Friday, June 15, 2012

സൈനബ എന്ന ആണ്‍കുട്ടി


പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ മുതലായ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക്  ഇന്ത്യന്‍  റെയില്‍വേ  തികച്ചും  ഫ്രീയായി   നല്‍കുന്ന ചില ചികിത്സാ വിധികളുണ്ട്. 

ദിവസേന ട്രെയിന്‍ യാത്ര ചെയ്യുന്ന ആളാണെങ്കില്‍   ഈ ചികിത്സ  നിങ്ങള്‍ക്കും  ലഭിക്കും.

ജോലിസംബന്ധമായി എറണാകുളത്ത് സ്ഥിരതാമസക്കാരനായതോടെ കാറ്റടിച്ച   ബലൂണ്‍പോലെ  വീര്‍ത്തു  വീര്‍ത്തു വന്നിരുന്ന എന്റെ വയര്‍  "ഠിം" എന്നു   ചുരുങ്ങാനുള്ള കാരണം അന്വേഷിച്ചപ്പോഴാണ്  മേല്‍പ്പടി രഹസ്യം എനിക്കു വെളിപ്പെട്ടത്. 

ചിലവു കുറയ്ക്കല്‍ എന്ന അജണ്ടയുടെ ഭാഗമായി ഞാനിപ്പോള്‍ ഡെയിലി വീട്ടില്‍ പോയി വരികയാണ്.  

ആയതിനായി രാവിലെ നാലരമണിക്ക് എഴുനേറ്റു  കുളിയും തേവാരവും നടത്തി, കയ്യില്‍ കിട്ടുന്ന പാന്റും ഷര്‍ട്ടും ദേഹത്തു വലിച്ചുകയറ്റി,   ടിഫിന്‍ ബോക്സും  ബാഗുമെടുത്ത്  ബാലരമയിലെ ജമ്പന്‍ സ്റ്റൈലില്‍  ബൈക്കിന്റെ പുറത്തേയ്ക്ക് ജമ്പു ചെയ്തു റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഒരു പറപ്പിക്കലാണ്.  

രാവിലെ അഞ്ച് അമ്പതിനാണ് ഏറനാട് എക്സ്പ്രസ്സ്‌ ഹരിപ്പാട്  സ്റ്റേഷനില്‍ എത്തുന്നത്.  അഞ്ചു നാല്പത്തിയഞ്ചിനു  സ്റ്റേഷനിലെത്തുന്ന ഞാന്‍  ടിക്കറ്റ് കൌണ്ടറില്‍ വച്ചിരിക്കുന്ന  എല്‍.സി.ഡി ഡിസ്പ്ലേയില്‍  ജനറല്‍ കമ്പാര്‍ട്ട്മെന്റ്  നില്‍ക്കുന്ന  സ്ഥാനം നോക്കി മനസ്സിലാക്കി  അവിടെ പോയി നില്‍ക്കും.  

പക്ഷെ പണ്ടു പട്ടാളത്തിലായിരുന്നപ്പോള്‍  നിരവധി തവണ കാശു കൊടുക്കാതെ ട്രെയിന്‍ യാത്ര നടത്തിയതിന്റെ പേരിലുള്ള  വൈരാഗ്യം  കൊണ്ടാണോ അതോ വീര്‍ത്തു നില്‍ക്കുന്ന എന്റെ വയറില്‍ ട്രെയിനിന്റെ എഞ്ചിനെങ്ങാനും മുട്ടി അതിനു വല്ല കേടുപാടും വരുമോ എന്നുള്ള പേടി കൊണ്ടാണോ എന്നറിയില്ല ഞാന്‍ നില്‍ക്കുന്നിടത്തു നിന്നും  അര കിലോമീറ്റര്‍  പുറകിലായിരിക്കും ട്രെയിന്‍ വന്നു നില്‍ക്കുന്നത്. 

