോടെ ചോദിച്ചു.

"അപ്പൊ സാര്‍  ഈ വീടിന്റെ കഥകള്‍ ഒന്നും അറിഞ്ഞിട്ടല്ലേ ഇവിടെ താമസത്തിന് വന്നത്?" വൃദ്ധന്‍ ഒന്നു ഞെട്ടിയതു പോലെ എനിക്ക്  തോന്നി.  

 "കഥകളോ? എന്തു കഥകള്‍.? "

"ആ മുറിയിലാണ്  ആതിരക്കുഞ്ഞു തൂങ്ങി മരിച്ചത്."

"ആതിരയോ?  അതാര്?'

"ഈ വീടിന്റെ ഉടമസ്ഥനായിരുന്ന വാസുദേവന്‍ നമ്പൂതിരിയുടെ മകള്‍"

"ഉവ്വോ..എന്തിനാ ആ കുട്ടി തൂങ്ങി മരിച്ചത്?" എനിക്കത് പുതിയ അറിവായിരുന്നു.

"അതൊന്നും എനിക്കറിയില്ല സാര്‍...ഈ വീട് വില്‍ക്കാനുള്ള കാരണം അതാ..  ആ കുട്ടിയുടെ പ്രേതം എവിടൊക്കെ ഉണ്ടെന്നാ ആളുകള്‍ പറയുന്നത്...പലരും കണ്ടിട്ടുണ്ട് " അതു പറയുമ്പോള്‍  വൃദ്ധന്റെ കണ്ണുകളില്‍ ഭയം നിഴലിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു.  

"ഹ ഹ പ്രേതത്തിലൊന്നും എനിക്ക് വിശ്വാസമില്ല. ഞാന്‍ ഒരു മുന്‍പട്ടാളക്കാരനാ" ഞാന്‍ ചിരിയോടെ പറഞ്ഞു..

"സാറിന്റെ ഇഷ്ടംപോലെ ചെയ്യ്...പക്ഷെ ആ മുറിയില്‍ സാര്‍ കയറരുത്‌ എന്നേ എനിക്ക് പറയാനുള്ളൂ.."


വൃദ്ധന്‍ താക്കോല്‍ കൂട്ടം എന്റെ കയ്യില്‍ ഏല്‍പ്പിച്ചു മടങ്ങാനുള്ള തിടുക്കം കൂട്ടി.

"സാറേ ഉറങ്ങുന്നതിനു മുന്‍പ് ഗേറ്റ് പൂട്ടിയേക്കണം. ഇവിടെ മുഴുവന്‍ കള്ളന്മാരാ...കുറെ രാജസ്ഥാനി പെണ്ണുങ്ങള്‍  ഇറങ്ങിയിട്ടുണ്ട്.. പകല്‍ ഭിക്ഷതെണ്ടാന്‍ വരുന്ന ഭാവത്തില്‍   എല്ലാം നോക്കി വച്ചിട്ട്  പോകും...രാത്രിയില്‍ വന്നു മോട്ടിക്കാന്‍..."  

വൃദ്ധന്‍  കാര്‍ പോര്‍ച്ചില്‍ കടന്ന ഉണക്കത്തേങ്ങകളില്‍ മൂന്നു നാലെണ്ണം എടുത്തു തന്റെ സഞ്ചിയില്‍ ഇട്ടു. ബാക്കി  വന്ന തേങ്ങകള്‍ കാലു കൊണ്ട് ഒരു മൂലയിലേയ്ക്ക് ഒതുക്കി. പിന്നെ തന്റെ സൈക്കിളിന്റെ കാരിയറില്‍ സഞ്ചി തൂക്കിയിട്ടു തിടുക്കത്തില്‍ ഗേറ്റ്   കടന്നു പോയി. 