 പൂര്‍ണഗര്‍ഭിണിയായ സ്ത്രീ  സര്‍ക്കാര്‍ ആശുപത്രി തിരക്കി  പോകുന്നതുപോലെ  മുന്‍പില്‍  വയറും പിറകില്‍ ബാഗും തൂക്കി ജനറല്‍ കമ്പാര്‍ട്ട്മെന്റിനടുത്തേയ്ക്ക് ഞാന്‍ ഓടിയെത്തുമ്പോഴേയ്ക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരിക്കും. പിന്നെ  ജാക്കിചാന്‍ സ്റ്റൈലില്‍ ഒരു  ചാട്ടമാണ്. എടുത്തടിച്ചതു പോലെ ട്രയിനിനകത്തു വീണു കഴിഞ്ഞാല്‍ പിന്നെ ഇരിക്കാന്‍ ഒരു സീറ്റിനു വേണ്ടിയുള്ള  നെട്ടോട്ടമാണ്. ഏതായാലും എനിക്കു സീറ്റുകിട്ടി വരുമ്പോഴേയ്ക്കും വണ്ടി എറണാകുളത്ത് എത്തിയിരിക്കും.

റെയില്‍വേ ചികിത്സയുടെ ആദ്യ ഡോസ് ഇവിടെ പൂര്‍ത്തിയാകും.

ഇനി വൈകിട്ട് തിരിച്ചു പോകുമ്പോഴാണ് അടുത്ത ഡോസ് കിട്ടുന്നത്. നമ്മള്‍ കാത്തിരിക്കുന്ന വണ്ടി ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേയ്ക്ക്  "ഉടനെ വന്നു ചേരുമെന്നു  പ്രതീക്ഷിക്കുന്നു" എന്ന്   ഒരു പാവം സ്ത്രീ മലയാളത്തില്‍ പറഞ്ഞു തീരുന്നതിനു മുന്‍പു തന്നെ വേറൊരു പെമ്പ്രന്നോര്‍  ഇംഗ്ലീഷില്‍ പറയുന്നത്  "ആ വണ്ടി  ആറാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ കിടക്കുന്നുണ്ട്" എന്നായിരിക്കും. ട്രെയിനിന്റെ സമയവിവരം പറയാനിരിക്കുന്ന ഈ രണ്ടു സ്ത്രീകള്‍ അമ്മായി അമ്മയും മരുമകളുമാണോ  എന്നൊരു സംശയമുണ്ട്‌.  അല്ലെങ്കില്‍ പിന്നെ ഒരാള്‍ മലയാളത്തില്‍ പറഞ്ഞാലുടന്‍ മറ്റവള്‍ ചാടിക്കേറി   ഇംഗ്ലീഷിലും ഹിന്ദിയിലും പറയേണ്ട കാര്യമുണ്ടോ?

ഏതായാലും ഒരു മാസംകൊണ്ട് ഞാനൊരു "ആലിലവയറ"നായി. ലാലു പ്രസാദിനെപ്പോലെ ക്ഷിപ്രകോപിയായിരുന്ന പ്രഷര്‍ മമതാബാനര്‍ജിയെപ്പോലെ ശാന്തശീലയായി. ട്രെയിനിലെ ഭക്ഷണത്തില്‍ ഉപ്പോ മുളകോ ഇല്ലാത്തതു പോലെ എന്റെ രക്തത്തില്‍ ഷുഗറും ഇല്ലാതായി. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈ റെയില്‍വേചികിത്സയിലൂടെ ഞാനൊരു "മെട്രോസുന്ദര"നായി മാറി.
  
നോക്കണേ "റെയില്‍വേ ചികിത്സ"യുടെ ഒരു ശക്തി. !!

 ആയതിനാല്‍  പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ കൊണ്ടു ബുദ്ധിമുട്ടുന്ന  എല്ലാവരും   മേല്‍വിവരിച്ച  ചികിത്സാവിധികള്‍ പരീക്ഷിച്ചു നോക്കുന്ന കാര്യത്തില്‍  "കൃപയാ ധ്യാന്‍ ദീജിയേ" എന്നാണെനിക്കു പറയാനുള്ളത്.

അങ്ങനെ ഒരു നാള്‍  എറണാകുളം സൌത്ത്   റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആറു മണിക്ക് പുറപ്പെടുന്ന കായംകുളം പാസ്സഞ്ചറിലേയ്ക്ക്   ജാക്കി ചാന്‍  സ്റ്റൈലില്‍  ഞാനൊരു ചാട്ടം നടത്തി. 

കോഴിക്കൂട്ടില്‍ കുറുക്കന്‍ കയറിയതുപോലെ ആ കമ്പാര്‍ട്ട്മെന്റില്‍ നിന്നുംഅപ്പോള്‍ ഒരു കൂട്ടക്കരച്ചിലുയര്‍ന്നു.
  
അക്രമിയെ നേരിടാന്‍ കുടയും വടിയുമായി പാഞ്ഞടുക്കുന്ന പെണ്ണുങ്ങളെ കണ്ടപ്പോഴാണ്  അതൊരു ലേഡീസ്  കമ്പാര്‍ട്ട്മെന്റ് ആണെന്ന് എനിക്ക് മനസ്സിലായത്. വല്ല പോലീസ്സുകാരും കണ്ടിരുന്നെങ്കില്‍ പിറ്റേ ദിവസത്തെ പത്രത്തില്‍ ഒരു വെണ്ടയ്ക്ക വാര്‍ത്ത വന്നേനെ.

"ലേഡീസ്  കമ്പാര്‍ട്ട് മെന്റില്‍ അതിക്രമിച്ചു കയറിയ എക്സ് സര്‍വ്വീസ്സുകാരന്‍ അറസ്റ്റില്‍"

പിന്നെ അധികം ആലോചിച്ചില്ല. അടുത്ത രണ്ടു  ജാക്കിചാന്‍  ചാട്ടങ്ങളിലൂടെ  ഞാന്‍ മറ്റൊരു കമ്പാര്‍ട്ട് മെന്റിലെത്തി. 

അതിനകത്താണെങ്കില്‍   തൃശ്ശൂര്‍ പൂരം നടക്കുന്നു. ഇരിക്കാനോ നില്‍ക്കാനോ പോയിട്ട്  ഒന്നു കാലു കുത്തുവാനുള്ള ഇടം പോലുമില്ല.
 
അപ്പോഴാണ്‌ ഞാനതു കണ്ടത്. ജനലരികില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. അവളുടെ ഇടതുഭാഗത്തായി  കഷ്ടിച്ചു ഒരാള്‍ക്ക്‌ ഇരിക്കാനുള്ള സ്ഥലമുണ്ട്. പക്ഷെ അവിടെ  തന്റെ  വാനിറ്റി ബാഗ്‌ വച്ചിരിക്കുകയാണ് അവള്‍. 

ആ ബാഗ് ഒന്നു മാറ്റിത്തരാന്‍ അവളോട്‌ പറഞ്ഞാലോ?  എവിടെയെങ്കിലും  ഇരുന്നില്ലെങ്കില്‍ ഹരിപ്പാട് വരെ എത്തുമ്പോഴേയ്ക്കും എന്റെ നടുവിന്റെ നട്ടും ബോള്‍ട്ടുമൊക്കെ ഊരിപ്പോകാനുള്ള സാധ്യതയുണ്ട്.  

വെറുതെ ഒരു ശ്രമമെന്ന നിലയില്‍  ഒരു വിധത്തില്‍ തിക്കിത്തിരക്കി  ഞാന്‍ അവളുടെ അടുത്തേയ്ക്ക്   ചെന്നു. എന്നിട്ട് വിനയാന്വിതനായി പറഞ്ഞു.

"ആ ബാഗ് ഒന്നു മടിയില്‍ വച്ചിരുന്നെങ്കില്‍ എനിക്കവിടെ ഇരിക്കാമായിരുന്നു"

ആരോടോ മൊബൈലില്‍  സംസാരിച്ചു കൊണ്ടിരുന്ന അവള്‍ ഫോണ്‍   ചെവിയില്‍ നിന്നും മാറ്റിയിട്ടു രൂക്ഷമായി  എന്നെ നോക്കി. എന്നിട്ട്   വിടര്‍ന്ന കണ്ണുകളില്‍ അല്പം നീരസ ഭാവം നിറച്ചു പറഞ്ഞു.
  