വൃദ്ധന്‍ പോയ ഉടന്‍ ഏതു മുറി  ഉപയോഗിക്കണമെന്ന് ഞാന്‍ ഒരുമാത്ര ആലോചിച്ചു.  വൃദ്ധന്‍ തുറക്കരുതെന്നു  പറഞ്ഞ മുറി  ഒഴിവാക്കി അടുക്കളയോട് ചേര്‍ന്നുള്ള മുറി തുറന്നു. വൃദ്ധന്‍ അതു  വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. അതില്‍ എന്റെ ബാഗും മറ്റു സാധനങ്ങളും   എടുത്തുവച്ചു.   ഒരു കട്ടിലും മേശയും മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളൂ. പഴയ മോഡലില്‍ ഉള്ള ഒരു സീലിംഗ് ഫാനും  ഒരു സി എഫ് എല്‍ ലാമ്പും അതില്‍ ഉണ്ടായിരുന്നു. ഫാനിന്റെ   റെഗുലെറ്ററും  സ്വിച്ചുകളും  ചെളി പിടിച്ചു കറുത്തിരുന്നു.  

കട്ടിലില്‍ ഒരു പുതിയ  മെത്തയും തലയിണയും ഉണ്ടായിരുന്നു. കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം വൃദ്ധന്‍ വാങ്ങിയതാവുമെന്നു ഞാന്‍ ഊഹിച്ചു.  

ഏതായാലും വൃദ്ധന്‍ പറഞ്ഞ മുറി നാളെ പകല്‍ സമയം ഒന്ന്  തുറന്നു നോക്കണമെന്നു ഞാന്‍ തീരുമാനിച്ചു. 

കാര്‍പോര്‍ച്ചിനോട്   ചേര്‍ന്നുള്ളതായിരുന്നു ആ മുറി. അതിന്റെ ജനാലകള്‍ തുറന്നാല്‍ ഗേറ്റും സര്‍പ്പക്കാടിന്റെ കുറച്ചു ഭാഗവും കാണാമായിരുന്നു. 

ഞാന്‍ കുളി കഴിഞ്ഞു വന്ന്  പൊതിയായി വാങ്ങിയ ഭക്ഷണം കഴിച്ചിട്ട്   അന്നത്തെ പ്രധാന  വിവരങ്ങള്‍ ഡയറിയില്‍ കുറിച്ചു.  പിന്നെ  ബാഗില്‍ നിന്നും ഒരു ബെഡ് ഷീറ്റെടുത്ത്  കട്ടിലില്‍ വിരിച്ചു. തലയിണ ക്രാസിയില്‍ ഉയര്‍ത്തിവച്ച്  ലൈബ്രറിയില്‍ നിന്നും കഴിഞ്ഞ ദിവസമെടുത്ത  പുസ്തകം വായിച്ചു നിര്‍ത്തിയിടത്തു നിന്നും  തുടര്‍ന്ന്  വായിച്ചു തുടങ്ങി. 

വായനയ്ക്കിടയില്‍ ക്ഷീണം മൂലം ഞാന്‍    ഉറങ്ങിപ്പോയി. 

അര്‍ദ്ധരാത്രി ആയിട്ടുണ്ടാകണം. എന്തോ ശബ്ദം കേട്ടതുപോലെ പെട്ടെന്ന്  ഞാന്‍ ഞെട്ടിയുണര്‍ന്നു. 

ജനാലയുടെ പുറത്തു കാര്‍പോര്‍ച്ചില്‍  എനിക്ക്  പുറംതിരിഞ്ഞ്  ഒരു സ്ത്രീ രൂപം നില്‍ക്കുന്നു.!
 
അവള്‍ കടുംകളറിലുള്ള  ഒരു സാരി  ധരിച്ചിരുന്നു.

ആറടിയോളം പൊക്കം തോന്നുന്ന ബലിഷ്ടമായ ശരീരഘടനയുള്ള  അവളുടെ കനത്ത നിതംബത്തെ മറയ്ക്കുന്ന  ഇടതൂര്‍ന്ന മുടിയിഴകള്‍..   

ഏതോ ഒരു പൂവിന്റെ  മത്തു പിടിപ്പിക്കുന്ന  സുഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നതു പോലെ  എനിക്ക് തോന്നി. 

ആള്‍ത്തമസ്സമില്ലാതിരുന്ന ഈ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക്  എന്തിനു വന്നു...ഞാന്‍ അത്ഭുതപ്പെട്ടു.        

മുറിയില്‍ നിന്നും ഗേറ്റിലേയ്ക്ക്  നീളുന്ന പ്രകാശക്കീറില്‍   മറ്റൊരു കാഴ്ചകൂടി ഞാന്‍ കണ്ടു...    