"അതു ഞാന്‍ എന്റെ ഫ്രണ്ടിനു  ബുക്ക് ചെയ്തു വച്ചിരിക്കുകയാ  ആളിപ്പം വരും"

ഞാന്‍ നിരാശയോടെ പിന്തിരിഞ്ഞു. അപ്പോഴാണ് എതിര്‍ സീറ്റിലിരുന്ന കണ്ണടധാരിയായ ഒരു മധ്യവയസ്കന്‍ ചാടിയെഴുനേറ്റു  കൈ ചൂണ്ടി  അട്ടഹസിച്ചത്.  

"ഭാ..ബുക്ക് ചെയ്തിരിക്കുവാന്നോ.? ആര്‍ക്കു ബുക്ക് ചെയ്തു?...കൊറേ നേരം കൊണ്ട് ഞാന്‍ കാണുവാ... അവളുടെ ഒരു മൊബൈല്‍ വിളി..നിന്റെ ബോയ്‌ഫ്രണ്ടിനു  സീറ്റ് വേണോങ്കി പോയി വേറെ നോക്കാന്‍ പറ"

 പിന്നെ അദ്ദേഹം അതേ സ്വരത്തില്‍ എന്നോടാജ്ഞാപിച്ചു. 

"അവിടെക്കേറി ഇരിയെടോ...ഇവളുമാരുടെ ബോയ്‌ഫ്രണ്ടിനു മാത്രമല്ല നമ്മളെപ്പോലുള്ള യാത്രക്കാര്‍ക്ക് കൂടിയുള്ളതാ ട്രെയിന്‍....ഹല്ല പിന്നെ"  

മധ്യവയസ്കന്റെ അലര്‍ച്ച കേട്ട് പേടിച്ചുപോയ പെണ്‍കുട്ടി പെട്ടെന്നു തന്റെ  ബാഗ്‌ സീറ്റില്‍ നിന്നെടുത്തു. കിട്ടിയ സ്ഥലത്ത് ഞാനും ഇരിപ്പുറപ്പിച്ചു. 

ഇതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ ഓടിത്തുടങ്ങിയ വണ്ടിയ്ക്കൊപ്പം പ്ലാറ്റ്ഫോമിലൂടെ ഓടുന്നതു കണ്ടു. അല്പം കഴിഞ്ഞപ്പോള്‍ അവന്‍ വിയര്‍ത്തു കുളിച്ചു ഞങ്ങളുടെ അരികിലെത്തി. പെണ്‍കുട്ടിയുടെ അടുത്തു ഞാന്‍ ഇരിക്കുന്നത്  കണ്ട അവന്റെ മുഖം ദേഷ്യം കൊണ്ടു തുടുത്തു. പെണ്‍കുട്ടി ഈര്‍ഷ്യയോടെ അവനെ ഒന്നു നോക്കി. പിന്നെ മുഖം വെട്ടിത്തിരിച്ചു  പുറത്തെ കാഴ്ച്ചകളിലേയ്ക്ക്  നോട്ടമയച്ചു.

 പെട്ടെന്നവന്‍  തന്റെ മൊബൈല്‍ കയ്യിലെടുത്തു.   വിരലുകള്‍ അതിദ്രുതം  കീപാഡിലൂടെ ഓടി നടന്നു.   പിന്നെ തള്ളവിരല്‍ സെണ്ട്  ബട്ടണില്‍ അമര്‍ന്നു.   

അധികം വൈകിയില്ല. പെണ്‍കുട്ടിയുടെ മൊബൈലില്‍ ഒരു കിളി ചിലച്ചു. അവള്‍ അതില്‍ വന്ന മെസ്സേജ്  തിടുക്കത്തില്‍ വായിച്ചു. അടുത്ത ക്ഷണം അവളുടെ മുഖത്തും കോപം ഇരച്ചു കയറി.  സെക്കണ്ടുകള്‍ക്കുള്ളില്‍ അവളുടെ മൊബൈലില്‍ നിന്നും മറുപടി സന്ദേശം പറന്നു.
  