ഗേറ്റിന്റെ  അടുത്തായി ഒരു കറുത്ത നായ നില്‍ക്കുന്നു.  അത്  അവളെത്തന്നെ  സൂക്ഷിച്ചു നോക്കുന്നു. 

ആരാണവള്‍ ...

"സാറേ ആ മുറി തുറക്കരുത്...ആതിരക്കുഞ്ഞു തൂങ്ങിമരിച്ച മുറിയാ അത്.." വൃദ്ധന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി..

"ഈശ്വരാ..."

 എന്റെ ശരീരത്തിലെ രോമകൂപങ്ങള്‍ എഴുനേറ്റു നിന്നു...

സര്‍വ്വീസിലിരിക്കുമ്പോള്‍  ഓപ്പറേഷനുകളില്‍  പൊരുതിമരിച്ച   പട്ടാളക്കാരുടെ മൃതദേഹങ്ങള്‍ക്ക്  രാത്രി മുഴവന്‍ ഞാന്‍ ഒറ്റയ്ക്ക് കാവല്‍ നിന്നിട്ടുണ്ട്. 

ഓപ്പറേഷനുകളില്‍ പങ്കെടുക്കുമ്പോള്‍ ശവക്കല്ലറകളുടെ മറവുപറ്റി ദീര്‍ഘനേരം പതുങ്ങിക്കിടക്കേണ്ടതായി വന്നിട്ടുണ്ട്. 

പക്ഷെ ഇവിടെ  ഈ അര്‍ദ്ധരാത്രിയില്‍ .. പണ്ടെങ്ങോ തൂങ്ങി മരിച്ച ഒരു യുവതിയുടെ  പ്രേതം..  എന്റെ   തൊട്ടുമുന്‍പില്‍...   

ഈ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാണെന്ന തോന്നല്‍  ഒരു മിന്നല്‍പോലെ എന്റെ ദേഹത്തെ പ്രകമ്പനം കൊള്ളിച്ചു...


ഒരു നിമിഷം...എന്റെ ബോധം മറഞ്ഞു...

 ************************************************************************************************************
"സാറേ...ഇതുവരെ ഉണര്‍ന്നില്ലേ...മണി ഒമ്പതായി"  വൃദ്ധന്റെ ശബ്ദമാണ് എന്നെ ഉണര്‍ത്തിയത്...

ഞാന്‍ എഴുനേല്‍ക്കാന്‍  ശ്രമിച്ചു...ദേഹം മുഴുവന്‍ നുറുങ്ങുന്ന വേദന... തല പിളരുന്നത് പോലെ...  ശരീരം തുള്ളി വിറയ്ക്കുന്നു...

"എന്താ സാര്‍ സുഖമില്ലേ...സാറിന്നലെ മുന്‍വശത്തെ വാതിലിന്റെ കൊളുത്തു പോലും ഇട്ടില്ലല്ലോ..ഗേറ്റും പൂട്ടിയില്ല."

വൃദ്ധന്‍  അകത്തു വന്നു...മൂടിപ്പുതച്ചു കിടന്ന എന്റെ നെറ്റിയില്‍ തൊട്ടു...

ഹോ പൊള്ളുന്ന പനിയാണല്ലോ. എന്തുപറ്റി  ഇത്ര പെട്ടെന്നു പനി പിടിയ്ക്കാന്‍?'

ഞാന്‍ ഒന്നും മിണ്ടിയില്ല. ഇന്നലെ രാത്രിയിലെ അനുഭവം വൃദ്ധനോടു പറയണോയെന്നു ഞാന്‍ ആലോചിച്ചു.

"സാര്‍ അറിഞ്ഞോ? കാര്‍പോര്‍ച്ചില്‍ കിടന്ന തേങ്ങാ മുഴുവന്‍  രാത്രിയില്‍ ആരോ കൊണ്ടുപോയി...ആ രാജസ്ഥാനി പെണ്ണുങ്ങങ്ങളായിരിക്കും! കുറഞ്ഞത്‌ പത്തു തേങ്ങായെങ്കിലും  ഉണ്ടായിരുന്നു...ഈ  വീട്  നോക്കുന്നതിനു കൂലിയായി ആകെ എനിക്കു കിട്ടുന്നത് അതു മാത്രമാ "..

ഈശ്വരാ....

അപ്പോള്‍ ഇന്നലെ രാത്രിയില്‍ ഞാന്‍ കണ്ടത് ആതിരയുടെ പ്രേതമായിരുന്നോ  അതോ......?

22 comments:

  1. ഈ വീട് വില്‍ക്കാനുള്ള കാരണം അതാണ്‌. ആ കുട്ടിയുടെ പ്രേതം എവിടൊക്കെ ഉണ്ടെന്നാ ആളുകള്‍ പറയുന്നത്...
    പലരും കണ്ടിട്ടുണ്ട് ..

    ReplyDelete
  2. അതേതായാലും പറ്റി പോയി അല്ലേലും ഈ രാജസ്ഥാനി പെണ്ണുങ്ങൾ അപാര സൈസുകളാ :)

    ReplyDelete
  3. പട്ടാളം "വെള്ളമടിച്ചു " (ചെടിക്കുള്ള വെള്ളമടിയല്ല) കിടന്നത് കൊണ്ട് അമളി പറ്റിപോയി !!!

    ReplyDelete
  4. ലാന്‍ഡ് മാഫിയ. ചുളുവിലക്ക് സ്ഥലം കിട്ടാന്‍ കൂട്ടക്കൊലേം കൊലപാതകോം വരെ ആസൂത്രണം ചെയ്യും, പിന്നെ പ്രേത കഥ പറയാനുണ്ടോ..അതൊന്നും പണ്ടത്തെ പോലെ ഏല്‍ക്കാത്തത് കൊണ്ടാവും ആളുകള്‍ പുതിയ വഴികള്‍ തേടുന്നത് അല്ലെ..

    ആശംസകളോടെ..

    ReplyDelete
  5. രാജസ്ഥാനി പ്രേതം :).. നന്നായി രഘുജി

    ReplyDelete
  6. തേങ്ങക്കൊക്കെ എന്താ വില! പ്രേതത്തിനും തേങ്ങാ അരച്ച് കറിവെക്കാൻ മോഹമുണ്ടാവില്ലെ?

    ReplyDelete
  7. @നന്ദി ഹെരിറ്റേജ് സാര്‍..
    ഹി ഹി രാജസ്ഥാനി പെണ്ണുങ്ങള്‍ ജഗ ജില്ലികളാ ..:)

    @നന്ദി ആത്മാവേ...
    അന്നു ഞാന്‍ വെള്ളമടിച്ചിരുന്നില്ല. അടിച്ചിരുന്നെങ്കില്‍ വെള്ളത്തിലായേനെ ഹഹ

    @നന്ദി മുല്ലച്ചേച്ചി..
    അതേ ചേച്ചി...ഒരുപക്ഷെ ലാന്‍ഡ് മാഫിയകള്‍ ഇറക്കിയ ഒരു കഥയാകാം ഈ പ്രേതക്കഥ...:)

    @നന്ദി മനുജി...:)

    @നന്ദി അലി...
    അതൊരു തേങ്ങാ പ്രേതം ആയിരുന്നു... വെറുതെ പേടിച്ചു സമയം കളഞ്ഞു...ഹ ഹ

    ReplyDelete
  8. നല്ല പ്രേതം....
    ഇഷ്ട്ടായി...

    ReplyDelete
  9. രഘുനാഥേട്ടോ...രാജസ്ഥാനിപ്രേതത്തെ കണ്ട് ഉള്ള ബോധവും പോയി അല്ലേ...? :)

    ആ പ്രേതത്തിനെ പിടിച്ചുനിറുത്തി ഒന്നുരണ്ട് പഴയ പട്ടാളക്കഥകൾ പറഞ്ഞുകേൾപ്പിക്കാൻ മേലായിരുന്നോ.. എങ്കിൽ അവൾ ഈ പണി നിറുത്തി ജീവിതകാലം മുഴുവൻ വീട്ടിലിരുന്നേനെ..

    നാളെ വന്നാൽ അങ്ങനെ ചെയ്യണേ...

    ReplyDelete
  10. തേങ്ങാക്കുല! വെറു്ദേ മനുഷ്യനെ പേടിപ്പിച്ചാലുണ്ടല്ലൊ...