പെണ്‍കുട്ടിയും ചെറുപ്പക്കാരനും   മൊബൈല്‍ യുദ്ധം തുടര്‍ന്നു കൊണ്ടിരുന്നു.  ഇതിനിടയില്‍ വണ്ടി അരൂരെത്തി.  എന്റെ അരികിലിരുന്ന ഒരാള്‍ അവിടെ ഇറങ്ങി. ഉടന്‍ ചെറുപ്പക്കാരന്‍ ആ സ്ഥലത്ത് കയറിയിരുന്നു.  

അല്പം കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന്‍ എന്നെ ഒന്നു തോണ്ടി. എന്നിട്ട്  പറഞ്ഞു.

"ചേട്ടാ ഞാന്‍ അവിടെ ഇരുന്നോട്ടെ?  അവളെന്റെ ഫ്രെണ്ടാ....ഞങ്ങള്‍ക്കല്പം സംസാരിക്കാനുണ്ട്"
ഞാന്‍ മധ്യവയസ്കനെ നോക്കി. അദ്ദേഹം നല്ല  ഉറക്കത്തിലാണെന്നു തോന്നുന്നു.  പിന്നെ ഒന്നും പറയാതെ സീറ്റിന്റെ അരികിലേയ്ക്ക് നീങ്ങിയിരുന്നു.


ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുടെ അരികില്‍ ഇരിപ്പുറപ്പിച്ചു.

പെട്ടെന്നാണ്  അത്  സംഭവിച്ചത്.
പെണ്‍കുട്ടി ചാടിയെഴുനേറ്റു. അവളുടെ വലതുകൈ പടക്കംപൊട്ടുന്ന ശബ്ദത്തോടെ  ചെറുപ്പക്കാരന്റെ  കവിളത്തു  വീണു. ഒപ്പം അവള്‍ അലറി..

"കുറച്ചു നാളുകൊണ്ട് ഞാന്‍ നിന്റെ ശല്യം സഹിക്കുകയാ "...

അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ചെറുപ്പക്കാരന്‍ ഉലഞ്ഞുപോയി. അടികൊണ്ട  കവിള്‍ തടവിക്കൊണ്ട് അവന്‍  അന്ധാളിപ്പോടെ  വിളിച്ചു.

"സൈനബാ.. ഞാന്‍...."

 യാത്രക്കാര്‍ ആ കാഴ്ച കണ്ടു  കണ്ണുമിഴിച്ചിരുന്നു. ബഹളം കേട്ടുണര്‍ന്ന മധ്യവയസ്കന്‍ പെണ്‍കുട്ടിയുടെ ഭാവമാറ്റം കണ്ടു ഭയന്ന് സീറ്റിന്റെ അരികിലേയ്ക്ക് ഒതുങ്ങിയിരുന്നു. അടുത്ത ക്യാബിനിലുള്ളവര്‍  കാര്യമറിയാനായി   അങ്ങോട്ടു എത്തിനോക്കി. 

ചേര്‍ത്തല സ്റ്റേഷനില്‍ ഇറങ്ങാനായി വാതിലിന്നരികിലേയ്ക്ക്  വന്നവര്‍ കഥയറിയാതെ അവിടെത്തന്നെ നിന്നു. 

പെണ്‍കുട്ടി തന്റെ തലയിലെ തട്ടം വലിച്ചു നേരെയാക്കി. 

ബാഗെടുത്തു തോളില്‍ തൂക്കി.  

പിന്നെ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍  വണ്ടിയില്‍ നിന്നിറങ്ങി പ്ലാറ്റ് ഫോമില്‍ കൂടി നടന്നു പോയി. 

അലസഗാമിനിയെങ്കിലും ഉറച്ച കാല്‍വെയ്പോടെ നീങ്ങുന്ന ആ പെണ്‍കുട്ടിയുടെ  പോക്ക് നോക്കിയിരുന്ന ഞാന്‍ അറിയാതെ പറഞ്ഞുപോയി.
 
സൈനബാ...  നീ പെണ്‍കുട്ടിയല്ല ആണ്‍കുട്ടിയാണ്...

സൈനബ എന്ന ആണ്‍കുട്ടി..!!




   

26 comments:

  1. എന്ത് പട്ടാളക്കാരനും കുടവയറോ ?

    സംഭവം നന്നായി...

    ReplyDelete
  2. ഒറ്റയിരിപ്പിനു വായിച്ച രണ്ടു കഥകള്‍.. ഇതുകൂടി ഒന്ന് വായിച്ചു നോക്കൂ.

    http://animeshxavier.blogspot.com/2012/06/blog-post_15.html

    ReplyDelete
  3. ഹൂ...ഈ ഉണ്ടയില്ലാവെടി കലക്കിയല്ലോ. (അപ്പോ കുടവയര്‍ മാറാന്‍ ലവണതൈലമൊന്നും വേണ്ടാല്ലേ? റെയില്‍വേ മതി. ച്ഛെ, നേരത്തെയറിഞ്ഞിരുന്നെങ്കില്‍)

    ReplyDelete
  4. ഓ, സൈനബാ, അഴകുള്ള സൈനബാ,
    നിന്റെ കയ്യിനിത്ര ശക്തിയുണ്ടെന്നോര്‍ത്തതില്ല ഞാന്‍ .....

    ReplyDelete
  5. ഹഹഹഹ.... എന്തായാലും ഞാനും നാട്ടില്‍ വരുമ്പോള്‍ ഈ റെയില്‍വേ ചികിത്സ നടത്തുന്നതായിരിക്കും.....ഹഹഹഹ....ആശംസകള്‍.... നല്ല ഭാവന....

    ReplyDelete
  6. ഹഹഹഹ.... എന്തായാലും ഞാനും നാട്ടില്‍ വരുമ്പോള്‍ ഈ റെയില്‍വേ ചികിത്സ നടത്തുന്നതായിരിക്കും.....ഹഹഹഹ....ആശംസകള്‍.... നല്ല ഭാവന....

    ReplyDelete
  7. റെയില്‍വേ ചികിത്സ കൊള്ളം.

    ReplyDelete
  8. തകര്‍ത്തു!!! സംഭവം കലക്കി

    ReplyDelete
  9. അവളല്ലെ അവനെ വിളിച്ച് വരുത്തിയേ,,ശെടാ..പിന്നെന്തിനാ തല്ലിയെ..

    ReplyDelete
  10. @നന്ദി സുമേഷ്..
    @നന്ദി ഹസീന്‍ ..
    @നന്ദി അജിത്‌...അജിത്തിന് കുടവയര്‍ ഉണ്ടെങ്കില്‍ റെയില്‍വേ ചികിത്സ ബെസ്റ്റാ..ഒന്നു പരീക്ഷിച്ചു നോക്കൂ..
    @ഹ ഹ കവിത കൊള്ളാം അരുണ്‍...നന്ദി...
    @നന്ദി കുര്യച്ചാ...
    നാട്ടില്‍ വരുമ്പോള്‍ ഒരു മാസം റെയിവേ ചികിത്സ ചെയ്‌താല്‍ തിരിച്ചു പോകുമ്പോള്‍ ഒരു "സ്ലിമ്മ"നായി പോകാം...
    @നന്ദി സതീശന്‍ ഓ പി
    @നന്ദി ചിതല്‍...
    @നന്ദി മുല്ല ചേച്ചീ...അവള്‍ വിളിച്ചത് അവളുടെ വേറെ വല്ല ഫ്രെണ്ടിനെയായിരിക്കാം. ...ഒരു പക്ഷെ ഇവന്‍ അവളെ സ്ഥിരം ശല്യപ്പെടുത്തുന്നവനാകാന്‍ വഴിയുണ്ട്.
    അതു കൊണ്ടായിരിക്കാം തല്ലിയത്.