    എന്നെപ്പറ്റി കഥയെഴുതാം എന്നുപറഞ്ഞിട്ടു് പ്രേതകഥ ആണോ എഴുതിയിരിക്കുന്നതു്? അതും ഏതോ പെൺപ്രേതത്തിന്റെ?

    ReplyDelete
  11. പ്രിയ നൌഷു....നന്ദി...
    നന്ദി ഷിബു...
    പ്രേതത്തിനോട് പട്ടാളക്കഥ പറഞ്ഞാല്‍ പാവം പ്രേതം വെറുതെ പേടിക്കുമല്ലോ എന്നോര്‍ത്തിട്ടാ ഹ ഹ..:)
    പ്രവീണ്‍...ഞാന്‍ പ്രവീണിനെപ്പറ്റി കഥയെഴുതും എന്നു പേടിച്ചിരിക്കുവായിരുന്നില്ലേ ഇത്രനാളും.. ഇനി പേടിക്കെണ്ടാട്ടോ ഹ ഹ...
    നന്ദി മഹറൂഫ്...

    ReplyDelete
  12. ഇവിടെ തന്നെ ഇത്തിരിനാള്‍ മുന്‍പ് മറ്റൊരു പ്രേതകഥ വായിച്ചിരുന്നു.പ്രേതത്തെ സ്വപ്നം കണ്ടു പെണ്ണും പിള്ളയെ പേടിപ്പിച്ചത്‌...അറിയാന്‍ പാടില്ലാണ്ട് ചോയ്ക്കുവാ....ഇയാള് പട്ടാളക്കാരുടെ പേര് കളയുമോ...???ന്ഹെ...

    ReplyDelete
  13. നന്ദി @ പേര് പിന്നെപ്പറയാം....
    പട്ടാളക്കാരന്‍ ആണേലും പ്രേതം വന്നാല്‍ പേടിക്കില്ലേ? പ്രേതത്തിനു ഏറ്റവും ഇഷ്ടം പട്ടാളക്കാരുടെ ചോരയാ...അല്ലാത്തവരുടെ ചോരയ്ക്ക് ഒരു രുചിയില്ലത്രേ...

    ReplyDelete
  14. ഹ്ഹി :))
    അനുഭവം ആയതിനാല്‍ വിശ്വസിച്ച്!!

    പിന്നെ വീടിനെപ്പറ്റിയുള്ള വിവരണം ഇത്തിരി കടന്നു പോയ് :)

    ReplyDelete
  15. വീടിനു ഒരു പ്രേത പരിവേഷം വരുത്താന്‍ വേണ്ടി ചെയ്തതാ.. ഹ ഹ

    ReplyDelete
  16. പ്രേതമെന്നൊക്കെ എഴുതി പേടിപ്പിയ്ക്കരുത്.

    ഇവിടെ എപ്പോഴും കറന്റു പോകും....പിന്നെ നിറച്ചും പ്രേതങ്ങളാ....പറമ്പിലെ വാഴ വരെ...

    ReplyDelete
  17. നന്നായിട്ടുണ്ട് കഥ. വീടിനെപ്പറ്റിയുള്ള വർണ്ണന ശരിക്കും ഇഷ്ടപ്പെട്ടു. അത്തരം വീടും ചുറ്റുപാടും അപൂർവ്വമായേ കാണാറുള്ളൂ.

    ReplyDelete
  18. ആതിരയുടെ പ്രേതം .
    വളരെ രസകരമായ കഥ .മോഷണത്തിനു മറ പ്രേതബാധ.കൊള്ളാം നമ്മുടെ സമൂഹത്തിന്റെ ചില മിഥ്യാധാരണകള്‍ പൊളിക്കുന്ന ഒന്നാംതരം പോസ്റ്റ്‌ .ആശംസകള്‍

    ReplyDelete
  19. ഈ പ്രേതാവതരണം ഇഷ്ട്ടപ്പെട്ടു കേട്ടൊ രഘു ഭായ്

    ReplyDelete
  20. ഹഹ ദേ വീണ്ടും ഒരു സൂപ്പര്‍ പോസ്റ്റ്‌......

    ReplyDelete