    ReplyDelete
  11. As usual Raghu Touch... Super Mashe

    ReplyDelete
  12. ഇതു രണ്ടു കഥകള്‍ ഒന്നിച്ചു വിളമ്പി

    ഏതായാലും എന്റെ ഒരമളി കൂടി എഴുതാനുള്ളത്‌ എഴുതിയിട്ടു തന്നെ കാര്യം. അത്‌ ഓര്‍മ്മിപ്പിച്ചതിനു നന്ദി

    ഏതായാലും മരുന്നുകള്‍ക്കൊക്കെ വിലകൂട്ടിക്കൊണ്ടിരിക്കുന്ന സമയമാ
    എല്ലാവരും ഒന്നു പരീക്ഷിക്കുനതു നന്നായിരിക്കും
    :)

    ReplyDelete
  13. ഇരിപ്പിടം കാണുക...
    http://irippidamweekly.blogspot.com/2012/06/blog-post_23.html

    ReplyDelete
  14. സോ..വല്ലാത്തൊരു പൊട്ടിക്കലാ പൊട്ടിച്ചത് അവള് ല്ലേ ..അവന്‍റെ കണ്ണില്‍ നിന്നും പൊന്നീച്ച പറന്നിരിക്കും..അതുറപ്പ്‌..ആ മധ്യവയസ്ക്കന്‍ സദാചാര പോലീസായിരുന്നോ ? അവസാനം അവളാണ് പുലി എന്ന് തെളിയിച്ചു. സത്യത്തില്‍ എന്തായിരിക്കും അവന്‍ അവളോട്‌ പറഞ്ഞു കാണുക. അല്ല, ഇതിനു മാത്രം അവനോടു ദ്വേഷ്യം ഉണ്ടായിരുന്നെകില്‍ ആ സീറ്റ് ബുക്ക് ചെയ്തതാര്‍ക്ക് വേണ്ടിയായിരിക്കും..എന്തായാലും അവനു വേണ്ടിയായിരുന്നില്ല ന്നു തോന്നുന്നു. താങ്കള്‍ക്കു കിട്ടേണ്ട അടിയാണോ അവനു കിട്ടിയത് എന്നും സംശയിക്കാം. ഹി ഹി..എന്തായാലും ഒരു പട്ടാളക്കാരനോട് ഞാന്‍ അധികം ചോദ്യം ചോദിക്കുന്നില്ല. വെറുതെ എന്തിനാ , ഞാന്‍ കാരണം ഒരു വെടീം പോകേം ..അത് കൊണ്ട് ഞാന്‍ വീണ്ടും വരാം ..ആശംസകള്‍..ജയ് ഹിന്ദ്‌..

    ReplyDelete
  15. ട്രെയിൻ ചികിത്സ മാത്രമല്ല,, റോഡ് ചികിത്സയും ഉണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഒറ്റത്തവണ ബസ്സിൽ യാത്രചെയ്താൽ മതി. ഏത് പട്ടാളക്കാരനായലും എല്ലാ രോഗവും സുഖപ്പെടും.

    ReplyDelete
  16. റെയില്‍വേ-യെ സംബന്ധിച്ച മോശം പരാമര്‍ശം ഇഷ്ടപ്പെട്ടില്ല. കാരണം ഞാന്‍ ഒരു ലോകോ പൈലറ്റ് ആണ്. ഏറനാട്‌ എക്സ്പ്രസ് ഓടിക്കാറുണ്ട്. കഥ ഒത്തിരി ഇഷ്ടമായി. ആശംസകള്‍.

    ReplyDelete
  17. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    ReplyDelete
  18. കൊള്ളാല്ലോ ഈ കഥ! കൂടെ കൂടുന്നു ഞാനും.
    മനു.

    ReplyDelete
  19. @നന്ദി മിനി ടീച്ചര്‍....ടീച്ചര്‍ പറഞ്ഞത് ശരിയാണ്...കെ എസ ആര്‍ ടി സി ബസ്സും അതോടുന്ന കേരളത്തിലെ റോഡുകളുമാണ് നമ്മളില്‍ പലരുടെയും ആരോഗ്യ രഹസ്യം..ഹ ഹ

    @നന്ദി ഉദയപ്രഭന്‍ജി...
    റെയില്‍വേയെപ്പറ്റി കഥ എഴുതിയതിന്റെ പേരില്‍ ഇനി ഏറനാട് എക്സ്പ്രസ്സ്‌ ഹരിപ്പാട് സ്റ്റേഷനില്‍ നിറുത്താതെ പോകുമോ.. ഹ ഹ
    (കഴിഞ്ഞ ആഴ്ചയില്‍ ഏറനാട് എക്സ്പ്രസ്സ്‌ ഓടിച്ചിരുന്നോ? എഞ്ചിന്റെ ക്യാബിനില്‍ ഈ മുഖം കണ്ടതുപോലെ ഒരു തോന്നല്‍.:)

    @നന്ദി ഹെരിറ്റേജ് സാര്‍...അമളി വായിക്കുന്നുണ്ട്...

    @വരവിനും വായനയ്ക്കും നന്ദി മനുജി...

    @നന്ദി ബിജു ഡേവിസ്

    @നന്ദി പ്രവീണ്‍ ശേഖര്‍..
    മധ്യവയസ്കന്‍ സദാചാര പോലീസ് ആയിരുന്നില്ല. അവള്‍ വന്നു കേറിയപ്പോള്‍ മുതലുള്ള മൊബൈല്‍ സംസാരം പുള്ളിക്കാരന് ഒട്ടും പിടിച്ചില്ല. അവളോട്‌ രണ്ടെണ്ണം പറയാന്‍ ഒരു കാരണം കിട്ടാന്‍ നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം.

    @നന്ദി മനു...

    ReplyDelete
  20. ആ പെണ്ണിനോട് വിവരങ്ങള്‍ ചോദിച്ചു മനസിലാക്കാതെ വിട്ടത് ശെരിയായില്ല. ആ പയ്യനോട് ചോദിച്ചാലും മതിയാരുന്നു. സംഭവം എന്താന്ന് നമ്മക്കും അറിയണ്ടേ? എന്തായാലും കുടവയര്‍ മാറിയല്ലോ അത് മതി.

    ReplyDelete
  21. @ ഹിഹി ...നന്ദി ലംബാ

    ReplyDelete
  22. ഈ കഥവായിച്ചു നാട്ടില്‍ സ്ഥിര താമസത്തിന് വരുന്ന ഗള്‍ഫുകാര്‍ ( അവര്‍ക്കാണല്ലോ വെറുതെ കുടവയര്‍ ഗള്‍ഫീന്ന് കൊടുത്തു വിടുന്നത് ) എല്ലാം ഇനി ട്രെയിനെലോട്ടു കേറുമല്ലോ ഭഗവാനെ !


    (സമയം പോകാന്‍ ട്രെയിനില്‍ ചീട്ടുകളി തുടങ്ങാവുന്നതാണ്. )

    ReplyDelete
  23. പുരുഷന്മാർക്കും സ്ത്രീകൾക്കും കുടവയർ വരാതിരിക്കാനുള്ള റെയിൽവേ ചികിൽസാവിധികൾ വായിച്ചറിഞ്ഞു.
    സമാന്തര ചികിൽസാ പദ്ധതിയിൽ ഇനി ഇതുകൂടി ഉൾപ്പെടുത്തണം.

    ReplyDelete
  24. നന്ദി മാനെ... :)
    നന്ദി കലാവല്ലഭാ..:)

    ReplyDelete
  25. എന്റെ ചെറുപ്പത്തില്‍ ചില സിനിമാപോസ്ടരുകള്‍ കണ്ട ഓര്‍മ്മയുണ്ട് - സിനിമാപ്പേരിനു താഴെ ''മുഴുനീള ഹാസ്യ ചിത്രം''. അതുപോലെ ഒരു മുഴുനീള ഹാസ്യകഥയായി. താങ്കള്‍ ഒരു ഹ്യൂമരിസ്റ്റു തന്നെ. ഭാവുകങ്ങള്‍.

    ReplyDelete